Wednesday, May 6, 2009

നമ്മുടെ ചില അബദ്ധധാരണകള്‍

(ഈ ലേഖനം ചെറിയ മാറ്റങ്ങളോടെ 2009 മെയ് 7ലെ തേജസ് ദിനപ്പത്രത്തിന്റെ നാലാം പേജില്‍ പ്രസിദ്ധീകരിച്ചിരുന്നു)

പ്രകൃതിയേക്കുറിച്ചും ആരോഗ്യത്തേക്കുറിച്ചും മറ്റും പല അബദ്ധ ധാരണകള്‍ നമുക്കിടയില്‍ നിലവിലുണ്ടു്. അവയില്‍ പലതും തെറ്റാണെന്നു് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണു്. എന്നിട്ടും ഈ ധാരണകള്‍ ഇപ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടു്. ഇത്തരം ചില ധാരണകള്‍ ദോഷമൊന്നും ചെയ്യാത്തവയാണു്. മറ്റു ചിലവ ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്നതാണു്. ഇനിയും ചിലതു് ഉപയോഗപ്പെടുത്തി പണം തട്ടാന്‍ ചിലര്‍ക്കു് കഴിയുന്നുണ്ടു്. ഇങ്ങനെയുള്ള ചില ധാരണകള്‍ ഇവിടെ നമുക്കു് പരിശോധിക്കാം.

മിന്നലുണ്ടാകുന്നതെങ്ങനെ

"ഇടിമിന്നലുണ്ടാകുന്നതെങ്ങനെ?" എന്ന ചോദ്യത്തിനു് "മേഘങ്ങള്‍ കൂട്ടിയിടിച്ചിട്ടാണു്'' എന്ന മറുപടിയാണു് പലപ്പോഴും ലഭിച്ചതു്. പലരും ഇങ്ങനെ വിശ്വസിക്കുന്നുണ്ടു് എന്നു തോന്നുന്നു. ഇതൊരു വലിയ തെറ്റിദ്ധാരണയാണു്. മേഘം ഒരുതരം ഖരവസ്തുവാണു് എന്നുള്ള ധാരണയില്‍ നിന്നാണു് ഇതിന്റെ തുടക്കം എന്നു തോന്നുന്നു. എങ്കിലല്ലേ കൂട്ടിയിടിച്ചു് ശബ്ദമുണ്ടാക്കാനും മിന്നല്‍ പോലെ "തീപ്പൊരി'' ഉണ്ടാക്കാനും സാധിക്കൂ.

വളരെ സൂക്ഷ്മമായ ജലബിന്ദുക്കള്‍ വായുവില്‍ തങ്ങി നില്‍ക്കുന്നതാണു് നമ്മള്‍ മേഘമായി കാണുന്നതു്. ഈര്‍പ്പമേറിയ വായു മുകളിലേക്കു് ഉയരുമ്പോള്‍ തണുക്കുകയും അതിലുള്ള നീരാവി ജലകണങ്ങളായി തീരുകയും ചെയ്യുന്നു. ജലകണങ്ങള്‍ വളരെ സൂക്ഷ്മമായതുകൊണ്ടാണു് അവയ്ക്കു് വായുവില്‍ തങ്ങി നില്‍ക്കാന്‍ കഴിയുന്നതു്. അവ ക്രമേണ വലുതാകുമ്പോള്‍ താഴേയ്ക്കു് നീങ്ങിത്തുടങ്ങുന്നു. മേഘത്തിനുള്ളിലൂടെ വീഴുമ്പോഴും അവ വളര്‍ന്നുകൊണ്ടിരിക്കും. മേഘത്തിനു പുറത്തെത്തിക്കഴിഞ്ഞാല്‍ ചില സമയത്തു് അവ വീണ്ടും ആവിയായിത്തീരാന്‍ സാദ്ധ്യതയുണ്ടു്. വായുവിന്റെ താപനില കൂടിയിരിക്കുകയും ഈര്‍പ്പത്തിന്റെ അളവു് കുറഞ്ഞിരിക്കുകയും ചെയ്താല്‍ ഈ മഴത്തുള്ളികള്‍ ആവിയായിപ്പോകാം. മേഘങ്ങളുടെ സ്ഥിതി ഇങ്ങനെയായിരിക്കെ അവ കൂട്ടിയിടിച്ചാലെങ്ങനെ ശബ്ദവും വെളച്ചവുമുണ്ടാകും?

ഇടിമിന്നലുണ്ടാകുന്നതു് ഒരു പ്രത്യേകതരം മേഘത്തില്‍ നിന്നാണു്. അത്തരം മേഘങ്ങള്‍ക്കു് ഇംഗ്ലീഷില്‍ തണ്ടര്‍സ്റ്റോം (thunderstorm) എന്നു പറയും. കൂറ്റന്‍ മേഘങ്ങളാണിവ. ഏതാണ്ടു് പതിനഞ്ചു് കിലോമീറ്റര്‍ ഉയരമുണ്ടാകും ഇവയ്ക്കു്. പത്തിരുപതു് കിലോമീറ്റര്‍ വ്യാസവും. ഈ മേഘങ്ങളില്‍ നടക്കുന്ന ശക്തമായ ചംക്രമണത്തിന്റെ ഫലമായിട്ടു് മുകളിലും താഴെയും വൈദ്യുത ചാര്‍ജുകള്‍ അടിഞ്ഞുകൂടുന്നു. അങ്ങനെ അവ കൂറ്റന്‍ ബാറ്ററികള്‍ പോലെയായിത്തീരുന്നു. ഈ ചാര്‍ജ് ശേഖരങ്ങള്‍ തമ്മിലോ താഴത്തെ ചാര്‍ജ് ശേഖരത്തില്‍ നിന്നു് ഭൂമിയിലേയ്ക്കോ ഉണ്ടാകുന്ന ഭീമന്‍ വൈദ്യുതസ്പാര്‍ക്കാണു് മിന്നലായി നമ്മള്‍ കാണുന്നതു്. മിന്നലില്‍ വൈദ്യുതിയുണ്ടു് എന്നു് പ്രശസ്ത അമേരിക്കന്‍ ശാസ്ത്രജ്ഞനും പ്രസിഡന്റുമായിരുന്ന ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ 18-ആം നൂറ്റാണ്ടില്‍ കണ്ടുപിടിച്ചതാണു്.

മിന്നല്‍ ഒരു വൈദ്യുത ഡിസ്‌ച്ചാര്‍ജ് ആണു് എന്നു മനസിലാക്കുന്നതു് പ്രധാനമാണു്. കാരണം, അതറിയാമെങ്കില്‍ മിന്നലില്‍ നിന്നു് രക്ഷനേടാനുള്ള മാര്‍ഗങ്ങള്‍ തിരയാനും അവ മനസിലാക്കാനും എളുപ്പമാവും. ഇതേപ്പറ്റി മുമ്പൊരിക്കല്‍ ഇതേ പംക്തിയില്‍ എഴുതിയിരുന്നതുകൊണ്ടു് (ഏപ്രില്‍ 2ലെ പത്രം നോക്കുക) അതിവിടെ ആവര്‍ത്തിക്കുന്നില്ല.

ബഹിരാകാശത്തെ ഗുരുത്വാകര്‍ഷണം

വളരെ സാധാരണമായ മറ്റൊരു തെറ്റിദ്ധാരണയാണു് ബഹിരാകാശത്തു് ഗുരുത്വാകര്‍ഷണമില്ല എന്നതു്. ബലങ്ങളുടെ സ്വഭാവത്തേക്കുറിച്ചുള്ള തെറ്റിദ്ധാരണയാവാം ഇതിലേയ്ക്കു് നയിക്കുന്നതു്. ഗുരുത്വാകര്‍ഷണ ബലമോ, വിദ്യുത്കാന്ത ബലം പോലെയുള്ള മറ്റു ബലങ്ങളോ ഒന്നും തന്നെ അന്തരീക്ഷത്തിന്റെയോ വായുവിന്റെയോ സാന്നിദ്ധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നില്ല. ഈ ബലങ്ങളെല്ലാം പദാര്‍ത്ഥത്തിന്റെ സ്വഭാവമാണു്. എല്ലാ വസ്തുക്കളും ഗുരുത്വാകര്‍ഷണബലം വഴി എപ്പോഴും പരസ്പരം ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നുണ്ടു്. നമ്മുടെ സമീപത്തുള്ള മേശയും ഭിത്തിയും കാറും ലോറിയും മരവും മലയും എല്ലാം പരസ്പരവും നമ്മെയും എപ്പോഴും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നുണ്ടു്. ഈ ബലം തന്നെയാണല്ലോ സൂര്യന്റെ സമീപത്തു് ഭൂമിയെയും മറ്റു ഗ്രഹങ്ങളെയും പിടിച്ചു നിര്‍ത്തുന്നതു്.

ഈ തെറ്റിദ്ധാരണ എങ്ങനെയാവാം ഉണ്ടായതു്? മനുഷ്യന്‍ ബഹിരാകാശത്തു് പോയിത്തുടങ്ങിയ കാലം മുതല്‍ ബഹിരാകാശ വാഹനത്തിനുള്ളില്‍ അവര്‍ (ഭാരമില്ലാത്തതുപോലെ) നീന്തി നടക്കുന്നതിന്റെ ചിത്രങ്ങളും ചലച്ചിത്രങ്ങളും നാം കാണുന്നുണ്ടല്ലൊ. ഒരുപക്ഷെ ബഹിരാകാശ വാഹനത്തിനുള്ളില്‍ ഭാരം അനുഭവപ്പെടില്ല എന്നു് എഴുതിക്കാണുകയോ പറഞ്ഞു കേള്‍ക്കുകയോ ചെയ്തിരിക്കാം. ഇതെല്ലാം സത്യം തന്നെയാണു്. പക്ഷെ അതുകൊണ്ടു് `ബഹിരാകാശത്തു് ഗുരുത്വാകര്‍ഷണമില്ല' എന്നര്‍ത്ഥമാകുന്നില്ല. ഭൂമിയുടെ ഭ്രമണപഥത്തില്‍ സ്ഥിതിചെയ്യുന്ന ഒരു പേടകത്തില്‍ ഗുരുത്വാകര്‍ഷണബലം അനുഭവപ്പെടില്ല എന്നതാണു് സത്യം. അതിനുള്ള കാരണം അതിന്റെ ഏതിര്‍ദിശയില്‍ മറ്റൊരു തുല്യ ബലം ഉണ്ടെന്നുള്ളതാണു്.

ഏതു് വസ്തു വൃത്താകൃതിയില്‍ സഞ്ചരിക്കണമെങ്കിലും ഇങ്ങനെ രണ്ടു് ബലങ്ങള്‍ അനിവാര്യമാണു്. ഒരു ബലം വസ്തു അകന്നു പോകാതെ പിടിച്ചു നിര്‍ത്തുന്നു. രണ്ടാമത്തെ ബലം ഉണ്ടാകുന്നതു് പദാര്‍ത്ഥത്തിന്റെ ഒരു ഗുണത്തില്‍ നിന്നാണു്. ഏതു് വസ്തുവും സ്വാഭാവികമായി സഞ്ചരിക്കുക നേര്‍വരയിലൂടെയാണു് എന്നതാണു് ഈ ഗൂണം. ഇതിനെ "ജഢത്വം" (inertia) എന്നു വിളിക്കുന്നു. ഇക്കാര്യം വ്യക്തമാക്കുന്നതാണല്ലോ ന്യൂട്ടന്റെ ആദ്യത്തെ ചലനനിയമം. വസ്തുവിന്റെ ഗതി നേര്‍വരയില്‍നിന്നു് മാറ്റാന്‍ ഒരു ബലം ശ്രമിക്കുമ്പോള്‍ വസ്തു അതിനെ എതിര്‍ക്കുന്നു. ഗ്രഹമൊ ഉപഗ്രഹമൊ ഗുരുത്വാകര്‍ഷണബലം മൂലം നേര്‍വരയിലൂടെയുള്ള ചലനത്തില്‍ നിന്നു് മാറാന്‍ തുടങ്ങുമ്പോള്‍ അതിന്റെ ജഢത്വം മൂലം ഏതിര്‍ദിശയില്‍ ഒരു തുല്യബലം ഉണ്ടാകുന്നു. അപകേന്ദ്ര ബലം (centrifugal force) എന്ന പേരിലാണു് ഇതറിയപ്പെടുന്നതു്. ഫലമോ? അവിടെ ഒരു ബലവും അനുഭവപ്പെടുന്നില്ല. കാരണം രണ്ടു് തുല്യബലങ്ങള്‍ എതിര്‍ദിശകളിലേക്കു് പ്രവര്‍ത്തിക്കുകയാണു് -- തുല്യ ബലമുള്ള രണ്ടു പേര്‍ വടം വലിക്കുന്നതു പോലെ. ഇതാണു് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതു്.

അങ്ങനെയാണു് ഭൂമിയുടെ ഭ്രമണപഥത്തിലുള്ള പേടകത്തില്‍ ഭാരമില്ലാത്ത അവസ്ഥ ഉണ്ടാകുന്നതു്. അതിന്റെ അര്‍ത്ഥം ബഹിരാകാശത്തു് ഗുരുത്വാകര്‍ഷണം ഇല്ല എന്നല്ല. ഭൂമിയുടെ ഗുരുത്വാകര്‍ഷണബലം തന്നെയാണു് ചന്ദ്രനെയും മനുഷ്യനിര്‍മ്മിതമായ പേടകങ്ങളെയും ഭൂമിക്കു സമീപം പിടിച്ചു നിര്‍ത്തുന്നതു് എന്നു് ഓര്‍മ്മിക്കണം.

സെല്‍ഫോണിന്റെ ദോഷവും മറ്റും

വളരെ രസകരമായ ഒരു വിശ്വാസമാണു് പാലു കാച്ചുകയോ പാല്‍പ്പായസം ഉണ്ടാക്കുകയോ ചെയ്യുമ്പോള്‍ ഇളക്കുന്നതു് ഒരേ ദിശയിലായിരിക്കണം എന്നതു്. അല്ലെങ്കില്‍ പാല്‍ പിരിഞ്ഞുപോകും എന്നാണു് ചിലരുടെ വിശ്വാസം. ചില സൂക്ഷ്മജീവികളാണു് പാലു് പിരിയാന്‍ കാരണമാകുന്നതു്. അമ്ലസ്വഭാവമുള്ള എന്തെങ്കിലും (ഉദാഹരണമായി, നാരങ്ങാനീരു്) പാലില്‍ ചേര്‍ത്താലും പാലു് പിരിയും. പാലിളക്കുന്നതുമായി പിരിയുന്നതിനു് യാതൊരു ബന്ധവുമില്ല. കുറച്ചു് പാലെടുത്തു് രണ്ടു പാത്രങ്ങളിലായി രണ്ടു രീതിയില്‍ (ഒരേ ദിശയിലും രണ്ടു ദിശകളിലും ഇളക്കിക്കൊണ്ടു്) ചൂടാക്കിയാല്‍ ഇതിന്റെ സത്യാവസ്ഥ മനസിലാക്കാവുന്നതല്ലേയുള്ളൂ?

മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതു് ആരോഗ്യത്തിനു് ഹാനികരമാണു് എന്നു് പലരും ധരിച്ചിട്ടുണ്ടു്. ഇതിനു് ശാസ്ത്രീയമായ തെളിവുകളൊന്നും കാണുന്നില്ല. അതില്‍ നിന്നുള്ള മൈക്രോവേവ് വികിരണം ശരീരത്തില്‍ തുടര്‍ച്ചയായി ഏല്‍ക്കുന്നതുകൊണ്ടു് കാന്‍സര്‍ ഉള്‍പ്പെടെയുള്ള പല രോഗങ്ങളും ഉണ്ടാകാമെന്ന ഭയം എങ്ങനെയോ പലരിലും ഉണ്ടായിട്ടുണ്ടു്. ഈ ഭയം മൂലം ഫോണ്‍ കമ്പനികളുടെ ടവര്‍ സ്ഥാപിക്കുന്നതിനു പോലും ചിലയിടങ്ങളില്‍ എതിര്‍പ്പുണ്ടായതായി കേട്ടിട്ടുണ്ടു്. ഇതിന്റെ സത്യാവസ്ഥ മനസിലാക്കാനായി പഠനങ്ങള്‍ നടന്നിട്ടുണ്ടു്. പക്ഷെ വികിരണങ്ങള്‍ മൂലം ഒരു ദോഷവും ഉണ്ടാകുന്നുണ്ടെന്നു് സംശയാതീതമായി ഇതുവരെ തെളിഞ്ഞിട്ടില്ല. തുടര്‍ച്ചയായി കുറേ സമയം സെല്‍ഫോണുപയോഗിച്ചാല്‍ അതില്‍ നിന്നു പ്രസരിക്കുന്ന മൈക്രോവേവ് തരംഗങ്ങള്‍ മൂലം അടുത്തുള്ള പേശികളും മറ്റും ചെറുതായി ചൂടാകാം. പക്ഷെ ഇതു് വളരെ നിസ്സാരമാണു് എന്നാണത്രെ പഠനങ്ങള്‍ കാണിക്കുന്നതു്. അതുകൊണ്ടു് സെല്‍ഫോണിന്റെ ഉപയോഗം യാതൊരു ദോഷവും ചെയ്യില്ല എന്നു തീരുമാനിക്കാന്‍ കഴിയില്ല. ഇതുവരെ ദോഷങ്ങളൊന്നും കണ്ടെത്തിയിട്ടില്ല എന്നേയുള്ളൂ. നാളെ ആരെങ്കിലും ഒരു ദോഷം കണ്ടെത്തില്ല എന്നുറപ്പിക്കാനാവില്ലല്ലോ. അതുകൊണ്ടു് ഇപ്പോള്‍ അറിയാവുന്നിടത്തോളം പ്രശ്നങ്ങളില്ല എന്നു മാത്രം തീരുമാനിക്കാം.

മാതാപിതാക്കള്‍ പലപ്പോഴും കുട്ടികളോടു് പറയാറുള്ളതാണല്ലോ മങ്ങിയ വെളിച്ചത്തിലിരുന്നു് വായിക്കരുതെന്നു്. അതു് കണ്ണിനു് ദോഷം ചെയ്യും എന്നതാണു് കാരണമായി അവര്‍ പറയാറുള്ളതു്. എന്നാല്‍ ഇതിനു് ശാസ്ത്രീയപിന്‍ബലമില്ല. ഏതാനും ദശാബ്ദങ്ങള്‍ക്കു് മുമ്പു്, അതായതു് വൈദ്യുതി വരുന്നതിനും മുമ്പു്, എല്ലാ വിദ്യാര്‍ത്ഥികളും (മണ്ണെണ്ണയോ വിളക്കെണ്ണയോ കത്തിക്കുന്ന) വിളക്കുകളുടെ വെളിച്ചത്തിലായിരുന്നല്ലോ രാത്രിയില്‍ പഠിച്ചിരുന്നതു്. അവരുടെയെല്ലാം കണ്ണുകള്‍ക്കു് ദോഷം വന്നിട്ടില്ലല്ലോ. മങ്ങിയ വെളിച്ചത്തില്‍ വായിക്കുന്നതു് കൂടുതല്‍ ബുദ്ധിമുട്ടാണു് എന്നതു് സത്യം. അതുകൊണ്ടു് കണ്ണിനു് എന്തെങ്കിലും പ്രശ്നമുണ്ടാകുന്നുണ്ടെങ്കില്‍ത്തന്നെ അതു് താല്‍ക്കാലികം മാത്രമാണു് എന്നാണു് ഇപ്പോഴും വൈദ്യശാസ്ത്രം പറയുന്നതു്.

ഇത്തരം അബദ്ധധാരണകള്‍ മനുഷ്യര്‍ക്കു് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടോ എന്നു് സ്വയം തീരുമാനിക്കുക. എന്തായാലും, തെറ്റായ ധാരണകള്‍ ഇല്ലാത്തതു തന്നെയാണു് നല്ലതു് എന്നു് എല്ലാവരും സമ്മതിക്കുമല്ലോ. നമ്മള്‍ കേള്‍ക്കുന്ന കാര്യങ്ങള്‍ (ഈ ലേഖനമുള്‍പ്പെടെ) അപ്പടി വിശ്വസിക്കാതെ അവ സത്യമായിരിക്കുമോ എന്നു് നമ്മള്‍ ചിന്തിക്കണം. ചിലപ്പോള്‍ ചെറിയ പരീക്ഷണങ്ങള്‍ നടത്തുകയുമാവാം. സത്യമല്ലാത്തവ തിരിച്ചറിയാന്‍ ഇതു് നമ്മെ സഹായിക്കും.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

3 comments:

ഗന്ധർവൻ said...

interesting&useful

Solid Smoke said...

> "ഇടിമിന്നലുണ്ടാകുന്നതു് ഒരു പ്രത്യേകതരം മേഘത്തില്‍ നിന്നാണു്. അത്തരം മേഘങ്ങള്‍ക്കു് ഇംഗ്ലീഷില്‍ തണ്ടര്‍സ്റ്റോം (thunderstorm) എന്നു പറയും. കൂറ്റന്‍ മേഘങ്ങളാണിവ."

'Thunderstorm' എന്ന് പറയുന്നത് ഒരു തരം മേഘമാണോ? അങ്ങനെ ഇതുവരെ കേട്ടിട്ടില്ല. ഒരു തരം മേഘം എന്നതിനേക്കാള്‍ ഒരു കാലാവസ്ഥാ പ്രതിഭാസം എന്നതല്ലേ ശരി? ഇന്റര്‍നെറ്റില്‍ തിരഞ്ഞപ്പോള്‍ MSN Encarta-യില്‍ താങ്കളുടെ ലേഖനത്തില്‍ പറഞ്ഞതുപോലെ ഇതിനെ ഒരു മേഘമായി പറഞ്ഞുകണ്ടു. പക്ഷേ, അടിസ്ഥാനപരമായി cumulonimbus clouds കാരണമുണ്ടാകുന്ന ഒരു പ്രതിഭാസമല്ലേ ഇത്? ഒന്ന് വിശദീകരിച്ചാല്‍ നന്നായിരുന്നു.

V. Sasi Kumar said...

Cumulonibus മേഘങ്ങള്‍ക്കു് സാധാരണ ഇംഗ്ലീഷില്‍ thunderstorm എന്നാണു് പറയുക. Encartaയില്‍ കണ്ടതു് തന്നെയാണു് വിക്കിപ്പീഡിയയിലും കാണുക. ഇതുതന്നെയാണു് പുസ്തകത്തിലും കാണുക. ഇത്തരം മേഘത്തിനും അതുണ്ടാക്കുന്ന കാലാവസ്ഥയ്ക്കും thunderstorm എന്നു പറയാം.