Wednesday, December 23, 2009

മനുഷ്യരാശിയുടെ ഉത്ഭവവും പരിണാമവും

മനുഷ്യന്‍ എങ്ങനെ ഉണ്ടായി? ജീവന്‍ തന്നെ എങ്ങനെ ഉണ്ടായി? ഒരു പക്ഷെ, പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തോടൊപ്പം മനുഷ്യനു് അറിയാന്‍ ഏറ്റവും താല്പര്യമുള്ള കാര്യങ്ങളായിരിക്കും ഇവയൊക്കെ. മനുഷ്യന്റെ ഉത്ഭവത്തേപ്പറ്റി പല മതങ്ങളും നമുക്കു് പലതും പറഞ്ഞു തരുന്നുണ്ടു്. ശാസ്ത്രജ്ഞര്‍ അവരുടെ വഴിക്കു് ചിലതൊക്കെ കണ്ടുപിടിച്ചിട്ടുമുണ്ടു്. പുതിയ കണ്ടെത്തലുകള്‍ ഉണ്ടാകുന്നതനുസരിച്ചു് ശാസ്ത്രീയ സത്യങ്ങള്‍ മാറിക്കൊണ്ടിരിക്കുമല്ലോ. മനുഷ്യന്റെ ഉത്ഭവത്തെപ്പറ്റി ശാസ്ത്രം ഇപ്പോള്‍ എന്താണു് പറയുന്നതു് എന്നു് നമുക്കു് പരിശോധിക്കാം.

ഭൂമിയും സൌരയൂഥവും ഉണ്ടായതു് ഏതാണ്ടു് 460 കോടി വര്‍ഷം മുമ്പായിരിക്കണം എന്നു് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഭൂമിയില്‍ ജീവനുണ്ടായിട്ടു് ഏതാണ്ടു് 300-400 കോടി വര്‍ഷം ആയിട്ടുണ്ടാവണം. ആദ്യമുണ്ടായതു് ജലത്തില്‍ ജീവിക്കുന്ന ചില സൂക്ഷ്മജീവികള്‍ ആയിരിക്കണം. ഇവയെങ്ങനെ ഉണ്ടായി എന്നതു് കൃത്യമായി മനസിലാക്കാനായിട്ടില്ല. എങ്കിലും, ഭൂമിയിലുണ്ടായിരുന്ന ചില രാസവസ്തുക്കള്‍ മിന്നലിന്റെയും മറ്റും ഫലമായി കൂടിച്ചേര്‍ന്നു് കൂടുതല്‍ സങ്കീര്‍ണ്ണമായ ജൈവ രാസപദാര്‍ത്ഥങ്ങള്‍ ഉണ്ടായി എന്നും കടലില്‍ കലങ്ങിയ ഇവയില്‍ നിന്നും അനേകം നൂറ്റാണ്ടുകളിലൂടെ ജീവന്റെ പ്രാഥമിക തന്മാത്രകളുണ്ടായി എന്നും കരുതപ്പെടുന്നു. എന്നാല്‍ സൂക്ഷ്മ ജൈവരൂപങ്ങള്‍ ബഹിരാകാശത്തുനിന്നു് എത്തിച്ചേര്‍ന്നു എന്നു കരുതുന്ന ശാസ്ത്രജ്ഞരുമുണ്ടു്. ഇത്രയധികം വൈരുദ്ധ്യം നിലനില്‍ക്കുന്നതു് തന്നെ നമുക്കു് ഈ പ്രക്രിയ നന്നായി മനസിലാക്കാനായിട്ടില്ല എന്നതിന്റെ തെളിവാണു്.

ആദ്യകാലത്തെ ജീവജാലങ്ങള്‍ കടലില്‍ ആയിരുന്നിരിക്കണം ഉണ്ടായതു് എന്ന കാര്യത്തില്‍ വലിയ തര്‍ക്കമില്ല. അന്നത്തെ അന്തരീക്ഷത്തില്‍ ഓക്സിജന്‍ തീരെ ഇല്ലായിരുന്നതുകൊണ്ടും കാര്‍ബണ്‍ ഡയോക്സൈഡ് ധാരാളം ഉണ്ടായിരുന്നതുകൊണ്ടും കാര്‍ബണ്‍ ഡയോക്സൈഡ് ശ്വസിച്ചു് ഓക്സിജന്‍ പുറന്തള്ളുന്ന സൂക്ഷ്മജീവികള്‍ ആയിരിക്കണം ആദ്യമുണ്ടായതു്. അവയാണു് ഇന്നു കാണുന്ന ജീവജാലങ്ങള്‍ക്കു് ജീവിക്കാന്‍ ഉതകുന്ന തരത്തില്‍ ഓക്സിജന്‍ ധാരാളമുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായിച്ചതു്. പിന്നീടു് ചെടികളും സങ്കീര്‍ണ്ണമായ മറ്റു ജീവികളും ഉത്ഭവിച്ചു. കരയില്‍ ചെടികളും ആദ്യകാലജന്തുക്കളും ഉണ്ടായതു് ഏതാണ്ടു് 48 കോടി വര്‍ഷം മുമ്പായിരിക്കണം. ഏതാണ്ടു് 37 കോടി വര്‍ഷങ്ങള്‍ക്കും 36 കോടി വര്‍ഷങ്ങള്‍ക്കും ഇടയ്ക്കായിരിക്കണം എല്ലുള്ള ജീവികളുണ്ടായതു്. അവയില്‍നിന്നു് പരിണമിച്ചാണു് മനുഷ്യനും ഇന്നു കാണുന്ന മറ്റു പല ജീവികളും ഉണ്ടായതു്.

ഏതാണ്ടു് മൂന്നു കോടി വര്‍ഷങ്ങള്‍ക്കു മുമ്പു് ആഫ്രിക്കയിലും ദക്ഷിണേഷ്യയിലും ഒഴിച്ചു് ബാക്കിയെല്ലാ പ്രദേശങ്ങളിലെയും പ്രൈമേറ്റുകള്‍ (മനുഷ്യനും കുരങ്ങനും അടങ്ങുന്ന കുടുംബം) വംശനാശത്തിനു് ഇരയായി. പിന്നീടു്, ഏതാണ്ടു് ഒന്നേമുക്കാല്‍ കോടി വര്‍ഷം മുമ്പു്, ആയിരിക്കണം ഹോമിനിഡുകള്‍ എന്നറിയപ്പെടുന്ന വര്‍ഗം ആഫ്രിക്കയില്‍നിന്നു് യൂറോപ്പിലേക്കു് കുടിയേറിയതു്. മെഡിറ്ററേനിയന്‍ കടല്‍ വികസിച്ചു് ആഫ്രിക്കയും യൂറോപ്പും തമ്മില്‍ വേര്‍പെടുന്നതിനു് മുമ്പായിരിക്കണം ഇതുണ്ടായതു്. മനുഷ്യനും ചിംപന്‍സിയും ഒരേ ശാഖയില്‍ നിന്നു് ഉരുത്തിരിഞ്ഞതാണു് എന്നാണു് ശാസ്ത്രജ്ഞര്‍ കരുതുന്നതു്. അവര്‍ വഴി പിരിഞ്ഞതു് ഏതാണ്ടു് 50 - 70 ലക്ഷം വര്‍ഷം മുമ്പു് ആയിരിക്കണം. പക്ഷെ അപ്പോഴും ഇന്നു കാണുന്ന രൂപത്തിലുള്ള മനുഷ്യന്‍ ഉണ്ടായിരുന്നില്ല. ചിംപന്‍സികളുമായി വഴി പിരിഞ്ഞ ശേഷം ഉണ്ടായ ഒരു ശാഖയില്‍ നിന്നാണു് മനുഷ്യനും ഗോറില്ലകളും ഉണ്ടായതു്.

മനുഷ്യന്റെ ശാഖയിലെ ആദ്യത്തെ വര്‍ഗം എന്നു പറയപ്പെടുന്നതു് ആസ്ട്രേലോപിത്തെക്കസ് എന്നു പേരുള്ള ഒന്നാണു്. ഏതാണ്ടു് 25 ലക്ഷം വര്‍ഷം മുമ്പായിരിക്കണം കല്ലുകൊണ്ടുണ്ടാക്കിയ പണിയായുധങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയതു്. അക്കാലത്തു് ഈ ശാഖയിലെ ജന്തുക്കളുടെ തലച്ചോറു് ചെറുതായിരുന്നു എന്നാണു് ഫോസിലുകള്‍ സൂചിപ്പിക്കുന്നതു്. എന്നാല്‍ അതിന്റെ ഏതാണ്ടു് നാലിരട്ടി വലുപ്പമുണ്ടു് ഇന്നു് മനുഷ്യന്റെ തലച്ചോറിനു്. ഇക്കാലത്തിനിടയ്ക്കുള്ള ഫോസിലുകളില്‍ നിന്നു് കാലം കഴിയുന്നതനുസരിച്ചു് തലച്ചോറിന്റെ വലുപ്പം കൂടി വരുന്നതു് നമുക്കു് കാണാനാകും. തലച്ചോറിന്റെ വലുപ്പം ബുദ്ധിശക്തിയുടെ സൂചനയാണു് എന്നാണു് കരുതപ്പെടുന്നതു്. ജന്തുശാസ്ത്രം നയിക്കുന്ന പരിണാമത്തില്‍ നിന്നു് ബുദ്ധിശക്തി നയിക്കുന്ന പരിണാമത്തിലേക്കുള്ള മാറ്റമാണു് ഇവിടെ കാണുന്നതു് എന്നു പറയാം.

പിന്നീടുള്ള മനുഷ്യന്റെ പരിണാമത്തെപ്പറ്റി രണ്ടു് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടു്. ആഫ്രിക്കയിലുണ്ടായിരുന്ന മനുഷ്യരൂപമുള്ള ചെറിയൊരു കൂട്ടത്തില്‍ നിന്നു് പരിണമിച്ചു് ഏതാണ്ടു് രണ്ടു ലക്ഷം വര്‍ഷം മുമ്പു് ലോകത്തിലെ മറ്റു ദിക്കുകളിലേക്കു് കുടിയേറി അവിടെ ആധിപത്യം സ്ഥാപിക്കുകയായിരുന്നോ, അതോ ലോകത്തു പലയിടത്തും പ്രത്യേകമായി ഉത്ഭവിക്കുകയായിരുന്നോ എന്നതാണു് ഒരു തര്‍ക്കം. ഏതാണ്ടു് ഒരു ലക്ഷം വര്‍ഷം മുമ്പു്, ഫോസിലുകളില്‍ ദൃശ്യമല്ലാത്ത സിരാവ്യൂഹത്തില്‍ വന്ന മാറ്റങ്ങള്‍ കാരണമാവാം, ബുദ്ധിപരവും സാംസ്ക്കാരികവും സാങ്കേതികവുമായ ഒരു കുതിച്ചുചാട്ടം മനുഷ്യനില്‍ സംഭവിച്ചോ എന്നതാണു് മറ്റൊരു തര്‍ക്കം. ഈ തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ മനുഷ്യരാശിയുടെ മാതാവായി ഏത്തിയോപ്പിയയില്‍ കണ്ടെത്തിയ, ലൂസി എന്ന ഓമനപ്പേരില്‍ വിളിക്കുന്ന, ഒരു ഫോസിലിനെ ചിത്രീകരിക്കാറുണ്ടു്. കുരങ്ങന്മാരുടേതു പോലെ ചെറിയ തലയുള്ള, എന്നാല്‍ മനുഷ്യരെപ്പോലെ രണ്ടുകാലില്‍ നടന്നിരുന്ന, ഈ സ്ത്രീ ഏതാണ്ടു് 32 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പു് ജീവിച്ചിരുന്നു എന്നു് കരുതുന്നു. ബുദ്ധി വികസിക്കുന്നതിനു മുമ്പുതന്നെ രണ്ടു കാലില്‍ നടക്കുന്ന ശീലം ആരംഭിച്ചിരുന്നു എന്നു് ലൂസി തെളിയിക്കുന്നു. ലൂസിയെ ശാസ്ത്രീയമായി ആസ്ട്രേലോപിത്തെക്കസ് അഫാറെന്‍സിസ് Australopithecus afarensis എന്നാണു് വിളിക്കുന്നതു്.

വളരെക്കാലത്തേക്കു് ലൂസിയെ മനുഷ്യരാശിയുടെ മുതുമുത്തശ്ശിയായി കരുതിയിരുന്നു. ഒരുപക്ഷെ ഇത്രയും പഴക്കമുള്ള, എന്നാല്‍ ഇത്ര ഭംഗിയായി സംരക്ഷിക്കപ്പെട്ട മറ്റൊരു ഫോസില്‍ കണ്ടെത്തിയിരുന്നില്ല എന്നതായിരിക്കാം ലൂസിയോടുണ്ടായിരുന്ന സ്നേഹത്തിനു പിന്നിലുള്ള ഒരു കാരണം. ലൂസിയുടെ അസ്ഥിപഞ്ചരത്തിന്റെ ഏതാണ്ടു് നാല്പതു് ശതമാനത്തോളം ഭാഗം നല്ല രൂപത്തില്‍ തന്നെ ലഭിച്ചു. അതു് കണ്ടെത്തിയതിന്റെ പിന്നിലും രസകരമായ കഥയുണ്ടു്. രണ്ടു തവണ പരിശോധിച്ചു് ഫോസിലുകളില്ല എന്നു് തീരുമാനിച്ച ഒരു പ്രദേശത്തു് അകാരണമായ ഒരു വിളിപ്പാടിന്റെ ഫലമായി എന്നപോലെ നടത്തിയ തിരച്ചിലില്‍ ആണു് ലൂസിയുടെ ഫോസില്‍ കഷണങ്ങള്‍ ലഭിച്ചതു്. പ്രശസ്ത പുരാവസ്തു ഗവേഷകയും നരവംശശാസ്ത്രജ്ഞയുമായിരുന്ന മേരി ലീക്കി അടങ്ങിയ സംഘത്തിലുണ്ടായിരുന്ന ഡോണാള്‍ഡ് ജോഹാന്‍സണ്‍ എന്ന അമേരിക്കന്‍ നരവംശശാസ്ത്രജ്ഞനും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയായിരുന്ന ടോം ഗ്രേയും ആണു് ലൂസിയുടെ ഭാഗങ്ങള്‍ കണ്ടതു്. ഒരു പ്രദേശം പരിശോധിച്ചശേഷം തിരിച്ചു് ജീപ്പിലേക്കു് നടക്കുന്നതിനിടയ്ക്കു് വെറുതെ ഒരു താഴ്ന്ന പ്രദേശം, അതു് മുമ്പു് ടീമിലെ അംഗങ്ങള്‍ പരിശോധിച്ചതാണെങ്കിലും, ഒന്നുകൂടി പരിശോധിച്ചു് തിരികെ പോകാന്‍ തുടങ്ങുമ്പോഴാണു് ഒരു എല്ലിന്റെ അറ്റത്തിന്റെ ഫോസില്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടതു്. 1974 നവംബര്‍ 24നായിരുന്നു ഈ സുപ്രധാനമായ കണ്ടുപിടിത്തം നടന്നതു്. എന്നാല്‍ ഇരുപതു് വര്‍ഷം കഴിഞ്ഞപ്പോള്‍ ലൂസിയെ സ്ഥാനഭ്രഷ്ടയാക്കുന്ന മറ്റൊരു കണ്ടുപിടിത്തമുണ്ടായി.

ഒക്ടോബര്‍ 2009ലാണു് പുതിയ കണ്ടെത്തലിനെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായതെങ്കിലും 1994ലാണു് കണ്ടുപിടിത്തം നടന്നതായി അവര്‍ അവകാശപ്പെടുന്നതു്. എത്തിയോപ്പിയയിലെ അഫാര്‍ താഴ്ച എന്ന സ്ഥലത്തു നിന്നു കണ്ടെത്തിയ ആര്‍ഡിപിത്തെക്കസ് രാമിഡസ് (Ardipithecus ramidus) എന്നു പേരിട്ടിരിക്കുന്ന ജന്തുവിന്റെ ഫോസിലാണു് ലൂസിയെ സ്ഥാനഭ്രഷ്ടയാക്കിയിരിക്കുന്നതു്. രണ്ടു കാലില്‍ നടക്കുകയും കുരങ്ങന്റെയും മനുഷ്യന്റെയും ശാരീരിക സ്വഭാവങ്ങള്‍ കാണിക്കുകയും ചെയ്യുന്ന ആര്‍ഡിപിത്തെക്കസ് ഏതാണ്ടു് 44 ലക്ഷം വര്‍ഷം മുമ്പായിരിക്കണം ജീവിച്ചിരുന്നതു്. ആര്‍ഡി എന്നു പേരിട്ടിരിക്കുന്ന ഈ വ്യക്തിക്ക് ഏതാണ്ടു് 120 സെന്റിമീറ്റര്‍ ഉയരവും 50 കിലോഗ്രാം ഭാരവും ഉണ്ടായിരുന്നിരിക്കണം എന്നു കണക്കാക്കുന്നു. ആര്‍ഡിയുടെ അസ്ഥിപഞ്ചരത്തിന്റെ ഭാഗങ്ങള്‍ കൂടാതെ ആര്‍ഡിപിത്തെക്കസ് വര്‍ഗത്തിലെതന്നെ മറ്റു ചില വ്യക്തികളുടെ ഏതാനും എല്ലുകളുടെ ഫോസിലുകളും ലഭിച്ചിട്ടുണ്ടു്. ബര്‍ക്കിലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രവര്‍ത്തിയെടുക്കുന്ന ടിം വൈറ്റ് എന്ന നരവംശശാസ്ത്രജ്ഞന്‍ നയിച്ച സംഘമാണു് ആദ്യത്തെ ആര്‍ഡിപിത്തെക്കസ് രാമിഡസ് ഫോസില്‍ കണ്ടെത്തിയതു്.

ഇതോടെ മനുഷ്യന്റെ ഉത്ഭവത്തിന്റെ വഴി വ്യക്തമായി എന്നു കരുതാനാവില്ല. എന്നെങ്കിലും പൂര്‍ണ്ണമായി മനസിലാകുമോ? പറയാനാവില്ല. കാലം കഴിയുംതോറും പുതിയ അറിവുകള്‍ ലഭിക്കാം. നമ്മുടെ ധാരണകള്‍ തിരുത്തിക്കുറിക്കേണ്ടി വരാം. പ്രപഞ്ചത്തിന്റെയോ ജീവന്റെയോ ഉത്ഭവത്തെപ്പറ്റി എന്നെങ്കിലും എല്ലാം അറിയാനാവുമോ? പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഒരു യൂറോപ്യന്‍ ശാസ്ത്രജ്ഞന്‍ ശാസ്ത്രം തീര്‍ന്നു എന്നു പ്രഖ്യാപിച്ചുവത്രെ. നമുക്കു് പ്രഞ്ചം മുഴുവനും മനസിലായിക്കഴിഞ്ഞു, ഇനി പെട്ടെന്നു തന്നെ മനസിലക്കാനാവുന്ന അല്പം ചില സംശയങ്ങള്‍ മാത്രമെ ബാക്കി നില്‍ക്കുന്നുള്ളൂ എന്നാണദ്ദേഹം പറഞ്ഞതു്. ഭൌതികശാസ്ത്രത്തെപ്പറ്റി ആയിരുന്നു പ്രസ്താവന. എന്നാല്‍ തുടര്‍ന്നുള്ള ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലാണു് ഭൌതികശാസ്ത്രത്തില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടു് രണ്ടു പുതിയ സിദ്ധാന്തങ്ങള്‍ പ്രത്യക്ഷമായതു് -- ക്വാണ്ടം ബലതന്ത്രവും ഐന്‍സ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തവും. മനുഷ്യനു് എല്ലാ കാര്യങ്ങളും നന്നായി മനസിലാക്കാനായിട്ടുണ്ടു് എന്ന വിശ്വാസം പലപ്പോഴും വഴിതെറ്റിക്കുന്നതാണു്. നമുക്കു് സങ്കല്പിക്കാന്‍ പോലും കഴിയാത്തത്ര സങ്കീര്‍ണ്ണമായിരിക്കാം നമ്മുടെ പ്രപഞ്ചം.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് \eng by-sa \mal ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Wednesday, December 9, 2009

ഡിജിറ്റല്‍ വിടവു്

മനുഷ്യന്‍ വികസിപ്പിച്ചെടുത്തിട്ടുള്ളതില്‍ വെച്ചു് ഏറ്റവും കൂടുതല്‍ സാദ്ധ്യതകളുള്ള സാങ്കേതികവിദ്യകളില്‍ ഒന്നാണു് കമ്പ്യൂട്ടറും മറ്റു പല ഉപകരണങ്ങളും ഉപയോഗിക്കുന്ന ഡിജിറ്റല്‍ സാങ്കേതികവിദ്യ. ലഘുവായ ഇലക്‍ട്രോണിക് സര്‍ക്യൂട്ടുകളില്‍ നിന്നു് തുടങ്ങി സങ്കീര്‍ണ്ണമായ ഡിജിറ്റല്‍ കമ്പ്യൂട്ടറുള്‍ വരെ 1940കളില്‍ തന്നെ എത്തിച്ചേര്‍ന്നതാണു് ഡിജിറ്റല്‍ ഇലക്‌ട്രോണിക്സ് (1946ലാണു് എനിയാക് എന്ന ആധുനിക അര്‍ത്ഥത്തിലുള്ള ആദ്യത്തെ ഇലക്‌ട്രോണിക് കമ്പ്യൂട്ടര്‍ ഉണ്ടായതു്). ആദ്യകാലത്തു് ഉപയോഗിച്ചിരുന്ന, വളരെയധികം ഊര്‍ജം ആവശ്യമായിരുന്ന, എന്നാല്‍ വളരെ കുറച്ചു മാത്രം ശേഷിയുണ്ടായിരുന്ന ഈ കമ്പ്യൂട്ടറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്തെ കമ്പ്യൂട്ടര്‍ തിരിച്ചറിയാനാവാത്തവിധം മാറിപ്പോയിരിക്കുന്നു എന്നു കാണാം.

വാല്‍വുകള്‍ക്കു പകരം 1950കളില്‍ ട്രാന്‍സിസ്റ്റര്‍ എന്ന അത്ഭുതവസ്തു കണ്ടുപിടിച്ചു. 1960കളില്‍ അനേകം ട്രാന്‍സിസ്റ്റര്‍ സര്‍ക്യൂട്ടുകള്‍ ഒരു ചെറിയ സിലിക്കണ്‍ `ചിപ്പില്‍' ഉള്‍ക്കൊള്ളിക്കാനുള്ള വിദ്യ കണ്ടുപിടിച്ചു. `വന്‍കിട ഉദ്ഗ്രഥനം' (large scale integration) എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതു് 1970കളിലാണു്. ഇതോടെ സ്വന്തമായി കെട്ടിടവും ശീതീകരണവും വേണ്ടിയിരുന്ന സ്ഥിതിയില്‍നിന്നു് കമ്പ്യൂട്ടറുകള്‍ മേശപ്പുറത്തു് വയ്ക്കാന്‍ പറ്റുന്ന ഉപകരണമായി തീര്‍ന്നു. മാത്രമല്ല കമ്പ്യൂട്ടറുകളുടെ വിലയും ആവശ്യമായ ഊര്‍ജവും വളരെയധികം കുറഞ്ഞു. ഏതാണ്ടു് ഇതേ കാലത്തുതന്നെ കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിച്ചു് ശൃംഘല തീര്‍ക്കാനുള്ള ശ്രമം വിജയിച്ചു. ഇതോടെ ഒറ്റയ്ക്കൊറ്റയ്ക്കു് കമ്പ്യൂട്ടര്‍ ഉപയോഗിക്കുക എന്നതില്‍നിന്നു് വളരെ വ്യത്യസ്തമായ ഇന്റര്‍നെറ്റ് എന്ന ആശയം പ്രചാരത്തിലായി. ഇന്നു് ഇതു് വിവരവിനിമയ സാങ്കേതികവിദ്യ (Information Communication Technology, ICT) എന്ന പേരില്‍‌ അറിയപ്പെടുന്നു.

സങ്കീര്‍ണ്ണമായ കണക്കുകൂട്ടലുകള്‍ നടത്താനാണു് കമ്പ്യൂട്ടര്‍ വിഭാവനം ചെയ്തതു്. എന്നാല്‍ സാങ്കേതികവിദ്യയിലുണ്ടായ വികസനം കമ്പ്യൂട്ടറിന്റെ കഴിവുകള്‍ വളരെയധികം വര്‍ദ്ധിപ്പിച്ചപ്പോള്‍ അതു് ഉപയോഗിക്കുന്നതു് എളുപ്പമാവുകയും വൈവിദ്ധ്യമാര്‍ന്ന പല മേഖലകളിലും ഉപയോഗിക്കാന്‍ സാദ്ധ്യമാവുകയും ചെയ്തു. ഇന്നു് കണക്കുകൂട്ടാന്‍ കൂടാതെ പ്രബന്ധങ്ങള്‍ രചിക്കാനും ചിത്രങ്ങള്‍ വരയ്ക്കാനും ഫോട്ടോകളില്‍ മാറ്റം വരുത്താനും സംഗീതം കേള്‍ക്കാനും ചലച്ചിത്രം കാണാനും ആശയവിനിമയം നടത്താനും എന്നല്ല മനുഷ്യന്‍ ചെയ്യുന്ന ഏതാണ്ടു് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുണ്ടല്ലോ. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പലതും കമ്പ്യൂട്ടര്‍ വഴി ആക്കിക്കൊണ്ടിരിക്കയാണല്ലോ. ഭാവിയില്‍ എന്തിനെല്ലാം കമ്പ്യൂട്ടര്‍ ഉപയോഗിക്കും എന്നതു് നമുക്കിന്നു് സങ്കല്പിക്കാന്‍പോലും കഴിയില്ല.

ഇത്രയും സാദ്ധ്യതകളുള്ള ഒരു യന്ത്രം മനുഷ്യജീവിതത്തിന്റെ എല്ലാ തുറകളിലേക്കും കടന്നു വന്നുകൊണ്ടിരിക്കുമ്പോള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍പ്പെട്ട ആളുകളും ഇതുപയോഗിക്കാന്‍ അറിഞ്ഞിരിക്കുകയും അവര്‍ക്കു് ആവശ്യത്തിനു് ഉപയോഗിക്കാനുള്ള അവസരം ഉണ്ടായിരിക്കുകയും ചെയ്യേണ്ടതുണ്ടു് എന്നു് വ്യക്തമാണല്ലോ. എന്നാല്‍ ഇതു് എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുന്നില്ല. ഈ സാങ്കേതികവിദ്യ ചെലവേറിയതാണു് എന്നതാണു് ഇതിനൊരു പ്രധാന കാരണം. എന്നാല്‍ കമ്പ്യൂട്ടറുകളുടെ വില തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരിക്കയാണു്. മാത്രമല്ല, വാഹനങ്ങളുടെ കാര്യത്തിലെന്നതു പോലെ ഉപയോഗിച്ച കമ്പ്യൂട്ടറുകള്‍ ഇന്നു് നിസ്സാര വിലയ്ക്കു് ലഭ്യമാണുതാനും (അവ ഉപയോഗിക്കുന്നതിനു് ബൂദ്ധിമുട്ടുകളുണ്ടാകാമെങ്കിലും). കൂടാതെ ഇന്റര്‍നെറ്റ് കഫെകളില്‍ ചുരുങ്ങിയ ചെലവില്‍ കുറച്ചു സമയത്തേക്കു് കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കാനുള്ള സൌകര്യവും ഇന്നുണ്ടു്. ഇതൊക്കെയാണെങ്കിലും ഇന്ത്യയെപ്പോലുള്ളൊരു വികസ്വര രാഷ്ട്രത്തില്‍ വളരെയധികം പേര്‍ക്കു് കമ്പ്യൂട്ടര്‍ ഉപയോഗിക്കാനാവില്ല എന്നതു് വ്യക്തമാണു്.

കമ്പ്യൂട്ടറിന്റെ കാര്യത്തില്‍ മറ്റൊരു ചെലവും കൂടിയുണ്ടു്. സോഫ്റ്റ്‌വെയര്‍ എന്നൊരു ഭാഗം കൂടി ഉണ്ടെങ്കിലേ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനാവൂ. പൊതുവില്‍ വലിയ ശതമാനം കമ്പ്യൂട്ടറുകളിലും ഇന്നുപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ വിലകൊടുത്തു വാങ്ങേണ്ടതാണു്. സാധാരണഗതിയില്‍ ഒരു കമ്പ്യൂട്ടറില്‍ ആവശ്യമാകുന്ന സോഫ്റ്റ്‌വെയറിനു് കമ്പ്യൂട്ടറിനേക്കാള്‍ വിലയാകും. എന്നാല്‍ അതിനു് ഇന്നു് പരിഹാരമുണ്ടു്. കേരള സര്‍ക്കാര്‍ നയപരമായി തന്നെ സ്വീകരിച്ചിരിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കു് ഇന്നു് മിക്കവാറും എല്ലാ കാര്യങ്ങളും ചെയ്യാനാവും. അതു് വില കൊടുക്കാതെ ലഭിക്കും എന്നു മാത്രമല്ല അതില്‍ മാറ്റം വരുത്താന്‍ പോലുമുള്ള സ്വാതന്ത്ര്യം നമുക്കു് ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍ അതു് പൊതുജനങ്ങളുടെ ഇടയില്‍ പ്രചാരത്തിലായി വരുന്നതേയുള്ളൂ. എങ്കിലും ഡിജിറ്റല്‍ വിടവു് കുറയ്ക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സഹായിക്കും എന്നതു് വ്യക്തമാണു്.

കമ്പ്യൂട്ടറും സോഫ്റ്റ്‌വെയറും ലഭിച്ചാലും മതിയായില്ലല്ലോ. അതു് ഉപയോഗിക്കാനുള്ള അറിവും കൂടി ഉണ്ടാവണ്ടേ. കേരളത്തിലെ സ്ക്കൂളുകളില്‍ ഐ.റ്റി. വിദ്യാഭ്യാസം തുടങ്ങാനുള്ള തീരുമാനത്തിനു പുറകില്‍ എല്ലാവര്‍ക്കും കമ്പ്യൂട്ടറുമായി പരിചയമുണ്ടാകുക എന്ന ഉദ്ദേശ്യവും ഉണ്ടായിരുന്നു. മാത്രമല്ല എല്ലാവരും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പഠിച്ചാല്‍ മതി എന്നും സര്‍ക്കാര്‍ തീരുമാനിച്ചു. അതുകൊണ്ടു് ഇപ്പോള്‍ ഹൈസ്ക്കൂള്‍ പാസായി വരുന്ന കുട്ടികള്‍ക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. വിവര സാങ്കേതികവിദ്യ അത്രയുംകൂടി ജനങ്ങളുടെ അടുത്തെത്തിക്കാന്‍ ഇതു് സഹായിക്കും എന്നാണു് പ്രതീക്ഷിക്കുന്നതു്. ഇന്നു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിച്ചു് പ്രവര്‍ത്തിക്കുന്ന, ഡി.റ്റി.പി.യും ത്രിമാന അനിമേഷനുമൊക്കെ പഠിപ്പിക്കുകയും ചെയ്യുന്ന, ഒരു കമ്പ്യൂട്ടര്‍ സെന്ററെങ്കിലും കേരളത്തില്‍ ഉള്ളതു് അതിനു് തെളിവാണു്. അതുകൊണ്ടു് ഭാവിയിലെങ്കിലും ഭൂരിഭാഗം ജനങ്ങള്‍ക്കും കമ്പ്യൂട്ടര്‍ ഒരു പേടിപ്പെടുത്തുന്ന വസ്തു ആവില്ല എന്നു് ആശ്വസിക്കാം.

കമ്പ്യൂട്ടര്‍ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരത്തിനു് `ഡിജിറ്റല്‍ ഡിവൈ‍ഡ്' (digital divide) എന്ന പ്രയോഗം പ്രചാരത്തില്‍ വന്നതു് 1990കളിലാണു്. അമേരിക്കന്‍ രാഷ്ട്രപതിയായിരുന്ന ബില്‍ ക്ലിന്റണും ഉപരാഷ്ട്രപതിയായിരുന്ന ആല്‍ ഗോറും ഈ പ്രയോഗം പ്രചരിപ്പിക്കുന്നതില്‍ പങ്കു വഹിച്ചിരുന്നു. ഈ പദപ്രയോഗം പുതുതാണെങ്കിലും അതിലടങ്ങുന്ന ആശയം മുമ്പുതന്നെ ഉണ്ടായിരുന്നു. എന്തായാലും ഇക്കാലത്തു് ഈ പ്രശ്നം പല വേദികളിലും ചര്‍ച്ചാവിഷയമാണു് എന്നുമാത്രമല്ല ഈ രംഗത്തു് പ്രവര്‍ത്തിക്കുന്ന പല സംഘടനകളുമുണ്ടു് താനും.

ഡിജിറ്റല്‍ വിടവു് പല തരത്തിലുണ്ടു്. അതു് വരുമാനത്തിലുള്ള വ്യത്യാസം, പ്രാദേശികമായുള്ള വ്യത്യാസം എന്നിവ മൂലമാകാം. രാഷ്ട്രങ്ങള്‍ തമ്മിലുള്ളതാകാം. വ്യത്യസ്ത പ്രദേശങ്ങള്‍ തമ്മിലുമാകാം. ഉദാഹരണമായി ആഫ്രിക്കയില്‍ പൊതുവെ വിവരവിനിമയ സാങ്കേതിക വിദ്യയുടെ പ്രചാരം യൂറോപ്പിലേതിനേക്കാള്‍ കുറവാണു്. എന്നാല്‍ കേരളത്തില്‍ തന്നെ പ്രാദേശികമായ വ്യത്യാസങ്ങള്‍ കാണാനാകും. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണു് ഈ സാങ്കേതികവിദ്യയുടെ ഗുണം ലഭിക്കുന്നതില്‍ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വ്യത്യാസം. ഇതിനു് പ്രാദേശികമായി വലിയ വ്യത്യാസം കാണാറില്ല. മിക്ക സ്ഥലങ്ങളിലും പുരുഷന്മാരേക്കാള്‍ വളരെ കുറച്ചു മാത്രമാണു് സ്ത്രീകള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതു്. സോഫ്റ്റ്‌വെയര്‍ തയാറാക്കുന്നവരിലും പുരുഷന്മാരാണു് വളരെ കൂടുതല്‍.

ഡിജിറ്റല്‍ വിടവു് കുറയ്ക്കാനും വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനു് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതു് സാര്‍വ്വത്രികമാക്കാനും സഹായിക്കാനായി കുറഞ്ഞ വിലയ്ക്കു് ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കാനായി പല ശ്രമങ്ങള്‍ നടന്നിട്ടുണ്ടു്. അവയില്‍ താരതമ്യേന വിജയിച്ച ഒരു പദ്ധതിയാണു് അമേരിക്കയിലെ എം.ഐ.ടി.~എന്ന സ്ഥാപനത്തില്‍നിന്നു് ഉത്ഭവിച്ച OLPC (One Laptop Per Child) എന്ന പരിപാടി. ഓരോ കുട്ടിയുടെ കൈയിലും ഒരു ലാപ്‌ടോപ് എത്തിക്കുക എന്നതാണു് ഇതിന്റെ ലക്ഷ്യം. പെട്ടെന്നു് കേടാകാത്ത തരത്തിലുള്ളതും എന്നാല്‍ കുറഞ്ഞ വിലയ്ക്കു് വില്‍ക്കാനാകുന്നതുമായ ലാപ്‌ടോപ് രൂപകല്പന ചെയ്യുക എന്ന ബുദ്ധിമുട്ടുള്ള കാര്യം അവര്‍ ഫലപ്രദമായി ചെയ്തു. അതിനാവശ്യമായ സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമായിത്തന്നെ നിര്‍മ്മിച്ചിട്ടുണ്ടു്. അടുത്ത കാലത്താണു് (ഒക്‌ടോബര്‍ 13നു്) തെക്കേ അമേരിക്കയിലെ ഉറുഗ്വെ എന്ന രാജ്യം അവിടത്തെ മൂന്നര ലക്ഷത്തിലധികം വരുന്ന പ്രൈമറി സ്ക്കൂള്‍ കുട്ടികള്‍ക്കു് ഇത്തരം ലാപ്‌ടോപ് നല്‍കിയതു്. ഇതിനു് ചെലവായതു് ആ രാജ്യത്തിന്റെ മൊത്തം വിദ്യാഭ്യാസ ബജറ്റിന്റെ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണത്രെ.

മറ്റെല്ലാത്തിനും എന്നപോലെ, എല്ലാ സാങ്കേതിക വിദ്യയ്ക്കും അതിന്റേതായ രാഷ്ട്രീയമുണ്ടു്. സമൂഹത്തിലെ ഏതു് വിഭാഗത്തിനു് അതു് പ്രയോജനപ്പെടും, മറ്റു വിഭാഗങ്ങളെ അതെങ്ങനെ ബാധിക്കും തുടങ്ങിയവയാണു് ഈ രാഷ്ട്രീയത്തിനു് അടിസ്ഥാനം. സമൂഹത്തില്‍ സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെ വികസിപ്പിച്ചെടുത്ത ഓ.എല്‍.പി.സിയുടെ കാര്യത്തിലും ഈ രാഷ്ട്രീയം തര്‍ക്കങ്ങള്‍ക്കു് ഇടയാക്കിയിട്ടുണ്ടു്. ദരിദ്രരാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു് ലാപ്‌ടോപ് നല്‍കുന്നതിനേക്കാല്‍ പ്രധാനമാണു് അവിടങ്ങളിലെ വിദ്യാലയങ്ങളിലുള്ള സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നു പറയുന്നവരുണ്ടു്. അതില്‍ കഴമ്പില്ല എന്നു പറയാനാവില്ലല്ലോ. എന്നാല്‍ ജീവിതത്തിലെ മിക്ക കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്ന, ഇനിയും പ്രചാരം വര്‍ദ്ധിച്ചു വരുന്ന, ഈ സാങ്കേതികവിദ്യ വശമില്ലാതെ വളര്‍ന്നുവരുന്ന തലമുറയ്ക്കു് ഭാവിയില്‍ അതു് വലിയൊരു കടമ്പയാകും എന്നു മറ്റുചിലര്‍ വിശ്വസിക്കുന്നു. അതിലും സത്യമുണ്ടു്. ആ സ്ഥിതിക്കു് എന്തു ചെയ്യുന്നതാണു് ഏറ്റവും ഉചിതമെന്നു് നമുക്കു് മുന്‍കൂട്ടി പറയാന്‍ ബൂദ്ധിമുട്ടാണു്. അതുകൊണ്ടു് നമുക്കു് ഏറ്റവും ഉചിതം എന്നു തോന്നുന്ന തരത്തില്‍ പ്രവര്‍ത്തിക്കാനെ നിര്‍വ്വാഹമുള്ളൂ.

( ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് \eng by-sa \mal ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)