Saturday, April 25, 2009

പെട്രോള്‍ സേവറും മറ്റു തട്ടിപ്പുകളും

(തേജസ് ദിനപ്പത്രത്തിന്റെ ഏപ്രില്‍ 16, 2009 ലക്കത്തില്‍ വന്ന ലേഖനം.)

ജനങ്ങളെ കബളിപ്പിച്ചു് പണമുണ്ടാക്കാനുള്ള എന്തെങ്കിലും മാര്‍ഗമുണ്ടെങ്കില്‍ അതുപയോഗിക്കാന്‍ തയാറായിട്ടുള്ളവര്‍ ധാരാളമുണ്ടാകും എന്നാണു് ചരിത്രം കാണിക്കുന്നതു്. ഇതു് എല്ലാ സമൂഹത്തിലും ഒരുപോലെയാണെന്നു തോന്നുന്നു. ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലുമുണ്ടായ വികാസം ഇത്തരക്കാര്‍ക്കു് പുതിയ ചില അടവുകള്‍ കൂടി തുറന്നു കൊടുത്തു. ഏതാണ്ടു് രണ്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പാണെന്നു തോന്നുന്നു, കണക്കുകൂട്ടുന്ന യന്ത്രവുമായി ഒരാള്‍ അമേരിക്കയില്‍ ചുറ്റിനടന്നു് പ്രദര്‍ശിപ്പിച്ചു് പണമുണ്ടാക്കിയതായി വായിച്ചതോര്‍ക്കുന്നു. യന്ത്രത്തിനുള്ളില്‍ ഇരിപ്പുണ്ടായിരുന്ന ഒരാളാണു് കണക്കുകള്‍ ചെയ്തു് ഉത്തരങ്ങള്‍ കടലാസില്‍ എഴുതി പുറത്തേയ്ക്കു് നല്‍കിയിരുന്നതു് എന്നു മനസിലായപ്പോഴേയ്ക്കു് ഈ തട്ടിപ്പുകാരനും അയാളുടെ യന്ത്രവും പ്രശസ്തമായിക്കഴിഞ്ഞിരുന്നു.

ചരിത്രത്തില്‍ നിന്നൊരു തട്ടിപ്പു്

രസകരമായ ചില തട്ടിപ്പുകളുടെ കഥകളുണ്ടു്. പ്രശസ്ത തത്വചിന്തകനായിരുന്ന ദിദെറൊ (Diderot) നിരീശ്വരവാദിയായിരുന്നു. ദൈവമുണ്ടോ ഇല്ലയോ എന്നതിനേപ്പറ്റി അന്നത്തെ റഷ്യന്‍ ചക്രവര്‍ത്തിയുടെ മുന്നില്‍ വച്ചു് ദിദെറൊയും പ്രശസ്ത ഗണിതജ്ഞനായിരുന്ന ഓയ്ലറും (Euler) തമ്മില്‍ തര്‍ക്കമുണ്ടായി. ദിദെറോയ്ക്കു് ഗണിതശാസ്ത്രത്തിലുള്ള അജ്ഞതയേപ്പറ്റി അറിയാമായിരുന്ന ഓയ്ലര്‍ ഒരു ഗണിതസമവാക്യം ഉരുവിട്ടശേഷം ഇപ്രകാരം തട്ടിവിട്ടു, "അതുകൊണ്ടു് ദൈവമുണ്ടു്. താങ്കള്‍ക്കിതു് ഖണ്ഡിയ്ക്കാമോ?" ഓയ്ലര്‍ പറഞ്ഞ സമവാക്യത്തിന്റെ അര്‍ത്ഥം പോലും ദിദെറോയ്ക്കു് മനസിലാവാത്തതിനാല്‍ അദ്ദേഹത്തിനു് തോല്‍വി സമ്മതിക്കേണ്ടി വന്നുവത്രെ!

ശാസ്ത്രവും സാങ്കേതികവിദ്യയും വികസിച്ചതനുസരിച്ചു് ശാസ്ത്രീയ പദങ്ങളും ആശയങ്ങളുമുപയോഗിച്ചുള്ള തട്ടിപ്പും വര്‍ദ്ധിച്ചിട്ടുണ്ടു്. ജനങ്ങളില്‍ പലര്‍ക്കും ശാസ്ത്രത്തിലുള്ള അജ്ഞത മുതലെടുത്താണു് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതു്. ഇതു് പണം നേടാനാവാം, സ്വന്തം ആശയം പ്രചരിപ്പിക്കാനുമാവാം. ഒരു പ്രയോജനവുമില്ലാത്ത ഒരു വസ്തു നമുക്കനിവാര്യമാണെന്നു് തോന്നിപ്പിക്കാനാണു് പലപ്പോഴും ഈ വിദ്യ ഉപയോഗിച്ചു കാണുന്നതു്. നമുക്കു് പരിചയമോ വ്യക്തമായ ധാരണയോ ഇല്ലാത്ത ശാസ്ത്രീയ പദങ്ങള്‍ ഉപയോഗിച്ചു് "ശാസ്ത്രീയം" എന്നു തോന്നിക്കുന്ന വിശദീകരണം തന്നു് നമ്മെ വിശ്വസിപ്പിക്കുന്നതാണു് വിദ്യ.

പെട്രോള്‍ ലാഭിക്കാം

ഒരുദാഹരണം. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പു്, വാഹനങ്ങളുടെ മൈലേജ് വര്‍ദ്ധിപ്പിക്കും എന്നവകാശപ്പെട്ട ഒരു ഉപകരണം വില്‍ക്കുകയായിരുന്നു ഒരാള്‍. ഒരു ടോര്‍ച്ച് ബാറ്ററിയുടെ രണ്ടറ്റത്തും ഓരോ കുഴല്‍ ഘടിപ്പിച്ചതു പോലിരിക്കും ഉപകരണം. ഒരറ്റത്തെ കുഴല്‍ പെട്രോള്‍ ടാങ്കിലേയ്ക്കും മറ്റേയറ്റത്തെ കുഴല്‍ കാര്‍ബറേറ്ററിലേയ്ക്കും ഘടിപ്പിക്കണം. ഒരറ്റത്തെ കുഴലിനുള്ളില്‍ക്കൂടി നോക്കിയാല്‍ മറുവശത്തെ കുഴലില്‍ക്കൂടി പുറത്തേയ്ക്കു് കാണാം. പെട്രോള്‍ അതില്‍ക്കൂടി വെറുതെ ഒഴുകി പോകുകയേയുള്ളു എന്നു് വ്യക്തം. ഇതു് ഘടിപ്പിച്ചാല്‍ പെട്രോള്‍ ചെലവു് 20 ശതമാനം വരെ കുറയുമെന്നായിരുന്നു അയാളുടെ അവകാശവാദം. ഈ ഉപകരണം എങ്ങനെയാണു് പ്രവര്‍ത്തിക്കുന്നതു് എന്നു ചോദിച്ചപ്പോള്‍ ലഭിച്ച ഉത്തരമിതാണു് :

കുഴല്‍ കടന്നുപോകുന്നതു് ഒരു കാന്തത്തിലൂടെയാണു്. ഈ കാന്തം പെട്രോളിന്റെ തന്മാത്രകളെ നിരയായി അടുക്കി നിര്‍ത്തും, പൈപ്പുകള്‍ അടുക്കി വയ്ക്കുന്നതുപോലെ! അങ്ങനെയാകുമ്പോള്‍ പെട്രോള്‍ കൂടുതല്‍ ഭംഗിയായി കത്തും. അങ്ങനെ പോട്രോള്‍ ചെലവു് കുറയുമത്രെ. എന്തൊരു തമാശ! ഒന്നാമതായി, പെട്രോളിന്റെ തന്മാത്ര എന്നൊന്നില്ല. പെട്രോള്‍ പലതരം തന്മാത്രകളുടെ മിശ്രിതമാണു്. രണ്ടാമതായി, ഒരു കാന്തിക മണ്ഡലത്തിലൂടെ കടന്നു പോകുമ്പോള്‍ ഈ തന്മാത്രകളെല്ലാം നിരന്നു നില്‍ക്കും എന്നു പറയുന്നതിനു് തീരെ ശാസ്ത്രീയാടിസ്ഥാനമില്ല. അവ ചിട്ടയോടുകൂടി നിരന്നിരുന്നാല്‍ കൂടുതല്‍ നന്നായി കത്തും എന്നതിനും ശാസ്ത്രീയാടിസ്ഥാനമില്ല. മൂന്നാമതായി, കാര്‍ബറേറ്ററിലൂടെ കടന്നു് എഞ്ചിനിലെത്തുന്നതിനിടയില്‍ ഈ തന്മാത്രകളുടെ അടുക്കും ചിട്ടയും നഷ്ടപ്പെടില്ല എന്നു് എങ്ങിനെയാണു് ഉറപ്പാക്കുക?

മേല്‍പ്പറഞ്ഞ ഉല്പന്നം ഇന്ധനം ലാഭിക്കാന്‍ സഹായിക്കുമായിരുന്നെങ്കില്‍ ആ ഉല്പന്നം ലോകപ്രശസ്തമാകുമായിരുന്നല്ലോ. അതു് സംഭവിച്ചിട്ടില്ല എന്നതു് ഈ ഉപകരണം വെറും തട്ടിപ്പായിരുന്നു എന്നതിനു് തെളിവാണല്ലോ. ശാസ്ത്രമറിയാവുന്ന ഒരാളിനു് ഈ തട്ടിപ്പില്‍ പെടാതിരിക്കാനാവും. ഇന്നത്തെ കാലത്തു് ഇതിനു് ഇന്‍റര്‍നെറ്റും സഹായകമാകും. ഇത്തരം തട്ടിപ്പുകള്‍ വ്യക്തമാക്കുന്ന വെബ്‌സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണു്. ഉദാഹരണമായി മേല്പറഞ്ഞ ഉല്പന്നത്തേപ്പറ്റിയുള്ള ഈ വെബ്‌പേജ് കാണുക.

രോഗം ശമിപ്പിക്കുന്ന വസ്ത്രം

മറ്റൊരു കച്ചവടക്കാരന്‍ പറഞ്ഞതു് അദ്ദേഹം തരുന്ന വസ്ത്രങ്ങളണിഞ്ഞാല്‍ രോഗങ്ങള്‍ മാറുമെന്നാണു്. വാതം, രക്തസമ്മര്‍ദം, തുടങ്ങി കാന്‍സര്‍ വരെ ഭേദപ്പെടുത്തുന്ന വസ്ത്രങ്ങളുണ്ടത്രെ. ഈ വസ്ത്രങ്ങളെങ്ങനെയാണു് രോഗം ഭേദപ്പെടുത്തുന്നതു് എന്നദ്ദേഹം വിശദീകരിച്ചു. ഇവയില്‍ അടങ്ങിയിട്ടുള്ള ഒരു പ്രത്യേകതരം കളിമണ്ണു്. നമ്മുടെ ശരീരത്തില്‍ നിന്നു പുറപ്പെടുന്ന ഇന്‍ഫ്രാറെഡ് രശ്മികളെ പിടിച്ചെടുത്തു് തിരിച്ചു് വികിരണം ചെയ്യുമത്രെ. ആ ഇന്‍ഫ്രാറെഡ് രശ്മികളാണത്രെ രോഗം ശമിപ്പിക്കുന്നതു്. ഇത്തരം വസ്ത്രങ്ങള്‍ രോഗം ശമിപ്പിക്കുമോ ഇല്ലയോ എന്നറിയില്ല. പക്ഷെ, രോഗം ശമിപ്പിക്കുന്നതില്‍ ഇവ ഫലപ്രദമാണെങ്കില്‍ മുകളില്‍ പറഞ്ഞ രീതിയിലല്ല അതു ചെയ്യുന്നതു് എന്നു തീര്‍ച്ച.

എല്ലാ വസ്തുക്കളും വിദ്യുത്കാന്ത രശ്മികള്‍ (electromagnetic radiation) വികിരണം ചെയ്യുന്നുണ്ടു്. സ്പെക്‌ട്രത്തിന്റെ ഏതു ഭാഗത്താണു് വികിരണം ഉണ്ടാകുന്നതു് എന്നതു് വസ്തുവിന്റെ താപനിലയനുസരിച്ചിരിക്കും. മനുഷ്യശരീരത്തന്റെ താപനിലയില്‍ സ്പെക്‍ട്രത്തിന്റെ ഇന്‍ഫ്രാറെഡ് ഭാഗത്താണു് വികിരണമുണ്ടാകുക. താപനില കൂടുമ്പോള്‍ തരംഗദൈര്‍ഘ്യം കുറഞ്ഞ വികിരണങ്ങള്‍ കൂടുതലുണ്ടാകും. അങ്ങനെയാണു് ചൂടുകൂടുമ്പോള്‍ നമുക്കു കാണാന്‍ കഴിയുന്ന പ്രകാശ വികിരണങ്ങള്‍ ഉണ്ടാകുന്നതു്. കൊല്ലന്‍ ഇരുമ്പിന്‍കഷണം ചൂടാക്കുമ്പോള്‍ അതിന്റെ നിറം മാറിവരുന്നതു് കണ്ടിരിക്കുമല്ലോ. ഏതാണ്ടു് 800 ഡിഗ്രി സെല്‍ഷ്യസ് ആകുമ്പോള്‍ ചെന്നിറത്തില്‍ കുറേശ്ശെ വികിരണമുണ്ടാകും. വെള്ള നിറമാകണമെങ്കില്‍ ആയിരക്കണക്കിനു് ഡിഗ്രി സെല്‍ഷ്യസെത്തണം. സൂര്യന്റെ ഉപരിതലത്തിലെ ചൂടു് ഏതാണ്ടു് 6000 ഡിഗ്രിയാണു്. എല്ലാ തരംഗദൈര്‍ഘ്യങ്ങളിലും വികിരണങ്ങള്‍ ഉണ്ടാകുമ്പോഴാണു് വെള്ളനിറമായി നാം കാണുന്നതു്. ബള്‍ബുകളിലെ ഫിലമെന്റിന്റെ ചൂടു് ഏതാണ്ടു് 3000 ഡിഗ്രി എത്തുമ്പോഴാണു് വെളുത്ത പ്രകാശം നമുക്കു് ലഭിക്കുന്നതു്.

വിശ്വാസങ്ങള്‍ പ്രചരിപ്പിക്കാന്‍

സ്വന്തം വിശ്വാസം പ്രചരിപ്പിക്കാനും ചിലര്‍ ശാസ്ത്രത്തിന്റെ ഭാഷയനുകരിച്ചു് സംസാരിക്കാറുണ്ടു്. ആദ്യം പറഞ്ഞ ദിദെറോയുടെയും ഓയ്‌ലറുടെയും കഥ ഇങ്ങനത്തെ ഒന്നാണല്ലൊ. ഇത്തരം വിദ്യകള്‍ നമ്മുടെ നാട്ടിലും പ്രയോഗിച്ചു കാണാറുണ്ടു്. അത്തരത്തിലുള്ള ഒരു പ്രയോഗം കുറച്ചുനാള്‍ മുമ്പു് ടെലിവിഷനില്‍ കാണുകയുണ്ടായി. ആര്‍ത്തവത്തിന്റെ മതപരമായ ആചാരങ്ങളുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു ഭിഷഗ്വരനാണു് ഇവിടത്തെ കഥാപാത്രം. അദ്ദേഹം പറഞ്ഞതു് ഒരു കഥയായിരുന്നു. അതു് ഓര്‍മ്മയില്‍ നിന്നു് വിവരിക്കട്ടെ.

ഏതോ ഒരു വികസിത രാജ്യത്തു് ഡയോഡുണ്ടാക്കുന്ന കമ്പനിയിലാണു് സംഭവം. (കമ്പനിയുടെ പേരു് അദ്ദേഹം പറഞ്ഞതായി ഓര്‍ക്കുന്നില്ല.) അവിടെ പണിയെടുത്തിരുന്നതു് കൂടുതലും സ്ത്രീകളാണത്രെ. അങ്ങനെയിരിക്കെ അവിടെയൊരു പ്രശ്നമുള്ളതായി അധികാരികള്‍ക്കു് മനസിലായി. ചില കാലങ്ങളില്‍ നിര്‍മ്മിക്കുന്ന ഡയോഡുകളില്‍ വലിയ ശതമാനവും നിലവാരം കുറഞ്ഞവയായി തീരുന്നെന്നു് അവര്‍ കണ്ടെത്തി. ഇതിന്റെ കാരണം പഠിച്ചപ്പോഴാണു് സ്ത്രീകള്‍ ആര്‍ത്തവകാലത്തുണ്ടാക്കുന്ന ഡയോഡുകളിലാണു് നിലവാരം കുറഞ്ഞവ കൂടുതല്‍ വരുന്നതെന്നു് മനസിലായതു്. അങ്ങനെ, ആര്‍ത്തവകാലത്തു് സ്ത്രീകള്‍ക്കു് അവധി കൊടുക്കാന്‍ അവര്‍ തീരുമാനിച്ചു. ഇതായിരുന്നു കഥ. കേള്‍ക്കുമ്പോള്‍ വളരെ വിശ്വസനീയം.

എന്നാല്‍ അല്പം ചിന്തിച്ചാല്‍ ഇതിലെ അബദ്ധങ്ങള്‍ വ്യക്തമാകും. ഡയോഡുകളുണ്ടാക്കുന്നതു് മനുഷ്യരല്ല, യന്ത്രങ്ങളാണു്. മനുഷ്യര്‍ക്കു് കൈകള്‍ കൊണ്ടു് ഡയോഡുകളുണ്ടാക്കാനാവില്ല. അതിനു് യന്ത്രങ്ങളുണ്ടെങ്കിലേ പറ്റൂ. അദ്ദേഹമെന്തിനാണു് ഇത്തരമൊരു ഉദാഹരണമെടുത്തതെന്നു് മനസിലാക്കാന്‍ പ്രയാസമാണു്. ഒരു പിക്കിള്‍ ഫാക്‌ടറിയുടെയൊ ഗാര്‍മെന്റ് ഫാക്‌ടറിയുടെയൊ കഥ പറയാമായിരുന്നു അദ്ദേഹത്തിനു്. അതിനു് മേല്‍പ്പറഞ്ഞ പ്രശ്നമില്ല. ഒരു പക്ഷെ ഒരു ഡയോഡ് ഫാക്‌ടറി സൃഷ്ടിക്കുന്ന ശാസ്ത്രസാങ്കേതികതയുടെ പരിവേഷം ഉപയോഗപ്പെടും എന്നു് അദ്ദേഹത്തിനു് തോന്നിയിട്ടുണ്ടാവാം. എന്തായാലും ചര്‍ച്ചയില്‍ പങ്കെടുത്ത ആര്‍ക്കും അദ്ദേഹത്തിന്റെ വാദം ഖണ്ഡിക്കാനായില്ല എന്നതു് പരിതാപകരമായിപ്പോയി.

ഇത്തരം തട്ടിപ്പുകളില്‍ പെടാതിരിക്കണമെങ്കില്‍ നമുക്കു് ശാസ്ത്രത്തില്‍ അറിവുണ്ടാകണം. അതേ സമയം, ശാസ്ത്രത്തോടു് അതിരു കവിഞ്ഞ ആരാധന ഇല്ലാതിരിക്കുകയും വേണം. എന്തിനെയും ചോദ്യം ചെയ്യാന്‍ നമ്മള്‍ തയാറായിരിക്കണം. എല്ലാ തരത്തിലുള്ള കുട്ടികള്‍ക്കും മനസിലാകുന്ന രീതിയിലാവണം ശാസ്ത്രപഠനം. ശാസ്ത്രവും സാങ്കേതികവിദ്യയും നമ്മുടെ ജീവിതത്തിന്റെ ഭാഗമാകണം. അദ്ധ്യാപകര്‍ക്കും സാമൂഹ്യസംഘടനകള്‍ക്കും ഇക്കാര്യത്തില്‍ പലതും ചെയ്യാനാവും.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് \eng by-sa \mal ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Thursday, April 2, 2009

മിന്നല്‍ വരുന്നു, സൂക്ഷിക്കുക

(തേജസ് എന്ന ദിനപ്പത്രത്തിന്റെ 2009 ഏപ്രില്‍ 2ലെ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു വന്ന ലേഖനം.)

അത്ഭുതകരവും ദൂരെ നിന്നു കാണാന്‍ സുന്ദരവും അടുത്താണെങ്കില്‍ ഭയമുണ്ടാക്കുന്നതുമായ ഒരു പ്രതിഭാസമാണു് മിന്നല്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്കു് കാരണമാകുന്ന പ്രകൃതിയിലെ പ്രതിഭാസവും മിന്നലാണു് എന്നു് പലര്‍ക്കും അറിയുമെന്നു തോന്നുന്നില്ല. കേരളത്തില്‍ പ്രതിവര്‍ഷം 70ലധികം മരണങ്ങളാണു് മിന്നല്‍ മൂലമുണ്ടാകുന്നതു്. അതോടൊപ്പം നൂറിലധികം പേര്‍ക്കു് പരിക്കേല്‍ക്കുകയും ചെയ്യുന്നു. അതുപോലെ സ്വത്തിനുണ്ടാകുന്ന നഷ്ടവും വലുതാണു്. ടെലിഫോണ്‍ കമ്പനികള്‍ക്കും വൈദ്യുതി ബോര്‍ഡിനും മിന്നല്‍ മൂലം എല്ലാ വര്‍ഷവും വളരെയധികം നഷ്ടമുണ്ടാകുന്നുണ്ടു്. ജീവനും സ്വത്തിനും ഇത്രയേറെ നഷ്ടമുണ്ടാക്കുന്ന മറ്റൊരു പ്രതിഭാസമുണ്ടെന്നു തോന്നുന്നില്ല. വലിയ ജനസാന്ദ്രതയാവണം ഇതിനുള്ള ഒരു കാരണം. എന്നാല്‍ ധാരാളമായുള്ള വൃക്ഷങ്ങളും, വിശേഷിച്ചു് ഉയരമുള്ള തെങ്ങുകളും, മിന്നലില്‍നിന്നു് രക്ഷനേടുന്നതിനെക്കുറിച്ചുള്ള അജ്ഞതയും എല്ലാം ഈ നാശനഷ്ടത്തിനു് കാരണമായി ഭവിക്കുന്നുണ്ടാവണം.

മിന്നല്‍ ഒരു വൈദ്യുത പ്രതിഭാസമാണു്. മേഘങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുമ്പോഴാണു് മിന്നലുണ്ടാകുന്നതെന്നു് ചിലരെങ്കിലും ധരിച്ചിട്ടുണ്ടു്. മേഘമെന്താണെന്നതിനേപ്പറ്റി വ്യക്തമായ ധാരണയില്ലാത്തതു കൊണ്ടാണു് ഇങ്ങനെയൊരു വിശ്വാസമുണ്ടാകുന്നതെന്നു തോന്നുന്നു. മേഘം മരമോ കല്ലോ പോലെ ഒരു ഖരവസ്തുവല്ലല്ലോ, കൂട്ടിയിടിച്ചു് ശബ്ദമുണ്ടാക്കാന്‍. മേഘമായി നമ്മള്‍ കാണുന്നതു് സൂക്ഷ്മമായ ജലബിന്ദുക്കള്‍ വായുവില്‍ തങ്ങി നില്‍ക്കുന്നതു മാത്രമാണു് . അഥവാ ഇവ കൂട്ടി മുട്ടിയാല്‍ തന്നെ ശബ്ദമൊ വെളിച്ചമൊ ഉണ്ടാകാനുള്ള സാദ്ധ്യത തീരെയില്ല എന്നു വ്യക്തമാണല്ലോ.

ഒരു പ്രത്യേകതരം മേഘത്തില്‍ നിന്നാണു് ഇടിമിന്നല്‍ ഉണ്ടാകുന്നതു്. ഇത്തരം മേഘത്തിനു് ഇംഗ്ലീഷില്‍ തണ്ടര്‍സ്റ്റോം (thunderstorm) എന്നും സാങ്കേതികഭാഷയില്‍ ക്യുമുലോനിംബസ് (cumulonimbus) എന്നും പറയും. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നു് ഏതാണ്ടു് ഒന്നോ രണ്ടോ കിലോമീറ്റര്‍ മുതല്‍ ഏതാണ്ടു് 16 കിലോമീറ്റര്‍ ഉയരം വരെ നീണ്ടു കിടക്കുന്ന വലിയ മേഘമാണിതു്. കേരളത്തില്‍ കാണുന്ന തണ്ടര്‍സ്റ്റോമുകള്‍ക്കു് ഏതാണ്ടു് ഇരുപതു് കിലോമീറ്റര്‍ വ്യാസമുണ്ടാകാം. ഇത്തരം മേഘങ്ങളില്‍ നിന്നാണു് വല്ലപ്പോഴും ആലിപ്പഴം വീഴാറുള്ളതു്. താരതമ്യേന ചെറിയ തണ്ടര്‍സ്റ്റോമുകളാണു് നമ്മുടെ നാട്ടിലുള്ളതു് എന്നതു് ഭാഗ്യമായി കരുതാം. ഏതാണ്ടു് അര മണിക്കൂര്‍ സമയമെ ഇവയില്‍നിന്നു് ശക്തമായ മഴ പെയ്യാറുള്ളു. ചില വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നൂറുകിലോമീറ്ററും മറ്റും വ്യാസമുള്ള കൂറ്റന്‍ തണ്ടര്‍സ്റ്റോമുകളുണ്ടാകാറുണ്ടു്. ഇത്തരം മേഘങ്ങളില്‍ നിന്നു വീഴുന്ന ആലിപ്പഴത്തിനു് 15ഉം 20ഉം സെന്റിമീറ്റര്‍ വലുപ്പമുണ്ടാകാം. ഇവ വീണു് മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും അപകടമോ മരണം പോലുമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടു്. ഇത്തരം മേഘങ്ങള്‍ മണിക്കൂറുകള്‍ തുടര്‍ച്ചയായി പെയ്യുകയുമാവാം.

മേഘത്തിന്റെ വലുപ്പവും അതിനുള്ളില്‍ നടക്കുന്ന ശക്തമായ ചംക്രമണവും ധനചാര്‍ജുകളെ (positive charges) മുകള്‍ഭാഗത്തേയ്ക്കും ഋണചാര്‍ജുകളെ (negative charges) അടിഭാഗത്തേയ്ക്കും വേര്‍തിരിച്ചു നിര്‍ത്താന്‍ കാരണമാകുന്നു. ഈ ചാര്‍ജുകള്‍ തമ്മിലോ അടിഭാഗത്തെ ചാര്‍ജുകളും ഭൂമിയും തമ്മിലോ വളരെ വലിയ, കോടിക്കണക്കിനുള്ള, വോള്‍ട്ടത (voltage) ഉണ്ടായിക്കഴിയുമ്പോഴാണു് മിന്നലുണ്ടാകുന്നതു്. മിന്നല്‍ വാസ്തവത്തില്‍ ഒരു വലിയ വൈദ്യുത സ്പാര്‍ക്കാണു്. അതിശക്തമായ കറന്റാണു് മിന്നല്‍പിണറില്‍ പ്രവഹിക്കുന്നതു് \dash\ പതിനായിരക്കണക്കിനു് ആംപിയര്‍. (ഒരു റഫ്രിജറേറ്റര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉപയോഗിക്കുന്നതു് ഏതാണ്ടു് ഒരാമ്പിയറാണു്.) ഇതു് വായുവിനെ പെട്ടെന്നു് ചൂടാക്കും. മുപ്പതിനായിരം ഡിഗ്രിയാണു് മിന്നല്‍പ്പിണരിലെ താപനില എന്നാണു് കണക്കാക്കിയിട്ടുള്ളുതു്. ശക്തമായ ഈ ചൂടേറ്റു് വായു പെട്ടെന്നു് വികസിക്കുന്നതു കൊണ്ടുണ്ടാകുന്ന ശബ്ദമാണു് ഇടിയായി നമ്മള്‍ കേള്‍ക്കുന്നതു്.

മൂന്നുതരം മിന്നലാണു് സാധാരണ ഉണ്ടാകുന്നതു് -- ഒരു മേഘത്തിനുള്ളില്‍ത്തന്നെ, രണ്ടു മേഘങ്ങള്‍ക്കിടയില്‍, പിന്നെ മേഘത്തില്‍നിന്നു് ഭൂമിയിലേയ്ക്കു്. ഇവയില്‍ അവസാനത്തേതാണു് നമുക്കു് അപകടകാരിയായിരിക്കുന്നതു് എന്നതു് വ്യക്തമാണല്ലൊ. മറ്റു രണ്ടു തരം മിന്നലുകളും വിമാനങ്ങള്‍ക്കു് പ്രശ്നമുണ്ടാക്കാം. ഇതും മറ്റു ചില കാരണങ്ങളും കൊണ്ടു് വിമാനങ്ങള്‍ ക്യമുലോനിംബസ് മേഘങ്ങളെ ഒഴിവാക്കുകയാണു് പതിവു്.

കേരളത്തില്‍ ഇടിമിന്നലുണ്ടാകുന്നതു് പ്രധാനമായും രണ്ടു് കാലങ്ങളിലാണു് കാലവര്‍ഷത്തിനു മുന്‍പു് ഏപ്രില്‍-മെയ് മാസങ്ങളിലും പിന്നെ തുലാവര്‍ഷ സമയത്തും (ഒക്‌ടോബര്‍--നവംബര്‍). ഇടിമിന്നലുകളുടെ കാലം തുടങ്ങുന്നു എന്നര്‍ത്ഥം. കൂടുതലും ഉച്ചതിരിഞ്ഞാണു് ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുന്നതു്. തിരുവനന്തപുരത്തെ ഭൌമശാസ്ത്രപഠനകേന്ദ്രം നടത്തിയ ചില പഠനങ്ങള്‍ കേരളത്തിലെ ഇടിമിന്നലുകളേക്കുറിച്ചുള്ള പല വിവരങ്ങളും വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ടു്. ഇതില്‍നിന്നു് കാണുന്നതു് ഉച്ചതിരിഞ്ഞു് മൂന്നിനും ഏഴിനും ഇടയ്ക്കാണു് മിന്നലുകള്‍ കൂടുതലും ഉണ്ടാകുന്നതു് എന്നാണു്. കേരളത്തില്‍ മിക്ക ജില്ലകളിലുംഏകദേശം ഒരുപോലെ തന്നെയാണു് മിന്നല്‍ ഉണ്ടാകുന്നതു്. എന്നാല്‍ പാലക്കാടു് ചുരത്തിനു പടിഞ്ഞാറുള്ള പ്രദേശങ്ങളില്‍ മിന്നല്‍ കുറവാണെന്നു കാണാം. തണ്ടര്‍സ്റ്റോമുകളുണ്ടാകുന്നതിനു് പശ്ചിമഘട്ടത്തിനുള്ള സ്വാധീനമാണു് ഇതു് സൂചിപ്പിക്കുന്നതു്.

അപകടങ്ങളില്‍നിന്നു് രക്ഷപ്പെടാന്‍

മിന്നല്‍ മൂലമുണ്ടാകാവുന്ന അപകടങ്ങളില്‍നിന്നു് രക്ഷപ്പെടാന്‍ എന്താണു് മാര്‍ഗം? കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കുള്ളിലാണു് ഏറ്റവും കൂടുതല്‍ സുരക്ഷ. എങ്കിലും പുറമെ നിന്നു വരുന്ന വൈദ്യുത, ടെലിഫോണ്‍ കമ്പികളുടെ സമീപത്തുനിന്നു് മാറുന്നതാണു് നല്ലതു്. ഇടിമിന്നലുണ്ടാക്കുന്ന മഴമേഘം അടുത്തെത്തുന്ന സമയത്തു് ടെലിഫോണ്‍ ഉപയോഗിക്കാതിരിക്കുന്നതാണു് അഭികാമ്യം. അതുപോലെ, ജനാലകളുടെയും വാതിലുകളുടെയും സമീപത്തുനിന്നും മാറുക; വിശേഷിച്ചു് ലോഹം കൊണ്ടുള്ള മാല, വള, തുടങ്ങി എന്തെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍. തണ്ടര്‍സ്റ്റോം ദൂരത്തേയ്ക്കു് മാറിപ്പോയിക്കഴിഞ്ഞാല്‍ അപകടസാദ്ധ്യത കുറയും. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ നേരത്തേതന്നെ പ്ലഗ് ഊരിയിടണം. തണ്ടര്‍സ്റ്റോം അടുത്തെത്തിക്കഴിഞ്ഞാല്‍ അവയില്‍ നിന്നു് മാറി നില്‍ക്കണം.

ഓടിട്ടതോ ഓല മേഞ്ഞതോ ആയ കെട്ടിടം വലിയ രക്ഷ നല്‍കുന്നില്ല. ഭൂമിയുമായി ബന്ധിപ്പിച്ചിരിക്കുന്ന കമ്പികളോ തകിടുകൊണ്ടുള്ള പാത്തിയോ ഉണ്ടെങ്കില്‍ മിന്നലിന്റെ വൈദ്യുതി ഭൂമിയിലേയ്ക്കൊഴുകിപ്പോകാന്‍ അതു് കുറച്ചൊക്കെ സഹായിക്കും, കെട്ടിടത്തെ അത്രകണ്ടു് രക്ഷിയ്ക്കുകയും ചെയ്യും. ലൈറ്റ്നിങ് കണ്ടക്‌ടര്‍ എന്ന സുരക്ഷാസംവിധാനം ഉണ്ടെങ്കില്‍ കുറേക്കൂടി നല്ലതാണു്.

ഇവിടെ ഒരു കാര്യം വ്യക്തമാക്കട്ടെ. മിന്നലില്‍നിന്നു് രക്ഷ ലഭിക്കാനായി കെട്ടിടങ്ങളുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കമ്പികള്‍ എല്ലാവരും കണ്ടിരിക്കും. ഇതു് കാന്തമാണു് എന്നു പലര്‍ക്കും ധാരണയുണ്ടു്. ആ ധാരണ ശരിയല്ല. മിന്നലിലടങ്ങുന്ന വൈദ്യുതിയെ ഭൂമിയിലേയ്ക്കു് നയിക്കാനുള്ള ചാലകം മാത്രമാണതു്. വിദ്യുച്ഛക്തിയ്ക്കു് സുഗമമായി പ്രവഹിക്കാനാകുന്ന ഒരു ലോഹപ്പട്ട ഇതില്‍നിന്നു് മണ്ണിലേയ്ക്കു് നയിക്കുന്നുണ്ടാകും. ഈ സംവിധാനത്തിനു് "മിന്നല്‍ചാലകം" (lightning conductor) എന്നാണു് പറയുക.

നമ്മള്‍ കെട്ടിടത്തിനു പുറത്താണെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ടു്. പൂര്‍ണ്ണമായി ലോഹനിര്‍മ്മിതമായ വാഹനത്തിനുള്ളില്‍ ഇരിക്കുന്നതു് തികച്ചും സുരക്ഷിതമാണു്. മിന്നലില്‍ നിന്നുള്ള കറന്റ് പുറമെയുള്ള ലോഹഭാഗങ്ങളിലൂടെ പ്രവഹിച്ചു് ഭൂമിയിലേയ്ക്കു് പൊയ്ക്കോളും. വാഹനത്തിലല്ലെങ്കില്‍, തുറന്ന പ്രദേശത്തു് നില്‍ക്കുന്നതു് അപകടമാണു്. മൈതാനത്തു് കളിക്കുന്നതും കുളത്തിലും മറ്റും നീന്തുകയോ വള്ളത്തിലോ ബോട്ടിലെ സഞ്ചരിക്കുകയോ ചെയ്യുന്നതും ഒഴിവാക്കുന്നതാണു് നല്ലതു്. ഒറ്റയ്ക്കു് നില്‍ക്കുന്നതോ ഉയരമുള്ളതോ ആയ മരങ്ങളുടെ കീഴില്‍ നില്‍ക്കുന്നതു് അപകടം ക്ഷണിച്ചു വരുത്തുകയാവും. മഴ വരുന്നതുകണ്ടു് പശുവനെ അഴിച്ചു കെട്ടാനും ഉണങ്ങാനിട്ട തുണി എടുത്തു മാറ്റാനും മറ്റുമായി പുറത്തിറങ്ങിയ സമയത്തു് മിന്നലേറ്റു് അപകടമുണ്ടായ സംഭവങ്ങളുണ്ടു്. പശുവിന്റെ കയറോ തുണിയിടുന്ന അയയോ കെട്ടിയിരുന്ന മരത്തില്‍ മിന്നലേറ്റാണു് അപകടം പലപ്പോഴുമുണ്ടാകുന്നതു്.

ശക്തമായ ഇടിമിന്നല്‍ വരുന്ന സമയത്തു് തുറന്ന പ്രദേശത്തു് ആയിപ്പോയാല്‍ പെട്ടെന്നുതന്നെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് പോകുന്നതാണു് നല്ലതു്. അതിനു് കഴിയുന്നില്ല എങ്കില്‍ ഇപ്രകാരം ചെയ്യാം. രണ്ടുകാലും ചേര്‍ത്തുവെച്ചു് മറ്റൊരു ഭാഗവും നിലത്തു തൊടാതെ കുത്തിയിരിക്കുക. കൈകള്‍ കാലില്‍ ചുറ്റിപ്പിടിക്കുകയും തല കഴിവതും താഴ്ത്തി വയ്ക്കുകയും ചെയ്യണം. ഇങ്ങനെ ചെയ്താല്‍ത്തന്നെ മിന്നല്‍ ഏല്‍ക്കാതിരിക്കാനുള്ള സാദ്ധ്യത കൂടുമെന്നേ പറയാനാവൂ.

കേരളത്തിലെ പ്രത്യേകത

മിന്നല്‍ചാലകം സ്ഥാപിച്ചതുകൊണ്ടു് കെട്ടിടത്തിനു് പൂര്‍ണ്ണ സുരക്ഷ ലഭിക്കില്ല എന്നു് ഭൌമശാസ്ത്രപഠനകേന്ദ്രത്തിലെ ഡോ. മുരളീദാസ് പറയുന്നു. "ഇതു് കേരളത്തിലെ ഒരു പ്രത്യേകതയാണു്. ഇവിടെ ഉയരം കൂടിയ മരങ്ങള്‍ ധാരാളമുള്ളതുകൊണ്ടു് അവയിലൊന്നില്‍ മിന്നലേല്‍ക്കാന്‍ നല്ല സാദ്ധ്യതയുണ്ടു്. മിന്നലിന്റെ വൈദ്യുതി മരത്തില്‍ നിന്നു് ഭൂമിയില്‍ക്കൂടിയോ വൈദ്യുത, ടെലിഫോണ്‍ കമ്പികളില്‍ക്കൂടിയോ കെട്ടിടത്തിനകത്തേയ്ക്കു് പ്രവഹിയ്ക്കാനിടയുണ്ടു്". മിന്നല്‍മൂലമുള്ള കേരളത്തിലെ പല മരണങ്ങളും ഇങ്ങനെയാണുണ്ടായതത്രെ. ഭൂമിയില്‍ക്കൂടി മിന്നലിന്റെ വൈദ്യുതി വീട്ടില്‍ കടക്കുന്നതു് തടയണമെങ്കില്‍ കെട്ടിടത്തിനു ചുറ്റിലുമായി "റിംഗ് കണ്ടക്‌ടര്‍" എന്ന വൈദ്യുതചാലകം കുഴിച്ചിടുകയെ മാര്‍ഗമുള്ളു എന്നദ്ദേഹം പറയുന്നു.

മിന്നലേറ്റു് മരമോ കന്നുകാലിയോ നഷ്ടപ്പെട്ടാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നുണ്ടു്.മനുഷ്യര്‍ക്കു് അപകടമുണ്ടായാലും വലുതല്ലാത്ത ഒരു തുക ലഭിക്കും. ഇതിനേക്കാള്‍ നന്നായിരിയ്ക്കും മിന്നലില്‍നിന്നു് രക്ഷനേടാനായി ധനസഹായം നല്‍കുന്നതെന്നു തോന്നുന്നു. മിന്നല്‍മൂലമുള്ള അപകടസാദ്ധ്യത കൂടിയ സ്ഥലങ്ങളില്‍ മിന്നല്‍ചാലകമോ റിംഗ് കണ്ടക്‌ടറോ സ്ഥാപിക്കാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവര്‍ക്കു് അതിനുള്ള ചെലവിന്റെ ഒരു ഭാഗം വഹിക്കാന്‍ സര്‍ക്കാര്‍ തയാറാകുമെങ്കില്‍ അതു് നന്നായിരിക്കും. സന്നദ്ധസംഘടനകള്‍ക്കും മറ്റും ഇതില്‍ പങ്കുചേരാവുന്നതുമാണു്. നഷ്ടപരിഹാരം നല്‍കുന്നതിനേക്കാള്‍ നല്ലതാണല്ലോ നഷ്ടം തടയുന്നതു്.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)