Saturday, April 25, 2009

പെട്രോള്‍ സേവറും മറ്റു തട്ടിപ്പുകളും

(തേജസ് ദിനപ്പത്രത്തിന്റെ ഏപ്രില്‍ 16, 2009 ലക്കത്തില്‍ വന്ന ലേഖനം.)

ജനങ്ങളെ കബളിപ്പിച്ചു് പണമുണ്ടാക്കാനുള്ള എന്തെങ്കിലും മാര്‍ഗമുണ്ടെങ്കില്‍ അതുപയോഗിക്കാന്‍ തയാറായിട്ടുള്ളവര്‍ ധാരാളമുണ്ടാകും എന്നാണു് ചരിത്രം കാണിക്കുന്നതു്. ഇതു് എല്ലാ സമൂഹത്തിലും ഒരുപോലെയാണെന്നു തോന്നുന്നു. ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലുമുണ്ടായ വികാസം ഇത്തരക്കാര്‍ക്കു് പുതിയ ചില അടവുകള്‍ കൂടി തുറന്നു കൊടുത്തു. ഏതാണ്ടു് രണ്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പാണെന്നു തോന്നുന്നു, കണക്കുകൂട്ടുന്ന യന്ത്രവുമായി ഒരാള്‍ അമേരിക്കയില്‍ ചുറ്റിനടന്നു് പ്രദര്‍ശിപ്പിച്ചു് പണമുണ്ടാക്കിയതായി വായിച്ചതോര്‍ക്കുന്നു. യന്ത്രത്തിനുള്ളില്‍ ഇരിപ്പുണ്ടായിരുന്ന ഒരാളാണു് കണക്കുകള്‍ ചെയ്തു് ഉത്തരങ്ങള്‍ കടലാസില്‍ എഴുതി പുറത്തേയ്ക്കു് നല്‍കിയിരുന്നതു് എന്നു മനസിലായപ്പോഴേയ്ക്കു് ഈ തട്ടിപ്പുകാരനും അയാളുടെ യന്ത്രവും പ്രശസ്തമായിക്കഴിഞ്ഞിരുന്നു.

ചരിത്രത്തില്‍ നിന്നൊരു തട്ടിപ്പു്

രസകരമായ ചില തട്ടിപ്പുകളുടെ കഥകളുണ്ടു്. പ്രശസ്ത തത്വചിന്തകനായിരുന്ന ദിദെറൊ (Diderot) നിരീശ്വരവാദിയായിരുന്നു. ദൈവമുണ്ടോ ഇല്ലയോ എന്നതിനേപ്പറ്റി അന്നത്തെ റഷ്യന്‍ ചക്രവര്‍ത്തിയുടെ മുന്നില്‍ വച്ചു് ദിദെറൊയും പ്രശസ്ത ഗണിതജ്ഞനായിരുന്ന ഓയ്ലറും (Euler) തമ്മില്‍ തര്‍ക്കമുണ്ടായി. ദിദെറോയ്ക്കു് ഗണിതശാസ്ത്രത്തിലുള്ള അജ്ഞതയേപ്പറ്റി അറിയാമായിരുന്ന ഓയ്ലര്‍ ഒരു ഗണിതസമവാക്യം ഉരുവിട്ടശേഷം ഇപ്രകാരം തട്ടിവിട്ടു, "അതുകൊണ്ടു് ദൈവമുണ്ടു്. താങ്കള്‍ക്കിതു് ഖണ്ഡിയ്ക്കാമോ?" ഓയ്ലര്‍ പറഞ്ഞ സമവാക്യത്തിന്റെ അര്‍ത്ഥം പോലും ദിദെറോയ്ക്കു് മനസിലാവാത്തതിനാല്‍ അദ്ദേഹത്തിനു് തോല്‍വി സമ്മതിക്കേണ്ടി വന്നുവത്രെ!

ശാസ്ത്രവും സാങ്കേതികവിദ്യയും വികസിച്ചതനുസരിച്ചു് ശാസ്ത്രീയ പദങ്ങളും ആശയങ്ങളുമുപയോഗിച്ചുള്ള തട്ടിപ്പും വര്‍ദ്ധിച്ചിട്ടുണ്ടു്. ജനങ്ങളില്‍ പലര്‍ക്കും ശാസ്ത്രത്തിലുള്ള അജ്ഞത മുതലെടുത്താണു് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതു്. ഇതു് പണം നേടാനാവാം, സ്വന്തം ആശയം പ്രചരിപ്പിക്കാനുമാവാം. ഒരു പ്രയോജനവുമില്ലാത്ത ഒരു വസ്തു നമുക്കനിവാര്യമാണെന്നു് തോന്നിപ്പിക്കാനാണു് പലപ്പോഴും ഈ വിദ്യ ഉപയോഗിച്ചു കാണുന്നതു്. നമുക്കു് പരിചയമോ വ്യക്തമായ ധാരണയോ ഇല്ലാത്ത ശാസ്ത്രീയ പദങ്ങള്‍ ഉപയോഗിച്ചു് "ശാസ്ത്രീയം" എന്നു തോന്നിക്കുന്ന വിശദീകരണം തന്നു് നമ്മെ വിശ്വസിപ്പിക്കുന്നതാണു് വിദ്യ.

പെട്രോള്‍ ലാഭിക്കാം

ഒരുദാഹരണം. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പു്, വാഹനങ്ങളുടെ മൈലേജ് വര്‍ദ്ധിപ്പിക്കും എന്നവകാശപ്പെട്ട ഒരു ഉപകരണം വില്‍ക്കുകയായിരുന്നു ഒരാള്‍. ഒരു ടോര്‍ച്ച് ബാറ്ററിയുടെ രണ്ടറ്റത്തും ഓരോ കുഴല്‍ ഘടിപ്പിച്ചതു പോലിരിക്കും ഉപകരണം. ഒരറ്റത്തെ കുഴല്‍ പെട്രോള്‍ ടാങ്കിലേയ്ക്കും മറ്റേയറ്റത്തെ കുഴല്‍ കാര്‍ബറേറ്ററിലേയ്ക്കും ഘടിപ്പിക്കണം. ഒരറ്റത്തെ കുഴലിനുള്ളില്‍ക്കൂടി നോക്കിയാല്‍ മറുവശത്തെ കുഴലില്‍ക്കൂടി പുറത്തേയ്ക്കു് കാണാം. പെട്രോള്‍ അതില്‍ക്കൂടി വെറുതെ ഒഴുകി പോകുകയേയുള്ളു എന്നു് വ്യക്തം. ഇതു് ഘടിപ്പിച്ചാല്‍ പെട്രോള്‍ ചെലവു് 20 ശതമാനം വരെ കുറയുമെന്നായിരുന്നു അയാളുടെ അവകാശവാദം. ഈ ഉപകരണം എങ്ങനെയാണു് പ്രവര്‍ത്തിക്കുന്നതു് എന്നു ചോദിച്ചപ്പോള്‍ ലഭിച്ച ഉത്തരമിതാണു് :

കുഴല്‍ കടന്നുപോകുന്നതു് ഒരു കാന്തത്തിലൂടെയാണു്. ഈ കാന്തം പെട്രോളിന്റെ തന്മാത്രകളെ നിരയായി അടുക്കി നിര്‍ത്തും, പൈപ്പുകള്‍ അടുക്കി വയ്ക്കുന്നതുപോലെ! അങ്ങനെയാകുമ്പോള്‍ പെട്രോള്‍ കൂടുതല്‍ ഭംഗിയായി കത്തും. അങ്ങനെ പോട്രോള്‍ ചെലവു് കുറയുമത്രെ. എന്തൊരു തമാശ! ഒന്നാമതായി, പെട്രോളിന്റെ തന്മാത്ര എന്നൊന്നില്ല. പെട്രോള്‍ പലതരം തന്മാത്രകളുടെ മിശ്രിതമാണു്. രണ്ടാമതായി, ഒരു കാന്തിക മണ്ഡലത്തിലൂടെ കടന്നു പോകുമ്പോള്‍ ഈ തന്മാത്രകളെല്ലാം നിരന്നു നില്‍ക്കും എന്നു പറയുന്നതിനു് തീരെ ശാസ്ത്രീയാടിസ്ഥാനമില്ല. അവ ചിട്ടയോടുകൂടി നിരന്നിരുന്നാല്‍ കൂടുതല്‍ നന്നായി കത്തും എന്നതിനും ശാസ്ത്രീയാടിസ്ഥാനമില്ല. മൂന്നാമതായി, കാര്‍ബറേറ്ററിലൂടെ കടന്നു് എഞ്ചിനിലെത്തുന്നതിനിടയില്‍ ഈ തന്മാത്രകളുടെ അടുക്കും ചിട്ടയും നഷ്ടപ്പെടില്ല എന്നു് എങ്ങിനെയാണു് ഉറപ്പാക്കുക?

മേല്‍പ്പറഞ്ഞ ഉല്പന്നം ഇന്ധനം ലാഭിക്കാന്‍ സഹായിക്കുമായിരുന്നെങ്കില്‍ ആ ഉല്പന്നം ലോകപ്രശസ്തമാകുമായിരുന്നല്ലോ. അതു് സംഭവിച്ചിട്ടില്ല എന്നതു് ഈ ഉപകരണം വെറും തട്ടിപ്പായിരുന്നു എന്നതിനു് തെളിവാണല്ലോ. ശാസ്ത്രമറിയാവുന്ന ഒരാളിനു് ഈ തട്ടിപ്പില്‍ പെടാതിരിക്കാനാവും. ഇന്നത്തെ കാലത്തു് ഇതിനു് ഇന്‍റര്‍നെറ്റും സഹായകമാകും. ഇത്തരം തട്ടിപ്പുകള്‍ വ്യക്തമാക്കുന്ന വെബ്‌സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണു്. ഉദാഹരണമായി മേല്പറഞ്ഞ ഉല്പന്നത്തേപ്പറ്റിയുള്ള ഈ വെബ്‌പേജ് കാണുക.

രോഗം ശമിപ്പിക്കുന്ന വസ്ത്രം

മറ്റൊരു കച്ചവടക്കാരന്‍ പറഞ്ഞതു് അദ്ദേഹം തരുന്ന വസ്ത്രങ്ങളണിഞ്ഞാല്‍ രോഗങ്ങള്‍ മാറുമെന്നാണു്. വാതം, രക്തസമ്മര്‍ദം, തുടങ്ങി കാന്‍സര്‍ വരെ ഭേദപ്പെടുത്തുന്ന വസ്ത്രങ്ങളുണ്ടത്രെ. ഈ വസ്ത്രങ്ങളെങ്ങനെയാണു് രോഗം ഭേദപ്പെടുത്തുന്നതു് എന്നദ്ദേഹം വിശദീകരിച്ചു. ഇവയില്‍ അടങ്ങിയിട്ടുള്ള ഒരു പ്രത്യേകതരം കളിമണ്ണു്. നമ്മുടെ ശരീരത്തില്‍ നിന്നു പുറപ്പെടുന്ന ഇന്‍ഫ്രാറെഡ് രശ്മികളെ പിടിച്ചെടുത്തു് തിരിച്ചു് വികിരണം ചെയ്യുമത്രെ. ആ ഇന്‍ഫ്രാറെഡ് രശ്മികളാണത്രെ രോഗം ശമിപ്പിക്കുന്നതു്. ഇത്തരം വസ്ത്രങ്ങള്‍ രോഗം ശമിപ്പിക്കുമോ ഇല്ലയോ എന്നറിയില്ല. പക്ഷെ, രോഗം ശമിപ്പിക്കുന്നതില്‍ ഇവ ഫലപ്രദമാണെങ്കില്‍ മുകളില്‍ പറഞ്ഞ രീതിയിലല്ല അതു ചെയ്യുന്നതു് എന്നു തീര്‍ച്ച.

എല്ലാ വസ്തുക്കളും വിദ്യുത്കാന്ത രശ്മികള്‍ (electromagnetic radiation) വികിരണം ചെയ്യുന്നുണ്ടു്. സ്പെക്‌ട്രത്തിന്റെ ഏതു ഭാഗത്താണു് വികിരണം ഉണ്ടാകുന്നതു് എന്നതു് വസ്തുവിന്റെ താപനിലയനുസരിച്ചിരിക്കും. മനുഷ്യശരീരത്തന്റെ താപനിലയില്‍ സ്പെക്‍ട്രത്തിന്റെ ഇന്‍ഫ്രാറെഡ് ഭാഗത്താണു് വികിരണമുണ്ടാകുക. താപനില കൂടുമ്പോള്‍ തരംഗദൈര്‍ഘ്യം കുറഞ്ഞ വികിരണങ്ങള്‍ കൂടുതലുണ്ടാകും. അങ്ങനെയാണു് ചൂടുകൂടുമ്പോള്‍ നമുക്കു കാണാന്‍ കഴിയുന്ന പ്രകാശ വികിരണങ്ങള്‍ ഉണ്ടാകുന്നതു്. കൊല്ലന്‍ ഇരുമ്പിന്‍കഷണം ചൂടാക്കുമ്പോള്‍ അതിന്റെ നിറം മാറിവരുന്നതു് കണ്ടിരിക്കുമല്ലോ. ഏതാണ്ടു് 800 ഡിഗ്രി സെല്‍ഷ്യസ് ആകുമ്പോള്‍ ചെന്നിറത്തില്‍ കുറേശ്ശെ വികിരണമുണ്ടാകും. വെള്ള നിറമാകണമെങ്കില്‍ ആയിരക്കണക്കിനു് ഡിഗ്രി സെല്‍ഷ്യസെത്തണം. സൂര്യന്റെ ഉപരിതലത്തിലെ ചൂടു് ഏതാണ്ടു് 6000 ഡിഗ്രിയാണു്. എല്ലാ തരംഗദൈര്‍ഘ്യങ്ങളിലും വികിരണങ്ങള്‍ ഉണ്ടാകുമ്പോഴാണു് വെള്ളനിറമായി നാം കാണുന്നതു്. ബള്‍ബുകളിലെ ഫിലമെന്റിന്റെ ചൂടു് ഏതാണ്ടു് 3000 ഡിഗ്രി എത്തുമ്പോഴാണു് വെളുത്ത പ്രകാശം നമുക്കു് ലഭിക്കുന്നതു്.

വിശ്വാസങ്ങള്‍ പ്രചരിപ്പിക്കാന്‍

സ്വന്തം വിശ്വാസം പ്രചരിപ്പിക്കാനും ചിലര്‍ ശാസ്ത്രത്തിന്റെ ഭാഷയനുകരിച്ചു് സംസാരിക്കാറുണ്ടു്. ആദ്യം പറഞ്ഞ ദിദെറോയുടെയും ഓയ്‌ലറുടെയും കഥ ഇങ്ങനത്തെ ഒന്നാണല്ലൊ. ഇത്തരം വിദ്യകള്‍ നമ്മുടെ നാട്ടിലും പ്രയോഗിച്ചു കാണാറുണ്ടു്. അത്തരത്തിലുള്ള ഒരു പ്രയോഗം കുറച്ചുനാള്‍ മുമ്പു് ടെലിവിഷനില്‍ കാണുകയുണ്ടായി. ആര്‍ത്തവത്തിന്റെ മതപരമായ ആചാരങ്ങളുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു ഭിഷഗ്വരനാണു് ഇവിടത്തെ കഥാപാത്രം. അദ്ദേഹം പറഞ്ഞതു് ഒരു കഥയായിരുന്നു. അതു് ഓര്‍മ്മയില്‍ നിന്നു് വിവരിക്കട്ടെ.

ഏതോ ഒരു വികസിത രാജ്യത്തു് ഡയോഡുണ്ടാക്കുന്ന കമ്പനിയിലാണു് സംഭവം. (കമ്പനിയുടെ പേരു് അദ്ദേഹം പറഞ്ഞതായി ഓര്‍ക്കുന്നില്ല.) അവിടെ പണിയെടുത്തിരുന്നതു് കൂടുതലും സ്ത്രീകളാണത്രെ. അങ്ങനെയിരിക്കെ അവിടെയൊരു പ്രശ്നമുള്ളതായി അധികാരികള്‍ക്കു് മനസിലായി. ചില കാലങ്ങളില്‍ നിര്‍മ്മിക്കുന്ന ഡയോഡുകളില്‍ വലിയ ശതമാനവും നിലവാരം കുറഞ്ഞവയായി തീരുന്നെന്നു് അവര്‍ കണ്ടെത്തി. ഇതിന്റെ കാരണം പഠിച്ചപ്പോഴാണു് സ്ത്രീകള്‍ ആര്‍ത്തവകാലത്തുണ്ടാക്കുന്ന ഡയോഡുകളിലാണു് നിലവാരം കുറഞ്ഞവ കൂടുതല്‍ വരുന്നതെന്നു് മനസിലായതു്. അങ്ങനെ, ആര്‍ത്തവകാലത്തു് സ്ത്രീകള്‍ക്കു് അവധി കൊടുക്കാന്‍ അവര്‍ തീരുമാനിച്ചു. ഇതായിരുന്നു കഥ. കേള്‍ക്കുമ്പോള്‍ വളരെ വിശ്വസനീയം.

എന്നാല്‍ അല്പം ചിന്തിച്ചാല്‍ ഇതിലെ അബദ്ധങ്ങള്‍ വ്യക്തമാകും. ഡയോഡുകളുണ്ടാക്കുന്നതു് മനുഷ്യരല്ല, യന്ത്രങ്ങളാണു്. മനുഷ്യര്‍ക്കു് കൈകള്‍ കൊണ്ടു് ഡയോഡുകളുണ്ടാക്കാനാവില്ല. അതിനു് യന്ത്രങ്ങളുണ്ടെങ്കിലേ പറ്റൂ. അദ്ദേഹമെന്തിനാണു് ഇത്തരമൊരു ഉദാഹരണമെടുത്തതെന്നു് മനസിലാക്കാന്‍ പ്രയാസമാണു്. ഒരു പിക്കിള്‍ ഫാക്‌ടറിയുടെയൊ ഗാര്‍മെന്റ് ഫാക്‌ടറിയുടെയൊ കഥ പറയാമായിരുന്നു അദ്ദേഹത്തിനു്. അതിനു് മേല്‍പ്പറഞ്ഞ പ്രശ്നമില്ല. ഒരു പക്ഷെ ഒരു ഡയോഡ് ഫാക്‌ടറി സൃഷ്ടിക്കുന്ന ശാസ്ത്രസാങ്കേതികതയുടെ പരിവേഷം ഉപയോഗപ്പെടും എന്നു് അദ്ദേഹത്തിനു് തോന്നിയിട്ടുണ്ടാവാം. എന്തായാലും ചര്‍ച്ചയില്‍ പങ്കെടുത്ത ആര്‍ക്കും അദ്ദേഹത്തിന്റെ വാദം ഖണ്ഡിക്കാനായില്ല എന്നതു് പരിതാപകരമായിപ്പോയി.

ഇത്തരം തട്ടിപ്പുകളില്‍ പെടാതിരിക്കണമെങ്കില്‍ നമുക്കു് ശാസ്ത്രത്തില്‍ അറിവുണ്ടാകണം. അതേ സമയം, ശാസ്ത്രത്തോടു് അതിരു കവിഞ്ഞ ആരാധന ഇല്ലാതിരിക്കുകയും വേണം. എന്തിനെയും ചോദ്യം ചെയ്യാന്‍ നമ്മള്‍ തയാറായിരിക്കണം. എല്ലാ തരത്തിലുള്ള കുട്ടികള്‍ക്കും മനസിലാകുന്ന രീതിയിലാവണം ശാസ്ത്രപഠനം. ശാസ്ത്രവും സാങ്കേതികവിദ്യയും നമ്മുടെ ജീവിതത്തിന്റെ ഭാഗമാകണം. അദ്ധ്യാപകര്‍ക്കും സാമൂഹ്യസംഘടനകള്‍ക്കും ഇക്കാര്യത്തില്‍ പലതും ചെയ്യാനാവും.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് \eng by-sa \mal ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

No comments: