Sunday, February 3, 2013

നമ്മുടെ കുട്ടികള്‍ ജീവിക്കട്ടെ

മയ്യനാട്ടു് മോഹന്‍  സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നു. പ്രമുഖ  എഞ്ചിനീയറിംഗ്  കോളജില്‍ത്തന്നെ  കമ്പ്യൂട്ടര്‍  സയന്‍സിനു് പ്രവേശനം ലഭിച്ചതു് വെറുതെയല്ല. അവിടെയും അവന്‍  തിളങ്ങി. വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ സോഫ്റ്റ്‌വെയറുകള്‍  എഴുതി. പ്രശസ്തമായ ബഹുരാഷ്ട്രകമ്പനിയുടെ പ്രോജക്‌ട്  നേടിയെടുത്തു. സാമാന്യം ബുദ്ധിമുട്ടുള്ള ഒരു പ്രോജക്ടു തന്നെയാണു് എടുത്തതു്. അദ്ധ്യാപകരും മറ്റും സഹകരിച്ചെങ്കിലും അതു് പൊതു ഉപയോഗത്തിനു് ഉപകരിക്കത്തക്കവണ്ണം തീര്‍ക്കാന്‍ മോഹനു് ആയില്ല. ഒരു വ്യക്തിക്കോ ഒരു ചെറിയ കൂട്ടത്തിനോ ചെയ്തുതീര്‍ക്കാന്‍ കഴിയുന്നതായിരുന്നില്ല അതു്. ഇന്നും അതു് മോഹന്‍ ഉപേക്ഷിച്ചുപോയ സ്ഥിതിയില്‍ത്തന്നെ നില്‍ക്കുന്നു എന്നതു് പ്രോജക്ടിന്റെ കാഠിന്യത്തിന്റെ ലക്ഷണമാണു്.  കൂട്ടുകാരോടൊത്തു് ശില്പശാലകളും മറ്റും നടത്തുന്നതില്‍  മുന്‍പിലുണ്ടായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട വിദ്യാര്‍ത്ഥി, പ്രവര്‍ത്തകന്‍, പ്രോഗ്രാമര്‍. എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന മുഖം. പല കൂട്ടായ്മകളിലും മെയിലിങ്ങ് ലിസ്റ്റുകളിലും സജീവ സാന്നിദ്ധ്യമായിരുന്നു. അതുകൊണ്ടുതന്നെ വാര്‍ത്തയറിഞ്ഞപ്പോള്‍  അനേകം പേര്‍  ഞെട്ടി - മോഹന്‍  ആത്മഹത്യ ചെയ്തു!

ഇമെയിലായും എസ്.എം.എസ്. ആയും ഒക്കെ വാര്‍ത്തയറിഞ്ഞവര്‍ക്കു് വിശ്വാസമായില്ല. അവര്‍  അറിയാവുന്നവരെയൊക്കെ വിളിച്ചു് ചോദിച്ചു. യാഥാര്‍ത്ഥ്യമാണെന്നു് അറിഞ്ഞപ്പോള്‍  പലരും കരഞ്ഞു. എന്തിനാണവന്‍  ഇങ്ങനെ ചെയ്തതു് എന്നു് ആര്‍ക്കും മനസിലായില്ല. ``അവനിന്നലെയും എന്നോടു് സംസാരിച്ചതാല്ലൊ. അവന്‍ ഇങ്ങനെയൊരു വിഷമത്തിലാണെന്നുപോലും പറഞ്ഞില്ലല്ലൊ'' കുറച്ചു നാളായി അവന്റെ മെയിലോ മെസ്സെജോ ഒന്നും കിട്ടാറില്ലല്ലോ എന്നു് ചിലര്‍  ഓര്‍മ്മിച്ചു. എന്തൊരു നഷ്ടമായിപ്പോയി എന്നു് ചിലര്‍ വിലപിച്ചു. പിന്നെപ്പിന്നെ സുഹൃത്തുക്കള്‍ ഓരോരുത്തരായി മോഹന്റെ വീട്ടുകാരോടും സഹപാഠികളോടുമായി കാര്യങ്ങള്‍ തിരക്കാന്‍ തുടങ്ങി. പഠനത്തിന്റെ സമ്മര്‍ദ്ദമായിരുന്നു എന്നു് ഒരഭിപ്രായം ചിലരെങ്കിലും പറഞ്ഞു. എന്നാല്‍ മോഹന്റെ സുഹൃത്തുക്കള്‍ക്കു് അതു് വിശ്വസിക്കാനായില്ല. കാരണം, കമ്പ്യൂട്ടര്‍ സയന്‍സില്‍ മോഹനുണ്ടായിരുന്ന അവഗാഹം അവര്‍ക്കു് നല്ല നിശ്ചയമായിരുന്നു. അതില്ലാതെ ആര്‍ക്കും പ്രശസ്ത രാഷ്ട്രാന്തരീയ കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ പ്രോജക്ട് ലഭിക്കുമായിരുന്നില്ല. അവന്റെ മേല്‍ പഠിക്കാനായി സമ്മര്‍ദ്ദമേ ചെലുത്തിയിരുന്നില്ല എന്നു് വീട്ടുകാര്‍ പറഞ്ഞു.

അങ്ങനെയിരിക്കെയാണു് രണ്ടാമത്തെ സെമസ്റ്ററില്‍ മോഹനു് രണ്ടു് പേപ്പര്‍ നഷ്ടപ്പെട്ടിരുന്നു എന്ന വിവരം അവന്റെ സുഹൃത്തുക്കള്‍ അറിയുന്നതു്. ഇടയ്ക്കു് ഒന്നോ രണ്ടോ പേപ്പര്‍ പോകുക എന്നതു് സാധാരണമാണെന്നും മോഹനെപ്പോലെ ഒരു നല്ല വിദ്യാര്‍ത്ഥിക്കു് അതൊന്നും വലിയ പ്രശ്നമാവേണ്ടതില്ല എന്നും അവര്‍ക്കു് നന്നായി അറിയാവുന്നതുമാണു്.അവന്റെ അദ്ധ്യാപകര്‍ക്കും നന്നായി അറിയാമായിരുന്നു അക്കാര്യം. അവര്‍ അവനെ ആശ്വസിപ്പിച്ചു, കൂട്ടത്തില്‍ കൂടുതല്‍ കാര്യമായി പരീക്ഷയ്ക്കു് തയാറെടുക്കാനും പ്രോത്സാഹിപ്പിച്ചു. അതുകൊണ്ടു് ആത്മഹത്യയ്ക്കു് അതു് കാരണമാവേണ്ടതില്ല എന്നു് തന്നെ മോഹന്റെ സുഹൃത്തുക്കളായ എഞ്ചിനീയറന്മാര്‍ക്കും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും തോന്നിയതില്‍ അത്ഭുതമില്ല. എന്നാല്‍ മെറ്റൊരൊരു കാര്യം അവരപ്പോള്‍ അറിഞ്ഞിരുന്നില്ല. ``നീയിനി പരീക്ഷയെല്ലാം പാസായിട്ടു് കറങ്ങാന്‍ പോയാല്‍ മതി'' എന്നു പറഞ്ഞു് അവനെ ഒരുതരം വീട്ടുതടങ്കലിനു് വിധേയമാക്കിയിരുന്നു അവന്റെ മാതാപിതാക്കള്‍ എന്നതാണു് ആ സത്യം. പാവം അതുകൊണ്ടാവണം കൂട്ടായ്മകള്‍ക്കും ഒന്നും കാണാതിരുന്നതു്. നമ്മളെല്ലാം മോഹനെ കാണാതിരുന്നതില്‍ വിഷമിച്ചതിന്റെ എത്രയൊ ഇരട്ടി അവന്‍ വിഷമിച്ചിരിക്കും എന്നു് അവര്‍ മനസിലാക്കി.

മേല്പറഞ്ഞ പേരില്‍  ഒരു വിദ്യാര്‍ത്ഥി ഉണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍  ആ ചെറുപ്പക്കാരന്‍  ആത്മഹത്യ ചെയ്യാതിരിക്കട്ടെ. പക്ഷെ മേല്പറഞ്ഞ കഥ തീര്‍ത്തും സാങ്കല്പികമല്ല. മാര്‍ക്കിനു പകരം ഗ്രേഡ് ആക്കുകയും പരീക്ഷാ സമ്പ്രദായംതന്നെ മാറ്റുകയും ചെയ്തതുകൊണ്ടു് സ്ക്കൂള്‍  വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാനിരക്കു് കുറഞ്ഞു എന്നതു് സത്യമായിരിക്കും. ഒരുപക്ഷെ സ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ തീര്‍ത്തും ഇല്ലാതായിരിക്കാം. പക്ഷെ  മാതാപിതാക്കളുടെ സങ്കല്പത്തിനൊത്തു് പരീക്ഷയില്‍  തിളങ്ങാനായി  നമ്മുടെ കുട്ടികളുടെ പുറത്തു് നമ്മള്‍ ചെലുത്തുന്ന സമ്മര്‍ദ്ദം ഇപ്പോള്‍  ഉയര്‍ന്ന ക്ലാസുകളിലേക്കു് മാറിയിട്ടില്ലേ? കോളജുകളില്‍  അശ്രദ്ധമായി പഠിപ്പിക്കുന്ന അദ്ധ്യാപകരും ഇന്നും പരീക്ഷയിലെ മാര്‍ക്കില്‍  മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന, മനസിലാക്കുന്നതിനേക്കാളേറെ മാര്‍ക്കുവാങ്ങുന്നതില്‍  പ്രാധാന്യം കാണുന്ന ഉപരിപഠനമേഖലയും എല്ലാം മോഹനെപ്പോലെ എത്ര കുട്ടികളെ ബലിയാടുകളാക്കുന്നുണ്ടു്? ഓരോ രാഷ്ടീയക്കാരന്റെയും ഓരോ വാക്കും ശ്രദ്ധിച്ചു്, വിശകലനം ചെയ്തു്, കഥകള്‍  മെനയുന്ന നമ്മുടെ മാധ്യമങ്ങള്‍ക്കു്  ഇതിലൊന്നും ശ്രദ്ധിക്കാന്‍  സമയമില്ലല്ലോ. പക്ഷെ നമ്മള്‍  മാതാപിതാക്കളെങ്കിലും സ്വന്തം മക്കളുടെ ജീവിതത്തെപ്പറ്റി വ്യാകുലപ്പെടേണ്ടതില്ലേ?

ഇവിടെ ആര്‍ക്കാണു് തെറ്റുപറ്റിയതു്? മോഹനനാണോ? അതോ അവന്റെ മാതാപിതാക്കള്‍ക്കോ? മോഹനന്‍ എന്തു് തെററാണു് ചെയ്തതു്? അവനു് വളരെയധികം ഇഷ്ടമുള്ള പണി അവന്‍ വൃത്തിയായി ചെയ്തതോ? അതോ, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനത്തില്‍ ആത്മാര്‍ത്ഥമായി മുഴുകിയതോ? മോഹന്റെ മാതാപിതാക്കള്‍ എന്തു തെറ്റാണു് ചെയ്തതു്? മകനെ എഞ്ചിനിയറിംഗ് പഠിക്കാനയച്ചതൊ? അതൊ, അവന്‍ നല്ല നിലയില്‍ പാസാകണമെന്നു് ആഗ്രഹിച്ചതൊ?

2004ല്‍  രജനിയുടെ ആത്മഹത്യ വലിയ വാര്‍ത്തയാകുകയും വളരെയധികം സമരങ്ങള്‍ക്കും മറ്റും കാരണമാകുകയും ചെയ്തു. പഠിക്കാന്‍  പണം ലഭിക്കാത്തതിനാണു് ആ കുട്ടി ആത്മഹത്യ ചെയ്തതു്. അതിന്റെ പിന്നില്‍  സര്‍ക്കാരിന്റെ  നയങ്ങളുടെ പ്രശ്നമോ ഒക്കെ ഉണ്ടായിരുന്നിരിക്കാം. പക്ഷെ ആതുകൊണ്ടു മാത്രം ആ ആത്മഹത്യയ്ക്കു് പ്രത്യേകമായ പ്രാധാന്യമുണ്ടാകുമോ? ഏതു് കുട്ടി ആത്മഹത്യ ചെയ്താലും അതു് ഒരുപോലെ സങ്കടകരമല്ലേ? മോഹന്റെപോലെ സമ്മര്‍ദ്ദം താങ്ങാനാവാതെ ചെയ്യുന്ന ആത്മഹത്യയും നമ്മുടെ സംവിധാനങ്ങളുടെ പോരായ്മയില്‍  നിന്നു തന്നെയല്ലേ തുടങ്ങുന്നതു്?
സമരങ്ങളും ബസ് കത്തിക്കലുമല്ലെങ്കിലും ഇത്തരം ആത്മഹത്യകളുടെ കാരണങ്ങളും അന്വേഷിക്കപ്പെടേണ്ടതല്ലേ? വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രഫിയില്‍ തല്പരനും സമര്‍ത്ഥനുമായ ഫര്‍ഹാനെ എഞ്ചിനിയറിംഗ് കോളജിലയച്ചതും അവനവിടെ കഷ്ടപ്പെട്ടതും ഒടുവില്‍ നായകന്‍ റാഞ്ഛോഡ്ദാസ് ഛംഛഡ് ഇടപെട്ടു് ഫര്‍ഹാനെ ലോകപ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറുടെ സഹായി ആക്കുന്നതും നമ്മള്‍ 3 വിഡ്ഢികള്‍ (3 Idiots) എന്ന ചിത്രത്തില്‍ കണ്ടതാണല്ലൊ. എല്ലാ കുട്ടികളെയും രക്ഷിക്കാന്‍ അങ്ങനെയൊരു നായകന്‍ ജീവിതത്തിലുണ്ടായി എന്നു വരില്ല.

സമ്മര്‍ദ്ദം എല്ലാവരെയും ആത്മഹത്യയിലേക്കു് നയിക്കണമെന്നില്ല. ചിലര്‍ക്കു് പോറലേല്‍ക്കാതെ അവയെ  അതിജീവിക്കാനായി എന്നു വരാം. പക്ഷെ നമ്മള്‍  മറന്നു പോകുന്നതു് ഈ രണ്ടു് കൂട്ടര്‍ക്കുമിടയില്‍  ശക്തമായ മാനസിക സംഘര്‍ഷം നേരിട്ടുകൊണ്ടു് കഴിയുന്ന, പല തോതില്‍  മാനസിക പ്രശ്നങ്ങള്‍ക്കിടയില്‍ കഷ്ടപ്പെടുന്ന, അനേകം പേരുണ്ടായിരിക്കണം എന്നതാണു്. ഇവിടെ കറുപ്പും വെളുപ്പുമല്ല കാര്യങ്ങള്‍. ചാരനിറത്തിന്റെ പല ഷേഡുകളുണ്ടു്. ഇവരില്‍  വലിയ വിഭാഗം നിശബ്ദമായി, ഇതു് തങ്ങളുടെ വിധിയാണെന്നും, അതിലും കഷ്ടമായി ഇതു് തങ്ങളുടെ നന്മയ്ക്കാണെന്നും, വിശ്വസിച്ചു് ജീവിക്കുന്നവരുണ്ടു്.

മാര്‍ക്കു നേടാനുള്ള സമ്മര്‍ദ്ദം വളരെ ചെറുപ്പത്തിലേ തുടങ്ങുന്നതാണു് - പലപ്പോഴും പ്രൈമറി ക്ലാസുകളില്‍നിന്നു തന്നെ. പ്രായപൂര്‍ത്തിയായവര്‍ക്കുതന്നെ താങ്ങാനാവുന്നതിനു് അപ്പുറം സമ്മര്‍ദ്ദമാണു് പലപ്പോഴും കുട്ടികളുടെ മേല്‍  ചെലുത്തുന്നതു്. അതു് മാതാപിതാക്കളും അദ്ധ്യാപകരും ബന്ധുക്കളും എല്ലാം ചേര്‍ന്നുതന്നെയാണു്. വളരെ വികലമായ മൂല്യബോധം കുട്ടികളിലുണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. സ്വന്തമായ താത്പര്യങ്ങളും കഴിവുകളും പരിപോഷിപ്പിക്കുന്നതിനു് പകരം ആരോ (അതു് മാതാപിതാക്കളോ അദ്ധ്യാപകരോ മറ്റാരെങ്കിലുമോ ആവാം) തീരുമാനിച്ചതനുസരിച്ചുള്ള വിഷയം പഠിക്കാന്‍  നിര്‍ബ്ബന്ധിതരാകുകയും അതാണു് തങ്ങള്‍ക്കു് നല്ലതെന്നു് വിശ്വസിപ്പിക്കപ്പെടുകയും ചെയ്തു് ആ വിഷയം പഠിച്ചുതുടങ്ങുന്നവരാണു് ഏറെ. അതില്‍  നന്നായി മാര്‍ക്കു വാങ്ങാനാവാത്തതു് പലപ്പോഴും ആ വിഷയത്തില്‍  അവര്‍ക്കുള്ള താത്പര്യവും ടാലന്റും കുറവായതുകൊണ്ടാണു് എന്നു് മനസിലാക്കാതെ അവര്‍ക്കുമേല്‍  അധികമായി സമ്മര്‍ദ്ദം ചെലുത്തുകയാണു് നമ്മള്‍  ചെയ്യുന്നതു്. ഐഐടിയില്‍ ചേര്‍ന്നു് എഞ്ചിനീയറിംഗ് പഠിക്കാന്‍ ആഗ്രഹിക്കുകയും ഐഐടിയുടെ പ്രവേശനപ്പരീക്ഷ പാസാകുകയും ചെയ്ത കുട്ടിയെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചു് മെഡിസിനു് ചേര്‍ക്കുകയും പ്രതിഫലമായി ഒരു മാരുതി കാര്‍ വാങ്ങിക്കൊടുക്കുകയും ചെയ്തതിന്റെ കഥ ഒരു സുഹൃത്തു് പറഞ്ഞതു് ഓര്‍മ്മ വരുന്നു. ഒരു ദിവസം കോളജില്‍ നിന്നു് തിരിച്ചു് വരാതിരുന്നപ്പോള്‍ പോലിസില്‍ അറിയിച്ച മാതാപിതാക്കള്‍ക്കു് കിട്ടിയ വാര്‍ത്ത കാര്‍ കോവളത്തുണ്ടെന്നതായിരുന്നുവത്രെ. കുട്ടി കാറിലുണ്ടായിരുന്നു. പക്ഷെ അവന്‍ ഇഷ്ടമില്ലാതെ പഠിച്ചിരുന്ന വൈദ്യശാസ്ത്രത്തിനുപോലും രക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. ക്ലാസുകളും പരീക്ഷയുമൊന്നും ഇല്ലാത്ത ലോകത്തു് അവന്‍ എത്തിക്കഴിഞ്ഞിരുന്നു. പിന്നീടു് പശ്ചാത്തപിക്കുകയൊ കരയുകയൊ ചെയ്തിട്ടു് യാതൊരു പ്രയോജനവുമില്ലല്ലൊ. അതുകൊണ്ടു് നമുക്കു് നമ്മുടെ കുട്ടികളെ സ്നേഹിച്ചു്, മനസിലാക്കി, അവരുടെ ആഗ്രഹത്തിനനുസരിച്ചുള്ള വിഷയം പഠിക്കാനുള്ള അവസരം നല്‍കി വളര്‍ത്താം. അവര്‍ക്കു് നമ്മോടു് കാര്യങ്ങള്‍ തുറന്നു പറയാനുള്ള സ്വാതന്ത്ര്യവും നല്‍കേണ്ടതുണ്ടു് മേല്പറഞ്ഞതുപോലത്തെ അത്യാഹിതങ്ങള്‍ ഒഴിവാക്കണമെങ്കില്‍.

പരീക്ഷയിലെ സ്ക്കോര്‍ അറിവിന്റെയൊ സാമര്‍ത്ഥ്യത്തിന്റെയൊ മാനദണ്ഡമല്ല എന്നതു് വ്യക്തമാണു്. പാസായി വരുന്ന എഞ്ചിനീയറന്മാരില്‍ വലിയ ശതമാനത്തിനും പ്രാക്ടിക്കലായുള്ള സാമര്‍ത്ഥ്യത്തിന്റെ അഭാവത്തെപ്പറ്റി പലരും പരിതപിച്ചിട്ടുണ്ടു്. ഏതെങ്കിലും ഉദ്യോഗത്തിനുവേണ്ടിയുള്ള ഇന്റര്‍വ്യൂവില്‍ ചോദ്യകര്‍ത്താവായി ഇരുന്നിട്ടുള്ള എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണിതു്. ഇന്നത്തെ സ്ഥിതിയിലാണെങ്കില്‍ മാര്‍ക്കിനെക്കാള്‍ പ്രധാനമാണു് കാര്യങ്ങളിലുള്ള അറിവും കാര്യങ്ങള്‍ ചെയ്യാനുള്ള ശേഷിയും. അതുകൊണ്ടുതന്നെ, മോഹനെപ്പോലുള്ള, കാര്യങ്ങള്‍ ചെയ്യാനറിയാവുന്നവര്‍ക്കാണു് ഇന്നത്തെക്കാലത്തു് ഒരു ജോലി ലഭിക്കാനും അതില്‍ തിളങ്ങാനുമുള്ള സാദ്ധ്യത പണ്ടത്തെക്കാള്‍ ഏറെയുള്ളതു്. ഈ വസ്തുത മനസിലാക്കാതെ കൂടുതല്‍ മാര്‍ക്കു് വാങ്ങാനായി നമ്മള്‍ അത്തരം കുട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതു് അവരെ തളര്‍ത്തുകയല്ലേ ചെയ്യുന്നതു്? അനുഭവം അതാണു് കാണിക്കുന്നതു്. ഇതു് പരിഹരിക്കാനായി നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടാകാം. ഒന്നാലോചിച്ചു നോക്കൂ. കുമാരനാശാന്‍ ഗണിതശാസ്ത്രത്തില്‍ സമര്‍ത്ഥനായിരുന്നു. അല്ലായിരുന്നെങ്കിലും അദ്ദേഹം മോശപ്പെട്ട കവിയാകുമായിരുന്നോ? ചരിത്രത്തിലൊ ഭാഷയിലൊ മോശമാണെന്നു കരുതി ഒരാള്‍ മോശപ്പെട്ട എഞ്ചിനിയറാകുമൊ? ഇല്ലല്ലൊ? പിന്നെന്തിനു് നമ്മള്‍ അത്തരം കാര്യങ്ങളില്‍ വാശിപിടിക്കുന്നു?രണ്ടാം ലോകമഹായുദ്ധകാലത്തു് ജര്‍മ്മന്‍കാരുടെ രഹസ്യസന്ദേശങ്ങള്‍ വായിക്കാന്‍ ബ്രിട്ടിഷ് സൈന്യത്തെ സഹായിച്ച പ്രതിഭാധനനും കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ പിതാവുമായ അലന്‍ ട്യൂറിങ്ങ് മോശമായ വിദ്യാര്‍ത്ഥിയാണെന്നു് പറഞ്ഞു് സ്ക്കൂളില്‍നിന്നു് പറഞ്ഞുവിട്ടതു് ഓര്‍മ്മ വരുന്നു.

കോംപ്ലാനിനും കോണ്‍ഫ്ലേക്സിനും അപ്പുറം കുട്ടികള്‍ക്കു് പല ആവശ്യങ്ങളുമുണ്ടു് എന്ന കാര്യം നമ്മള്‍  പലപ്പോഴും മറന്നു പോകുന്നു. മേല്പറഞ്ഞ രണ്ടും കുട്ടികള്‍ക്കു് ആവശ്യമില്ല എന്നതല്ലേ സത്യം. അവര്‍ക്കു് പ്രകൃത്യാലുള്ള നല്ല ഭക്ഷണവും ധാരാളം സ്നേഹവും അവരുടെ കഴിവിനും താത്പര്യത്തിനും അനുസരിച്ചു് ജീവിക്കാനും പഠിച്ചു് വളരാനുമുള്ള സാഹചര്യവുമല്ലേ വേണ്ടതു്.