Wednesday, November 10, 2010

പരസ്പരം സഹായിക്കുന്ന ബാക്‌ടീരിയ

ആന്റിബയോട്ടിക് മരുന്നുകളെ ചെറുത്തു നില്‍ക്കുന്ന രോഗാണുക്കള്‍ ഇടയ്ക്കിടയ്ക്കു് ചര്‍ച്ചാവിഷയമാകാറുണ്ടല്ലോ. പല മരുന്നുകളെയും ചെറുത്തു നില്‍ക്കാന്‍ ശേഷിയുള്ള `സൂപ്പര്‍ ബഗ്ഗു'കളും ഇപ്പോള്‍ നമ്മെ ഭീഷണിപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണു് മരുന്നുകളെ ചെറുക്കാന്‍ കഴിവുള്ള ബാക്ടീരിയകള്‍ ആ കഴിവില്ലാത്ത തങ്ങളുടെ സഹോദരങ്ങളെ സഹായിക്കുന്നുണ്ടു് എന്നു് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നതു്. അമേരിക്കയില്‍ മേരിലാന്‍ഡിലെ ചെവി ചേസ് എന്ന സ്ഥലത്തുള്ള ഹവാര്‍ഡ് ഹ്യൂസ് (Harvard Hughes) മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണു് ഈ അത്ഭുതകരമായ കണ്ടുപിടിത്തം നടത്തിയിരിക്കുന്നതു്. സെപ്റ്റംബര്‍ 2ലെ നേച്ചര്‍ \eng(Nature) \mal എന്ന പേരെടുത്ത ശാസ്ത്രവാരികയിലാണു് ഇതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടു് വന്നിരിക്കുന്നതു്. എന്തൊക്കയായിരിക്കാം ഇതു് സൂചിപ്പിക്കുന്നതു്? നമുക്കൊരു വിശകലനം നടത്താം.

മരുന്നുകളെ ചെറുത്തുനില്‍ക്കുന്ന രോഗാണുക്കളെപ്പറ്റി നമ്മുടെയിടയില്‍ വേണ്ടത്ര ധാരണയുണ്ടെന്നു തോന്നുന്നില്ല. ഒരു തരത്തില്‍പ്പെട്ട രോഗാണുക്കള്‍ക്കു് ഒരു മരുന്നിനെ ചെറുത്തുനില്‍ക്കാനുള്ള ശേഷി ഉണ്ടാകുമ്പോള്‍ ആ മരുന്നു് ആ പ്രത്യേകതരം രോഗാണുവിനെതിരെ ഫലപ്രദമല്ലാതാകുകയാണു്. പിന്നീടു് അതുണ്ടാക്കുന്ന രോഗം മറ്റൊരു മരുന്നുകൊണ്ടു് മാത്രമെ ചികിത്സിക്കാനാകൂ. ഇങ്ങനെ നമുക്കിന്നറിയാവുന്ന പല മരുന്നുകളും ഉപയോഗശൂന്യമായിട്ടുണ്ടു്. തുടര്‍ച്ചയായി പുതിയ മരുന്നുകള്‍ കണ്ടെത്തേണ്ട സാഹചര്യമാണു് ഇപ്പോഴുള്ളതു്. ഒരര്‍ത്ഥത്തില്‍ ഇതു് പരിണാമത്തിന്റെ ഉദാഹരണമാണു്. A എന്ന മരുന്നു കഴിക്കുന്ന രോഗിയുടെ ശരീരത്തിലുള്ള രോഗാണുക്കളില്‍ മിക്കതിനെയും മരുന്നു് നശിപ്പിച്ചിട്ടുണ്ടാകാം. രോഗം ഭേദമായിട്ടുമുണ്ടാവാം. എന്നാല്‍ ഏതാനും ചില രോഗാണുക്കള്‍, അവയുടെ ജെനറ്റിക് സവിശേഷത കാരണം, മരുന്നിനു് നശിപ്പിക്കാനാവാതെ അവശേഷിക്കാനൊരു ചെറിയ സാദ്ധ്യതയുണ്ടു്. അത്തരം രോഗാണുക്കള്‍ക്കു് വളരാനുള്ള സാഹചര്യം ലഭിച്ചാല്‍ അവയെ നശിപ്പിക്കാന്‍ A എന്ന മരുന്നിനു് ആവില്ല. അപ്പോള്‍ B എന്ന മറ്റൊരു മരുന്നു് വേണ്ടിവരുന്നു. പരിണാമം സംഭവിക്കുന്നതു് ഇതേ രീതിയിലാണു്. സാഹചര്യത്തില്‍ മാറ്റമുണ്ടാകുമ്പോള്‍ സമൂഹത്തിലെ ചില വ്യക്തികള്‍ക്കു് അവിടെ ജീവിക്കാനുള്ള ശേഷിയുണ്ടാകും, ചിലര്‍ക്കു് അതുണ്ടാവില്ല. ആദ്യത്തെ കൂട്ടരുടെ സന്തതി പരമ്പര തഴച്ചുവളരും, മറ്റുള്ളവരുടേതു് നശിക്കും. ഇങ്ങനെ പല മാറ്റങ്ങളുണ്ടാകുമ്പോള്‍ അതൊരു പുതിയ ജന്തുവര്‍ഗമായി പരിണമിക്കാം.

രോഗാണുക്കള്‍ക്കു് മരുന്നിനെ ചെറുത്തുനില്‍ക്കാനുള്ള ശേഷി ഉണ്ടാക്കുന്നതില്‍ മനുഷ്യര്‍തന്നെ ഒരു പങ്കു് വഹിച്ചിട്ടുണ്ടു്. ഏതെങ്കിലുമൊരു ആന്റിബയോട്ടിക് കഴിച്ചു തുടങ്ങിയാല്‍ രക്തത്തിലുള്ള അതിന്റെ അളവു് കുറച്ചു ദിവസത്തേക്കു് ഒരു നിശ്ചിത നിലയില്‍ കുറയാതിരിക്കേണ്ടതു് ആവശ്യമാണു്. എങ്കിലേ രോഗാണുക്കള്‍ പൂര്‍ണ്ണമായി നശിക്കുകയുള്ളൂ. ഡോക്ടര്‍ പറഞ്ഞ അത്രയും ദിവസം കൃത്യമായി മരുന്നു് കഴിച്ചില്ലെങ്കില്‍ രോഗാണുക്കള്‍ ശരീരത്തില്‍ അവശേഷിക്കാനുള്ള സാദ്ധ്യത ഏറെയാണു്. അങ്ങനെ അവശേഷിക്കുന്നവ ആ മരുന്നിനെ പ്രതിരോധിക്കാനുള്ള ശേഷി നേടിയിരിക്കാനും സാദ്ധ്യതയുണ്ടു്. അതുകൊണ്ടു് അഞ്ചു ദിവസം കഴിക്കണം എന്നു് ഡോക്ടര്‍ പറഞ്ഞാല്‍ രോഗം ഭേദമായതായി നമുക്കു് തോന്നിയാലും അത്രയും ദിവസംതന്നെ കഴിക്കേണ്ടതുണ്ടു്. ഇതു് പലപ്പോഴും പല രോഗികളും ചെയ്യാറില്ല. മരുന്നു് ഏശാത്ത രോഗാണുക്കള്‍ ഉണ്ടാകുന്ന ഒരു മാര്‍ഗം ഇതാണത്രെ.

പാശ്ചാത്യ രാജ്യങ്ങളില്‍ കന്നുകാലികള്‍ക്കു് രോഗചികിത്സയ്ക്കല്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്കാറുണ്ടത്രെ. ആന്റിബയോട്ടിക്കുകള്‍ അടങ്ങിയ കാലിത്തീറ്റയിലൂടെയാണു് ഇങ്ങനെ ചെയ്യുന്നതു്. കന്നുകാലികളുടെ വളര്‍ച്ച മെച്ചപ്പെടുത്താനായിട്ടാണു് ഇതുപയോഗിക്കുന്നതത്രെ. ഇത്തരം ആന്റിബയോട്ടിക്കുകളെ ചെറുത്തുനില്‍ക്കാന്‍ ശേഷിയുള്ള രോഗാണുക്കളുണ്ടാകാന്‍ ഇതും കാരണമാകുന്നുണ്ടു്. ഈ പ്രശ്നമുള്ളതുകൊണ്ടു് രോഗശുശ്രൂഷയ്ക്കല്ലാതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതു് നിരോധിക്കുന്ന കാര്യം ചില രാജ്യങ്ങള്‍ പരിഗണിക്കുന്നുണ്ടു്. ചുരുക്കിപ്പറഞ്ഞാല്‍ ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിതമായ ഉപയോഗമാണു് ഒരു കണക്കിനു് മരുന്നുകളെ ചെറുക്കാന്‍ ശേഷിയുള്ള രോഗാണുക്കളെയും സൂപ്പര്‍ ബഗ്ഗുകളെയും മറ്റും സൃഷ്ടിച്ചതു്. ഇതിനു് ഡോക്ടര്‍മാരും രോഗികളും മരുന്നു കമ്പനികളും എല്ലാം ഉത്തരവാദികളാണു്.

ഈ സാഹചര്യത്തിലാണു് ഹാര്‍വഡ് ഹ്യൂസില്‍നിന്നുള്ള പുതിയ കണ്ടെത്തല്‍. അതെന്താണെന്നു് പരിശോധിക്കാം. ഓരോ ബാക്ടീരിയയും പ്രത്യേകമായിട്ടാണു് മരുന്നിനോടു് പ്രതികരിക്കുന്നതു് എന്നാണു് ഇതുവരെ ധരിച്ചിരുന്നതു്. അതായതു് മരുന്നിനെ ചെറുത്തുനില്ക്കാനുള്ള ശേഷി ഓരോ ബാക്ടീരിയയുമാണു് കൈവരിക്കുന്നതു് എന്നു്. പുതിയ കണ്ടുപിടിത്തം ആ ധാരണ മാറ്റി. മരുന്നിന്റെ സാന്നിദ്ധ്യത്തില്‍ അതിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകള്‍ ചില പ്രത്യേകതരം പ്രൊട്ടീന്‍ തന്മാത്രകള്‍ ഉത്‌പാദിപ്പിക്കുകയും അവയെ പരിസരത്തിലേക്കു് വിസര്‍ജിക്കുകയും ചെയ്യുന്നു എന്നവര്‍ കണ്ടു. ഈ തന്മാത്രകള്‍ മറ്റു ബാക്ടീരിയകളെ മരുന്നില്‍നിന്നു് രക്ഷപ്പെടാന്‍ സഹായിക്കുന്നു എന്നവര്‍ പറയുന്നു. അങ്ങനെ മരുന്നിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകള്‍ തങ്ങളുടെ സഹോദരങ്ങളെയും മരുന്നിന്റെ ആക്രമണത്തില്‍നിന്നു് രക്ഷിക്കുന്നുണ്ടത്രെ. ഇ കൊളൈ (escherichia coli) എന്ന ബാക്ടീരിയകളിലാണു് അവര്‍ പരീക്ഷണം നടത്തിയതു്.

ഈ അനുഭവത്തില്‍നിന്നു് എന്തെല്ലാം പാഠങ്ങളാണു് നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതു്? ആദ്യമായിട്ടു് എന്തുകൊണ്ടാണു് ആധുനിക വൈദ്യശാസ്ത്രത്തിന്റെ മരുന്നുകള്‍ക്കു് ഇത്തരം പ്രശ്നങ്ങളുള്ളതു് എന്ന ചോദ്യമുയരുന്നു. അതിനുള്ള ഒരു ഉത്തരം അതിന്റെ കച്ചവടവല്‍ക്കരണമല്ലേ? മറ്റുല്പന്നങ്ങള്‍ വാങ്ങാന്‍ പരസ്യങ്ങള്‍ വഴി പ്രോത്സാഹിപ്പിക്കുന്നതിനോടു് താരതമ്യം ചെയ്യാവുന്ന തരത്തിലാണു് മരുന്നുകളും കച്ചവടം ചെയ്യുന്നതു്. ഒരു മരുന്നു് കൂടുതല്‍ കുറിച്ചു കൊടുക്കുന്നതിനു് ഡോക്ടറന്മാര്‍ക്കു് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുന്നു. അതുകൊണ്ടു് പല ഡോക്ടറന്മാരും ആവശ്യത്തിനും അനാവശ്യത്തിനും രോഗികളെക്കൊണ്ടു് മരുന്നുകള്‍ വാങ്ങിപ്പിക്കുന്നു. അറിവില്ലായ്മകൊണ്ടും ഡോക്ടറന്മാര്‍ ശരിയായ രീതിയില്‍ വിശദീകരിച്ചു കൊടുക്കാത്തതുകൊണ്ടും ഒക്കെ കുറേ രോഗികള്‍ ആന്റിബയോട്ടിക്കുകള്‍ വേണ്ടത്ര നേരം കഴിക്കുന്നില്ല.

ഇതു് ഒരുവശത്തു് സംഭവിക്കുമ്പോള്‍ മറ്റൊരുവശത്തു് ചിലര്‍ ആന്റിബയോട്ടിക്കുകള്‍ ചേര്‍ന്ന കാലിത്തീറ്റ പടച്ചുവിടുന്നു. അവ കന്നുകാലികള്‍ വേഗത്തില്‍ വളരാനായി പലരും ഉപയോഗിക്കുന്നു. ഇതെല്ലാം മരുന്നുകളെ പ്രതിരോധിക്കുന്ന രോഗാണുക്കളുണ്ടാകാനായി വഴിതെളിക്കുന്നു. ചികിത്സയും മരുന്നുല്പാദനവും കന്നുകാലിവളര്‍ത്തലും എല്ലാം പരമാവധി ലാഭം കൊയ്യാന്‍വേണ്ടി ചെയ്യുന്നതിന്റെ, രോഗിയെയും കന്നുകാലികളെയും അതിനുള്ള മാര്‍ഗം മാത്രമായി കാണുന്നതിന്റെ, ഫലമല്ലേയിതു്? പണത്തിനു് ജീവിതത്തില്‍ വളരെ പ്രമുഖമായ ഒരു സ്ഥാനം കൈവന്നതിന്റെ ഫലമായല്ലേ ഇതെല്ലാം ഉണ്ടായതു്?

ഭാരതീയ ചികിത്സാ സമ്പ്രദായത്തില്‍ ചില നിഷ്ഠകള്‍ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ടു്. വൈദ്യശാസ്ത്രം പഠിക്കുന്നവര്‍ ഒരിക്കലും ആ അറിവു് സ്വന്തം ഗുണത്തിനായി ഉപയോഗിക്കരുതു് എന്നുള്ളതായിരുന്നു അവയില്‍ ഒന്നു് എന്നു് പറഞ്ഞു കേട്ടിട്ടുണ്ടു്. വൈദ്യശാസ്ത്രം ഒരു സേവനമായി കാണണം എന്നായിരുന്നു അതിന്റെ ഉദ്ദേശ്യം. ഇന്നും മിക്ക പാരമ്പര്യ വൈദ്യന്മാരും രോഗിയെ പരിശോധിക്കുന്നതിനോ ചികിത്സ തീരുമാനിക്കുന്നതിനോ പണം വാങ്ങാറില്ല. മരുന്നിന്റെ വില മാത്രമാണു് അവര്‍ ആവശ്യപ്പെടുന്നതു്. രോഗികളില്‍ ചിലര്‍ വൈദ്യനും പ്രതിഫലം നല്‍കാറുണ്ടു്. അതു് രോഗിയുടെ ഇഷ്ടം. പല ആദിവാസി സമൂഹങ്ങളിലും ഇത്തരം ചിട്ടകള്‍ ഇന്നും വളരെ കര്‍ശനമായി പാലിക്കുന്നുണ്ടു്. അതുകൊണ്ടുതന്നെ സ്വന്തം ഗുണത്തിനായി അറിവു് ഉപയോഗിക്കും എന്നു് സംശയിക്കുന്നവരെ അവര്‍ വൈദ്യശാസ്ത്രം പഠിപ്പിക്കാറില്ല. എന്നാല്‍ ഇക്കാലത്തു് പണമുണ്ടാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളില്‍ ഒന്നായിരിക്കുന്നു ആധുനിക വൈദ്യശാസ്ത്രം. അതുകൊണ്ടുതന്നെയല്ലേ മെഡിസിന്‍ പഠിക്കാനുള്ള പരക്കം പാച്ചില്‍?

ഭാരതീയ വൈദ്യശാസ്ത്രത്തിന്റെ കാര്യം പറയുമ്പോള്‍ മറ്റൊരു കാര്യം മനസില്‍ വരുന്നു. ആയിരക്കണക്കിനു് വര്‍ഷം മുമ്പു് ഉപയോഗിച്ചിരുന്ന ഔഷധങ്ങള്‍ തന്നെയാണു് ഇന്നും ആയുര്‍വേദത്തില്‍ കുറിച്ചു കൊടുക്കുന്നതു്. ഇക്കാലമത്രയും കഴിഞ്ഞിട്ടും ഈ മരുന്നുകളെ പ്രതിരോധിക്കുന്ന രോഗാണുക്കള്‍ ഉണ്ടാകാത്തതെന്തേ? പെനിസിലിന്‍ എന്ന `ദിവ്യൌഷധം' കണ്ടുപിടിച്ചിട്ടു് നൂറുവര്‍ഷം തികഞ്ഞിട്ടില്ല. എന്നിട്ടും അതു് ചില രോഗാണുക്കളുടെ കാര്യത്തിലെങ്കിലും പ്രയോജനമില്ലാതായിട്ടുണ്ടു്. അതിനുശേഷം കണ്ടുപിടിച്ച പല മരുന്നുകളെയും ചെറുക്കുന്ന രോഗാണുക്കള്‍ ഉണ്ടായിക്കഴിഞ്ഞു. പുതിയ മരുന്നുകള്‍ കണ്ടുപിടിക്കാന്‍ കഴിയുന്നതിനേക്കാള്‍ വേഗത്തില്‍ മരുന്നുകള്‍ ഫലപ്രദമല്ലാതായി തീരുന്നുണ്ടെന്നു് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. എന്താണിങ്ങനെ സംഭവിക്കുന്നതു്? ആയുര്‍വേദത്തിന്റെ (മറ്റു പല പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളുടെയും) അടിസ്ഥാന തത്വങ്ങള്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റേതിനേക്കാള്‍ മെച്ചപ്പെട്ടവയായതുകൊണ്ടാണോ? ഇതു് ശ്രദ്ധയോടെ, മുന്‍വിധികളില്ലാതെ, പഠിക്കേണ്ടിയിരിക്കുന്നു. മാറേണ്ടി വരുന്നതു് ആധുനിക വൈദ്യശാസ്ത്രം തന്നെയാവില്ല എന്നു് പറയാനാവുമോ?

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

വെച്ചൂര്‍ പശു തന്നെ നല്ലതു്

(തേജസ് പത്രത്തില്‍ ആഗസ്റ്റ് 2010ല്‍ പ്രസിദ്ധീകരിച്ച ലേഖനം)

നമ്മുടെ ഫോറിന്‍ ഭ്രമവും തങ്ങളുടെ അറിവുകളാണു് കേമം എന്നുള്ള ചില പാശ്ചാത്യരുടെ അഹങ്കാരവും ചേര്‍ന്നു് നമുക്കു് പാരമ്പര്യമായുണ്ടായിരുന്ന പലതും ഇല്ലാതാക്കി. അക്കൂട്ടത്തില്‍ നമ്മുടെ വേഷവിധാനങ്ങളും ഭക്ഷണക്രമങ്ങളും വൈദ്യശാസ്ത്രവും എല്ലാം പെടുന്നു. അങ്ങനെ നമുക്കു് എന്തെല്ലാം നഷ്ടപ്പെട്ടു എന്നു് തിരിച്ചറിയാന്‍ കാലങ്ങളെടുക്കാം. ഓരോന്നായി നമ്മള്‍ മനസിലാക്കിത്തുടങ്ങി എന്നതു് നല്ല കാര്യം തന്നെ. വെച്ചൂര്‍ പശുവിന്റെ പാലിനുള്ള ഗുണങ്ങള്‍ അത്തരത്തിലൊന്നാണു്. തൃശ്ശൂരുള്ള വളര്‍ത്തുമൃഗ-മൃഗശാസ്ത്ര വിദ്യാലയ (College of Veterinary and Animal Science) ത്തില്‍ തന്റെ ഡോക്ടറേറ്റ് ബിരുദത്തിനുവേണ്ടി നടത്തിയ പഠനത്തിലാണു് വെച്ചൂര്‍ പശുവിന്റെ പാലിലുള്ള ആരോഗ്യദായകമായ ഘടകത്തെക്കുറിച്ചു് ഡോക്ടര്‍ ഇ.എം. മുഹമ്മദ് കണ്ടെത്തിയിരിക്കുന്നതു്. പ്രോഫസ്സര്‍ സ്റ്റീഫന്‍ മാത്യുവിന്റെ മാര്‍ഗനിര്‍ദ്ദേശത്തിലാണു് അദ്ദേഹം പഠനം നടത്തിയതു്.

വെച്ചൂര്‍ പശുവിനെപ്പറ്റി അറിയാത്തവര്‍ ഇന്നു് കേരളത്തില്‍ വിരളമായിരിക്കും. കോട്ടയത്തടുത്തുള്ള വെച്ചൂര്‍ എന്ന സ്ഥലത്തിന്റെ പേരിലാണു് അറിയപ്പെടുന്നതെങ്കിലും കോട്ടയം, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളില്‍ പലയിടങ്ങളിലും സാധാരണമായിരുന്ന പശുവാണിതു്. ലോകത്തിലെ ഏറ്റവും ചെറിയ പശു എന്ന ഖ്യാതി ലഭിച്ച വെച്ചൂര്‍ പശുവിനു് തീറ്റ കുറച്ചു മതി; എന്നാല്‍ തീറ്റയ്ക്കനുസൃതമായി നോക്കിയാല്‍ കൂടുതല്‍ പാല്‍ തരുകയും ചെയ്യും. കൂടാതെ രോഗപ്രതിരോധശേഷി കൂടുതലുള്ള ഇനവുമാണു്. 1960കളില്‍ പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനായി സങ്കരയിനം പശുക്കളെ വളര്‍ത്തുന്നതു് പ്രോത്സാഹിപ്പിക്കുകയും വിദേശീയ ഇനത്തില്‍പ്പെട്ട കാളകളുടെ ബീജം ഉപയോഗിച്ചു് കൃത്രിമ ബീജസങ്കലനം നടത്തി കൂടുതല്‍ പാല്‍ തരുന്ന ഇനങ്ങളെ സൃഷ്ടിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നു. മാത്രമല്ല, പുനരുല്പാദനശേഷിയുള്ള നാടന്‍ കാളകളെ വളര്‍ത്തുന്നതുതന്നെ 1961ലെ കേരള ലൈവ്സ്റ്റോക്ക് ആക്‌ട് നിരോധിച്ചു. ഇതിന്റെ ഫലമായി നമ്മുടെ പല നാടന്‍ കന്നുകാലി ഇനങ്ങളും പ്രചാരത്തില്‍ ഇല്ലാതെയായി. ഏതാണ്ടു് രണ്ടു് ദശാബ്ദക്കാലം മുമ്പു് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥികളും മറ്റും നടത്തിയ തെരച്ചിലിന്റെ ഫലമായി കുറെ വെച്ചൂര്‍ പശുക്കളെ കണ്ടെത്താനായി. അങ്ങനെ തുടങ്ങിയ സംരക്ഷണ പരിപാടി കാരണമാണു് കുറേയെങ്കിലും വെച്ചൂര്‍ പശുക്കള്‍ ഇപ്പോഴും അവശേഷിക്കുന്നതു്. അവയില്‍ പകുതിയും വെറ്ററിനറി കോളജിന്റെ സംരക്ഷണത്തിലാണു്. വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്തു് ആറുമാസം കാത്തിരുന്നാല്‍ മാത്രമെ ഒരു പശുക്കിടാവിനെ കിട്ടൂ.

മനുഷ്യരുടെ ഭക്ഷണക്രമത്തിലെ പ്രധാനപ്പെട്ട ഒരു ഘടകമാണു് പാല്‍. കുട്ടിക്കാലം മുതല്‍ക്കേ പാലായും തൈരാക്കി മാറ്റിയും മറ്റും നമ്മള്‍ പാല്‍ കഴിക്കുന്നുണ്ടല്ലോ. പ്രായപൂര്‍ത്തിയായ ശേഷവും പലപ്പോഴും പാലായിത്തന്നെയും കാപ്പി, ചായ, മറ്റു പാനീയങ്ങള്‍ എന്നിവയില്‍ ചേര്‍ത്തും നമ്മള്‍ പാല്‍ ഉപയോഗിക്കുന്നണ്ടു്. ഇന്നു് നമ്മളില്‍ പലരും, വിഷേഷിച്ചു് നഗരങ്ങളില്‍ താമസിക്കുന്നവര്‍, ഉപയോഗിക്കുന്നതു് പല പ്രക്രിയകളിലൂടെ കടന്നുവന്ന പാലാണു്. പലപ്പോഴും വാങ്ങാന്‍ ലഭിക്കുന്നതു് തന്നെ പാല്‍പ്പൊടി കലക്കിയുണ്ടാക്കിയ പാലാണു്. പോളിത്തീന്‍ കവറുകളില്‍ പല പേരുകളില്‍ ലഭിക്കുന്ന പാലില്‍ മറ്റെന്തെല്ലാം കലരുന്നുണ്ടു് എന്നു് നമുക്കറിയില്ല. പശുവില്‍നിന്നോ ആടില്‍നിന്നോ ലഭിക്കുന്ന പാലുമായി താരതമ്യം ചെയ്യുമ്പോള്‍ നമുക്കു് ലഭിക്കുന്ന പാലിനു് എന്തെല്ലാം ഗുണങ്ങളോ ദോഷങ്ങളോ ഉണ്ടെന്നു് നമുക്കറിയില്ല. എങ്കിലും ശുദ്ധമായ പശുവിന്‍പാലില്‍ ധാരാളം പ്രൊട്ടീന്‍ ഉണ്ടെന്നു് നമുക്കറിയാം. ഇതില്‍ ഏതാണ്ടു് 80 ശതമാനവും കസീന്‍ (Casein) എന്ന പ്രൊട്ടീനാണത്രെ. കസീന്‍ നാലു തരത്തിലുണ്ടു്. അവയില്‍ ഏറ്റവും പ്രമുഖമായിട്ടുള്ളതു് ബീറ്റ കസീനാണു്. ആകെയുള്ള കസീനിന്റെ 30-35 ശതമാനത്തോളം ഇതാണു്. ഇതുതന്നെ പല തരത്തിലുണ്ടു്. എങ്കിലും A1, A2, എന്ന ഇനങ്ങളാണു് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതു്.

പല വര്‍ഗ്ഗത്തിലുള്ള പശുക്കളില്‍ നിന്നു് ലഭിക്കുന്ന പാലിന്റെ ഗുണത്തില്‍ വ്യത്യാസമുണ്ടത്രെ. ചിലയിനം പശുക്കളുടെ പാലില്‍ A1 ബീറ്റ കസീനാണു് കൂടുതലുള്ളതെങ്കില്‍ മറ്റു ചിലയിനം പശുക്കളുടെ പാലില്‍ A2 ബീറ്റ കസീനാണു് കൂടുതലുള്ളതു്. ഉദാഹരണമായി ഫ്രീസിയന്‍ (Friesian) ഇനത്തിലുള്ള പശുക്കള്‍ A1 ബീറ്റ കസീനാണു് കൂടുതല്‍ ഉല്പാദിപ്പിക്കുന്നതു്. എന്നാല്‍ മറ്റു ചിലയിനം പശുക്കളും ആടുകളും കൂടുതല്‍ ഉല്പാദിപ്പിക്കുന്നതു് A2 ബീറ്റ കസീനാണു്. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ആസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ സംഘടന 2007ല്‍ വെളിപ്പെടുത്തിയതാണു് ഈ വിവരം.

മേല്പറഞ്ഞ രണ്ടിനം ബീറ്റ കസീനുകളില്‍ A1 എന്നയിനം ചില രോഗങ്ങള്‍ക്കു് കാരണമാകാന്‍ സാദ്ധ്യതയുണ്ടു് എന്നു് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഒരു തരത്തിലുള്ള ഡയബറ്റിസ് (Type 1 Diabetes Mellitus), ഇസ്ക്കീമിക് ഹാര്‍ട്ട് ഡിസീസ് (Ischaemic heart disease, IHD) എന്നറിയപ്പെടുന്ന ഹൃദ്‌രോഗം, സ്ക്കിസോഫ്രീനിയ, ഓട്ടിസം തുടങ്ങിയ ചില മാനസിക പ്രശ്നങ്ങള്‍ എന്നിവയാണു് A1 ബീറ്റ കസീന്‍ മൂലമുണ്ടാകുന്നു എന്നു് സംശയിക്കപ്പെടുന്നതു്. ദഹനപ്രക്രിയയുടെ ഫലമായി ബീറ്റ കസീനില്‍നിന്നു് ഉണ്ടാകുന്ന ചില വസ്തുക്കളാണു് ഈ രോഗങ്ങള്‍ക്കു് കാരണമാകുന്നതു് എന്നാണു് കരുതുന്നതു്.

മെല്‍ബണിലെ ഡീകിന്‍ സര്‍വ്വകലാശാലയിലെ ആരോഗ്യശാസ്ത്ര വിഭാഗത്തിലെ പ്രൊഫസര്‍ ബോയ്ഡ് സ്വിന്‍ബേണ്‍ ന്യൂസിലന്‍ഡിലെ ഭക്ഷ്യസുരക്ഷാ ഏജന്‍സിയ്ക്കുവേണ്ടി ആറു വര്‍ഷം മുമ്പു് ഒരു പഠനം നടത്തിയിരുന്നു. ഡയബറ്റിസ് ഉണ്ടാവാനുള്ള ഒരു കാരണം A1 കസീന്‍ ആവാം എന്നതിനു് തള്ളിക്കളയാനാവാത്ത തെളിവുകള്‍ ഉണ്ടെന്നു് പഠനറിപ്പോര്‍ട്ടില്‍ അദ്ദേഹം പറയുന്നു. ശാസ്ത്രലോകം പൊതുവായി അംഗീകരിക്കുന്ന വസ്തുതകളെ അടിസ്ഥാനമാക്കിയാണു് അദ്ദേഹം ഈ നിഗമനത്തില്‍ എത്തിയതു്. എന്നാല്‍ ഹൃദ്രോഗത്തിന്റെ കാര്യത്തില്‍ തെളിവുകള്‍ അത്രതന്നെ വ്യക്തമല്ല എന്നാണു് അദ്ദേഹത്തിന്റെ മതം. മറ്റു രോഗങ്ങളുടെ കാര്യത്തില്‍ ലഭ്യമായ തെളിവുകള്‍ വളരെ അപര്യാപ്തമാണു് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ ന്യൂസിലന്‍ഡ് സര്‍ക്കാരിന്റെ ഒരു വെബ്‌സൈറ്റില്‍ പറയുന്നതു് ഡയബറ്റിസിനും ഹൃദ്രോഗത്തിനും A1 ബീറ്റ കസീനുമായുള്ള ബന്ധത്തിനാണു് ഏറ്റവും ശക്തമായ തെളിവുകളുള്ളതു് എന്നാണു്. വിവിധ രാജ്യങ്ങളില്‍ ഇത്തരം കസീനുള്ള പാലിന്റെ ഉപയോഗവും ഹൃദ്രോഗമുള്ളവരുടെ എണ്ണവും തമ്മലുള്ള ബന്ധമാണു് ഇതിനു് ആധാരമായി ഉപയോഗിച്ചിരിക്കുന്നതു് എന്നും ഇതില്‍നിന്നു് ബീറ്റ കസീനാണു് രോഗത്തിനു് കാരണമാകുന്നതു് എന്നു് അനുമാനിക്കുന്നതു് ശരിയാവണമെന്നില്ല എന്നും അവര്‍ സൂചിപ്പിക്കുന്നുണ്ടു്.

എന്തായാലും A2 ബീറ്റ കസീന്‍ ധാരാളമുള്ള പാലാണു് വെച്ചൂര്‍ പശു തരുന്നതു് എന്നുള്ള കണ്ടുപിടിത്തം --- അതു് ശരിയാണെങ്കില്‍ --- അതു് നമ്മളെ ഒരു പാഠം പഠിപ്പിക്കേണ്ടതാണു്. ആരോ എന്തോ പറഞ്ഞതുകേട്ടു് എന്തെങ്കിലും ചെയ്യാന്‍ കച്ചകെട്ടി ഇറങ്ങരുതു് എന്നുള്ള പഴയ പാഠമാണതു്. ഇതു് നമ്മള്‍ പണ്ടേ പഠിക്കേണ്ട പാഠമായിരുന്നു. ഇത്തരം അബദ്ധങ്ങള്‍ എത്രയോ നമ്മള്‍ കാട്ടിക്കൂട്ടിയിരിക്കുന്നു. ഉദാഹരണമായി, പാലുല്പാദനം വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ത്തന്നെ സര്‍ക്കാരുകള്‍ കാണിച്ചിട്ടുള്ളതിനെപ്പറ്റി പ്രമുഖ പത്രപ്രവര്‍ത്തകനായ സായ്‌നാഥ് തന്റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതു് നോക്കൂ: ``സമന്വിത എന്ന പദ്ധതി 1978ല്‍ തുടങ്ങിയതാണു്. 80കളുടെ തുടക്കത്തോടെ അതു് പൂര്‍ണ്ണവേഗതയിലായി. ...... ഒരു പുതിയ, ഉയര്‍ന്ന കന്നുകാലി വര്‍ഗ്ഗത്തെ സൃഷ്ടിക്കുക എന്നതായിരുന്നു ഉദ്ദേശ്യം എന്നതുകൊണ്ടു് (മറ്റു കന്നുകാലി വര്‍ഗ്ഗങ്ങളുടെ) അശുദ്ധി തീരെ സ്വീകാര്യമല്ലായിരുന്നു ...... (പശുക്കള്‍ നാടന്‍ കാളകളുമായി ഇണചേരാതിരിക്കാനായി) നാടന്‍ കാളകളുടെ വന്ധീകരണ പരിപാടി ഗംഭീരമായിത്തന്നെ നടത്തി ...... കോംന, ഖരിയര്‍, ഖരിയര്‍ റോഡ് എന്നീ പ്രദേശങ്ങളിലെ എല്ലാ കാളകളെയും വന്ധീകരിച്ചു ...... എന്നിട്ടവര്‍ ജേഴ്സി കാളകളുടെ ബീജമുപയോഗിച്ചു് കൃത്രിമ ബീജസങ്കലനം നടത്തി. രണ്ടു വര്‍ഷവും രണ്ടുകോടി രൂപയും കഴിഞ്ഞപ്പോള്‍ ...... വെറും എട്ടു് സങ്കരവര്‍ഗ്ഗ പശുക്കിടാവുകളാണു് ആ പ്രദേശത്തു് മുഴുവനുംകൂടി പിറന്നതു്. ഒരൊറ്റ ലിറ്റര്‍ പാലു പോലും അധികമായി ഉല്‍പ്പാദിച്ചില്ല. ...... ഒരുകാലത്തു് പാലുല്പാദിപ്പിച്ചു് വിറ്റിരുന്നവര്‍ ഇന്നു് പാല്‍ വാങ്ങുന്നവരായി.''(P. Sainath, Everybody loves a good drought, Penguin, 1996)

മേല്പറഞ്ഞതു് ഒറീസയിലെ ഒരു ഗ്രാമത്തില്‍ നടന്ന കാര്യമാണു്. ഈ `വികസന' പ്രവര്‍ത്തനങ്ങളുടെ ഫലമായി അവിടത്തെ തനതായ ഖരിയര്‍ കാള ആ പ്രദേശത്തു് ഇല്ലാതായി. പിന്നീടു് മറ്റെവിടെയോനിന്നു് ചിലര്‍ കണ്ടെത്തി കൊണ്ടുവന്ന ഒന്നുരണ്ടു് കാളകള്‍ നിമിത്തമാണു് ഇപ്പോഴും ഖരിയര്‍ ഇനത്തില്‍പ്പെട്ട കന്നുകാലികള്‍ അവിടെ നിലനില്‍ക്കുന്നതു്. ഇതിനും രണ്ടു് ദശാബ്ദക്കാലം മുമ്പു് കേരളത്തില്‍ പാലുല്പാദനം വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ തന്നെയാണു് വെച്ചൂര്‍ പശുക്കളെ ഇല്ലാതാക്കിയതു്. ഇതില്‍നിന്നൊന്നും ഒരു പാഠവും നമ്മള്‍ പഠിക്കാന്‍ തയാറായില്ല. ഒറീസയില്‍ ഈ നാടകം അരങ്ങേറിയ ശേഷവും മറ്റിടങ്ങളില്‍ പശുക്കളുടെ ഇനം `മെച്ചപ്പെടുത്താനുള്ള' നടപടികള്‍ തുടരുന്നുണ്ടായിരുന്നു. നമ്മുടേതായ കന്നുകാലികളുടെയോ വിത്തിനങ്ങളുടെയോ ഗുണങ്ങള്‍ മനസിലാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനു മുമ്പുതന്നെ വിദേശ ബീജവുമായി സങ്കലനം ചെയ്തു് അവ മെച്ചപ്പെടുത്താനാണു് നമ്മള്‍ ശ്രമിച്ചതു്. ഇങ്ങനെ നമ്മുടെ എത്ര നെല്ലിനങ്ങള്‍ ഇല്ലാതായിരിക്കും എന്നറിയില്ല. വികസനത്തിന്റെ പേരില്‍ ഇനി ഇവിടത്തെ മനുഷ്യരുടെ ഇനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ എന്നാണോ തുടങ്ങുക!

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)