Tuesday, March 29, 2011

കുട്ടികള്‍ നന്നായി ഉറങ്ങണം

ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിലേക്കു് ചെന്നുപെടുന്നതിനുള്ള ഒരു കാരണം അവര്‍ക്കു് ആവശ്യത്തിനുള്ള ഉറക്കം ലഭിക്കാത്തതായിരിക്കാം എന്നു് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. അമേരിക്കയിലെ ഒമാഹയിലുള്ള നെബ്രാസ്ക്ക സര്‍വ്വകലാശാലയുടെ ക്രിമിനോളജിയുടെയും ക്രിമിനല്‍ നീതിയുടെയും പഠനകേന്ദ്രത്തിലെ നാലു ഗവേഷകരാണു് ഒക്ടോബര്‍ പത്താം തീയതി പുറത്തുവന്ന ഈ പഠനറിപ്പോര്‍ട്ടിന്റെ കര്‍ത്താക്കള്‍. പതിനഞ്ചു വര്‍ഷം മുമ്പു് ഒരു പഠനത്തിനായി ശേഖരിച്ച വിവരങ്ങളായിരുന്നു ഇവരും പഠനത്തിനു് ഉപയോഗിച്ചതു്. അനാരോഗ്യകരമായ പ്രവണതകളുമായി ബന്ധപ്പെടുത്തി അമേരിക്കയിലെ കൌമാരപ്രായക്കാരുടെ ആരോഗ്യപ്രശ്നങ്ങള്‍ വിശകലനം ചെയ്യുകയായിരുന്നു ആ പഠനത്തിന്റെ ഉദ്ദേശ്യം. 14,382 ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളെയാണു് ഇതിനായി അവര്‍ പഠനവിധേയരാക്കിയതു്.

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ ഒരു സൂചകമാണു് ഉറക്കം. മാനസികമായ പിരിമുറുക്കം, വര്‍ദ്ധിച്ച രക്തസമ്മര്‍ദ്ദം, തുടങ്ങി പലതും ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ വഷളാകാം. മറിച്ചു് ആവശ്യത്തിനു് ഉറക്കം ലഭിക്കാത്തതു് മാനസിക പിരിമുറുക്കവും രക്തസമ്മര്‍ദ്ദവും വര്‍ദ്ധിക്കാനും ശ്രദ്ധ കുറയ്ക്കാനും മറ്റും കാരണമാവാം. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ നീര്‍വീഴ്ച കുറയ്ക്കാന്‍ പോലും ശരിയായ ഉറക്കം സഹായിക്കും എന്നു് പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ടു്. എന്നാല്‍, വേണ്ടത്ര ഉറക്കമില്ലായ്മ കൌമാരപ്രായക്കാരെ കുറ്റകൃത്യങ്ങളിലേക്കു് നയിക്കാന്‍ സാദ്ധ്യതയുണ്ടു് എന്നു് ആദ്യമായിട്ടാണു് സൂചന ലഭിക്കുന്നതു്.

1980കളിലും 90കളിലും HIV/AIDS \mal പകര്‍ച്ചവ്യാധിയെപ്പറ്റി മനസിലാക്കേണ്ടി വന്നപ്പോഴാണു് കൌമാരപ്രായക്കാരുടെ ലൈംഗിക ശീലങ്ങളും ആരോഗ്യസ്ഥിതിയും പഠിക്കാനായി അമേരിക്കന്‍ സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തെ പദ്ധതി ആവിഷ്ക്കരിച്ചതു്. National Longitudinal Study of Adolescent Health (കൌമാരപ്രായക്കാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള തുടര്‍ച്ചയായ പഠനം) എന്നായിരുന്നു ഇതിന്റെ പേരു്. കൌമാരപ്രായക്കാരുടെ ലൈംഗികതയെപ്പറ്റി ദേശീയതലത്തിലുള്ള ഏക പഠനം ഇതായിരിക്കാം. (1991ല്‍ മറ്റൊരു പഠനം അമേരിക്കന്‍ സര്‍ക്കാര്‍ അംഗീകരിച്ചുവെങ്കിലും കുട്ടികള്‍ ലൈംഗികബന്ധത്തെ നിസ്സാരമായി കാണാനിടയാക്കും എന്നു് പലരും കുറ്റപ്പെടുത്തിയതിനെത്തുടര്‍ന്നു് ഈ പഠനം നിര്‍ത്തിവച്ചു.) ഇതിനു വേണ്ടി അമേരിക്കയില്‍ ദേശീയതലത്തില്‍ വളരെയധികം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അതേ വിവരങ്ങള്‍ തന്നെയാണു് പുതിയ പഠനത്തിനും ഉപയോഗിച്ചിരിക്കുന്നതു്.

ആവശ്യത്തിനു് ഉറങ്ങുന്നതു് ആരോഗ്യത്തിനു് നന്നാണെന്നും ആവശ്യത്തിനു് ഉറക്കം ലഭിക്കാത്തതു് പല ശാരീരിക പ്രശ്നങ്ങള്‍ക്കും കാരണമാകാം എന്നും മുമ്പേ തന്നെ വ്യക്തമായിരുന്നു എങ്കിലും കൌമാരപ്രായക്കാരുടെ കുറ്റകൃത്യങ്ങളെക്കുറിച്ചു് പഠിക്കുന്നവര്‍ ഇതുവരെ ഉറക്കത്തിന്റെ പങ്കിനെക്കുറിച്ചു് ശ്രദ്ധിച്ചിരുന്നില്ല. പുതിയ പഠനത്തിന്റെ ഉദ്ദേശ്യം ആ കുറവു് പരിഹരിക്കുക എന്നതായിരുന്നു. 8-10 മണിക്കൂര്‍ ഉറക്കം ലഭിക്കുന്ന കൌമാരപ്രായക്കാരുടെ ഇടയിലുള്ളതിനെക്കാള്‍ ഏഴു മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരുടെ ഇടയില്‍ കുറ്റവാസനയുള്ളവര്‍ പ്രകടമായി കൂടുതലാണു് എന്നാണു് പഠനഫലം കാണിച്ചതു്. മാത്രമല്ല, ദിവസം 5 മണിക്കൂറോ അതില്‍ താഴെയോ മാത്രം ഉറങ്ങുന്ന കൌമാരപ്രായക്കാരുടെ ഇടയില്‍ ഹിംസാത്മകമായ കുറ്റകൃത്യവാസന പ്രകടമായി കൂടുതലാണെന്നും ഈ പഠനം സൂചിപ്പിക്കുന്നു.

കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള വാസന ഉണ്ടാക്കുന്നതില്‍ ആവശ്യത്തിനു് ഉറക്കം ലഭിക്കാത്തതിനു് ഒരു പ്രധാന പങ്കുണ്ടായിരിക്കാം എന്നാണു് ഈ പഠനം കാണിക്കുന്നതു്. കുറ്റവാസന ഉണ്ടാക്കുന്നതിനു് കാരണമാകുന്നതില്‍ ഇന്നുവരെ ശ്രദ്ധിക്കാതിരുന്ന ഒരു കാര്യമാണു് ഉറക്കം. ജീവിതത്തല്‍ നേട്ടങ്ങളുണ്ടാക്കാനും മറ്റും പരക്കം പായുന്നതിനിടയില്‍ ഒരുപക്ഷെ വളരെയധികം നഷ്ടമാകുന്ന ഒരു കാര്യം കൂടിയാണു് ഉറക്കം. ഹൃദ്‌രോഗങ്ങളും രക്തസമ്മര്‍ദ്ദവും മറ്റും വര്‍ദ്ധിച്ചു വരുന്നതില്‍ ഉറക്കക്കുറവിനും ഒരു പങ്കുണ്ടായിരിക്കണം. മറിച്ചു്, ഉറക്കം ആവശ്യത്തിനു് ലഭിക്കാതിരിക്കുന്നതിനു് ഇന്നത്തെ ജീവിതരീതിക്കു്, വിശേഷിച്ചു് അവനവന്‍ ലക്ഷ്യമിടുന്ന നേട്ടങ്ങള്‍ കൈവരിക്കാനുള്ള മാനസിക സമ്മര്‍ദ്ദത്തിനു്, കാര്യമായ പങ്കുണ്ടാവണം.

ഇന്ത്യയിലും കേരളത്തിലും കൌമാരപ്രായത്തില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ വളരെയധികമില്ല. എന്നാല്‍ അതു് വര്‍ധിച്ചുവരുന്നില്ലേ എന്നു് പരിശോധിക്കേണ്ടതുണ്ടു്. ഈ സന്ദര്‍ഭത്തില്‍ പ്രസക്തമായ മറ്റൊരു പഠനത്തിന്റെ കാര്യം ഇവിടെ പറയേണ്ടതുണ്ടു്. 2004ല്‍ അമേരിക്കയിലെ അരിസോണ സ്റ്റേറ്റ് സര്‍വ്വകലാശാലയിലെയും ചൈനയിലെ ഷാന്‍ഡോങ്ങ് സര്‍വ്വകലാശാലയിലെയും ക്സിയാന്‍ചെങ്ങ് ലിയു നടത്തിയ പഠനമാണിതു്. ഉറക്കശീലങ്ങളും ഉറക്കത്തിന്റെ പ്രശ്നങ്ങളും ആത്മഹത്യാപ്രവണതയുമാണു് അദ്ദേഹം പഠനവിധേയമാക്കിയതു്. അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണു്. പഠനവിധേയമാക്കിയവരില്‍ 19.3% പേരാണു് ആത്മഹത്യയെപ്പറ്റി ചിന്തിച്ചിട്ടുണ്ടു് എന്നു പറഞ്ഞതു് -- അതായതു് ഏതാണ്ടു് അഞ്ചു പേരില്‍ ഒരാള്‍! കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഒരിക്കലെങ്കിലും ആത്മഹത്യാശ്രമം നടത്തിയവര്‍ 10.5% പേരാണു്. 16.9% പേര്‍ ഉറക്കക്കുറവിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടായീരുന്നു. മുമ്പിലത്തെ ഒരു മാസത്തില്‍ പേടിസ്വപ്നങ്ങള്‍ കാണുന്നുണ്ടായിരുന്നു എന്നു് പറഞ്ഞവര്‍ പകുതിയോളമാണു്. ആകെ പഠനവിധേയമായവര്‍ ശരാശരി ഉറങ്ങിയിരുന്നതു് 8 മണിക്കൂറില്‍ താഴെയായിരുന്നു. വിദ്യാര്‍ത്ഥികളില്‍ ഉറക്കത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്ന വളരെ പ്രധാനമായ പഠനമാണിതു്.

കേരളത്തില്‍ ഇന്നു് നമ്മള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണു് പല കുട്ടികളും ചെറുപ്പക്കാരും, ചിലപ്പോള്‍ നമുക്കു് അറിയാവുന്ന കാരണങ്ങളില്ലെങ്കില്‍ പോലും, ആത്മഹത്യ ചെയ്യുന്നതു്. ഇതു് പഠനവിധേയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എന്നാല്‍ മുകളില്‍ സൂചിപ്പിച്ച പഠനങ്ങള്‍ നമുക്കു് ചില കാര്യങ്ങള്‍ മനസിലാക്കിത്തരേണ്ടതാണു്. പല വിദ്യാര്‍ത്ഥികളും അതിരാവിലെ ട്യൂഷനു് പോയാല്‍ തിരികെ വീട്ടില്‍ വരുന്നതു് രാത്രിയായ ശേഷമാണു്. അതിനു ശേഷം വേണം ക്ലാസിലെ അദ്ധ്യാപകരും ട്യൂഷന്‍ മാസ്റ്റര്‍മാരും നല്‍കിയിട്ടുള്ള പഠനപ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതു്. ഇതിനെല്ലാം ശേഷം മാനസികോല്ലാസത്തിനു് അവര്‍ക്കു് ആവശ്യമായ സമയം കിട്ടുന്നില്ല. ആകെക്കൂടിയുള്ള ടെലിവിഷന്‍ കാണല്‍ എന്ന പരിപാടി മാനസികോല്ലാസമായി കാണാനാവില്ല. ഇതിനെല്ലാം സമയം മാറ്റിവെച്ച ശേഷം പലര്‍ക്കും ആവശ്യായത്ര ഉറങ്ങാന്‍ സമയം കിട്ടുന്നുണ്ടാവില്ല. കുട്ടിക്കാലത്തെ ഈ ജീവിതശൈലി അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നുണ്ടാവണം. നമ്മളിതു് വേണ്ടവിധത്തില്‍ പഠിച്ചിട്ടില്ല.

ഇന്നത്തെ ജീവിതത്തില്‍ നമ്മള്‍ വളരെയധികം പ്രാധാന്യം നല്‍കുന്നതു് നേട്ടങ്ങളിലാണു്. വിദ്യാഭ്യാസകാലത്തു് മറ്റുള്ളവരേക്കാള്‍ മാര്‍ക്കുവാങ്ങുന്നതിനാണു് നമ്മള്‍ കുട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതു്. അതു് നേടാനായി രാത്രികാലത്തു് ഉണര്‍ന്നിരുന്നു് പഠിക്കാനായി നമ്മള്‍ കാപ്പിയോ കട്ടന്‍ചായയോ എല്ലാം ഉണ്ടാക്കിക്കൊടുക്കുന്നു. പഠിക്കുന്ന കാര്യങ്ങള്‍ മനസിലാക്കുന്നതിനേക്കാള്‍ മാര്‍ക്കിനു് പ്രാധാന്യം നല്‍കുന്നതിനാല്‍ കുട്ടികള്‍ കാര്യങ്ങള്‍ വേണ്ടവിധം മനസിലാക്കാന്‍ ശ്രമിക്കുന്നില്ല. ക്ലാസിലെ മത്സരം കാരണം ശ്രദ്ധ ഏറ്റവും കൂടുതല്‍ മാര്‍ക്കു് വാങ്ങുന്നതില്‍ മാത്രമാകുന്നു. പരീക്ഷകളില്‍ ‌ തന്റെ കഴിവിന്റെ പരമാവധി നന്നായി എഴുതാന്‍ ശ്രമിക്കുന്നു. ഉറക്കം കളഞ്ഞും പഠിക്കാന്‍ ശ്രമിക്കുന്നു. മാതാപിതാക്കളും മറ്റു ബന്ധുക്കളും ഇതിനെയെല്ലാം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പക്ഷെ ഇതെല്ലാം കുട്ടികളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നു് നമ്മള്‍ അന്വേഷിക്കുന്നതേയില്ല. ഇതൊക്കെത്തന്നെ ആവുമോ കുട്ടികളുടെ ആത്മഹത്യയിലേക്കു് നയിക്കുന്നതു്? നമ്മളതു് അന്വേഷിക്കേണ്ടതല്ലേ? അവര്‍ നമ്മുടെ മക്കളല്ലേ?

സാമ്പത്തികമായി മെച്ചപ്പെടാനും ``പുരോഗതി'' കൈവരിക്കാനുമുള്ള നമ്മുടെ പരക്കം പാച്ചില്‍ തുടങ്ങിയിട്ടു് അധികം കാലമായില്ല. ആ രംഗത്തു് നമ്മേക്കാള്‍ വളരെദൂരം പോയിക്കഴിഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള അനുഭവപാഠങ്ങള്‍ അവഗണിക്കുന്നതു് നമുക്കു് പ്രശ്നങ്ങളുണ്ടാക്കുകയേയുള്ളൂ. മേല്പറഞ്ഞ പഠനങ്ങള്‍ പോലെയുള്ള പലതും അത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ നമ്മെ സഹായിക്കേണ്ടതാണു്. നമ്മളെല്ലാം ഇത്തരം കുറേ കാര്യങ്ങള്‍ ശ്രദ്ധിച്ചുവെങ്കില്‍!

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് \eng by-sa \mal ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)
(തേജസ് പത്രത്തിനുവേണ്ടി എഴുതിയ ലേഖനം)

വേരറ്റുപോകുന്ന സസ്യങ്ങള്‍

ലോകത്തെ സസ്യങ്ങളില്‍ ഇരുപതു് ശതമാനത്തിലധികം വംശനാശം നേരിടുന്നു എന്നു് ഒരു പഠനം വ്യക്തമാക്കിയിരിക്കുന്നു. ലണ്ടനിലെ ക്യൂ (Kew) എന്ന സ്ഥലത്തുള്ള റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ നേതൃത്വം നല്‍കിയ ഈ പഠനത്തില്‍ ലണ്ടനിലെ നാച്ചുറല്‍ ഹിസറ്ററി മ്യൂസിയവും ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറും (International Union for the Conservation of Nature, IUCN) പങ്കെടുത്തിരുന്നു.

പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പല ജന്തുക്കളും സസ്യങ്ങളും വംശനാശത്തിനു് വിധേയമായിട്ടുണ്ടു്. പരിണാമത്തിന്റെ ഫലമായി സ്വാഭാവികമായി ഉണ്ടായതും ചിലപ്പോഴൊക്കെ കാലാവസ്ഥയില്‍ വന്ന മാറ്റങ്ങളുടെ ഫലമായി ഉണ്ടായതുമാണു് ഈ വംശനാശം. ഭൂമിയില്‍ എല്ലാക്കാലത്തും ഉണ്ടായിരുന്ന സസ്യങ്ങളും ജന്തുക്കളും ചേര്‍ത്തുവച്ചാല്‍ അതിന്റെ ഏതാണ്ടു് 99 ശതമാനവും ഇല്ലാതായിട്ടുണ്ടു് എന്നു് കണക്കാക്കപ്പെടുന്നു. ഇങ്ങനെ വംശനാശം നേരിട്ട മൃഗങ്ങളില്‍ ഒരുപക്ഷെ ഏറ്റവും പ്രസിദ്ധം ദിനോസാറുകളായിരിക്കും. എന്നാല്‍ തീര്‍ച്ചയായും അവ മാത്രമല്ല. പല ജന്തുവര്‍ഗങ്ങളും സസ്യങ്ങളും ഇതുപോലെ വേരറ്റു പോയിട്ടുണ്ടു്. ഉദാഹരണമായി, മനുഷ്യന്‍ ഉത്ഭവിക്കുന്നതിനു് മുമ്പു് ഉണ്ടായിരുന്ന, മനുഷ്യനെപ്പോലെയുള്ള നിയാന്‍ഡര്‍ത്താല്‍ മനുഷ്യന്‍ (Neanderthal Man) എന്ന പേരിലറിയപ്പെടുന്ന ഹോമോ നിയാന്‍ഡര്‍ത്താലെന്‍സിസ് (Homo neanderthalensis) ഇങ്ങനെ വംശനാശം വന്നുപോയ ജന്തുവര്‍ഗമാണു്. മനുഷ്യനുമായി മത്സരിച്ചു് നിലനില്‍ക്കാനാവാതെയായിരിക്കണം ആ ജീവിവര്‍ഗം നശിച്ചുപോയതു്.

മേല്പറഞ്ഞ വംശനാശം പക്ഷെ വളരെ സാവധാനത്തിലാണു് നടന്നതു്. എന്നാല്‍ അപൂര്‍വ്വമായി അനേകം ജീവിവര്‍ഗങ്ങളുടെ വംശനാശം ചെറിയ കാലയളവില്‍ നടന്നതായി തെളിവുണ്ടു്. ഏതാണ്ടു് ആറര കോടി വര്‍ഷം മുമ്പു് ദിനോസാറുകള്‍ ഇല്ലാതെയായതു് ഇത്തരമൊരു സംഭവമായിരുന്നു. അന്നു് നിലവിലുണ്ടായിരുന്ന ജൈവരൂപങ്ങളില്‍ അമ്പതു് ശതമാനത്തോളം ഇല്ലാതെയായി എന്നു് ഗവേഷകര്‍ വിശ്വസിക്കുന്നു. ഏതാണ്ടു് ഇരുപത്തഞ്ചു് കോടി വര്‍ഷം മുമ്പു് (ഭൂഖണ്ഡങ്ങളെല്ലാം ഒന്നിച്ചു ചേര്‍ന്നു് കിടന്നിരുന്ന കാലത്തു്) ഉണ്ടായ സംഭവമാവണം ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ജീവിവര്‍ഗങ്ങളുടെ നാശത്തിനു് കാരണമായതു്. അന്നു് കടലിലെ ഏതാണ്ടു് 90 ശതമാനവും കരയിലെ ഏതാണ്ടു് 70 ശതമാനവും ജീവികള്‍ വേരറ്റു പോയി എന്നു് കരുതപ്പെടുന്നു. ഒരു ഉല്‍ക്കയോ വാല്‍നക്ഷത്രമോ ഭൂമിയുമായി കൂട്ടിയിടിച്ചതിന്റെ ഫലമായിരിക്കാം ഇതു്.

ഒരു ജീവിവര്‍ഗത്തില്‍ ഏതാനും വ്യക്തികള്‍ മാത്രം അവശേഷിക്കുമ്പോള്‍ ആ വര്‍ഗത്തിനു് പുനരുല്പാദനത്തിലൂടെ നിലനില്‍ക്കാന്‍ സാധ്യമല്ലാത്ത സ്ഥിതി എത്താം. അപ്പോള്‍ത്തന്നെ അതിന്റെ വംശനാശം ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ ആ വര്‍ഗത്തിലെ അവസാനത്തെ വ്യക്തിയുടെ മരണത്തോടെ മാത്രമാണു് വംശനാശം സംഭവിച്ചതായി കണക്കാക്കുന്നതു്. ഇങ്ങനെ വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ച ചില ജന്തുക്കളെ പിന്നീടു് കണ്ടെത്തിയിട്ടുണ്ടു്. ഒരു വസ്തു കണ്ടിട്ടില്ല എന്നതുകൊണ്ടു് അങ്ങനെയൊന്നില്ല എന്നു കണക്കാക്കാനാവില്ലല്ലോ. എന്നാല്‍ പിന്നീടു് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത ജൈവരൂപങ്ങളും നിരവധിയാണു്. ഇന്നത്തെ അറിവിന്റെ അടിസ്ഥാനത്തിലേ നമുക്കു് സംസാരിക്കാനാകൂ.

ഇടയ്ക്കൊക്കെ ഹ്രസ്വകാലംകൊണ്ടു് നിരവധി ചെടികളും മൃഗങ്ങളും വംശനാശം നേരിട്ട സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ വംശനാശം വളരെ സാവധാനത്തിലാണു് മുമ്പൊക്കെ സംഭവിച്ചിരുതു് എന്നു് കാണാം. എന്നാല്‍ മനുഷ്യന്‍ ഉത്ഭവിച്ചതിനു ശേഷമുള്ള കാര്യം അങ്ങനെയല്ല -- വിശേഷിച്ചു് സാങ്കേതികമായു സാമ്പത്തികമായും ഉയര്‍ന്നു തുടങ്ങിയതിനു് ശേഷം. ഏതാണ്ടു് പതിനാറാം നൂറ്റാണ്ടു മുതല്‍ മൃഗങ്ങളുടെയും സസ്യങ്ങളുടെയും വംശനാശം വളരെ വേഗത്തില്‍ സംഭവിച്ചുതുടങ്ങി എന്നാണു് സൂചന. പലപ്പോഴും മനുഷ്യന്റെ അത്യാര്‍ത്തി തന്നെയായിരുന്നു അതിനു് കാരണം. മൌറീഷ്യസില്‍ കണ്ടുവന്നിരുന്ന ഡോഡൊ എന്ന മൃഗം ഇതിനു് നല്ല ഉദാഹരണമാണു്. കണ്ടാല്‍ ഏതാണ്ടു് കോഴിയെപ്പോലെയിരിക്കുന്ന, പറക്കാനാവാത്ത, മൃഗമായിരുന്നു ഡോഡൊ. അതിനെ ഭക്ഷിക്കുന്ന മൃഗങ്ങളില്ലാത്ത പരിസ്ഥിതിയില്‍ ജീവിക്കുന്നതിനാല്‍ മനുഷ്യരെ കണ്ടാല്‍ പേടിച്ചോടാത്ത, താത്പര്യത്തോടെ അടുത്തു വരുന്ന പ്രകൃതമായിരുന്നു അതിന്റേതു്. പറക്കാനുള്ള ശേഷി ഇല്ലാതിരുന്നതിനാല്‍ അതിനു് പെട്ടെന്നു് രക്ഷപ്പെടാനും ആവില്ലായിരുന്നു. ഈ പ്രത്യേകതകള്‍ മുതലെടുത്തു് മനുഷ്യര്‍ ഡോഡൊയെ ധാരാളം കൊന്നു് തിന്നു. അതിന്റെ ഇറച്ചിയ്ക്കു് വലിയ രുചിയില്ല എന്നാണു് രേഖകള്‍ സൂചിപ്പിക്കുന്നതെങ്കിലും മനുഷ്യന്‍ അതിനെ ജീവിക്കാന്‍ അനുവദിച്ചില്ല. പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭകാലത്തെപ്പഴോ ആയിരിക്കണം അവസാനത്തെ ഒരു ഡോഡൊയെ വധിച്ചതു് എന്നു് കരുതപ്പെടുന്നു. ചരിത്രരേഖയുള്ള ആദ്യത്തെ വംശനാശം എന്ന നിലയ്ക്കു് ഡോഡൊ പ്രശസ്തമായി. അങ്ങനെയാണു് ``ഡോഡൊയെപ്പോലെ ചത്ത'' (Dead as a Dodo), ``ഡോഡൊയുടെ വഴിയേ പോകുക'' (to go the way of the Dodo) തുടങ്ങിയ പ്രയോഗങ്ങള്‍ നിലവില്‍ വന്നതു്. വംശനാശത്തിന്റെ ചിഹ്നമായിരിക്കുകയാണു് ഇന്നു് ഡോഡൊ.

ചരിത്രാതീത കാലത്തു് നൂറു വര്‍ഷംകൊണ്ടു് ആയിരം സ്പീഷീസില്‍ ഒന്നില്‍ താഴെ മാത്രമാണു് വംശനാശം നേരിട്ടിരുന്നതു് എന്നു് കണക്കുകള്‍ കാണിക്കുന്നു. അതിന്റെ നൂറിരട്ടിയാണു് ഇപ്പോഴത്തെ നിരക്കു് -- ഒരു നൂറ്റാണ്ടുകൊണ്ടു് ആയിരത്തില്‍ നൂറു് സ്പീഷീസ്. ഇവയില്‍ പ്രധാനമായിട്ടുള്ളതു് മൃഗങ്ങളാണു്. വിശേഷിച്ചു് ഉഭയജീവികള്‍. പക്ഷികളുടെയും സസ്തനജീവികളുടെയും വംശനാശം അത്രതന്നെയില്ല. എന്നാല്‍ സസ്തനജീവികളുടെ വംശനാശത്തിന്റെ കണക്കുകള്‍ ഒരുപക്ഷെ വളരെ കൃത്യമായിരിക്കില്ല എന്നു് സൂചനകളുണ്ടു്. വംശനാശം സംഭവിച്ചു എന്നു് കരുതിയിരുന്ന ചില ജന്തുക്കളെ പിന്നീടു് കണ്ടെത്തിയതായി വല്ലപ്പോഴും വാര്‍ത്ത വരാറുമുണ്ടു്. ഒരുപക്ഷെ വംശനാശത്തിന്റെ എല്ലാ കണക്കുകളിലും ഈയൊരു ചെറിയ സംശയമുണ്ടാകാം. എങ്കിലും വലിയതോതില്‍ ജീവജാലങ്ങള്‍ ഇല്ലാതാകുന്നു എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. സസ്യങ്ങളുടെ വംശനാശം താരതമ്യേന കുറവാണു് എന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. ആ വിശ്വാസത്തെ മാറ്റിമറിച്ചതാണു് ഇപ്പോഴത്തെ കണ്ടുപിടിത്തം.

ക്യൂ ഗാര്‍ഡന്‍സ് (Kew Gardens) എന്നറിയപ്പെടുന്ന ക്യൂവിലെ റോയല്‍ ബൊട്ടാണിക് ഗാര്‍ഡനാണു് പഠനത്തിനു് നേതൃത്വം നല്‍കിയതു്. ലോകത്തിലുണ്ടെന്നു് കരുതപ്പെടുന്ന 3,80,000 തരം സസ്യങ്ങളുടെ വംശനാശത്തെക്കുറിച്ചുള്ള ഏറ്റവും വിശദമായ പഠനമാണു് ഇതു് എന്നാണു് ക്യൂ ഗാര്‍ഡന്‍സിന്റെ ഡയറക്‌ടര്‍ സ്റ്റീഫന്‍ ഹോപ്പര്‍ (Stephen Hopper) പറഞ്ഞതു്. ``ഞങ്ങള്‍ക്കുണ്ടായിരുന്ന സംശയം ഉറപ്പിക്കുന്നതാണു് ഈ കണ്ടുപിടിത്തം'' എന്നദ്ദേഹം പറഞ്ഞു. മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം ചെടികളുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടുകയും അങ്ങനെ അനേകം സസ്യങ്ങള്‍ വംശനാശം നേരിടുകയും ചെയ്യുന്നുണ്ടെന്നു് പലര്‍ക്കും സംശയമുണ്ടായിരുന്നു. മൃഗങ്ങളുടെ അത്ര തന്നെ സസ്യങ്ങളും വംശനാശം നേരിടുന്നുണ്ടു് എന്നു് ഈ പഠനം സൂചിപ്പിക്കുന്നു. വംശനാശം നേരിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കാനായുള്ള ഐക്യരാഷ്ട്രസഭയുടെ ബയോഡൈവേഴ്സിറ്റി കണ്‍വെന്‍ഷന്‍ ഒക്‌ടോബര്‍ 18 മുതല്‍ 29 വരെയുള്ള തീയതികളില്‍ ജപ്പാനിലെ നഗോയയില്‍ സമ്മേളിക്കാനിരിക്കെയാണു് ഈ കണ്ടെത്തല്‍ ഉണ്ടായതു് എന്നതു് പ്രസക്തമാണു്.

സസ്യങ്ങളുടെയും മൃഗങ്ങളുടെയും കാര്യത്തില്‍ വളരെ സമ്പന്നമായ ഒരു പ്രദേശമാണു് നമ്മുടെ പശ്ചിമഘട്ടം. ലോകത്തിലെ തന്നെ ഏറ്റവുമധികം ജൈവവൈവിധ്യമുള്ള പത്തു് പ്രദേശങ്ങളില്‍ ഒന്നാണിതു്. ഇവിടെ ഏതാണ്ടു് 5,000 തരം പൂച്ചെടികളും 508 തരം പക്ഷികളും 139 ഇനം സസ്തനജീവികളും 179 തരത്തില്‍പ്പെട്ട ഉഭയജീവികളും ഉണ്ടെന്നാണു് കണക്കാക്കപ്പെടുന്നതു്. നമ്മളിതുവരെ കണ്ടെത്തിയിട്ടില്ലാത്ത സസ്യങ്ങളും മറ്റും ഉണ്ടായിരിക്കാമെന്നതുകൊണ്ടു് മേല്പറഞ്ഞതു് ഏറ്റവും കുറഞ്ഞ കണക്കാവാനേ തരമുള്ളൂ. എന്നാല്‍ ഇവയില്‍ തന്നെ 325 എണ്ണം വംശനാശത്തിന്റെ ഭീഷണിയിലാണു് എന്നറിയുന്നതു് സന്തോഷമുണ്ടാക്കുന്ന കാര്യമല്ല.

എല്ലാത്തരം ജീവനും അടിസ്ഥാനം സസ്യങ്ങളാണു്. വായു, ജലം, സൂര്യപ്രകാശം തുടങ്ങിയവയില്‍നിന്നു് ഭക്ഷണം നിര്‍മ്മിക്കാന്‍ കഴിയുന്നതു് സസ്യങ്ങള്‍ക്കു് മാത്രമാണു്. മറ്റെല്ലാ ജൈവരൂപങ്ങളും നിലനില്‍ക്കുന്നതുതന്നെ സസ്യങ്ങളുടെ സഹായത്തോടെയാണു്. മറിച്ചു് പല സസ്യങ്ങളും പരാഗണത്തിനും മറ്റുമായി ചില പക്ഷിമൃഗാദികളെ ആശ്രയിക്കുന്നുമുണ്ടു്. മാത്രമല്ല, എല്ലാ ജൈവരൂപങ്ങളും നേരിട്ടോ അല്ലാതെയോ മറ്റു ജൈവരൂപങ്ങളെ ആശ്രയിച്ചാണു് നിലനില്‍ക്കുന്നതു്. മനുഷ്യന്റെ കാര്യത്തിലാണെങ്കില്‍ ഭക്ഷണത്തിനു് മാത്രമല്ല മരുന്നുകള്‍ക്കും തടിയ്ക്കും വിറകിനും എല്ലാം സസ്യങ്ങള്‍ ആവശ്യമാണു്. ഇപ്പോള്‍ തന്നെ ആയുര്‍വേദ ഔഷധങ്ങള്‍ തയാറാക്കാന്‍ വേണ്ട പല സസ്യങ്ങളും ലഭിക്കാന്‍ ബുദ്ധിമുട്ടാണു്. തത്‌ഫലമായി ആയുര്‍വേദ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പിക്കാനും ബുദ്ധിമുട്ടാണു്. ഇതെല്ലാംകൊണ്ടു് എല്ലാ തരം സസ്യങ്ങളും നിലനില്‍ക്കേണ്ടതു് മനുഷ്യനു് അത്യാവശ്യമാണു്.

നമ്മള്‍ വികസനത്തിനുവേണ്ടി പരക്കംപായുമ്പോള്‍ മറന്നുപോകുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണു് നമ്മുടെ ആവാസവ്യവസ്ഥയുടെ ആരോഗ്യം.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)
(തേജസ് പത്രത്തിനുവേണ്ടി തയാറാക്കിയ ലേഖനം.)