Friday, May 16, 2008

ഒരു സ്വാതന്ത്ര്യദിനസ്മരണ

ജയിച്ചിടട്ടെ ഭാരതം, സ്വതന്ത്രസിംഹതാവളം
മുഴക്കിടട്ടെ കാഹളം, വിറച്ചിടട്ടെ പാരിടെ
ജയവീരഭാരതം, ജയധീരഭാരതം, ജയവീരഭാരതം

ഒരു ഗാനത്തിന്റെ പല്ലവിയാണത്. ദശാബ്ദങ്ങള്‍ക്കുമുന്‍പ് ഒരു സ്വാതന്ത്ര്യദിനത്തില്‍ പാടി നടന്ന പാട്ടാണിത്. ഞാന്‍ സ്ക്കൂളില്‍ പഠിച്ചിരുന്ന കാലം. ഒരു വര്‍​ഷം സ്വാതന്ത്ര്യദിനത്തില്‍ സ്ക്കൂളുകള്‍ തമ്മില്‍ മത്സരമുണ്ടാകുമെന്ന് പ്രഖ്യാപനമുണ്ടായി. അന്ന് സ്ക്കൂള്‍കുട്ടികളുടെ പ്രകടനമുണ്ടാകുമെന്നും ഏറ്റവും നന്നായി പ്രകടനം നടത്തുന്ന സ്ക്കൂളുകള്‍ക്ക് സമ്മാനങ്ങള് ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. പ്രകടനത്തിനു കുറേ മുദ്രാവാക്യങ്ങളും പാടാന്‍ ഒരു ഗാനവും ആരോ എഴുതിയിരുന്നു. ആ പാട്ടിന്റെ ആദ്യവരികളാണു മുകളില്‍ കൊടുത്തത്. ഞാന്‍ പഠിച്ചിരുന്നത് എം.ടി. സെമിനാരി ഹൈസ്ക്കുളിലായിരുന്നു. ഏത് ക്ലാസിലായിരുന്നു എന്നെനിക്ക് ഓര്മ്മയില്ല.

ഞങ്ങളുടെ സ്ക്കൂളില്‍ മത്സരത്തിനുള്ള തയാറെടുപ്പ് കാര്യമായിത്തന്നെ നടന്നു. പ്രകടനം എങ്ങനെയാവണം എന്ന ചര്‍ച്ച വന്നപ്പോള്‍ ഒരഭിപ്രായം വന്നത് പാടുന്നവര്‍ പ്രത്യേക കൂട്ടങ്ങളായി ജാഥയുടെ ഇടയ്ക്കിടയ്ക്കായി ഉണ്ടാവണം എന്നായിരുന്നു. ബാക്കിയുള്ളവര്‍ മുദ്രാവാക്യം വിളിക്കുക മാത്രം ചെയ്യും. എല്ലാവരും കുറച്ചുസമയം പാടുകയും കുറച്ചു സമയം മുദ്രാവാക്യം വിളിക്കുകയും ചെയ്യുക എന്നതായിരുന്നു ആദ്യമുണ്ടായിരുന്ന പദ്ധതി. പുതിയ ആശയം പൊതുവെ അംഗീകരിക്കപ്പെട്ടു. എനിക്ക് ഒരുമാതിരി പാടാന്‍ പറ്റും എന്ന് അദ്ധ്യാപകരില്‍ ചിലര്‍ക്ക് അഭിപ്രായം ഉണ്ടായിരുന്നതുകൊണ്ട് ഞാന്‍ പാടുന്നവരുടെ കൂട്ടത്തിലായിരുന്നു. അങ്ങനെ പാടിപ്പഠിച്ച ഗാനമാണിത്. ഈണം ഇവിടെ എഴുതാന്‍ പറ്റില്ലെങ്കിലും പാട്ടിന്റെ വരികള്‍ നഷ്ടപ്പെടണ്ട എന്ന ഉദ്ദേശ്യത്തോടെ വരികളെല്ലാം ഇവിടെ കുറിച്ചിടട്ടെ. കവി ആരാണെന്നറിയില്ല എന്നോര്‍മ്മിപ്പിക്കട്ടെ.

ജയിച്ചിടട്ടെ ഭാരതം, സ്വതന്ത്രസിംഹതാവളം
മുഴക്കിടട്ടെ കാഹളം, വിറച്ചിടട്ടെ പാരിടെ
ജയവീരഭാരതം, ജയധീരഭാരതം, ജയവീരഭാരതം
......ജയിച്ചിടട്ടെ ഭാരതം

ദൂരെയങ്ങതാ ഹിമാലയം ഹിമാലയം (2)
വീരഭാരതീയരെ വിളിച്ചിടുന്നനര്‍ഗ്ഗളം (2)
വീരരക്തതിലകിതരായ്
ധീരചിത്ത പുളകിതരായ്
വരുവിന്‍മാതൃഭൂമി രക്ഷക്കുണരുവിന്‍ വിളിക്കുവിന്‍
ജയവീരഭാരതം, ജയധീരഭാരതം, ജയവീരഭാരതം
......ജയിച്ചിടട്ടെ ഭാരതം

ജീവരക്തവേദിയില്‍ നിന്നുണരും ദിവ്യഗീതം (2)
ധീരശിവജി ചന്ദ്രതിലകരോതിയോരു ശംഖുനാദം (2)
ഗീതയോതിടുന്നതെന്ത്, ജീവിതത്തിന്‍ ധര്‍മ്മമെന്ത്
സുഭാഷ്ചന്ദ്രതത്വമെന്ത് പൊരുതുവാന്‍, സ്വാതന്ത്ര്യം പുലരുവാന്
വരുന്നിതാ നിരന്നിതാ വീരജവാന്മാര്
ധീരജവാന്മാര്‍
വീരജവാന്മാര്‍

അവസാനം പല്ലവി ആവര്‍ത്തിക്കുന്നില്ല എന്നത് ശ്രദ്ധിക്കുക.

വായനക്കാരില്‍ ആരെങ്കിലും ഈ ഗാനം ഓര്‍മ്മിക്കുന്നുണ്ടെങ്കില്‍ ഇതില്‍ തെറ്റുകളുണ്ടോ എന്നു പരിശോധിക്കുമല്ലോ. തെറ്റു കണ്ടാല്‍ എനിക്ക് ഇമെയ്ല്‍ അയക്കാന്‍ അപേക്ഷ. എന്റെ വിലാസം vsasi_at_hotpop dot com.

അന്ന് ഞങ്ങളുടെ സ്ക്കൂളിനു ഒരു സമ്മാനം കിട്ടി എന്നാണോര്‍മ്മ. ഞങ്ങള്‍ മാത്രമാണു മുദ്രാവാക്യം വിളിക്കുന്നവരെയും പാടുന്നവരെയും പ്രത്യേകം ഗ്രൂപ്പുകളായ വേര്‍തിരിച്ചിരുന്നത്. അതുകൊണ്ടു തന്നെയാവണം ഞങ്ങളുുടെ പാട്ടാണു മറ്റു സ്ക്കൂളുകളേക്കാള്‍ മെച്ചപ്പെട്ടിരുന്നത് എന്നും പറഞ്ഞുകേട്ടിരുന്നു എന്നാണോര്‍മ്മ.