Wednesday, December 23, 2009

മനുഷ്യരാശിയുടെ ഉത്ഭവവും പരിണാമവും

മനുഷ്യന്‍ എങ്ങനെ ഉണ്ടായി? ജീവന്‍ തന്നെ എങ്ങനെ ഉണ്ടായി? ഒരു പക്ഷെ, പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തോടൊപ്പം മനുഷ്യനു് അറിയാന്‍ ഏറ്റവും താല്പര്യമുള്ള കാര്യങ്ങളായിരിക്കും ഇവയൊക്കെ. മനുഷ്യന്റെ ഉത്ഭവത്തേപ്പറ്റി പല മതങ്ങളും നമുക്കു് പലതും പറഞ്ഞു തരുന്നുണ്ടു്. ശാസ്ത്രജ്ഞര്‍ അവരുടെ വഴിക്കു് ചിലതൊക്കെ കണ്ടുപിടിച്ചിട്ടുമുണ്ടു്. പുതിയ കണ്ടെത്തലുകള്‍ ഉണ്ടാകുന്നതനുസരിച്ചു് ശാസ്ത്രീയ സത്യങ്ങള്‍ മാറിക്കൊണ്ടിരിക്കുമല്ലോ. മനുഷ്യന്റെ ഉത്ഭവത്തെപ്പറ്റി ശാസ്ത്രം ഇപ്പോള്‍ എന്താണു് പറയുന്നതു് എന്നു് നമുക്കു് പരിശോധിക്കാം.

ഭൂമിയും സൌരയൂഥവും ഉണ്ടായതു് ഏതാണ്ടു് 460 കോടി വര്‍ഷം മുമ്പായിരിക്കണം എന്നു് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഭൂമിയില്‍ ജീവനുണ്ടായിട്ടു് ഏതാണ്ടു് 300-400 കോടി വര്‍ഷം ആയിട്ടുണ്ടാവണം. ആദ്യമുണ്ടായതു് ജലത്തില്‍ ജീവിക്കുന്ന ചില സൂക്ഷ്മജീവികള്‍ ആയിരിക്കണം. ഇവയെങ്ങനെ ഉണ്ടായി എന്നതു് കൃത്യമായി മനസിലാക്കാനായിട്ടില്ല. എങ്കിലും, ഭൂമിയിലുണ്ടായിരുന്ന ചില രാസവസ്തുക്കള്‍ മിന്നലിന്റെയും മറ്റും ഫലമായി കൂടിച്ചേര്‍ന്നു് കൂടുതല്‍ സങ്കീര്‍ണ്ണമായ ജൈവ രാസപദാര്‍ത്ഥങ്ങള്‍ ഉണ്ടായി എന്നും കടലില്‍ കലങ്ങിയ ഇവയില്‍ നിന്നും അനേകം നൂറ്റാണ്ടുകളിലൂടെ ജീവന്റെ പ്രാഥമിക തന്മാത്രകളുണ്ടായി എന്നും കരുതപ്പെടുന്നു. എന്നാല്‍ സൂക്ഷ്മ ജൈവരൂപങ്ങള്‍ ബഹിരാകാശത്തുനിന്നു് എത്തിച്ചേര്‍ന്നു എന്നു കരുതുന്ന ശാസ്ത്രജ്ഞരുമുണ്ടു്. ഇത്രയധികം വൈരുദ്ധ്യം നിലനില്‍ക്കുന്നതു് തന്നെ നമുക്കു് ഈ പ്രക്രിയ നന്നായി മനസിലാക്കാനായിട്ടില്ല എന്നതിന്റെ തെളിവാണു്.

ആദ്യകാലത്തെ ജീവജാലങ്ങള്‍ കടലില്‍ ആയിരുന്നിരിക്കണം ഉണ്ടായതു് എന്ന കാര്യത്തില്‍ വലിയ തര്‍ക്കമില്ല. അന്നത്തെ അന്തരീക്ഷത്തില്‍ ഓക്സിജന്‍ തീരെ ഇല്ലായിരുന്നതുകൊണ്ടും കാര്‍ബണ്‍ ഡയോക്സൈഡ് ധാരാളം ഉണ്ടായിരുന്നതുകൊണ്ടും കാര്‍ബണ്‍ ഡയോക്സൈഡ് ശ്വസിച്ചു് ഓക്സിജന്‍ പുറന്തള്ളുന്ന സൂക്ഷ്മജീവികള്‍ ആയിരിക്കണം ആദ്യമുണ്ടായതു്. അവയാണു് ഇന്നു കാണുന്ന ജീവജാലങ്ങള്‍ക്കു് ജീവിക്കാന്‍ ഉതകുന്ന തരത്തില്‍ ഓക്സിജന്‍ ധാരാളമുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായിച്ചതു്. പിന്നീടു് ചെടികളും സങ്കീര്‍ണ്ണമായ മറ്റു ജീവികളും ഉത്ഭവിച്ചു. കരയില്‍ ചെടികളും ആദ്യകാലജന്തുക്കളും ഉണ്ടായതു് ഏതാണ്ടു് 48 കോടി വര്‍ഷം മുമ്പായിരിക്കണം. ഏതാണ്ടു് 37 കോടി വര്‍ഷങ്ങള്‍ക്കും 36 കോടി വര്‍ഷങ്ങള്‍ക്കും ഇടയ്ക്കായിരിക്കണം എല്ലുള്ള ജീവികളുണ്ടായതു്. അവയില്‍നിന്നു് പരിണമിച്ചാണു് മനുഷ്യനും ഇന്നു കാണുന്ന മറ്റു പല ജീവികളും ഉണ്ടായതു്.

ഏതാണ്ടു് മൂന്നു കോടി വര്‍ഷങ്ങള്‍ക്കു മുമ്പു് ആഫ്രിക്കയിലും ദക്ഷിണേഷ്യയിലും ഒഴിച്ചു് ബാക്കിയെല്ലാ പ്രദേശങ്ങളിലെയും പ്രൈമേറ്റുകള്‍ (മനുഷ്യനും കുരങ്ങനും അടങ്ങുന്ന കുടുംബം) വംശനാശത്തിനു് ഇരയായി. പിന്നീടു്, ഏതാണ്ടു് ഒന്നേമുക്കാല്‍ കോടി വര്‍ഷം മുമ്പു്, ആയിരിക്കണം ഹോമിനിഡുകള്‍ എന്നറിയപ്പെടുന്ന വര്‍ഗം ആഫ്രിക്കയില്‍നിന്നു് യൂറോപ്പിലേക്കു് കുടിയേറിയതു്. മെഡിറ്ററേനിയന്‍ കടല്‍ വികസിച്ചു് ആഫ്രിക്കയും യൂറോപ്പും തമ്മില്‍ വേര്‍പെടുന്നതിനു് മുമ്പായിരിക്കണം ഇതുണ്ടായതു്. മനുഷ്യനും ചിംപന്‍സിയും ഒരേ ശാഖയില്‍ നിന്നു് ഉരുത്തിരിഞ്ഞതാണു് എന്നാണു് ശാസ്ത്രജ്ഞര്‍ കരുതുന്നതു്. അവര്‍ വഴി പിരിഞ്ഞതു് ഏതാണ്ടു് 50 - 70 ലക്ഷം വര്‍ഷം മുമ്പു് ആയിരിക്കണം. പക്ഷെ അപ്പോഴും ഇന്നു കാണുന്ന രൂപത്തിലുള്ള മനുഷ്യന്‍ ഉണ്ടായിരുന്നില്ല. ചിംപന്‍സികളുമായി വഴി പിരിഞ്ഞ ശേഷം ഉണ്ടായ ഒരു ശാഖയില്‍ നിന്നാണു് മനുഷ്യനും ഗോറില്ലകളും ഉണ്ടായതു്.

മനുഷ്യന്റെ ശാഖയിലെ ആദ്യത്തെ വര്‍ഗം എന്നു പറയപ്പെടുന്നതു് ആസ്ട്രേലോപിത്തെക്കസ് എന്നു പേരുള്ള ഒന്നാണു്. ഏതാണ്ടു് 25 ലക്ഷം വര്‍ഷം മുമ്പായിരിക്കണം കല്ലുകൊണ്ടുണ്ടാക്കിയ പണിയായുധങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയതു്. അക്കാലത്തു് ഈ ശാഖയിലെ ജന്തുക്കളുടെ തലച്ചോറു് ചെറുതായിരുന്നു എന്നാണു് ഫോസിലുകള്‍ സൂചിപ്പിക്കുന്നതു്. എന്നാല്‍ അതിന്റെ ഏതാണ്ടു് നാലിരട്ടി വലുപ്പമുണ്ടു് ഇന്നു് മനുഷ്യന്റെ തലച്ചോറിനു്. ഇക്കാലത്തിനിടയ്ക്കുള്ള ഫോസിലുകളില്‍ നിന്നു് കാലം കഴിയുന്നതനുസരിച്ചു് തലച്ചോറിന്റെ വലുപ്പം കൂടി വരുന്നതു് നമുക്കു് കാണാനാകും. തലച്ചോറിന്റെ വലുപ്പം ബുദ്ധിശക്തിയുടെ സൂചനയാണു് എന്നാണു് കരുതപ്പെടുന്നതു്. ജന്തുശാസ്ത്രം നയിക്കുന്ന പരിണാമത്തില്‍ നിന്നു് ബുദ്ധിശക്തി നയിക്കുന്ന പരിണാമത്തിലേക്കുള്ള മാറ്റമാണു് ഇവിടെ കാണുന്നതു് എന്നു പറയാം.

പിന്നീടുള്ള മനുഷ്യന്റെ പരിണാമത്തെപ്പറ്റി രണ്ടു് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടു്. ആഫ്രിക്കയിലുണ്ടായിരുന്ന മനുഷ്യരൂപമുള്ള ചെറിയൊരു കൂട്ടത്തില്‍ നിന്നു് പരിണമിച്ചു് ഏതാണ്ടു് രണ്ടു ലക്ഷം വര്‍ഷം മുമ്പു് ലോകത്തിലെ മറ്റു ദിക്കുകളിലേക്കു് കുടിയേറി അവിടെ ആധിപത്യം സ്ഥാപിക്കുകയായിരുന്നോ, അതോ ലോകത്തു പലയിടത്തും പ്രത്യേകമായി ഉത്ഭവിക്കുകയായിരുന്നോ എന്നതാണു് ഒരു തര്‍ക്കം. ഏതാണ്ടു് ഒരു ലക്ഷം വര്‍ഷം മുമ്പു്, ഫോസിലുകളില്‍ ദൃശ്യമല്ലാത്ത സിരാവ്യൂഹത്തില്‍ വന്ന മാറ്റങ്ങള്‍ കാരണമാവാം, ബുദ്ധിപരവും സാംസ്ക്കാരികവും സാങ്കേതികവുമായ ഒരു കുതിച്ചുചാട്ടം മനുഷ്യനില്‍ സംഭവിച്ചോ എന്നതാണു് മറ്റൊരു തര്‍ക്കം. ഈ തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ മനുഷ്യരാശിയുടെ മാതാവായി ഏത്തിയോപ്പിയയില്‍ കണ്ടെത്തിയ, ലൂസി എന്ന ഓമനപ്പേരില്‍ വിളിക്കുന്ന, ഒരു ഫോസിലിനെ ചിത്രീകരിക്കാറുണ്ടു്. കുരങ്ങന്മാരുടേതു പോലെ ചെറിയ തലയുള്ള, എന്നാല്‍ മനുഷ്യരെപ്പോലെ രണ്ടുകാലില്‍ നടന്നിരുന്ന, ഈ സ്ത്രീ ഏതാണ്ടു് 32 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പു് ജീവിച്ചിരുന്നു എന്നു് കരുതുന്നു. ബുദ്ധി വികസിക്കുന്നതിനു മുമ്പുതന്നെ രണ്ടു കാലില്‍ നടക്കുന്ന ശീലം ആരംഭിച്ചിരുന്നു എന്നു് ലൂസി തെളിയിക്കുന്നു. ലൂസിയെ ശാസ്ത്രീയമായി ആസ്ട്രേലോപിത്തെക്കസ് അഫാറെന്‍സിസ് Australopithecus afarensis എന്നാണു് വിളിക്കുന്നതു്.

വളരെക്കാലത്തേക്കു് ലൂസിയെ മനുഷ്യരാശിയുടെ മുതുമുത്തശ്ശിയായി കരുതിയിരുന്നു. ഒരുപക്ഷെ ഇത്രയും പഴക്കമുള്ള, എന്നാല്‍ ഇത്ര ഭംഗിയായി സംരക്ഷിക്കപ്പെട്ട മറ്റൊരു ഫോസില്‍ കണ്ടെത്തിയിരുന്നില്ല എന്നതായിരിക്കാം ലൂസിയോടുണ്ടായിരുന്ന സ്നേഹത്തിനു പിന്നിലുള്ള ഒരു കാരണം. ലൂസിയുടെ അസ്ഥിപഞ്ചരത്തിന്റെ ഏതാണ്ടു് നാല്പതു് ശതമാനത്തോളം ഭാഗം നല്ല രൂപത്തില്‍ തന്നെ ലഭിച്ചു. അതു് കണ്ടെത്തിയതിന്റെ പിന്നിലും രസകരമായ കഥയുണ്ടു്. രണ്ടു തവണ പരിശോധിച്ചു് ഫോസിലുകളില്ല എന്നു് തീരുമാനിച്ച ഒരു പ്രദേശത്തു് അകാരണമായ ഒരു വിളിപ്പാടിന്റെ ഫലമായി എന്നപോലെ നടത്തിയ തിരച്ചിലില്‍ ആണു് ലൂസിയുടെ ഫോസില്‍ കഷണങ്ങള്‍ ലഭിച്ചതു്. പ്രശസ്ത പുരാവസ്തു ഗവേഷകയും നരവംശശാസ്ത്രജ്ഞയുമായിരുന്ന മേരി ലീക്കി അടങ്ങിയ സംഘത്തിലുണ്ടായിരുന്ന ഡോണാള്‍ഡ് ജോഹാന്‍സണ്‍ എന്ന അമേരിക്കന്‍ നരവംശശാസ്ത്രജ്ഞനും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയായിരുന്ന ടോം ഗ്രേയും ആണു് ലൂസിയുടെ ഭാഗങ്ങള്‍ കണ്ടതു്. ഒരു പ്രദേശം പരിശോധിച്ചശേഷം തിരിച്ചു് ജീപ്പിലേക്കു് നടക്കുന്നതിനിടയ്ക്കു് വെറുതെ ഒരു താഴ്ന്ന പ്രദേശം, അതു് മുമ്പു് ടീമിലെ അംഗങ്ങള്‍ പരിശോധിച്ചതാണെങ്കിലും, ഒന്നുകൂടി പരിശോധിച്ചു് തിരികെ പോകാന്‍ തുടങ്ങുമ്പോഴാണു് ഒരു എല്ലിന്റെ അറ്റത്തിന്റെ ഫോസില്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടതു്. 1974 നവംബര്‍ 24നായിരുന്നു ഈ സുപ്രധാനമായ കണ്ടുപിടിത്തം നടന്നതു്. എന്നാല്‍ ഇരുപതു് വര്‍ഷം കഴിഞ്ഞപ്പോള്‍ ലൂസിയെ സ്ഥാനഭ്രഷ്ടയാക്കുന്ന മറ്റൊരു കണ്ടുപിടിത്തമുണ്ടായി.

ഒക്ടോബര്‍ 2009ലാണു് പുതിയ കണ്ടെത്തലിനെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായതെങ്കിലും 1994ലാണു് കണ്ടുപിടിത്തം നടന്നതായി അവര്‍ അവകാശപ്പെടുന്നതു്. എത്തിയോപ്പിയയിലെ അഫാര്‍ താഴ്ച എന്ന സ്ഥലത്തു നിന്നു കണ്ടെത്തിയ ആര്‍ഡിപിത്തെക്കസ് രാമിഡസ് (Ardipithecus ramidus) എന്നു പേരിട്ടിരിക്കുന്ന ജന്തുവിന്റെ ഫോസിലാണു് ലൂസിയെ സ്ഥാനഭ്രഷ്ടയാക്കിയിരിക്കുന്നതു്. രണ്ടു കാലില്‍ നടക്കുകയും കുരങ്ങന്റെയും മനുഷ്യന്റെയും ശാരീരിക സ്വഭാവങ്ങള്‍ കാണിക്കുകയും ചെയ്യുന്ന ആര്‍ഡിപിത്തെക്കസ് ഏതാണ്ടു് 44 ലക്ഷം വര്‍ഷം മുമ്പായിരിക്കണം ജീവിച്ചിരുന്നതു്. ആര്‍ഡി എന്നു പേരിട്ടിരിക്കുന്ന ഈ വ്യക്തിക്ക് ഏതാണ്ടു് 120 സെന്റിമീറ്റര്‍ ഉയരവും 50 കിലോഗ്രാം ഭാരവും ഉണ്ടായിരുന്നിരിക്കണം എന്നു കണക്കാക്കുന്നു. ആര്‍ഡിയുടെ അസ്ഥിപഞ്ചരത്തിന്റെ ഭാഗങ്ങള്‍ കൂടാതെ ആര്‍ഡിപിത്തെക്കസ് വര്‍ഗത്തിലെതന്നെ മറ്റു ചില വ്യക്തികളുടെ ഏതാനും എല്ലുകളുടെ ഫോസിലുകളും ലഭിച്ചിട്ടുണ്ടു്. ബര്‍ക്കിലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രവര്‍ത്തിയെടുക്കുന്ന ടിം വൈറ്റ് എന്ന നരവംശശാസ്ത്രജ്ഞന്‍ നയിച്ച സംഘമാണു് ആദ്യത്തെ ആര്‍ഡിപിത്തെക്കസ് രാമിഡസ് ഫോസില്‍ കണ്ടെത്തിയതു്.

ഇതോടെ മനുഷ്യന്റെ ഉത്ഭവത്തിന്റെ വഴി വ്യക്തമായി എന്നു കരുതാനാവില്ല. എന്നെങ്കിലും പൂര്‍ണ്ണമായി മനസിലാകുമോ? പറയാനാവില്ല. കാലം കഴിയുംതോറും പുതിയ അറിവുകള്‍ ലഭിക്കാം. നമ്മുടെ ധാരണകള്‍ തിരുത്തിക്കുറിക്കേണ്ടി വരാം. പ്രപഞ്ചത്തിന്റെയോ ജീവന്റെയോ ഉത്ഭവത്തെപ്പറ്റി എന്നെങ്കിലും എല്ലാം അറിയാനാവുമോ? പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഒരു യൂറോപ്യന്‍ ശാസ്ത്രജ്ഞന്‍ ശാസ്ത്രം തീര്‍ന്നു എന്നു പ്രഖ്യാപിച്ചുവത്രെ. നമുക്കു് പ്രഞ്ചം മുഴുവനും മനസിലായിക്കഴിഞ്ഞു, ഇനി പെട്ടെന്നു തന്നെ മനസിലക്കാനാവുന്ന അല്പം ചില സംശയങ്ങള്‍ മാത്രമെ ബാക്കി നില്‍ക്കുന്നുള്ളൂ എന്നാണദ്ദേഹം പറഞ്ഞതു്. ഭൌതികശാസ്ത്രത്തെപ്പറ്റി ആയിരുന്നു പ്രസ്താവന. എന്നാല്‍ തുടര്‍ന്നുള്ള ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലാണു് ഭൌതികശാസ്ത്രത്തില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടു് രണ്ടു പുതിയ സിദ്ധാന്തങ്ങള്‍ പ്രത്യക്ഷമായതു് -- ക്വാണ്ടം ബലതന്ത്രവും ഐന്‍സ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തവും. മനുഷ്യനു് എല്ലാ കാര്യങ്ങളും നന്നായി മനസിലാക്കാനായിട്ടുണ്ടു് എന്ന വിശ്വാസം പലപ്പോഴും വഴിതെറ്റിക്കുന്നതാണു്. നമുക്കു് സങ്കല്പിക്കാന്‍ പോലും കഴിയാത്തത്ര സങ്കീര്‍ണ്ണമായിരിക്കാം നമ്മുടെ പ്രപഞ്ചം.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് \eng by-sa \mal ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Wednesday, December 9, 2009

ഡിജിറ്റല്‍ വിടവു്

മനുഷ്യന്‍ വികസിപ്പിച്ചെടുത്തിട്ടുള്ളതില്‍ വെച്ചു് ഏറ്റവും കൂടുതല്‍ സാദ്ധ്യതകളുള്ള സാങ്കേതികവിദ്യകളില്‍ ഒന്നാണു് കമ്പ്യൂട്ടറും മറ്റു പല ഉപകരണങ്ങളും ഉപയോഗിക്കുന്ന ഡിജിറ്റല്‍ സാങ്കേതികവിദ്യ. ലഘുവായ ഇലക്‍ട്രോണിക് സര്‍ക്യൂട്ടുകളില്‍ നിന്നു് തുടങ്ങി സങ്കീര്‍ണ്ണമായ ഡിജിറ്റല്‍ കമ്പ്യൂട്ടറുള്‍ വരെ 1940കളില്‍ തന്നെ എത്തിച്ചേര്‍ന്നതാണു് ഡിജിറ്റല്‍ ഇലക്‌ട്രോണിക്സ് (1946ലാണു് എനിയാക് എന്ന ആധുനിക അര്‍ത്ഥത്തിലുള്ള ആദ്യത്തെ ഇലക്‌ട്രോണിക് കമ്പ്യൂട്ടര്‍ ഉണ്ടായതു്). ആദ്യകാലത്തു് ഉപയോഗിച്ചിരുന്ന, വളരെയധികം ഊര്‍ജം ആവശ്യമായിരുന്ന, എന്നാല്‍ വളരെ കുറച്ചു മാത്രം ശേഷിയുണ്ടായിരുന്ന ഈ കമ്പ്യൂട്ടറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്തെ കമ്പ്യൂട്ടര്‍ തിരിച്ചറിയാനാവാത്തവിധം മാറിപ്പോയിരിക്കുന്നു എന്നു കാണാം.

വാല്‍വുകള്‍ക്കു പകരം 1950കളില്‍ ട്രാന്‍സിസ്റ്റര്‍ എന്ന അത്ഭുതവസ്തു കണ്ടുപിടിച്ചു. 1960കളില്‍ അനേകം ട്രാന്‍സിസ്റ്റര്‍ സര്‍ക്യൂട്ടുകള്‍ ഒരു ചെറിയ സിലിക്കണ്‍ `ചിപ്പില്‍' ഉള്‍ക്കൊള്ളിക്കാനുള്ള വിദ്യ കണ്ടുപിടിച്ചു. `വന്‍കിട ഉദ്ഗ്രഥനം' (large scale integration) എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതു് 1970കളിലാണു്. ഇതോടെ സ്വന്തമായി കെട്ടിടവും ശീതീകരണവും വേണ്ടിയിരുന്ന സ്ഥിതിയില്‍നിന്നു് കമ്പ്യൂട്ടറുകള്‍ മേശപ്പുറത്തു് വയ്ക്കാന്‍ പറ്റുന്ന ഉപകരണമായി തീര്‍ന്നു. മാത്രമല്ല കമ്പ്യൂട്ടറുകളുടെ വിലയും ആവശ്യമായ ഊര്‍ജവും വളരെയധികം കുറഞ്ഞു. ഏതാണ്ടു് ഇതേ കാലത്തുതന്നെ കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിച്ചു് ശൃംഘല തീര്‍ക്കാനുള്ള ശ്രമം വിജയിച്ചു. ഇതോടെ ഒറ്റയ്ക്കൊറ്റയ്ക്കു് കമ്പ്യൂട്ടര്‍ ഉപയോഗിക്കുക എന്നതില്‍നിന്നു് വളരെ വ്യത്യസ്തമായ ഇന്റര്‍നെറ്റ് എന്ന ആശയം പ്രചാരത്തിലായി. ഇന്നു് ഇതു് വിവരവിനിമയ സാങ്കേതികവിദ്യ (Information Communication Technology, ICT) എന്ന പേരില്‍‌ അറിയപ്പെടുന്നു.

സങ്കീര്‍ണ്ണമായ കണക്കുകൂട്ടലുകള്‍ നടത്താനാണു് കമ്പ്യൂട്ടര്‍ വിഭാവനം ചെയ്തതു്. എന്നാല്‍ സാങ്കേതികവിദ്യയിലുണ്ടായ വികസനം കമ്പ്യൂട്ടറിന്റെ കഴിവുകള്‍ വളരെയധികം വര്‍ദ്ധിപ്പിച്ചപ്പോള്‍ അതു് ഉപയോഗിക്കുന്നതു് എളുപ്പമാവുകയും വൈവിദ്ധ്യമാര്‍ന്ന പല മേഖലകളിലും ഉപയോഗിക്കാന്‍ സാദ്ധ്യമാവുകയും ചെയ്തു. ഇന്നു് കണക്കുകൂട്ടാന്‍ കൂടാതെ പ്രബന്ധങ്ങള്‍ രചിക്കാനും ചിത്രങ്ങള്‍ വരയ്ക്കാനും ഫോട്ടോകളില്‍ മാറ്റം വരുത്താനും സംഗീതം കേള്‍ക്കാനും ചലച്ചിത്രം കാണാനും ആശയവിനിമയം നടത്താനും എന്നല്ല മനുഷ്യന്‍ ചെയ്യുന്ന ഏതാണ്ടു് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുണ്ടല്ലോ. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പലതും കമ്പ്യൂട്ടര്‍ വഴി ആക്കിക്കൊണ്ടിരിക്കയാണല്ലോ. ഭാവിയില്‍ എന്തിനെല്ലാം കമ്പ്യൂട്ടര്‍ ഉപയോഗിക്കും എന്നതു് നമുക്കിന്നു് സങ്കല്പിക്കാന്‍പോലും കഴിയില്ല.

ഇത്രയും സാദ്ധ്യതകളുള്ള ഒരു യന്ത്രം മനുഷ്യജീവിതത്തിന്റെ എല്ലാ തുറകളിലേക്കും കടന്നു വന്നുകൊണ്ടിരിക്കുമ്പോള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍പ്പെട്ട ആളുകളും ഇതുപയോഗിക്കാന്‍ അറിഞ്ഞിരിക്കുകയും അവര്‍ക്കു് ആവശ്യത്തിനു് ഉപയോഗിക്കാനുള്ള അവസരം ഉണ്ടായിരിക്കുകയും ചെയ്യേണ്ടതുണ്ടു് എന്നു് വ്യക്തമാണല്ലോ. എന്നാല്‍ ഇതു് എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുന്നില്ല. ഈ സാങ്കേതികവിദ്യ ചെലവേറിയതാണു് എന്നതാണു് ഇതിനൊരു പ്രധാന കാരണം. എന്നാല്‍ കമ്പ്യൂട്ടറുകളുടെ വില തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരിക്കയാണു്. മാത്രമല്ല, വാഹനങ്ങളുടെ കാര്യത്തിലെന്നതു പോലെ ഉപയോഗിച്ച കമ്പ്യൂട്ടറുകള്‍ ഇന്നു് നിസ്സാര വിലയ്ക്കു് ലഭ്യമാണുതാനും (അവ ഉപയോഗിക്കുന്നതിനു് ബൂദ്ധിമുട്ടുകളുണ്ടാകാമെങ്കിലും). കൂടാതെ ഇന്റര്‍നെറ്റ് കഫെകളില്‍ ചുരുങ്ങിയ ചെലവില്‍ കുറച്ചു സമയത്തേക്കു് കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കാനുള്ള സൌകര്യവും ഇന്നുണ്ടു്. ഇതൊക്കെയാണെങ്കിലും ഇന്ത്യയെപ്പോലുള്ളൊരു വികസ്വര രാഷ്ട്രത്തില്‍ വളരെയധികം പേര്‍ക്കു് കമ്പ്യൂട്ടര്‍ ഉപയോഗിക്കാനാവില്ല എന്നതു് വ്യക്തമാണു്.

കമ്പ്യൂട്ടറിന്റെ കാര്യത്തില്‍ മറ്റൊരു ചെലവും കൂടിയുണ്ടു്. സോഫ്റ്റ്‌വെയര്‍ എന്നൊരു ഭാഗം കൂടി ഉണ്ടെങ്കിലേ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനാവൂ. പൊതുവില്‍ വലിയ ശതമാനം കമ്പ്യൂട്ടറുകളിലും ഇന്നുപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ വിലകൊടുത്തു വാങ്ങേണ്ടതാണു്. സാധാരണഗതിയില്‍ ഒരു കമ്പ്യൂട്ടറില്‍ ആവശ്യമാകുന്ന സോഫ്റ്റ്‌വെയറിനു് കമ്പ്യൂട്ടറിനേക്കാള്‍ വിലയാകും. എന്നാല്‍ അതിനു് ഇന്നു് പരിഹാരമുണ്ടു്. കേരള സര്‍ക്കാര്‍ നയപരമായി തന്നെ സ്വീകരിച്ചിരിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കു് ഇന്നു് മിക്കവാറും എല്ലാ കാര്യങ്ങളും ചെയ്യാനാവും. അതു് വില കൊടുക്കാതെ ലഭിക്കും എന്നു മാത്രമല്ല അതില്‍ മാറ്റം വരുത്താന്‍ പോലുമുള്ള സ്വാതന്ത്ര്യം നമുക്കു് ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍ അതു് പൊതുജനങ്ങളുടെ ഇടയില്‍ പ്രചാരത്തിലായി വരുന്നതേയുള്ളൂ. എങ്കിലും ഡിജിറ്റല്‍ വിടവു് കുറയ്ക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സഹായിക്കും എന്നതു് വ്യക്തമാണു്.

കമ്പ്യൂട്ടറും സോഫ്റ്റ്‌വെയറും ലഭിച്ചാലും മതിയായില്ലല്ലോ. അതു് ഉപയോഗിക്കാനുള്ള അറിവും കൂടി ഉണ്ടാവണ്ടേ. കേരളത്തിലെ സ്ക്കൂളുകളില്‍ ഐ.റ്റി. വിദ്യാഭ്യാസം തുടങ്ങാനുള്ള തീരുമാനത്തിനു പുറകില്‍ എല്ലാവര്‍ക്കും കമ്പ്യൂട്ടറുമായി പരിചയമുണ്ടാകുക എന്ന ഉദ്ദേശ്യവും ഉണ്ടായിരുന്നു. മാത്രമല്ല എല്ലാവരും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പഠിച്ചാല്‍ മതി എന്നും സര്‍ക്കാര്‍ തീരുമാനിച്ചു. അതുകൊണ്ടു് ഇപ്പോള്‍ ഹൈസ്ക്കൂള്‍ പാസായി വരുന്ന കുട്ടികള്‍ക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. വിവര സാങ്കേതികവിദ്യ അത്രയുംകൂടി ജനങ്ങളുടെ അടുത്തെത്തിക്കാന്‍ ഇതു് സഹായിക്കും എന്നാണു് പ്രതീക്ഷിക്കുന്നതു്. ഇന്നു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിച്ചു് പ്രവര്‍ത്തിക്കുന്ന, ഡി.റ്റി.പി.യും ത്രിമാന അനിമേഷനുമൊക്കെ പഠിപ്പിക്കുകയും ചെയ്യുന്ന, ഒരു കമ്പ്യൂട്ടര്‍ സെന്ററെങ്കിലും കേരളത്തില്‍ ഉള്ളതു് അതിനു് തെളിവാണു്. അതുകൊണ്ടു് ഭാവിയിലെങ്കിലും ഭൂരിഭാഗം ജനങ്ങള്‍ക്കും കമ്പ്യൂട്ടര്‍ ഒരു പേടിപ്പെടുത്തുന്ന വസ്തു ആവില്ല എന്നു് ആശ്വസിക്കാം.

കമ്പ്യൂട്ടര്‍ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരത്തിനു് `ഡിജിറ്റല്‍ ഡിവൈ‍ഡ്' (digital divide) എന്ന പ്രയോഗം പ്രചാരത്തില്‍ വന്നതു് 1990കളിലാണു്. അമേരിക്കന്‍ രാഷ്ട്രപതിയായിരുന്ന ബില്‍ ക്ലിന്റണും ഉപരാഷ്ട്രപതിയായിരുന്ന ആല്‍ ഗോറും ഈ പ്രയോഗം പ്രചരിപ്പിക്കുന്നതില്‍ പങ്കു വഹിച്ചിരുന്നു. ഈ പദപ്രയോഗം പുതുതാണെങ്കിലും അതിലടങ്ങുന്ന ആശയം മുമ്പുതന്നെ ഉണ്ടായിരുന്നു. എന്തായാലും ഇക്കാലത്തു് ഈ പ്രശ്നം പല വേദികളിലും ചര്‍ച്ചാവിഷയമാണു് എന്നുമാത്രമല്ല ഈ രംഗത്തു് പ്രവര്‍ത്തിക്കുന്ന പല സംഘടനകളുമുണ്ടു് താനും.

ഡിജിറ്റല്‍ വിടവു് പല തരത്തിലുണ്ടു്. അതു് വരുമാനത്തിലുള്ള വ്യത്യാസം, പ്രാദേശികമായുള്ള വ്യത്യാസം എന്നിവ മൂലമാകാം. രാഷ്ട്രങ്ങള്‍ തമ്മിലുള്ളതാകാം. വ്യത്യസ്ത പ്രദേശങ്ങള്‍ തമ്മിലുമാകാം. ഉദാഹരണമായി ആഫ്രിക്കയില്‍ പൊതുവെ വിവരവിനിമയ സാങ്കേതിക വിദ്യയുടെ പ്രചാരം യൂറോപ്പിലേതിനേക്കാള്‍ കുറവാണു്. എന്നാല്‍ കേരളത്തില്‍ തന്നെ പ്രാദേശികമായ വ്യത്യാസങ്ങള്‍ കാണാനാകും. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണു് ഈ സാങ്കേതികവിദ്യയുടെ ഗുണം ലഭിക്കുന്നതില്‍ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വ്യത്യാസം. ഇതിനു് പ്രാദേശികമായി വലിയ വ്യത്യാസം കാണാറില്ല. മിക്ക സ്ഥലങ്ങളിലും പുരുഷന്മാരേക്കാള്‍ വളരെ കുറച്ചു മാത്രമാണു് സ്ത്രീകള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതു്. സോഫ്റ്റ്‌വെയര്‍ തയാറാക്കുന്നവരിലും പുരുഷന്മാരാണു് വളരെ കൂടുതല്‍.

ഡിജിറ്റല്‍ വിടവു് കുറയ്ക്കാനും വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനു് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതു് സാര്‍വ്വത്രികമാക്കാനും സഹായിക്കാനായി കുറഞ്ഞ വിലയ്ക്കു് ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കാനായി പല ശ്രമങ്ങള്‍ നടന്നിട്ടുണ്ടു്. അവയില്‍ താരതമ്യേന വിജയിച്ച ഒരു പദ്ധതിയാണു് അമേരിക്കയിലെ എം.ഐ.ടി.~എന്ന സ്ഥാപനത്തില്‍നിന്നു് ഉത്ഭവിച്ച OLPC (One Laptop Per Child) എന്ന പരിപാടി. ഓരോ കുട്ടിയുടെ കൈയിലും ഒരു ലാപ്‌ടോപ് എത്തിക്കുക എന്നതാണു് ഇതിന്റെ ലക്ഷ്യം. പെട്ടെന്നു് കേടാകാത്ത തരത്തിലുള്ളതും എന്നാല്‍ കുറഞ്ഞ വിലയ്ക്കു് വില്‍ക്കാനാകുന്നതുമായ ലാപ്‌ടോപ് രൂപകല്പന ചെയ്യുക എന്ന ബുദ്ധിമുട്ടുള്ള കാര്യം അവര്‍ ഫലപ്രദമായി ചെയ്തു. അതിനാവശ്യമായ സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമായിത്തന്നെ നിര്‍മ്മിച്ചിട്ടുണ്ടു്. അടുത്ത കാലത്താണു് (ഒക്‌ടോബര്‍ 13നു്) തെക്കേ അമേരിക്കയിലെ ഉറുഗ്വെ എന്ന രാജ്യം അവിടത്തെ മൂന്നര ലക്ഷത്തിലധികം വരുന്ന പ്രൈമറി സ്ക്കൂള്‍ കുട്ടികള്‍ക്കു് ഇത്തരം ലാപ്‌ടോപ് നല്‍കിയതു്. ഇതിനു് ചെലവായതു് ആ രാജ്യത്തിന്റെ മൊത്തം വിദ്യാഭ്യാസ ബജറ്റിന്റെ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണത്രെ.

മറ്റെല്ലാത്തിനും എന്നപോലെ, എല്ലാ സാങ്കേതിക വിദ്യയ്ക്കും അതിന്റേതായ രാഷ്ട്രീയമുണ്ടു്. സമൂഹത്തിലെ ഏതു് വിഭാഗത്തിനു് അതു് പ്രയോജനപ്പെടും, മറ്റു വിഭാഗങ്ങളെ അതെങ്ങനെ ബാധിക്കും തുടങ്ങിയവയാണു് ഈ രാഷ്ട്രീയത്തിനു് അടിസ്ഥാനം. സമൂഹത്തില്‍ സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെ വികസിപ്പിച്ചെടുത്ത ഓ.എല്‍.പി.സിയുടെ കാര്യത്തിലും ഈ രാഷ്ട്രീയം തര്‍ക്കങ്ങള്‍ക്കു് ഇടയാക്കിയിട്ടുണ്ടു്. ദരിദ്രരാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു് ലാപ്‌ടോപ് നല്‍കുന്നതിനേക്കാല്‍ പ്രധാനമാണു് അവിടങ്ങളിലെ വിദ്യാലയങ്ങളിലുള്ള സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നു പറയുന്നവരുണ്ടു്. അതില്‍ കഴമ്പില്ല എന്നു പറയാനാവില്ലല്ലോ. എന്നാല്‍ ജീവിതത്തിലെ മിക്ക കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്ന, ഇനിയും പ്രചാരം വര്‍ദ്ധിച്ചു വരുന്ന, ഈ സാങ്കേതികവിദ്യ വശമില്ലാതെ വളര്‍ന്നുവരുന്ന തലമുറയ്ക്കു് ഭാവിയില്‍ അതു് വലിയൊരു കടമ്പയാകും എന്നു മറ്റുചിലര്‍ വിശ്വസിക്കുന്നു. അതിലും സത്യമുണ്ടു്. ആ സ്ഥിതിക്കു് എന്തു ചെയ്യുന്നതാണു് ഏറ്റവും ഉചിതമെന്നു് നമുക്കു് മുന്‍കൂട്ടി പറയാന്‍ ബൂദ്ധിമുട്ടാണു്. അതുകൊണ്ടു് നമുക്കു് ഏറ്റവും ഉചിതം എന്നു തോന്നുന്ന തരത്തില്‍ പ്രവര്‍ത്തിക്കാനെ നിര്‍വ്വാഹമുള്ളൂ.

( ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് \eng by-sa \mal ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Friday, September 11, 2009

മിന്നല്‍ഗോളങ്ങള്‍

(ആഗസ്റ്റ് 20, 2009ലെ തേജസ് പത്രത്തിന്റെ നാലാം പേജില്‍ പ്രസിദ്ധീകരിച്ച ലേഖനം)

പ്രകൃതിയില്‍ കാണുന്ന ചില പ്രതിഭാസങ്ങള്‍ ചിലപ്പോള്‍ നമുക്കു് മനസിലാക്കാന്‍ വളരെ ബുദ്ധിമുട്ടാവാറുണ്ടു്. അവയില്‍ ഒന്നാണു് തീഗോളം പോലെയിരിക്കുന്ന, അന്തരീക്ഷത്തില്‍ക്കൂടി പറന്നു നടക്കുന്ന, പരിസരത്തുള്ളവരെയെല്ലാം ഭീതിപ്പെടുത്തുന്ന ഗോളീയമിന്നല്‍ ball lightning എന്നു വിളിക്കുന്ന പ്രതിഭാസം. വളരെ വിരളമായി കാണുന്നതായതുകൊണ്ടും മറ്റും ഈ പ്രതിഭാസത്തേപ്പറ്റി വിശദമായി പഠിക്കാന്‍ ഇതുവരെ ശാസ്ത്രജ്ഞര്‍ക്കായിട്ടില്ല. ചിലപ്പോഴെങ്കിലും ഇതു് പ്രകൃത്യതീതമായ എന്തോ പ്രതിഭാസമാണെന്നോ മറ്റേതോ ഗ്രഹത്തില്‍ നിന്നു വന്നതാണെന്നോ ഒക്കെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടു്.

ഗോളീയമിന്നലിന്റെ ചിത്രങ്ങള്‍ എടുക്കാന്‍ ചിലര്‍ക്കെങ്കിലും കഴിഞ്ഞിട്ടുണ്ടു്. അവയില്‍നിന്നും, ദൃക്‌സാക്ഷികളുടെ വിവരണങ്ങളില്‍ നിന്നും അതിനെ ഇങ്ങനെ വിവരിക്കാം. ഒരു തീഗോളമായാണു് അതു് കാണപ്പെടുക. അതിനു് ഏതാനും മില്ലിമീറ്റര്‍ മുതല്‍ ഏതാനും മീറ്റര്‍ വരെ വ്യാസമുണ്ടാകാം. ഈ ഗോളത്തിനു് മുകളിലേയ്ക്കും താഴേക്കും വശങ്ങളിലേക്കുമൊക്കെ നീങ്ങാനാവും. അതുപോലെ അതിനു് ഒരേ സ്ഥാനത്തു് അനങ്ങാതെ നില്‍ക്കാനുമാകും. ഒരേ ദിശയില്‍ തുടര്‍ച്ചയായി സഞ്ചരിക്കുന്ന ഗോളീയ മിന്നല്‍ കണ്ടതായി ആരും അവകാശപ്പെട്ടിട്ടില്ല. അതു് എപ്പോള്‍ എങ്ങോട്ടു് നീങ്ങും എന്നു് മനസിലാക്കാനും കഴിഞ്ഞിട്ടില്ല. മിക്ക സംഭവങ്ങളിലും ഈ തീഗോളം പെട്ടെന്നു് ഇല്ലാതാകുന്നതായാണു് ദൃക്‌സാക്ഷികള്‍ അവകാശപ്പെട്ടിട്ടുള്ളതു്. ഈ അത്ഭുത പ്രതിഭാസത്തിനെ കണ്ടിട്ടുള്ള എല്ലാവരും പറയുന്ന ഒരു കാര്യമുണ്ടു് -- അതിന്റെ സാന്നിദ്ധ്യത്തില്‍ സള്‍ഫറിന്റെ മണമുണ്ടാകുന്നു എന്നു്. ഇതു് ഒരു പ്രകൃത്യതീത പ്രതിഭാസമാണു് എന്നു് തോന്നിയെങ്കില്‍ അതില്‍ തെറ്റു കാണാനാവില്ലല്ലോ.

ഗോളീയമിന്നല്‍ പ്രത്യക്ഷപ്പെടുന്നതു് ഏതു് തരം ദിനാവസ്ഥയിലുമാകാം. ഇടിയും മഴയും ഉള്ളപ്പോഴും പ്രശാന്തമായ അന്തരീക്ഷത്തിലും ഇതു് കണ്ടിട്ടുള്ളതായി രേഖകളുണ്ടു്. അറിയപ്പെടുന്ന രേഖകളില്‍ ഏറ്റവും ആദ്യത്തേതു് വളരെയധികം നാശനഷ്ടം വരുത്തിയ ഒരു ഗോളീയമിന്നലിനെ പറ്റിയുള്ളതാണു്. 1638 ഒക്‌ടോബര്‍ 21നു് ഇംഗ്ലണ്ടിലെ ഡെവണ്‍ എന്ന പ്രദേശത്തെ ഒരു പള്ളിയെ ഏതാണ്ടു് ഇല്ലാതാക്കിയ ഒരു ഗോളീയമിന്നലാണു് ഇതു്. ശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉള്ള സമയത്തു് ഏതാണ്ടു് എട്ടടി വ്യാസമുള്ള ഒരു തീഗോളം പള്ളിയില്‍ കടക്കുകയും അതു് കെട്ടിയിരുന്ന വലിയ കല്ലുകളും മറ്റും ഇളക്കി താഴെയിടുകയും ചെയ്തു. പള്ളിയ്ക്കു് വമ്പിച്ച നാശനഷ്ടം വരുത്തി എന്നു മാത്രമല്ല അതു് നാലു പേരുടെ ജീവന്‍ അപഹരിക്കുകയും 60 പേരെ പരിക്കേല്പിക്കുകയും കൂടി ചെയ്തുവത്രെ. ഒടുവില്‍ തീഗോളം രണ്ടായി പിളര്‍ന്നു. ഒന്നു് ജനലില്‍ക്കൂടി പുറത്തേയ്ക്കു് പോയി. മറ്റൊന്നു് പള്ളിയ്ക്കുള്ളിലെവിടെയോ അപ്രത്യക്ഷമായി. പരിസരത്തെല്ലാം സള്‍ഫറിന്റെ മണമുണ്ടായിരുന്നതായി പള്ളിയിലുണ്ടായിരുന്നവര്‍ പറയുന്നു. ജനങ്ങള്‍ ഈ സംഭവത്തെ സാത്താന്റെ പരാക്രമമായാണു് കണക്കാക്കിയതു് എന്നതില്‍ അത്ഭുതപ്പെടാനില്ലല്ലോ.

ഗോളീയമിന്നലേറ്റു് വ്യക്തികള്‍ മരിച്ച പല സംഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടു്. മിന്നലിനെപ്പറ്റി പഠിക്കാന്‍ ശ്രമിക്കുകയായിരുന്ന റഷ്യന്‍ ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ ജോര്‍ജ് റിച്ച്‌മന്‍ 1753ല്‍ മരണമടഞ്ഞതു് ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ നൂറു വര്‍ഷം മുമ്പു് ചെയ്തതുപോലെ ഒരു പട്ടം ഉപയോഗിച്ചു് മിന്നലിനേപ്പറ്റി പഠിക്കുന്നതിനിടയിലായിരുന്നു. ഒരു ഗോളീയ മിന്നലായിരുന്നു അദ്ദേഹത്തിന്റെ മരണത്തിനു് ഇടയാക്കിയതു്. 1809ല്‍ വാറന്‍ ഹേസ്റ്റിങ്‌സ് എന്ന ബ്രട്ടിഷ് കപ്പലിലെ മൂന്നു് പണിക്കാര്‍ ഒന്നിനു പുറകെ ഒന്നായി വന്ന മൂന്നു് ഗോളീയ മിന്നലുകളേറ്റു് മരണമടഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ടു്. ഇതു് തികച്ചും അസാധാരണമായ സംഭവമാണു്. പെട്ടെന്നുണ്ടായ ഇടിമിന്നലോടു കൂടിയ മഴയും കാറ്റും നിലനില്‍ക്കെയാണു് ഇതു് സംഭവിച്ചതു്.

സാര്‍ അലക്സാണ്ടര്‍ രണ്ടാമന്റെ പുത്രന്‍ സാര്‍ നിക്കൊളാസ് രണ്ടാമന്‍ തന്റെ പിതാമഹനോടൊപ്പം പള്ളിയിലിരിക്കുന്ന സമയത്തു് ഒരു ഗോളീയ മിന്നല്‍ അവിടെ വരികയും പിതാമഹന്റെ സമീപത്തു് പോയെങ്കിലും അദ്ദേഹത്തിനു് പരിക്കൊന്നും ഏല്പിക്കാതെ പുറത്തുപോകുകയും ചെയ്ത കഥ എഴുതിയിട്ടുണ്ടു്. അതു് സംഭവിച്ചതു് എന്നാണെന്നു് അദ്ദേഹം പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹം ഈ പ്രതിഭാസം കണ്ടു് ഭയന്ന കാര്യവും എന്നാല്‍ അദ്ദേഹത്തിന്റെ പിതാമഹന്‍ വളരെ ശാന്തനായി ഇരിക്കുകയും തീഗോളം പുറത്തു പോയശേഷം കുരിശുവരച്ചു് പുഞ്ചിരിക്കുകയും ചെയ്ത കാര്യം അദ്ദേഹം എഴുതിയിട്ടുണ്ടു്. എന്തായാലും അതോടെ നിക്കോളാസിനു് ഇടിമിന്നലിനോടുണ്ടായിരുന്ന ഭയം ഇല്ലാതായത്രെ.

ഇത്തരം അനേകം വിവരണങ്ങള്‍ ഉണ്ടായിട്ടുണ്ടു്. രണ്ടാം ലോകമഹായുദ്ധ സമയത്തു് പല പൈലറ്റുകളും പറന്നു നടക്കുന്ന പ്രകാശഗോളങ്ങളുടെ കാര്യം വിവരിച്ചിട്ടുണ്ടു്. അതുപോലെ അന്തര്‍വാഹിനികളില്‍ സഞ്ചരിച്ചിരുന്ന നാവികസേനയിലെ അംഗങ്ങളും അന്തര്‍വാഹിനിക്കുള്ളില്‍ ചെറിയ തീഗോളങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ ഉണ്ടായതായി പറഞ്ഞിട്ടുണ്ടു്. എന്നാല്‍ പിന്നീടു് ഒരു പഴയ അന്തര്‍വാഹിനിയില്‍ ഇത്തരം തീഗോളം സൃഷ്ടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയാണു് ചെയ്തതു്. 1994ല്‍ സ്വീഡനിലെ ഉപ്‌സാല എന്ന സ്ഥലത്തു് അടഞ്ഞുകിടന്ന ഒരു ജനലില്‍ക്കൂടി ഒരു തീഗോളം കടന്നുപോയതായി രേഖപ്പെടുത്തിയിട്ടുണ്ടു്. ഏതാണ്ടു് 5 സെന്റിമീറ്റര്‍ വ്യാസമുള്ള ഒരു ദ്വാരം അവശേഷിപ്പിച്ചുകൊണ്ടാണു് അതു് കടന്നുപോയതു്. ഇതു് ഉപ്‌സാല സര്‍വ്വകലാശാലയിലെ വൈദ്യുത-മിന്നല്‍ ഗവേഷണ വിഭാഗം രേഖപ്പെടുത്തിയിട്ടുണ്ടു്.

ഇന്ത്യയിലും ഗോളീയ മിന്നല്‍ ഉണ്ടായിട്ടുണ്ടു്. 1877ല്‍ ഒരു ഗോളീയമിന്നല്‍ അമൃത്‌സറിലെ സ്വര്‍ണ്ണക്ഷേത്രത്തില്‍ കടക്കുകയും വശത്തുള്ള ഒരു കതകിലൂടെ പുറത്തു പോകുകയും ചെയ്തതു് അവിടെയുണ്ടായിരുന്ന അനേകം പേര്‍ കണ്ടതായി അവിടെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടു്. കോട്ടയത്തടുത്തുള്ള ഒരു വീട്ടില്‍ ദശാബ്ദങ്ങള്‍ക്കു മുമ്പു് ഗോളീയ മിന്നല്‍ സന്ദര്‍ശിച്ചതായി ഈ ലേഖകനു് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടു്. അവിടെ ഒരു ഭിത്തിയില്‍ വൃത്താകൃതിയില്‍ സിമന്റ് തേച്ചതായി കണ്ടിട്ടു് എന്തു സംഭവിച്ചതാണു് എന്നന്വേഷിച്ചപ്പോഴാണു് തീഗോളം സമീപത്തുള്ള ജനലില്‍ക്കൂടി അകത്തു കടന്നിട്ടു് ഭിത്തി തുളച്ചു് പുറത്തു പോയ കഥ അറിയുന്നതു്. അതുപോലെ, കല്‍ക്കട്ടയില്‍ ഗോളീയമിന്നല്‍ പത്യക്ഷമായതിന്റെ രസകരമായ കഥയും കേട്ടിട്ടുണ്ടു്. പറന്നു നടക്കുന്ന തീഗോളം കണ്ട ജനങ്ങള്‍ പോലീസിലും മറ്റും അറിയിച്ചപ്പോള്‍ അതെന്തോ പ്രകൃത്യതീതമായ പ്രതിഭാസമാണു് എന്നായിരുന്നു ആദ്യത്തെ നിഗമനം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതേപ്പറ്റി അന്വേഷിക്കാന്‍ ജാദവ്‌പുര്‍ സര്‍വകലാശാലയിലെ ഒരു ഭൌതികശാസ്ത്ര പ്രൊഫസറെ ഏല്‍പ്പിച്ചു. പല ദൃക്‌സാക്ഷികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും മറ്റും ചെയ്തതിനു ശേഷം ഈ പ്രതിഭാസം ഗോളീയ മിന്നലാണെന്നു് അദ്ദേഹം റിപ്പോര്‍ട്ടു നല്‍കി. എന്നാല്‍ ആ റിപ്പോര്‍ട്ടു ഒരു തമാശയായിട്ടാണു് പലരും കണ്ടതു്. ഇങ്ങനെയൊരു പ്രതിഭാസത്തേപ്പറ്റി പലര്‍ക്കും അറിയില്ല എന്നതുകൊണ്ടാണു് അവര്‍ക്കീ റിപ്പോര്‍ട്ടു് തമാശയായി തോന്നിയതു്.

എന്താണു് ഈ പ്രതിഭാസം എന്നു് മനസിലാക്കാന്‍ പല ശ്രമങ്ങളും നടന്നിട്ടുണ്ടു്. പല സിദ്ധാന്തങ്ങളും ഉണ്ടായിട്ടുണ്ടു്. എന്നാല്‍ ദൃക്‌സാക്ഷികളുടെ വിവരണങ്ങളില്‍ കാണുന്ന പ്രത്യേകതകളെല്ലാം വിശദീകരിക്കാന്‍ ഒരു സിദ്ധാന്തത്തിനും ആയിട്ടില്ല. ഗോളീയമിന്നല്‍ കണ്ടിട്ടുള്ളവര്‍ എല്ലാവരും ഒരേ തരത്തിലുള്ള സ്വഭാവമല്ല അതിനു് നല്‍കുന്നതു് എന്നൊരു പ്രശ്നവുമുണ്ടു്. ഉദാഹരണമായി, ചിലര്‍ പറയുന്നതനുസരിച്ചു് ഈ ഗോളം ഭിത്തിയില്‍ കൂടിയും തടിയില്‍ കൂടിയും മറ്റും ഒരു പ്രശ്നവുമില്ലാതെ കടന്നു പോകും എന്നാണു്. എന്നാല്‍ മറ്റു ചിലര്‍ പറയുന്നതു് അതു് ഖരവസ്തുക്കളില്‍ക്കൂടി കടന്നു പോകുമ്പോള്‍ അവിടെ ദ്വാരമുണ്ടാക്കും എന്നാണു്. അതുപോലെ, മിന്നലും മഴയും മറ്റും ഉള്ളപ്പോഴാണു് പലരും ഈ പ്രതിഭാസം കണ്ടിട്ടുള്ളതു്. എന്നാല്‍, വളരെ പ്രശാന്തമായ അന്തരീക്ഷത്തില്‍, ഒരു കാറ്റും മഴയുമൊന്നും അടുത്തെങ്ങും കാണാത്തപ്പൊഴും ഗോളീയമിന്നല്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടു്. ഇതുപോലെ നിറത്തിന്റെയും ആകൃതിയുടെയും എല്ലാം കാര്യത്തില്‍ ദൃക്‌സാക്ഷികള്‍ തമ്മില്‍ വിയോജിപ്പു കാണാം. ശാസ്ത്രീയമായ വിശദീകരണം കണ്ടെത്തുന്നതില്‍ ഇതു് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടു്. അതുപോലെതന്നെ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണു് എവിടെ എപ്പോള്‍ ഗോളീയമിന്നലുണ്ടാകും എന്നു് നേരത്തേകൂട്ടി അറിയാനാവില്ല എന്നതു്.

പരീക്ഷണശാലയില്‍ ഗോളീയമിന്നല്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഭാഗികമായി വിജയിച്ചിട്ടുണ്ടു് എന്നു പറയാം. എന്നാല്‍ ദൃശ്യമായിട്ടുള്ള സ്വഭാവങ്ങള്‍ കുറേയൊക്കെയെങ്കിലുമുള്ള ഒരു ഗോളം പരീക്ഷണശാലയിലുണ്ടാക്കാന്‍ ഇതുവരെ ആര്‍ക്കും ആയിട്ടില്ല. പല തരത്തിലുള്ള സിദ്ധാന്തങ്ങള്‍ ഈ പ്രതിഭാസം വിശദീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ദൃശ്യമായിട്ടുള്ള എല്ലാ സ്വഭാവങ്ങളും വിശദീകരിക്കാന്‍ ഒരു സിദ്ധാന്തത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല. അതായതു് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍തന്നെ നമുക്കു് അജ്ഞാതമായ ഒരു പ്രതിഭാസമായി ഇതു് ഇപ്പൊഴും നിലനില്‍ക്കുകയാണു്. എന്നുവെച്ചു് ഇതൊരു പ്രകൃത്യതീതമായ പ്രതിഭാസമാണു് എന്നു് ചിന്തിക്കേണ്ടതില്ല. ഗോളീയമിന്നലിനെ മനസിലാക്കാനുള്ള ശ്രമം ശാസ്ത്രജ്ഞര്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണു്. 1999 മുതല്‍ രണ്ടു വര്‍ഷം ഇടവിട്ടു് ഗോളീയമിന്നലിനേപ്പറ്റി സെമിനാര്‍ നടക്കുന്നുണ്ടു്. ഇവിടെ പുതിയ പഠനങ്ങളും സിദ്ധാന്തങ്ങളും അവതരിപ്പിക്കുന്നുണ്ടു്. ഒരു ദിവസം ഈ പ്രതിഭാസവും മനസിലാക്കാന്‍ നമുക്കാവും എന്നു് പ്രതീക്ഷിക്കാം. എന്തായാലും ആധുനിക ശാസ്ത്രത്തിനും വിശദീകരിക്കാനാവാത്ത പ്രതിഭാസങ്ങള്‍ പ്രകൃതിയിലുണ്ടു് എന്നു് ഇത്തരം സംഭവങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Sunday, July 26, 2009

നിറമുള്ള മഴ കേരളത്തില്‍

ഏതാനും വര്‍ഷങ്ങള്‍ക്കു് മുമ്പു് കേരളത്തില്‍ പലയിടത്തും പല നിറങ്ങളില്‍ മഴ പെയ്ത സംഭവം വായനക്കാരില്‍ ചിലരെങ്കിലും ഓര്‍മ്മിക്കുന്നുണ്ടാകുമല്ലോ. അക്കാലത്തു് ആ പ്രതിഭാസത്തേപ്പറ്റി പല അഭ്യൂഹങ്ങളും പലതരത്തിലുള്ള വിശദീകരണങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും അതിനു് വ്യക്തമായ ഒരു വിശദീകരണം നല്‍കാന്‍ ആര്‍ക്കും ആയിട്ടില്ല എന്നതാണു് സത്യം. (അതിനു് ശേഷവും ചില വര്‍ഷങ്ങളില്‍ അങ്ങിങ്ങായി നിറമുള്ള മഴ പെയ്തതായി കേട്ടിരുന്നു.) എട്ടു വര്‍ഷം മുമ്പു് നടന്ന ആ സംഭവത്തിലേക്കു് ഒരു തിരിഞ്ഞുനോട്ടമാവാമെന്നു തോന്നുന്നു. ``ചുവന്ന മഴ'' എന്നു് അക്കാലത്തു് അറിയപ്പെട്ടിരുന്ന ആ പ്രതിഭാസത്തേക്കുറിച്ചുള്ള ആദ്യകാല പഠനങ്ങളില്‍ ഈ ലേഖകനും പങ്കെടുത്തിരുന്നു.

2001 ജൂലൈ 25 ഉച്ചയ്ക്കാണു് ഞാന്‍ പ്രവൃത്തിയെടുത്തിരുന്ന ഭൌമശാസ്ത്രപഠനകേന്ദ്രത്തിലേക്കു് ചങ്ങനാശേരിയിലെ മോര്‍ക്കുളങ്ങര എന്ന പ്രദേശത്തു് താമസിച്ചിരുന്ന വിജയകുമാര്‍ (അദ്ദേഹമിന്നു് ജിവിച്ചിരിപ്പില്ല) എന്ന എന്റെ ബന്ധുവിന്റെ ഫോണ്‍വിളി എത്തിയതു്. അവിടെ അന്നു കാലത്തു് പെയ്ത മഴയ്ക്കു് രക്തവര്‍ണ്ണമായിരുന്നു എന്നാണു് അദ്ദേഹം പറഞ്ഞതു്. സ്വാഭാവികമായും അതെനിക്കു് വിശ്വസിക്കാനായില്ല. ഏതായാലും ഈ സംഭവത്തേപ്പറ്റി കഴിയുന്ന രീതിയില്‍ പഠിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

അടുത്ത ദിവസം ചങ്ങനാശേരിയിലെത്തിയ എന്റെ വിഭാഗത്തിന്റെ തലവന്‍ ഡോ. സമ്പത്തിനെയും എന്നെയും എതിരേറ്റതു് വിശ്വസിക്കാനാവാത്ത കാഴ്ചയാണു്. വീട്ടുമുറ്റത്തു് വച്ചിരുന്ന ചരുവത്തില്‍ കടും തവിട്ടുനിറത്തിലുള്ള എന്തോ ഒന്നു് അടിഞ്ഞു കിടക്കുന്നു. അടുത്തുള്ള ചില വീടുകളിലും മഴവെള്ളം ശേഖരിച്ചു വച്ചിരുന്നു. കാലത്തു് ഏതാണ്ടു് എട്ടേകാലിനു് പെയ്ത മഴയ്ക്കു് ചുവന്ന നിറമായിരുന്നു് എന്നു് ആ പ്രദേശത്തുകാര്‍ പലരും സാക്ഷ്യപ്പെടുത്തി. മാത്രമല്ല അന്നു് വെളുപ്പിനു് ഏതാണ്ടു് അഞ്ചര മണിയടുപ്പിച്ചു് അതിഭയങ്കരമായ ഒരിടിവെട്ടു് കേട്ടതായും പലരും പറഞ്ഞു. അത്രയ്ക്കു് ഉച്ചത്തിലുള്ള ഇടിവെട്ടു് ഇതുവരെ കേട്ടിട്ടില്ല എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. കട നടത്തുന്ന ഒരു വ്യക്തി പറഞ്ഞതു് കാലത്തു് കട തുറക്കാന്‍ എത്തിയപ്പോള്‍ ആരോ മുറുക്കി തുപ്പിയതുപോലെ കടയുടെ മുന്നിലെല്ലാം വൃത്തികേടായി കിടന്നിരുന്നു എന്നാണു്. വെളുപ്പിനു കേട്ട ഇടിവെട്ടിന്റെ ശബ്ദവും കാലത്തു് പെയ്ത മഴയിലെ നിറവും തമ്മില്‍ ബന്ധമുണ്ടാകാമെന്നു് ഞങ്ങള്‍ക്കു് സംശയം തോന്നി.

അടുത്ത ദിവസം കാലത്തു് പത്തനംതിട്ടയിലെ ഒരു സ്ഥലത്തു് ചുവന്ന മഴ പെയ്തു എന്നു കേട്ടു് ഞങ്ങള്‍ അവിടെയും പോയി. പക്ഷെ അവിടെ ഒരു വീട്ടില്‍ മാത്രമാണു് നിറമുള്ള മഴ കണ്ടതു്. അതു് മാധ്യമങ്ങളിലൂടെ പ്രശസ്തി നേടാനായി മന:പൂര്‍വം നിറം കലക്കി വെച്ചതാണു് എന്നു് നാട്ടുകാരില്‍ പലര്‍ക്കും അഭിപ്രായമുണ്ടായിരുന്നു. (അതു് വെറുതെയായിരുന്നു എന്നു് പിന്നീടു് മനസിലായി. ചങ്ങനാശേരിയിലെ സംഭവത്തേപ്പറ്റിയും മറ്റു് സ്ഥലങ്ങളില്‍ താമസിച്ചിരുന്ന ചിലര്‍ക്കു് ഈ അഭിപ്രായമുണ്ടായിരുന്നു എന്നു് പിന്നീടു് അറിയാന്‍ കഴിഞ്ഞു.) ഏതായാലും അവിടെനിന്നും ഞങ്ങള്‍ സാമ്പിള്‍ ശേഖരിച്ചു. ഇതേത്തുടര്‍ന്നു് ദിവസേനയെന്നോണം നിറമുള്ള മഴ പെയ്തതിന്റെ റിപ്പോര്‍ട്ടു് പത്രങ്ങളില്‍ വന്നുതുടങ്ങി. കുറച്ചിടങ്ങളില്‍ നിന്നു് മാത്രമെ ഞങ്ങള്‍ക്കു് സാമ്പിള്‍ ശേഖരിക്കാനായുള്ളു.

വെളുപ്പിനു് കേട്ട ശക്തമായ ഇടിവെട്ടും മഴയിലെ നിറവും തമ്മില്‍ ബന്ധമുണ്ടോ എന്നു പഠിക്കാനായി ചുവന്ന മഴ വീണ പ്രദേശത്തു് താമസിക്കുന്നവരുമായി ഞങ്ങള്‍ സംസാരിച്ചു. മോര്‍ക്കുളങ്ങര മുതല്‍ പടിഞ്ഞാറേയ്ക്കു് പാടം വരെ ഏതാണ്ടു് രണ്ടു് കിലോമീറ്റര്‍ നീളവും ഒരു കിലോമീറ്റര്‍ വീതിയും വരുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള പ്രദേശത്താണു് ചുവന്ന മഴ വീണതു് എന്നു മനസിലായി. ആ പ്രദേശത്തു് താമസിക്കുന്നവരില്‍ ഞാന്‍ സംസാരിച്ചവരെല്ലാം പറഞ്ഞതു് നേരെ മുകളിലായിട്ടാണു് ശക്തമായ ഇടിവെട്ടു് കേട്ടതു് എന്നാണു്. ഇതിന്റെ വശങ്ങളില്‍ താമസിക്കുന്നവര്‍ പറഞ്ഞതു് മുകളില്‍ ഒരു വശത്തായിട്ടാണു് ശബ്ദം കേട്ടതു് എന്നാണു്. കൂടാതെ പടിഞ്ഞാറു നിന്നു് കിഴക്കോട്ടാണു് ശബ്ദത്തിന്റെ സ്രോതസ്സു് സഞ്ചരിച്ചതു് എന്നതിനും എവിടെയാണു് അതു് അവസാനിച്ചതു് എന്നതിനുമുള്ള സൂചനയും കിട്ടി. അവിടെത്തന്നെയാണു് ചുവന്ന മഴ പെയ്ത പ്രദേശത്തിന്റെ ഒരറ്റവും എന്നും മനസിലായി. ഇതോടെ, ശബ്ദം കേട്ട പ്രദേശത്തു തന്നെയാണു് ചുവന്ന മഴ പെയ്തതു് എന്നുറപ്പായി. ഏതാണ്ടു് അര നൂറ്റാണ്ടു മുമ്പു് നിറമുള്ള മഴ കണ്ട അനുഭവം ഒന്നുരണ്ടു പേര്‍ ഞങ്ങളോടു് പറയുകയും ചെയ്തു.

ഇതിനിടയില്‍ ഞങ്ങള്‍ക്കു് ലഭിച്ച സാമ്പിളുകളില്‍ നിന്നു് നിറമുള്ള വസ്തു വേര്‍തിരിച്ചെടുത്തു് രാസവിശ്ലേഷണത്തിനു് അയച്ചിരുന്നു. അതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഞങ്ങളൊരു താല്‍ക്കാലിക സിദ്ധാന്തം ഉണ്ടാക്കി. പടിഞ്ഞാറുനിന്നു് ഒരു ഉല്‍ക്ക അന്തരീക്ഷത്തിലൂടെ താഴ്ന്നു് വരികയും അതു് ക്രമേണ പൊടിഞ്ഞു് മേഘങ്ങളില്‍ പടരുകയും ചെയ്തതിന്റെ ഫലമാണു് മഴവെള്ളത്തിലെ നിറം എന്നതായിരുന്നു ആ സിദ്ധാന്തം. ശബ്ദത്തേക്കാള്‍ വേഗതയില്‍ സഞ്ചരിച്ച ഉല്‍ക്കയില്‍ നിന്നുണ്ടായതാണു് ജനങ്ങള്‍ കേട്ട ശബ്ദം എന്നായിരുന്നു ഞങ്ങളുടെ നിഗമനം. പക്ഷെ അപ്പോഴേയ്ക്കു് പലയിടങ്ങളില്‍ നിറമുള്ള മഴ പെയ്തതായി വന്ന റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കേണ്ടി വന്നു. ഒരു പക്ഷെ അന്തരീക്ഷത്തില്‍ വളരെ ഉയരത്തില്‍നിന്നു തന്നെ ഉല്‍ക്ക പൊടിയാന്‍ തുടങ്ങുകയും ആ പൊടി സാവധാനത്തില്‍ താഴേയ്ക്കു് വരുന്നതിനിടയില്‍ പടര്‍ന്നു് പലയിടങ്ങളിലെത്തുകയും ചെയ്തതാവാം എന്നു് ഞങ്ങള്‍ വിചാരിച്ചു.

ചുവന്ന മഴവെള്ളത്തിലുള്ളതു് ഒരുതരം ജൈവവസ്തുവാണെന്നു് ജൂലൈ 27നു തന്നെ ഒരു പത്രത്തില്‍ റിപ്പോര്‍ട്ടു വന്നിരുന്നു. ഞങ്ങളതു് കാര്യമായി എടുത്തില്ല. എല്ലാ മഴവെള്ളത്തിലും പൂമ്പൊടിയും മറ്റു് ജൈവവസ്തുക്കളും ഉണ്ടാകാറുള്ളതാണു്. എന്നാല്‍ മഴവെള്ളത്തിനു് നിറം പകര്‍ന്ന വസ്തുവിന്റെ രാസവിശ്ലേഷണത്തിന്റെ ഫലം വന്നപ്പോള്‍ ഞങ്ങള്‍ ഞെട്ടി. അതില്‍ പകുതിയും കാര്‍ബണ്‍ എന്ന മൂലകമാണു് എന്നാണതു് സൂചിപ്പിച്ചതു്. അതിന്റെ അര്‍ത്ഥം അതു് ജൈവവസ്തുവാണെന്നാണു്! അത്തരം വസ്തുക്കള്‍ പഠിക്കാനുള്ള വൈദഗ്ദ്ധ്യമോ ഉപകരണങ്ങളോ ഞങ്ങളുടെ പക്കലില്ലായിരുന്നു. ഞങ്ങളുടെ സ്ഥാപനത്തിലെ ഏക ജൈവശാസ്ത്രജ്ഞനായ ഡോ. സി.എന്‍. മോഹനന്റെ അഭിപ്രായപ്രകാരം ഞങ്ങള്‍ പാലോടുള്ള ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (TBGRI) എന്ന സ്ഥാപനത്തിലെ ഡോ. ടി.കെ. ഏബ്രഹാമുമായി ബന്ധപ്പെട്ടു. അങ്ങനെ ഞങ്ങളുടെ കൈവശമവശേഷിച്ചിരുന്ന സാമ്പിളിന്റെ ഒരു ഭാഗം അദ്ദേഹത്തെ ഏല്‍പ്പിച്ചു.

ഇതിനു് മുമ്പുതന്നെ മാധ്യമങ്ങളുടെ ഇടതടവില്ലാത്ത അന്വേഷണങ്ങള്‍ക്കും പലരുടെയും നിര്‍ബന്ധങ്ങള്‍ക്കും വഴങ്ങി ഞങ്ങളുടെ സ്ഥിരീകരിക്കാത്ത സിദ്ധാന്തം ഞങ്ങളുടെ സ്ഥാപനം പുറത്തു വിട്ടുകഴിഞ്ഞിരുന്നു. ഇതു് പിന്നീടു് സ്ഥാപനത്തിന്റെ പേരിനു തന്നെ ദോഷമായി ഭവിച്ചു. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ ദുഷ്പേരു് പൂര്‍ണ്ണമായി മാറിയിട്ടില്ല.

ഒരുതരം ആല്‍ഗയുടെ സ്പോറുകള്‍ (വിത്തുകള്‍) ആണു് മഴവെള്ളത്തിലുള്ളതു് എന്നാണു് TBGRI കണ്ടെത്തിയതു്. എന്നാല്‍ ഇത്രയധികം സ്പോറുകള്‍ എങ്ങനെയുണ്ടായി എന്നോ (മഴവെള്ളത്തിലൂടെ ചങ്ങനാശേരിയില്‍ ഒരു ടണ്ണോളമായിരിക്കണം വീണതു്) അവ എങ്ങനെ മഴവെള്ളത്തില്‍ കലര്‍ന്നു എന്നോ ഞങ്ങള്‍ക്കു് വിശദീകരിക്കാനായില്ല. മാത്രമല്ല ഇടിവെട്ടിന്റെ ശബ്ദം കേട്ട പ്രദേശത്തു മാത്രം എന്തുകൊണ്ടാണു് ചുവന്ന മഴ ഉണ്ടായതു് എന്നും എല്ലാ മഴക്കാലത്തും എന്തുകൊണ്ടു് നിറമുള്ള മഴ ഉണ്ടാകുന്നില്ല എന്നുമുള്ള സംശയങ്ങള്‍ ബാക്കി നിന്നു. ഞങ്ങളുടെ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കുകയും ഇനിയും ആവശ്യമായ പഠനങ്ങളേപ്പറ്റി പ്രതിപാദിക്കുകയും ചെയ്തിരുന്നു. എങ്കിലും പല കാരണങ്ങളാല്‍ പഠനം തുടരാനുള്ള അവസരമുണ്ടായില്ല. ഞങ്ങളുടെ പ്രാഥമിക സിദ്ധാന്തം പുറത്തു വിട്ടതുകൊണ്ടുണ്ടായ പ്രശ്നങ്ങളും പഠനം തുടരാനുള്ള താല്പര്യം സ്ഥാപനത്തില്‍ ഇല്ലാതാക്കി എന്ന വസ്തുതയുമുണ്ടു്.

ഇതിനിടയില്‍ ചുവന്ന മഴയുടെ സാമ്പിളുകള്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ (ഇപ്പോള്‍ കൊച്ചി സര്‍വ്വകലാശാലയിലെ) ഭൌതികശാസ്ത്ര വകുപ്പിലെ ഡോ. ഗോഡ്‌ഫ്രേ ലൂയിസും കൊണ്ടുപോയിരുന്നു. അവരുടെ പഠനങ്ങള്‍ മറ്റൊരു വഴിക്കാണു് നീങ്ങിയതു്. എല്ലാ ജീവജാലങ്ങളുടെ കോശങ്ങളിലും ഉണ്ടായിരിക്കേണ്ട ഡി.എന്‍.എ. തന്മാത്രകള്‍ മഴയിലെ കോശങ്ങളിലില്ല എന്നും ഈ കോശങ്ങള്‍ നൂറുകണക്കിനു് ഡിഗ്രി താപനിലയിലും വളരുകയും പുനരുല്പാദനം നടത്തുകയും ചെയ്യുന്നുണ്ടു് എന്നും അവര്‍ കണ്ടെത്തി. ഇതില്‍ ജൈവശാസ്ത്രവിദഗ്ദ്ധര്‍ സംശയം പ്രകടിപ്പിച്ചെങ്കിലും കാലക്രമേണ ഇവരുടെ കണ്ടെത്തലുകള്‍ക്കു് രാഷ്ടാന്തരീയ പ്രശസ്തി കിട്ടി. മാത്രമല്ല പ്രശസ്തനായ ഫ്രെഡ് ഹോയ്‌ലിനൊപ്പം പ്രവര്‍ത്തിച്ചു് ബഹിരാകാശത്തു് ജൈവകോശങ്ങളുണ്ടു് എന്നു് കണ്ടെത്തുന്നതില്‍ പങ്കു വഹിച്ച പ്രൊഫ. ചന്ദ്ര വിക്രമസിംഗെയ്ക്കു് ഇതില്‍ താല്പര്യമുണ്ടാകുകയും അദ്ദേഹം കോട്ടയത്തെത്തി മഹാത്മ ഗാന്ധി സര്‍വ്വകലാശാലയില്‍ ബഹിരാകാശത്തെ ജീവനെപ്പറ്റി പഠിക്കാനുള്ള പുതിയൊരു വകുപ്പു് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പക്ഷെ ഇന്നും നിറമുള്ള മഴയുടെ കാര്യത്തില്‍ ഒരു തീരുമാനമായിട്ടില്ല.

അക്കാലത്തു് നിറമുള്ള മഴവെള്ളം കാണുകയോ പെയ്ത സ്ഥലം സന്ദര്‍ശിക്കുകയോ ചെയ്യാതെ തന്നെ നിറമുണ്ടായതിന്റെ കാരണം ചിലര്‍ മാധ്യമങ്ങളിലൂടെ വിശദീകരിക്കുകയുണ്ടായി. ``ഇതു് മിന്നലിലുണ്ടാകുന്ന നൈട്രസ് ഓക്സൈഡ് മഴവെള്ളത്തില്‍ കലര്‍ന്നതു മൂലമുണ്ടാകുന്നതാണെന്നു പോലും ഈ ശാസ്ത്രജ്ഞര്‍ക്കറിയില്ലേ'' എന്നെഴുതിയ ഒരു കത്തു് എനിക്കു് ലഭിക്കുകയും ചെയ്തു. നമുക്കു മനസിലാക്കാനാകാത്ത ഒരു പ്രതിഭാസം കണ്ടാല്‍ അതു് ശാസ്ത്രീയമായി പഠിക്കുകയും ആ പഠനം ലക്ഷ്യത്തിലെത്തുന്നതു വരെ തുടരുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയാണു് ഈ സംഭവം സൂചിപ്പിക്കുന്നതു്. മനസിലാകാത്ത ഇത്തരം കാര്യങ്ങളേപ്പറ്റി പഠിക്കാന്‍ പോയതാണു് അബദ്ധം എന്നു വരെ ഞങ്ങളുടെ സ്ഥാപനത്തില്‍ ചിലര്‍ക്കു് അഭിപ്രായമുണ്ടായിരുന്നു. അതിനോടു് എനിക്കു് യോജിക്കാനാകുന്നില്ല.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-nd ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ കുറിപ്പുകൂടി ഉള്‍പ്പെടുത്തിയാല്‍ ഈ ലേഖനം ഇതേ രീതിയില്‍ ഏതു് മാധ്യമത്തിലും പുന:പ്രസിദ്ധീകരിക്കാവുന്നതാണു്.)

Friday, July 24, 2009

The SSLC Examination Controversy

The recent announcements from central and state education ministers regarding the idea of discontinuing the SSLC examination have led to some people strongly opposing it. I don't think that the idea is as bad as many of them make it out to be, though I am not sure doing away with the examination is the solution for the problems at hand. To be frank, I don't have a readymade answer to the question. But let me just try to make my thoughts clear.

Let us see first what our education system is trying to achieve. From what I can see, the aim of our education system up to secondary school is to make children aware of general facts about the world and to develop some basic skills such as the famous three Rs. This was, perhaps, the intention of the British too when they introduced school education in India. The idea must have been that these children could be of some use to them when they grow up. After independence, it almost looks like we have not really looked into it or changed school education to suit our requirements. Undoubtedly, we have made changes to the curriculum, but that is about all.

Over the years, SSLC became an important stage in education and the examination acquired great importance -- much greater than it should have, in my opinion. Another change that happened was that the emphasis in schools shifted gradually from learning to scoring marks. Though marks are counted as an index of the knowledge acquired by children, it has now ceased to be so. It is rather common to see people who have passed out from some course with high marks, but incapable of making use of the knowledge they have supposedly acquired. I am sure that most people who have tried to employ someone to do a job would have faced this situation. Scoring in examinations has now become a skill different from what they are supposed to acquire from a course. As a consequence, we often find that someone who has learned something out of personal interest knows the subject better than someone who has passed out of a course in the subject. This is a tragedy that makes it necessary for any employer to conduct his own tests for candidates from among whom one has to be selected. And this makes the marks scored in the course irrelevant.

Another change is that parents, teachers and school authorities consider the marks scored by their children to be a matter of pride and something to be talked about. This is putting a lot of pressure on children, almost from their LKG class. Almost every child is expected to score the highest in class. Many children more or less loose their childhood and are worn out by the time they reach high school classes. Then comes the spectre of the SSLC examination. And this drives a few children to suicide every year and must be causing severe mental stress to many others. I am sure that this is reflected in their later lives.

It is in this context that Kapil Sibal and M.A. Baby are talking of doing away with the SSLC examination. In any case, most of the children only memorise the answers to questions, and that is what the teachers also tell them to do. So if the question is orded differently, children cannot answer it, which means that they have not absorbed the essence of the matter. What they have learned is only to apply certain methods mechanically.

And the examination system is far from perfect. Testing a child in two hours or so for what he has studied in ten years is, to say the least, a very unreasonable test. The way the scoring is done also has a number of problems. But, eventually, a student who has not scored good marks gets branded as "poor" or "useless", probably strongly affecting him/her mentally. Added to all this, many, if not most, teachers have hardly any clear concept on most subjects. But the children are taught by different teachers and some of them may be really good. His/her students may perform well in the examination. But the students of other teachers suffer. Many children, for instance, fare badly in mathematics because their teachers also don't have a clue about the subject.

What all this shows is that we have a system that is far from ideal. The teachers range from the very good to the real bad. Children learn only to memorise sentences most of the time so that they never really understand any subject. And, finally, the children are tested in two hours for what they studied, in effect, for ten years. Society puts a lot of pressure on the children to do well in the examinations, but the answer sheets are valued by different people and the marks are not adjusted to the subjective factors in the evaluation. But the child finally has to suffer for the marks (s)he has scored. And some of them succumb to the pressure and decide to end their life.

I could go on writing about the problems in our education system, but this is already rather long. So, let me conclude. I think society as a whole is responsible for making the SSLC examination and the marks scored for it so very important, and for putting so much pressure on children. As a consequence, the education system just creates people who cannot think independently or logically, or come up with innovative ideas. I think our education system is closely intertwined with our society (as in any society) that our social problems also are reflected there. I don't know how anyone can solve the problems in education without sorting out corresponding problems in society. For instance, where can we get good teachers with good understanding of the subject to teach in all the schools in the state? How do we get teachers to evaluate answer papers as objectively as possible?

I think the decision to wind up the SSLC examination is an attempt to remove some of the heavy burden placed on children, though I am not sure that is the best solution. But, to that extent, I am happy. Education should not become a burden to children. It should be enjoyable. On the other hand, every one should become willing to learn throughout their lives (and this will be needed in the world of the future). People should retain the willingness to learn new things even late into their lives, and formal education should be a means for introducing basic knowledge and learning and thinking skills -- things that our current education system do not impart.

Thursday, June 25, 2009

കേരളത്തിലെ മഴയുടെ വിതരണം

കേരളത്തില്‍ ഓരോ ഭാഗത്തും ഒരു വര്‍ഷം ശരാശരി എത്ര മഴ ലഭിക്കുന്നു, ഒരു വര്‍ഷത്തില്‍ എത്ര മണിക്കൂര്‍ മഴ പെയ്യുന്നു, എന്നൊക്കെയുള്ള കാര്യങ്ങളേപ്പറ്റി തിരുവനന്തപുരത്തെ ഭൌമശാസ്ത്രപഠനകേന്ദ്രം 1989ല്‍ തയാറാക്കിയ ഒരു റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണു് ഈ ലേഖനം. കേരളത്തിലെ 80 കേന്ദ്രങ്ങളിലെ മഴമാപിനികളില്‍ നിന്നുള്ള 70 വര്‍ഷത്തെ വിവരങ്ങളാണു് മേല്പറഞ്ഞ പഠനത്തിനു് ഉപയോഗിച്ചതു്. ഈ വിവരങ്ങള്‍ ഭാരതീയ കാലാവസ്ഥാനിരീക്ഷണ വകുപ്പില്‍ നിന്നു് ശേഖരിച്ചവയാണു്. ഡോ. എസ്. സമ്പത്ത്, ഡോ. പി.വി.എസ്.എസ്.കെ. വിനായക് എന്നിവര്‍ ചേര്‍ന്നാണു് റിപ്പോര്‍ട്ട് തയാറാക്കിയതു്.

കേരളത്തെ മൂന്നു് പ്രദേശങ്ങളായി തിരിക്കാം -- തീരദേശം, ഇടനാടു്, മലനാടു് എന്നിങ്ങനെ. അതുപോലെ, മഴയെ സംബന്ധിച്ചിടത്തോളം ഒരു കൊല്ലത്തെ മൂന്നു് കാലങ്ങളായും തിരിക്കാം -- കാലവര്‍ഷം (ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ), തുലാവര്‍ഷം (ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍), ഇടക്കാലം (ജനുവരി മുതല്‍ മെയ് വരെ) എന്നിങ്ങനെ. ഓരോ പ്രദേശത്തും ഓരോ കാലത്തും ലഭിക്കുന്ന മഴയുടെ പ്രത്യേകതകള്‍ എന്താണെന്നു് നോക്കാം.

ആദ്യം തീരദേശത്തെ കാര്യം പരിശോധിക്കാം. തീരദേശത്തു് കാലവര്‍ഷക്കാലത്തു് ലഭിക്കന്ന മൊത്തം മഴയുടെ അളവു് തെക്കുനിന്നു് വടക്കോട്ടു് പോകുംതോറും വര്‍ദ്ധിച്ചു വരുന്നു എന്നാണു് കണക്കുകള്‍ കാണിക്കുന്നതു്. മേല്പറഞ്ഞ 70 വര്‍ഷത്തെ ശരാശരി മഴ പരിശോധിച്ചാല്‍ തിരുവനന്തപുലത്തു് കാലവര്‍ഷക്കാലത്തു് 863 മില്ലിമീറ്റര്‍ മഴ ലഭിക്കുമ്പോള്‍ ആലപ്പുഴയില്‍ 1331ഉം, കൊച്ചിയില്‍ 2004ഉം കോഴിക്കോട്ടു് 2377ഉം കണ്ണൂരില്‍ 2616ഉം കാസര്‍കോടില്‍ 2936ഉം മില്ലിമാറ്റര്‍ മഴയാണു് ലഭിക്കുന്നതു്. ഒരു വര്‍ഷം മൊത്തം ലഭിക്കുന്ന മഴയുടെ ശതമാനമായി നോക്കിയാല്‍ ഇതു് യഥാക്രമം 49, 56, 65, 75, 81, 83 ശതമാനമാണു്. അതായതു് കാലവര്‍ഷക്കാലത്തു് ലഭിക്കുന്ന മഴ വടക്കോട്ടു പോകുംതോറും വര്‍ദ്ധിക്കുന്നു എന്നു മാത്രമല്ല മഴയുടെ കൂടുതല്‍ ഭാഗവും ലഭിക്കുന്നതു് ഈ കാലത്താണു്. എന്നാല്‍ ഓരോ വര്‍ഷവും കാലവര്‍ഷക്കാലത്തു് ലഭിക്കുന്ന മഴയിലുണ്ടാകുന്ന വ്യത്യാസം പരിശോധിച്ചാല്‍ കാണുന്നതു് അതു് വടക്കോട്ടു പോകുംതോറും കുറഞ്ഞു വരുന്നതാണു്. അതായതു്, തെക്കന്‍ ജില്ലകളിലെ തീരദേശത്തു് വര്‍ഷാനുവര്‍ഷം കാലവര്‍ഷക്കാലത്തു് ലഭിക്കുന്ന മഴയുടെ അളവില്‍ വടക്കന്‍ ജില്ലകളില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ വ്യത്യാസമുണ്ടാകുന്നുണ്ടു്.

ഇനി തീരദേശത്തു് തുലാവര്‍ഷക്കാലത്തു് ലഭിക്കുന്ന മഴയുടെ അളവു് പരിശോധിച്ചാല്‍ അതു് മേല്പറഞ്ഞതില്‍ നിന്നു് വ്യത്യസ്ഥമാണെന്നു കാണാം. അതു് തെക്കന്‍ ജില്ലകളിലാണു് കൂടുതല്‍. വടക്കോട്ടു് പോകുംതോറും തുലാവര്‍ഷക്കാലത്തു് ലഭിക്കുന്ന മഴയുടെ അളവു് കുറഞ്ഞു വരുന്നു. എഴുപതു് വര്‍ഷത്തെ ശരാശരി എടുക്കുമ്പോള്‍ തുലാവര്‍ഷക്കാലത്തു് തിരുവനന്തപുരത്തു് 626 മി.മീ. മഴ ലഭിക്കുമ്പോള്‍ ആലപ്പുഴയില്‍ 644ഉം കൊച്ചിയില്‍ 555ഉം കോഴിക്കോട്ടു് 444ഉം കണ്ണൂരില്‍ 329ഉം കാസര്‍കോടില്‍ 329ഉം മില്ലിമീറ്ററാണു് ലഭിക്കുന്നതു്. ഇതു്, യഥാക്രമം, ഒരു വര്‍ഷം മൊത്തത്തില്‍ ലഭിക്കുന്ന മഴയുടെ 33, 21, 18, 14, 10, 9 ശതമാനമാണു്. ഇടക്കാലത്തുള്ള മഴ കൊച്ചിയ്ക്കു് തെക്കുള്ള ഭാഗത്തു മാത്രമാണു് കാര്യമായുള്ളതു്. കോഴിക്കോടിനു് വടക്കു് അതു് ഒരു വര്‍ഷം ലഭിക്കുന്ന മഴയുടെ പത്തു് ശതമാനത്തിനു് താഴെയാണു്. (ഉദാഹരണമായി ഏതാനും കേന്ദ്രങ്ങളിലെ വിവരങ്ങള്‍ മാത്രമെ ഇവിടെ കൊടുത്തിട്ടുള്ളൂ.)

ഇതു് കാണിക്കുന്നതു് കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ തിരുവനന്തപുരം മുതല്‍ ഏതാണ്ടു് ആലപ്പുഴ വരെയുള്ള ഭാഗത്തു് വര്‍ഷത്തിലുടനീളം മോശമല്ലാത്ത മഴ ലഭിക്കുന്നുണ്ടു് എന്നാണു്. കോഴിക്കോടിനു് വടക്കുള്ള തീരദേശത്തു് മഴയുടെ വലിയ ഭാഗം, ഒരു കൊല്ലത്തില്‍ ആകെ ലഭിക്കുന്ന മഴയുടെ മുക്കാല്‍ പങ്കിലധികം, ലഭിക്കുന്നതു് കാലവര്‍ഷക്കാലത്താണു്. എന്നാല്‍ അവിടെ മഴയുടെ അളവില്‍ വര്‍ഷാവര്‍ഷം വലിയ ഏറ്റക്കുറച്ചില്‍ ഉണ്ടാകാറില്ല.

ഇനി ഇടനാടിലെ സ്ഥിതി എങ്ങനെയാണു് എന്നു നോക്കാം. ഇടനാടിലും തീരദേശത്തു് കാണുന്നതുപോലെ കാലവര്‍ഷക്കാലത്തു് ലഭിക്കുന്ന മഴയുടെ അളവു് വടക്കോട്ടു പോകുംതോറും വര്‍ദ്ധിച്ചുവരുന്നതായാണു് കാണുന്നതു്. എന്നാല്‍ ചെറിയൊരു വ്യത്യാസമുള്ളതു് പാലക്കാടു് ചുരത്തിനോടു് ചേര്‍ന്നുള്ള ഭാഗത്താണു്. അതിനു് തെക്കും വടക്കുമുള്ള സ്ഥലങ്ങളേക്കാള്‍ മഴ കുറവാണു് അവിടെ ലഭിക്കുന്നതു്. ഇതു് സ്വാഭാവികമാണു്. കാലവര്‍ഷക്കാലത്തു് പടിഞ്ഞാറുനിന്നു് വരുന്ന മഴമേഘങ്ങള്‍ സഹ്യാദ്രയുടെ സാന്നിദ്ധ്യത്താല്‍ കേരളത്തില്‍ തന്നെ മഴ പൊഴിക്കുമ്പോള്‍ പാലക്കാടു് ഭാഗത്തെത്തുന്ന മേഘങ്ങള്‍ ചുരത്തില്‍ക്കൂടി കടന്നു പോകുന്നു. എന്നാല്‍ മൊത്തം ഒരു കൊല്ലം ലഭിക്കുന്ന മഴയുടെ ശതമാനമായി നോക്കുമ്പോള്‍ തെക്കുനിന്നു് വടക്കോട്ടു് ക്രമമായി വര്‍ദ്ധിച്ചു വരുന്നതാണു് കാണുന്നതു്. തുലാവര്‍ഷക്കാലത്തെ മഴയുടെ അളവും, തീരദേശത്തെന്നപോലെ, തെക്കുനിന്നു് വടക്കോട്ടു് ക്രമമായി കുറഞ്ഞു വരുന്നതാണു് കാണുന്നതെങ്കിലും വടക്കന്‍ ജില്ലകളിലും അതു് തീരെ കുറവല്ല. ഉദാഹരണമായി, തുലാവര്‍ഷക്കാലത്തു് നെടുമങ്ങാടു് ലഭിക്കുന്നതു് ഒരു കൊല്ലം ലഭിക്കുന്ന മഴയുടെ 29 ശതമാനമാണെങ്കില്‍ കോട്ടയത്തു് അതു് 19 ശതമാനവും ഒറ്റപ്പാലത്തു് 16 ശതമാനവും തളിപ്പറമ്പില്‍ 10 ശതമാനവുമാണു്. ഇടക്കാലത്തു് കിട്ടുന്ന മഴയുടെ കാര്യവും ഏതാണ്ടു് ഇതേപോലെയാണു്. നെടുമങ്ങാടു് ലഭിക്കുന്നതു് മൊത്തം മഴയുടെ 24 ശതമാനമാണെങ്കില്‍ കോട്ടയത്തു് 17 ശതമാനവും ഒറ്റപ്പാലത്തു് 12 ശതമാനവും തളിപ്പറമ്പില്‍ 8 ശതമാനവുമാണു്. അതായതു്, തീരദേശത്തു കാണുന്ന രീതിയിലുള്ള മാറ്റങ്ങളാണു് ഇടനാടിലും കാണുന്നതെങ്കിലും തെക്കന്‍ ജില്ലകളും വടക്കന്‍ ജില്ലകളും തമ്മിലുള്ള വ്യത്യാസം കുറവാണു്.

നമ്മള്‍ മലനാട്ടിലെ മഴയേപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ടു്. ഈ പ്രദേശത്തു് ഉയരത്തിനനുസരിച്ചു് മഴയുടെ അളവില്‍ മാറ്റമുണ്ടാകും എന്നതാണതു്. അതുകൊണ്ടു് തീരദേശത്തെയും ഇടനാട്ടിലെയും പോലെ പല സ്ഥലങ്ങളില്‍ പെയ്യുന്ന മഴയുടെ അളവു് നേരിട്ടു് താരതമ്യം ചെയ്യുന്നതില്‍ വലിയ കാര്യമില്ല. പകരം ഓരോ കാലത്തും ലഭിക്കുന്ന മഴ ഒരു കൊല്ലം മൊത്തം ലഭിക്കുന്ന മഴയുടെ ശതമാനമായി നോക്കുന്നതാവും കുറച്ചുകൂടി നല്ലതു്. എന്നാല്‍ പോലും ഇടനാട്ടിലെയും തീരദേശത്തെയും പോലെ വ്യക്തമായ ഒരു ചിത്രം ലഭിക്കണമെന്നില്ല. കൂടാതെ ഈ പ്രദേശത്തു് സ്ഥാപിച്ചിട്ടുള്ള മഴമാപിനികളുടെ എണ്ണം താരതമ്യേന കുറവുമാണു്. ഇക്കാര്യങ്ങള്‍ മനസില്‍ വച്ചുകൊ​ണ്ടു വേണം പഠനഫലങ്ങള്‍ വിലയിരുത്താന്‍.

പഠനത്തിനുപയോഗിച്ച വിവരങ്ങള്‍ ലഭിച്ച മലനാടന്‍ കേന്ദ്രങ്ങളില്‍ ഏറ്റവും തെക്കുള്ളതു് പീരുമേടാണു്. ഏറ്റവും വടക്കു് വൈത്തിരിയും. പീരുമേട്ടില്‍ കാലവര്‍ഷക്കാലത്തു് ആകെ മഴയുടെ 70 ശതമാനം ലഭിക്കുമ്പോള്‍ ദേവികുളത്തു് അതു് 68 ശതമാനവും മൂന്നാറില്‍ 77 ശതമാനവും വൈത്തിരിയില്‍ 80 ശതമാനവുമാണു്. തുലാവര്‍ഷക്കാലത്താണെങ്കില്‍ പീരുമേട്ടിലും ദേവികുളത്തും ലഭിക്കുന്നതു് മൊത്തം മഴയുടെ 17 ശതമാനമാണു്. മൂന്നാറിലും വൈത്തിരിയിലും 11 ശതമാനവും. ഇടക്കാലത്തു് പീരുമേട്ടില്‍ ലഭിക്കുന്നതു് മൊത്തം മഴയുടെ 13 ശതമാനവും ദേവികുളത്തു് 15 ശതമാനവും മൂന്നാറില്‍ 12 ശതമാനവും വൈത്തിരിയില്‍ 9 ശതമാനവുമാണു്.

മലനാട്ടില്‍ പാലക്കാടു് ചുരത്തിനു് തെക്കുള്ള നാലു് കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങളും ചുരത്തിനു് വടക്കുള്ള രണ്ടു് കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങളുമാണു് പഠനത്തിനു് ഉപയോഗിച്ചതു്. തെക്കുള്ള കേന്ദ്രങ്ങളില്‍വെച്ചു് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നതു് പീരുമേട്ടിലാണു്. ഏറ്റവും കുറവു് വണ്ടന്‍മേട്ടിലും. ഈ പ്രദേശത്തു് പ്രധാനപ്പെട്ട ജലവൈദ്യുതപദ്ധതികള്‍ ഉള്ളതുകൊണ്ടു് ഇവിടത്തെ മഴ കേരളത്തിനാകെത്തന്നെ പ്രാധാന്യമുള്ളതാണു്. ഈ നാലു് കേന്ദ്രങ്ങളിലെയും മഴയുടെ 25 മുതല്‍ 40 ശതമാനം വരെ ലഭിക്കുന്നതു് തുലാവര്‍ഷ-ഇടക്കാല കാലങ്ങളിലാണു്. ഈ കാലങ്ങളില്‍ വര്‍ഷാവര്‍ഷം ലഭിക്കുന്ന മഴയില്‍ ഉണ്ടാകാവുന്ന വ്യതിയാനം വലുതായതു കൊണ്ടു് മൊത്തം ലഭിക്കുന്ന മഴയിലും കാര്യമായ മാറ്റങ്ങളുണ്ടാകാം. നമ്മുടെ വൈദ്യുതിയുടെ ലഭ്യതയെ സംബന്ധിച്ചിടത്തോളം ഇതു് വളരെ പ്രധാനപ്പെട്ട ഒരു വിവരമാണു്.

മൊത്തം മഴയുടെ ലഭ്യത പരിശോധിച്ചാല്‍, തീരദേശത്തും ഇടനാട്ടിലും തെക്കന്‍ ജില്ലകളില്‍ പൊതുവെ കുറവും വടക്കോട്ടു പോകുംതോറും വര്‍ദ്ധിച്ചു വരുന്നതും ആണു് കാണുന്നതു്. അതുപോലെ, വടക്കോട്ടു പോകുംതോറും മൊത്തം ലഭിക്കുന്ന മഴയുടെ കൂടുതല്‍ ഭാഗവും കാലവര്‍ഷക്കാലത്തു് ലഭിക്കുന്നതായാണു് കാണുന്നതു്. മലനാട്ടില്‍ ഇത്രയും തന്നെ വ്യക്തമായ ഒരു മാറ്റം തിരിച്ചറിയാനാവില്ല. സ്ഥലത്തിന്റെ ഉയരമനുസരിച്ചു് മഴയുടെ അളവിലുണ്ടാകുന്ന വ്യത്യാസമാണു് ഇതിനു് കാരണം.

ഏതു് സിസ്റ്റവും കാര്യക്ഷമമായി നോക്കി നടത്തണമെങ്കില്‍ അതിന്റെ സവിശേഷതകള്‍ അറിയണമല്ലോ. ജനസംഖ്യ വര്‍ദ്ധിച്ചു വരികയും അതോടൊപ്പം ജലത്തിന്റെ പ്രതിശീര്‍ഷ ഉപഭോഗവും വര്‍ദ്ധിച്ചു വരികയും എന്നാല്‍ മുന്‍കാലങ്ങളില്‍ ജലം സംഭരിച്ചു വയ്ക്കാന്‍ സഹായിച്ചിരുന്ന ജലാശയങ്ങളും വനങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഓരോ പ്രദേശത്തും പെയ്യുന്ന മഴയുടെ പ്രത്യേകതകള്‍ മനസിലാക്കി അതനുസരിച്ചു് ജലലഭ്യത മെച്ചപ്പെടുത്താനാവശ്യമായ പദ്ധതികള്‍ തയാറാക്കുകയും ചെയ്യേണ്ടതുണ്ടു്. അതിനു് ഇത്തരം പഠനങ്ങള്‍ സഹായകമാണു്.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Wednesday, June 17, 2009

കാലവര്‍ഷവും തുലാവര്‍ഷവും നമ്മളും

(2009 ജൂണ്‍ 4 ലെ തേജസ് ദിരപ്പത്രത്തിന്റെ നാലാം പേജില്‍ "കാലവര്‍ഷവും ജലക്ഷാമവും" എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനം)

സ്ക്കൂള്‍ തുറന്നു, മഴയും തുടങ്ങി. സ്ക്കൂള്‍ തുറക്കുന്നതുപോലെതന്നെ മിക്ക വര്‍ഷവും കൃത്യമായി ജൂണ്‍ ഒന്നാം തീയതി മഴയെത്തും. നമ്മളതിനെ കാലവര്‍ഷമെന്നോ ഇടവപ്പാതിയെന്നോ ഒക്കെ വിളിക്കുന്നു. ഒരു കാലത്തു് കേരളീയരുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സംഭവമായിരുന്നു കാലവര്‍ഷത്തിന്റെ വരവും പോക്കും. മഴയുടെ വരവു് നേരത്തെയോ വൈകിയോ ആയാല്‍ ആ വര്‍ഷത്തെ ഭക്ഷണം തന്നെ ബുദ്ധിമുട്ടിലാകുമായിരുന്നു. മാത്രമല്ല കിട്ടുന്ന മഴ കൂടുകയോ കുറയുകയോ ചെയ്താലും ബൂദ്ധിമുട്ടാകുമായിരുന്നു. ഇതെല്ലാം ഇന്നും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിലും ഭക്ഷണം ശേഖരിച്ചു വയ്ക്കുന്നതിലൂടെയും മറ്റും നമുക്കു് പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടു്. പക്ഷെ, മഴ കുറഞ്ഞാല്‍ വരള്‍ച്ചയും മഴ കൂടിയാല്‍ പ്രളയവും എന്ന സ്ഥിതിയാണല്ലോ ഇപ്പോഴുമുള്ളതു്. കൃത്യമായി ഈ മഴ എവിടെനിന്നു വരുന്നു? എന്തുകൊണ്ടാണു് ഈ മഴ ഇടവമാസം മദ്ധ്യത്തില്‍ തന്നെ വരുന്നതു്?

നമ്മള്‍ 'കാലവര്‍ഷം' എന്നും 'തുലാവര്‍ഷം' എന്നും വിളിക്കുന്ന മഴക്കാലങ്ങളെ കാലാവസ്ഥാശാസ്ത്രജ്ഞര്‍ വിളിക്കുന്നതു് `മണ്‍സൂണ്‍' എന്നാണു്. ആദ്യത്തേതു് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണാണെങ്കില്‍ രണ്ടാമത്തേതു് വടക്കുകിഴക്കന്‍ മണ്‍സൂണാണു്. തുലാവര്‍ഷത്തെ `മണ്‍സൂണിന്റെ മടങ്ങിപ്പോക്കു്' എന്നും വിളിക്കാറുണ്ടു്. ശാസ്ത്രജ്ഞര്‍ക്കു് മണ്‍സൂണ്‍ എന്നാല്‍ കാലാകാലം വരുന്ന ഒരു കാറ്റാണു്. 'കാലാവസ്ഥ' എന്നര്‍ത്ഥം വരുന്ന `മൌസം' എന്ന ഉര്‍ദു-അറബിക് വാക്കില്‍ നിന്നാണു് മണ്‍സൂണ്‍ എന്ന പദത്തിന്റെ ഉത്ഭവം. പണ്ടുകാലത്തു് അറബികള്‍ക്കു് പായ്ക്കപ്പലില്‍ ഇന്ത്യയിലേക്കു് വരാനായി ഈ കാറ്റു് സഹായിച്ചിരുന്നു.

സൂര്യപ്രകാശം ഭൂമിയില്‍ വീഴുമ്പോള്‍ ഭൂമിയുടെ ഉപരിതലം ചൂടാകും എന്നറിയാമല്ലോ. മണ്ണിലും പാറയിലുമാണു് പ്രകാശം വീഴുന്നതെങ്കില്‍ അതു് വേഗത്തില്‍ ചുടാകും. വെള്ളത്തിലാണെങ്കില്‍ പ്രകാശം ഉള്ളിലേയ്ക്കു് കടക്കുന്നതു കൊണ്ടും വെള്ളം ചൂടാക്കാന്‍ കൂടുതല്‍ ഊര്‍ജം വേണ്ടതുകൊണ്ടും പതുക്കെയേ ചൂടാകൂ. മാത്രമല്ല, കടലിന്റെ മുകളിലത്തെ 50 മീറ്ററോളം ആഴം വരെയുള്ള വെള്ളം എപ്പോഴും കൂടിക്കലര്‍ന്നു കിടക്കുന്നതുകൊണ്ടു് ലഭിക്കുന്ന ചൂടു് അത്രയും വെള്ളത്തിലാണു് കലരുന്നതു്. കരയിലാണെങ്കില്‍ ഒരു മീറ്ററോളം ആഴം വരെ മാത്രമെ ചൂടു് കടന്നു ചെല്ലുകയുള്ളൂ. കരയാണെങ്കിലും വെള്ളമാണെങ്കിലും ചൂടാകുമ്പോള്‍ തൊട്ടുമുകളിലുള്ള വായുവും ചൂടാകുകയും സാഹചര്യങ്ങള്‍ അനുയോജ്യമാണെങ്കില്‍ അതു് ഉയരുകയും ചെയ്യും. വായു താഴെനിന്നു് ഉയരുമ്പോള്‍ അതുകാരണം താഴെ വായുവിന്റെ മര്‍ദ്ദം കുറയുകയും ചുറ്റുപാടുമുള്ള വായു അങ്ങോട്ടു നീങ്ങാന്‍ തുടങ്ങുകയും ചെയ്യും. ഇതാണു് നമ്മള്‍ ``മണ്‍സൂണ്‍'' എന്നു വിളിക്കുന്ന പ്രതിഭാസത്തിന്റെ പിന്നിലുള്ള തത്വം.

ഭൂഗാളത്തില്‍ ഇന്ത്യ സ്ഥിതിചെയ്യുന്ന ഭാഗത്തിനു് ഒരു പ്രത്യേകതയുണ്ടു്. ഇവിടെ ഉത്തരാര്‍ദ്ധഗോളത്തിന്റെ വലിയ ഭാഗം കരയും ദക്ഷിണാര്‍ദ്ധഗോളത്തിന്റെ വലിയ ഭാഗം സമുദ്രവുമാണു്. ഏതു് ഭൂപടത്തില്‍നിന്നും ഇക്കാര്യം വ്യക്തമാകുമല്ലോ. വര്‍ഷത്തിലെ ആദ്യമാസങ്ങളില്‍ സൂര്യന്‍ ദക്ഷിണാര്‍ദ്ധഗോളത്തിലാണു്. അതായതു് സൂര്യപ്രകാശം നേരേ വീഴുന്നതു് ഭൂമദ്ധ്യരേഖയ്ക്കു് തെക്കുള്ള പ്രദേശത്താണു്. ആ മാസങ്ങളില്‍ തെക്കന്‍ പ്രദേശങ്ങളില്‍ ചൂടു കൂടുതലും വടക്കന്‍ പ്രദേശങ്ങളില്‍ തണുപ്പും ആയിരിക്കും. ഉത്തരായനം സംഭവിക്കുമ്പോള്‍ സൂര്യന്റെ സ്ഥാനം വടക്കോട്ടു് നീങ്ങി മാര്‍ച്ചു് 20 ആകുമ്പോള്‍ ഭൂമദ്ധ്യരേഖയ്ക്കു് നേരേ മുകളിലാകും. ജൂണ്‍ 21 വരെ സൂര്യന്‍ വടക്കോട്ടുള്ള ഈ യാത്ര തുടരുന്നു. ഈ സമയത്തു് ഉത്തരാര്‍ദ്ധ ഗോളത്തിലുള്ള കര ചൂടുപിടിക്കും. അങ്ങനെ അവിടെ ന്യൂനമര്‍ദ്ദമുണ്ടാകും. അതേ സമയം തെക്കുള്ള സമുദ്രജലം ക്രമേണ തണുക്കുകയും അവിടെ അധികമര്‍ദ്ദം ഉണ്ടാകുകയും ചെയ്യും. ഈ മര്‍ദ്ദവ്യത്യാസം തെക്കുനിന്നു് ഒരു കാറ്റുണ്ടാവാന്‍ ഇടയാക്കുന്നു. ഇതാണു് കാലവര്‍ഷക്കാറ്റിന്റെ ഉത്ഭവം.

ഈ കാറ്റു് ഇന്ത്യയ്ക്കു് തെക്കുഭാഗത്തു് ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍ കിഴക്കുനിന്നു് പടിഞ്ഞാറേക്കു് വീശിക്കൊണ്ടാണു് തുടങ്ങുന്നതു്. മേല്പറഞ്ഞ മര്‍ദ്ദവ്യത്യാസം മൂലം അതു് വടക്കോട്ടു് നീങ്ങുന്നു. അതു് മദ്ധ്യരേഖ കടന്നു് ഉത്തരാര്‍ദ്ധ ഗോളത്തിലേക്കു് വരുമ്പോള്‍ കോറിയോലിസ് ബലം എന്നറിയപ്പെടുന്ന ബലം അതിനെ വലത്തേക്കു് തിരിക്കും. ഭൂമി കറങ്ങിക്കൊണ്ടിരിക്കുന്നതാണു് ഇങ്ങനെയൊരു ബലം ഉണ്ടാവാന്‍ കാരണമാകുന്നതു്. കാറ്റു് ആഫ്രിക്കന്‍ തീരത്തു് എത്തുമ്പോഴേക്കു് ഈ ബലം കാറ്റിന്റെ ഗതി തിരിച്ചു് അതിനെ അറബിക്കടലിനു് മുകളിലൂടെ ഇന്ത്യയിലേക്കു് അയയ്ക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിനും അറബിക്കടലിനും മുകളിലൂടെ വരുന്നതുകൊണ്ടു് കാറ്റില്‍ ധാരാളം ഈര്‍പ്പമുണ്ടാകും. ഈ ഈര്‍പ്പമാണു് മേഘമായി മാറുന്നതു്. അതുകൊണ്ടാണു് കാലവര്‍ഷക്കാറ്റു് വരുമ്പോള്‍ മഴയുണ്ടാകുന്നതു്.

കാലവര്‍ഷക്കാറ്റു് ഇന്ത്യയിലാദ്യമായി എത്തുന്ന സ്ഥലം തിരുവനന്തപുരമാണു്. മിക്കവാറും വര്‍ഷങ്ങളി‍ല്‍ ഇതു് ജൂണ്‍ ഒന്നാം തീയതി തന്നെ എത്തും. ധാരാളം മേഘങ്ങളുമായി എത്തുന്നതുകൊണ്ടു് ഈ കാറ്റു് നല്ല മഴ തരുന്നു. ഇതു് ഇടവമാസത്തിന്റെ മദ്ധ്യത്തിലായതു കൊണ്ടാണു് നാമിതിനെ ഇടവപ്പാതി എന്നു പറയുന്നതു്. ക്രമേണ കാറ്റു് വടക്കോട്ടു കൂടി വ്യാപിച്ചു് ജൂണ്‍ 10 ആകുമ്പോഴേക്കു് മഹാരാഷ്ട്രയിലും ജൂലൈ 1 ആകുമ്പോള്‍ ദില്ലിയിലും എത്തുന്നു. ഇതിനിടയ്ക്കു് ഈ കാറ്റിന്റെ മറ്റൊരു ശാഖ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വഴി കടന്നു വരുന്നുണ്ടു്. നമ്മുടെ രാജ്യത്തിനും ജനങ്ങള്‍ക്കും കൃഷിക്കും എല്ലാം സര്‍വ്വപ്രധാനമായ കാലവര്‍ഷം ഇങ്ങനെയാണു് വരുന്നതു്.

ജൂണ്‍, ജൂലൈ മാസങ്ങളില്‍ തകര്‍ത്തു പെയ്യുന്ന കാലവര്‍ഷം ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ക്രമേണ കുറയുന്നു. പക്ഷെ ഈ സമയം കൊണ്ടു് കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും ഒരു വര്‍ഷം മൊത്തം കിട്ടുന്ന മഴയുടെ നല്ലൊരു പങ്കും കിട്ടിയിട്ടുണ്ടാകും. കാലവര്‍ഷസമയത്തു് കേരളത്തില്‍ ഇത്രയധികം മഴ ലഭിക്കാനുള്ള ഒരു കാരണം നമ്മുടെ സംസ്ഥാനത്തിന്റെ കിഴക്കു ഭാഗത്തു് സ്ഥിതിചെയ്യുന്ന സഹ്യപര്‍വ്വതമാണു്. കാറ്റടിച്ചു് കരയിലേക്കു് വരുന്ന മേഘങ്ങള്‍ പര്‍വ്വതങ്ങള്‍ കാരണം മുകളിലേക്കു് ഉയരാന്‍ നിര്‍ബന്ധിതമാകുന്നു. ഇങ്ങനെ ഉയരുമ്പോള്‍ മേഘങ്ങള്‍ കൂടുതല്‍ തണുക്കും. അതു് മേഘത്തിലുള്ള ഈര്‍പ്പം വേഗത്തില്‍ മഴയായി വീഴാന്‍ ഇടയാക്കും. അതുകൊണ്ടു് സഹ്യനെ കടന്നു് കിഴക്കോട്ടു് പോകുന്ന വായുവില്‍ ഈര്‍പ്പം തീരെ കുറവായിരിക്കും.

ജൂണ്‍ 21 നു് മടക്കയാത്ര ആരംഭിക്കുന്ന സൂര്യന്‍ സെപ്റ്റംബര്‍ 22 ആകുമ്പോള്‍ ഭൂമദ്ധ്യരേഖ കടന്നു് വീണ്ടും തെക്കോട്ടുള്ള യാത്ര തുടരുന്നു. വടക്കുഭാഗത്തുള്ള ഭൂമി തണുത്തു തുടങ്ങുകയും തെക്കുഭാഗത്തുള്ള സമുദ്രം ചൂടായിത്തുടങ്ങുകയും ചെയ്യുന്നു. ഇതോടെ മണ്‍സൂണിന്റെ മടക്കയാത്രയും ആരംഭിക്കുകയായി. ഹിമാലയപര്‍വ്വത പ്രദേശത്തും മറ്റുമുള്ള തണുത്ത, ഈര്‍പ്പം കുറഞ്ഞ വായു തെക്കോട്ടു നീങ്ങിത്തുടങ്ങുന്നു. യാത്രാമദ്ധ്യേ അതു് ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും മറ്റും കുറേ ഈര്‍പ്പം നേടുന്നുണ്ടു്. വടക്കുകിഴക്കു നിന്നു് വീശുന്ന ഈ കാറ്റാണു്, കാലവര്‍ഷസമയത്തു് മഴ കിട്ടാതെ കിടക്കുന്ന, തമിഴ്‌നാട്ടിലും മറ്റും കുറേ മഴ നല്‍കുന്നതു്. തെക്കന്‍ കേരളത്തില്‍ ഇതു് തുലാവര്‍ഷമായി അനുഭവപ്പെടുന്നു. ഈ കാലത്തു് ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ചുഴലിക്കാറ്റുകള്‍ ഉണ്ടാകുക സാധാരണമാണു്. ഇതിന്റെ ഫലമായി കേരളത്തിലും പലപ്പോഴും മഴ ലഭിക്കാറുണ്ടു്. തിരുവനന്തപുരത്തും മറ്റും കാലവര്‍ഷസമയത്തും തുലാവര്‍ഷസമയത്തും ഒക്കെ ഏതാണ്ടു് ഒരേപോലെയാണു് മഴ ലഭിക്കുന്നതു്.

കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ കുറവും വടക്കോട്ടു പോകുംതോറും കൂടുതലുമാണു് മഴ ലഭിക്കുന്നതു്. തിരുവനന്തപുരത്തു് വര്‍ഷത്തില്‍ ശരാശരി ഏതാണ്ടു് 1800 മില്ലിമീറ്ററാണു് മഴ കിട്ടുന്നതെങ്കില്‍ കണ്ണൂര്‍ ഭാഗത്തു് ഏതാണ്ടു് 4000 മി.മീ. ആണു്. അതായതു്, തിരുവനന്തപുരത്തു പെയ്യുന്ന മഴയില്‍ നിന്നുള്ള വെള്ളമെല്ലാം ഒഴുകിപ്പോകാതെ അവിടെത്തന്നെ കെട്ടിക്കിടക്കുകയാണെങ്കില്‍ രണ്ടു മീറ്ററോളം ഉയരത്തില്‍ വെള്ളമുണ്ടാകും. കണ്ണൂരിലാണെങ്കിലതു് നാലുമീറ്ററാവും. ഇങ്ങനെ കേരളത്തില്‍ മുഴുവനുമാകുമ്പോള്‍ അതു് എത്ര വെള്ളമുണ്ടാകുമെന്നു് ആലോചിച്ചു നോക്കൂ! എത്ര വെള്ളമാണു് നമുക്കു് മഴയായി ലഭിക്കുന്നതു്! എന്നിട്ടും നമുക്കെന്തേ ജലക്ഷാമം?

കേരളത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ വര്‍ഷത്തില്‍ മൂന്നോ നാലോ മാസമൊഴിച്ചു് ബാക്കി മാസങ്ങളിലെല്ലാം കുറച്ചു മഴയെങ്കിലും ലഭിക്കുമ്പോള്‍ വടക്കന്‍ പ്രദേശങ്ങളില്‍ കാലവര്‍ഷസമയത്താണു് മിക്കവാറും മഴമുഴുവനും ലഭിക്കുന്നതു്. തിരുവനന്തപുരത്തു് ഒരു കൊല്ലം ലഭിക്കുന്ന മൊത്തം മഴയുടെ 46 ശതമാനമാണു് കാലവര്‍ഷസമയത്തു് ലഭിക്കുന്നതെങ്കില്‍ ആലപ്പുഴയില്‍ അതു് 59ഉം, കോഴിക്കോട്ടു് 75ഉം കാസര്‍കോടു് 83ഉം ശതമാനമാണു്. ഇതുപോലെ വടക്കോട്ടു് പോകുംതോറും തുലാവര്‍ഷസമയത്തു് ലഭിക്കുന്ന മഴയുടെ അളവു് കുറഞ്ഞുവരികയാണു്. ജനുവരി മുതല്‍ മെയ് മാസം വരെ കിട്ടുന്ന മഴയുടെ കാര്യവും അതുപോലെ തന്നെ. അങ്ങനെയിരിക്കുമ്പൊഴും, ഒരു വര്‍ഷത്തിലെ ഏതാണ്ടു് 10 ശതമാനത്തില്‍ താഴെ സമയത്തു മാത്രമാണു് നമുക്കു് മഴ ലഭിക്കുന്നതു് (മഴ പെയ്യുന്ന മണിക്കൂറുകള്‍ മാത്രം എണ്ണിയാല്‍) എന്നോര്‍ക്കണം. അതായതു് ഒരു വര്‍ഷത്തില്‍ മുപ്പത്താറു ദിവസം പോലുമില്ല. ഈ ചെറിയ സമയംകൊണ്ടു് നമുക്കു കിട്ടുന്ന മഴവെള്ളം വേണം നമ്മള്‍ വര്‍ഷം മുഴുവനും ഉപയോഗിക്കാന്‍. മഴവെള്ളം സംഭരിച്ചുവെയ്ക്കേണ്ടതിന്റെ ആവശ്യമാണു് ഇതു് ചൂണ്ടിക്കാട്ടുന്നതു്.

ഒരുകാലത്തു്, ഇന്നത്തേക്കാള്‍ ജനസംഖ്യ വളരെ കുറവായിരുന്നപ്പോള്‍, സ്വാഭാവികമായ കുളങ്ങളും തടാകങ്ങളും കാടുകളും മറ്റും വെള്ളം സംഭരിച്ചു വയ്ക്കുന്ന കര്‍മ്മം ഫലപ്രദമായി ചെയ്തിരുന്നു. അന്നത്തേക്കാള്‍ ജനസംഖ്യ കൂടുകയും ജീവിതസൌകര്യങ്ങള്‍ കൂടുകയും വ്യവസായങ്ങള്‍ തുടങ്ങുകയും ചെയ്തതു് കാരണം വെള്ളത്തിനുള്ള ആവശ്യം കൂടിയിട്ടുണ്ടു്. എന്നാല്‍ കാടുകള്‍ വെട്ടിത്തെളിക്കുകയും കുളങ്ങള്‍ മൂടുകയുമാണു് നമ്മള്‍ ചെയ്തതു്. ജലക്ഷാമത്തിന്റെ തുടക്കം അതിലൊക്കെ തന്നെയാണു്. നമ്മുടെ മഴയുടെ സ്വഭാവം മനസിലാക്കി പ്രവര്‍ത്തിക്കുകയും മഴവെള്ളം വെറുതെ ഒലിച്ചുപോകാതെ സംഭരിക്കുകയും ചെയ്താല്‍ നമ്മുടെ ജലക്ഷാമത്തിനു് കുറെയേറെ ആശ്വാസമുണ്ടാക്കാനാകും.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)