Monday, November 17, 2014

എന്താണു് ജീവന്‍?

പ്രിയോണുകള്‍ക്കു് പരിണാമം ഉണ്ടാകുന്നുണ്ടു് എന്നു് ഈയിടെ കണ്ടെത്തിയതായി ആഗോള ശാസ്ത്രവാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന വേള്‍ഡ് സയന്‍സ് എന്ന വെബ് പ്രസിദ്ധീകരണം പറയുന്നു (http://www.world-science.net/othernews/100101\_prions). ശാസ്ത്രജ്ഞരെ അത്ഭൂതപ്പെടുത്തിയ ഒരു വാര്‍ത്തയാണിതു്. കാരണം പ്രിയോണുകള്‍ വെറും പ്രൊട്ടീന്‍ തന്മാത്രകളാണു്. ജീവനുള്ള ചെടികളും മൃഗങ്ങളുമാണു് പ്രൊട്ടീന്‍ ഉത്പാദിപ്പിക്കുന്നതെങ്കിലും ഈ തന്മാത്രകള്‍ക്കു് ജീവനുണ്ടു് എന്നു വിശ്വസിക്കാന്‍ ആരും തയാറാവാത്തതില്‍ അത്ഭുതമില്ലല്ലൊ. പ്രിയോണുകള്‍ പരിണാമത്തിനു് വിധേയമാകുന്നുണ്ടു് എന്ന കണ്ടുപിടിത്തം അടിസ്ഥാനപരമായ ചില ചോദ്യങ്ങളിലേക്കാണു് നയിക്കുന്നതു്. പ്രിയോണുകള്‍ എന്താണെന്നും അവ പരിണാമത്തിനു് വിധേയമാകുന്നുണ്ടെങ്കില്‍ അതുയര്‍ത്തുന്ന ചോദ്യങ്ങളെന്താണെന്നും നമുക്കു് പരിശോധിക്കാം.

1984ല്‍ ഇംഗ്ലണ്ടിലാണു് ആദ്യമായി പശുക്കളില്‍ ഒരു പ്രത്യേക രോഗം കണ്ടതു്. രോഗം തുടങ്ങുമ്പോള്‍ പശുക്കളുടെ സ്വഭാവത്തില്‍ വല്ലാത്ത മാറ്റങ്ങളുണ്ടാകുന്നു. പിന്നീടു് ഒരുമാതിരി ``വട്ടുപിടിച്ചതുപോലെ'' നടക്കുകയും തീറ്റ കുറയ്ക്കുന്നില്ലെങ്കില്‍ പോലും പശു മെലിയാന്‍ തുടങ്ങുകയും ചെയ്യും. ക്രമേണ പശുവിനു് എണീറ്റു് നില്‍ക്കാന്‍ പോലും വയ്യാതായി ചത്തു പോകുകയും ചെയ്യുന്നു. പശുവിറച്ചിയും എല്ലിന്‍ പൊടിയും മറ്റും അരച്ചു് പശുത്തീറ്റയില്‍ ചേര്‍ക്കുന്ന ഒരു പതിവു് ഇംഗ്ലണ്ടില്‍ അക്കാലത്തുണ്ടായിരുന്നു. അവിടെ നന്നായി വളരാത്ത സോയബീനിനു പകരമായിട്ടാണു് ഇവ ചേര്‍ത്തിരുന്നതു്. അങ്ങനത്തെ തീറ്റ കഴിച്ച പശുക്കളിലാണു് ഈ രോഗം കാണുന്നതെന്നു് മനസിലായി. രോഗം വന്ന പശുക്കളുടെ ഇറച്ചി ചേര്‍ത്ത തീറ്റ കഴിച്ച പശുക്കള്‍ക്കാണു് രോഗം പകരുന്നതെന്നു് പിന്നീടു് മനസിലായി. ഈ രോഗം ആദ്യം കണ്ടെത്തിയപ്പോള്‍ അതു് ശാസ്ത്രജ്ഞരെ അത്ഭൂതപ്പെടുത്തുകയും വിസ്മയിപ്പിക്കുകയും ചെയ്തിരുന്നു.

ചില രോഗങ്ങളുണ്ടാക്കുന്നതു് ബാക്ടീരിയയോ വൈറസോ അല്ല, വെറും പ്രോട്ടീന്‍ തന്മാത്രകളായിരിക്കാം എന്നു് 1960 കളില്‍ ചില ശാസ്ത്രജ്ഞര്‍ സങ്കല്പിച്ചിരുന്നു. അള്‍ട്രാവയലറ്റ് രശ്മികളേറ്റാല്‍ എല്ലാ സെല്ലിലുമുള്ള ഡി.എന്‍. എ. (DNA, Deoxyribo Nucleic Acid) തന്മാത്രകള്‍ക്കു് ക്ഷതമേല്‍ക്കുമെങ്കിലും ചില രോഗങ്ങളുണ്ടാക്കുന്ന രോഗാണുക്കള്‍ നശിക്കുന്നില്ല എന്ന കണ്ടുപിടിത്തം വിശദീകരിക്കാനാണു് ഇങ്ങനെയൊരു സങ്കല്പം ഉണ്ടായതു്. മേല്പറഞ്ഞ, ``പ്രാന്തിപ്പശു രോഗം'' (Mad Cow Disease) എന്നു പേരിട്ട, രോഗം ഒരു പ്രോട്ടീന്‍ തന്മാത്രയാണു് ഉണ്ടാക്കുന്നതു് എന്നു് സാന്‍ ഫ്രാന്‍സിസ്ക്കോയിലെ കാലഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫ. സ്റ്റാന്‍ലി പ്രൂസിനര്‍ 1982ല്‍ തെളിയിച്ചു. അദ്ദേഹം തന്നെയാണു് ഇത്തരം പ്രോട്ടീന്‍ തന്മാത്രകള്‍ക്കു് പ്രിയോണ്‍ എന്നു പേരിട്ടതും. കണ്ടുപിടിത്തത്തിനു് 1997ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബെല്‍ സമ്മാനം സ്റ്റാന്‍ലിയ്ക്കു് ലഭിക്കുകയും ചെയ്തിരുന്നു.

പ്രാന്തിപ്പശു രോഗത്തെപ്പറ്റി ഒരു വാക്കു്. ബൊവൈന്‍ സ്പോഞ്ചിഫോം എന്‍സെഫാലോപ്പതി (Bovine Spongiform Encephalopathy, BSE) എന്നാണു് പ്രാന്തിപ്പശു രോഗത്തിന്റെ ശാസ്ത്രീയനാമം. ഈ രോഗമുള്ള പശുവിന്റെ ഇറച്ചി കഴിച്ചാല്‍ മനുഷ്യനു് ഇതുപോലത്തെ ഒരു രോഗം ഉണ്ടാകും. അതിനു് വ്യത്യസ്തമായ ക്രൂട്ട്സ്‌ഫെല്‍ഡ്റ്റ് ജേക്കബ് രോഗം (variant Creutzfeldt-Jakob disease) എന്നു പറയുന്നു. (ഇതേ പേരില്‍ അറിയപ്പെട്ടിരുന്ന മറ്റൊരു രോഗമുണ്ടു്. അതില്‍നിന്നു് തിരിച്ചറിയാനാണു് ഇതിനെ വ്യത്യസ്തമായ ക്രൂട്ട്സ്‌ഫെല്‍ഡ്റ്റ് ജേക്കബ് രോഗം എന്നു വിളിക്കുന്നതു്.) പ്രാന്തിപ്പശു രോഗമുള്ള പശുക്കളെയെല്ലാം കൊന്നൊടുക്കി തീയീട്ടാണു് ഈ രോഗം ഇല്ലാതാക്കിയതു്.

എല്ലാ ജീവിവര്‍ഗങ്ങളിലും ഒരു തലമുറയില്‍നിന്നു് അടുത്ത തലമുറയിലേക്കു് സ്വഭാവസവിശേഷതകള്‍ പകരുന്നതു് ജീവജാലങ്ങളില്‍ അടങ്ങിയിരിക്കുന്ന കോശങ്ങള്‍ക്കുള്ളിലെ ഡി.എന്‍.എ. തന്മാത്രകളിലൂടെയാണു്. ചെടികളുടെയും മൃഗങ്ങളുടെയും മനുഷ്യരുടെയും കോശങ്ങളിലൊക്കെ ഈ തന്മാത്രകളുണ്ടു്. ബാക്ടീരിയ പോലെയുള്ള ഏകകോശ ജീവികളിലും ഈ തന്മാത്രകളുണ്ടു്. വൈറസുകളിലാണെങ്കില്‍ ഡി.എന്‍.എ. തന്മാത്രകള്‍ മാത്രമെയുള്ളൂ. മറ്റു് ജൈവരൂപങ്ങള്‍ക്കുള്ളതുപോലെ കോശമില്ല. കോശമില്ലാത്ത ഒരു വസ്തുവെങ്ങനെ ജൈവരൂപമാകും എന്നു ചിലര്‍ സംശയിച്ചിരുന്നു. എന്നാല്‍ വൈറസുകള്‍ പ്രത്യുല്പാദിപ്പിക്കുകയും ചിലവ ജൈവകോശങ്ങളെ നശിപ്പിച്ചു് രോഗങ്ങളുണ്ടാക്കുകയും ചെയ്യുന്നതിനാല്‍ അവ ഒരു ജൈവരൂപമാണു് എന്നുതന്നെ എല്ലാവരും അംഗീകരിച്ചു.

എന്നാല്‍ പ്രിയോണാവട്ടെ വെറും പ്രോട്ടീന്‍ തന്മാത്രയാണു്. പ്രോട്ടീന്‍ എന്നതു് എല്ലാ മൃഗങ്ങളുടെയും ശരീരത്തിലുള്ള, അത്യാവശ്യമുള്ള, ഒരു വസ്തുവാണുതാനും. അതെങ്ങനെയാണു് രോഗകാരണമാകുന്നതു്? അതു് മനസിലാക്കാന്‍ പ്രോട്ടീന്‍ തന്മാത്രകളുടെ ഒരു പ്രത്യേകത മനസിലാക്കണം. പ്രോട്ടീന്‍ തന്മാത്രകള്‍ വളരെ വലുതാണു്. വലുപ്പം കാരണമായിരിക്കാം അവ സാധാരണഗതിയില്‍ മടങ്ങിയാണിരിക്കുന്നതു്. ഒരു പ്രത്യേക രീതിയില്‍ മടങ്ങിയിരുന്നാലേ പ്രോട്ടീന്‍ ശരീരത്തില്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കൂ. തന്മാത്ര നിവര്‍ന്നു പോകുകയോ മടക്കം മറ്റൊരു രീതിയിലാകുകയോ ചെയ്താല്‍ ആ തന്മാത്രകൊണ്ടു് ശരീരത്തിനു് പ്രയോജനമില്ലാതാകും. ചില പ്രോട്ടീനുകള്‍ വല്ലാതെ ചൂടാകുകയെ തണുക്കുകയോ ചെയ്യുമ്പോള്‍ നിവര്‍ന്നു പോകും. അങ്ങനെ ആയാല്‍ ആ പ്രോട്ടീന്‍ ശരീരത്തിനു് ഗുണം ചെയ്യില്ല.

പ്രിയോണുകള്‍ എങ്ങനെയാണു് രോഗമുണ്ടാക്കുന്നതു്? ഒരു കോശത്തില്‍ പ്രിയോണ്‍ കടന്നുകഴിയുമ്പോള്‍ ആ കോശത്തിലുള്ള മറ്റു പ്രോട്ടീന്‍ തന്മാത്രകളെ അതു് നിവരാന്‍ പ്രേരിപ്പിക്കും. അങ്ങനെ കൂടുതല്‍ പ്രോട്ടീന്‍ തന്മാത്രകള്‍ ശരീരത്തില്‍ അവ ചെയ്യേണ്ട കര്‍മ്മം ചെയ്യാതാവും. അങ്ങനെ ശാരീരിക പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചുകൊണ്ടാണു് പ്രിയോണുകള്‍ രോഗമുണ്ടാക്കുന്നതു്. അങ്ങനെ പ്രിയോണുകള്‍ പുനരുല്പാദിപ്പിക്കുന്നില്ലെങ്കിലും എണ്ണത്തില്‍ വര്‍ദ്ധിക്കുന്നുണ്ടു്. ആ അര്‍ത്ഥത്തില്‍ പ്രിയോണുകള്‍ക്കു് ബാക്ടീരിയ, വൈറസ് തുടങ്ങിയ ഏകകോശജീവികളുമായി സാമ്യമുണ്ടു്. അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു: എല്ലാ ജന്തുക്കളുടെയും ശരീരത്തില്‍ അടങ്ങിയിരിക്കുന്ന ഒരു രാസവസ്തുവായി പ്രോട്ടീനിന്റെ തന്മാത്രകളെങ്ങനെയാണു് ഒരു ഏകകോശ ജീവിയെപ്പോലെ പെരുമാറുന്നതു്?

പണ്ടൊരു കാലത്തു് ചെടികള്‍ക്കു് ജീവനില്ല എന്നു് കരുതിയിരുന്നു. ജഗദീശ്ചന്ദ്ര ബോസ് ചെടികള്‍ക്കു് ജീവനുണ്ടെന്നു് തെളിയിച്ചു. വൈറസുകളെ ജീവികളായി കണക്കാക്കാമോ എന്നു് പലര്‍ക്കും സംശയമുണ്ടായിരുന്നു. പൊതിഞ്ഞു വച്ചിരിക്കുന്ന ഡി.എന്‍.എ. (അല്ലെങ്കില്‍ ആര്‍.എന്‍.എ.) തന്മാത്രകളാണു് വൈറസുകള്‍. സ്വഭാവസവിശേഷതകള്‍ ഒരു തലമുറയില്‍നിന്നു് അടുത്ത തലമുറയിലേക്കു് പകരുന്നതു് ഡി.എന്‍.എ. വഴിയാണെന്നു മാത്രമല്ല ഒരു ജന്തുവിന്റെ രൂപവും നിറവും സ്വഭാവവും പോലും നിര്‍ണ്ണയിക്കുന്നതില്‍ സുപ്രധാന പങ്കു് വഹിക്കുന്നതു് ഡി.എന്‍.എ. ആണു്. എന്നിരുന്നാലും ഒരു കോശം പോലുമില്ലാത്ത വൈറസിനെ എങ്ങനെ ഒരു ജീവിയായി കണക്കാക്കും എന്നു് സംശയമുണ്ടായെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ലല്ലോ. പ്രിയോണുകള്‍ക്കാണെങ്കില്‍ കോശവുമില്ല, ഡി.എന്‍.എ.യുമില്ല! അവയെ എങ്ങനെ ജീവിയായി കണക്കാക്കാനാകും?

ഇതു് സങ്കീര്‍ണ്ണമായ ഒരു പ്രശ്നത്തിലേക്കു് വിരല്‍ ചൂണ്ടുന്നു എന്നെനിക്കു് തോന്നുന്നു. പ്രിയോണുകള്‍ ജീവികളല്ല എന്നു് സമ്മതിച്ചാലും മറിച്ചു് അവ ജീവികളാണു് എന്നു് സമ്മതിച്ചാലും പ്രശ്നമുണ്ടു്. പ്രിയോണുകള്‍ ജീവനില്ലാത്ത വസ്തുക്കളാണെങ്കില്‍ വൈറസുകളെയും അതുപോലെതന്നെ കാണണ്ടേ? പ്രിയോണുകള്‍ പ്രോട്ടീന്‍ തന്മാത്രകളാണെങ്കില്‍ വൈറസുകള്‍ ഡി.എന്‍.എ. (അല്ലെങ്കില്‍ ആര്‍.എന്‍.എ.) തന്മാത്രകളല്ലേ? രണ്ടും തന്മാത്രകള്‍. പിന്നെ വൈറസില്‍ എവിടെനിന്നു് ജീവന്‍ വന്നു? വൈറസിനു് അധികമായുള്ളതു് ഒരു ആവരണം മാത്രമാണു്. അതിലാണോ ജീവന്‍ കുടികൊള്ളുന്നതു്? അങ്ങനെയെങ്കില്‍, കോശത്തിനുള്ളില്‍ കടക്കുന്ന വൈറസ് ആവരണം ഉപേക്ഷിച്ച ശേഷം കോശത്തിലെ ഘടകങ്ങളുടെ സഹായത്താല്‍ പുനരുല്പാദനം നടത്തുമ്പോള്‍ വൈറസിനു് ജീവന്‍ നഷ്ടമാകുമോ? മാത്രമല്ല, മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ``ജീവജാല''ങ്ങള്‍ക്കു് ജീവന്‍ എന്നൊന്നുണ്ടോ? അതോ ഇതൊക്കെ നമ്മുടെ തോന്നല്‍ മാത്രമാണോ? ഉത്തരം കിട്ടാന്‍ ബുദ്ധിമുട്ടാണു് ഈ ചോദ്യത്തിനു്.

മറിച്ചു്, പ്രിയോണുകള്‍ ജീവികളാണു് എന്നു് സങ്കല്പിച്ചാലോ? അങ്ങനെയെങ്കില്‍ സാധാരണ പ്രോട്ടീന്‍ തന്മാത്രകള്‍ക്കു് ജീവനില്ലേ എന്ന ചോദ്യം ഉയര്‍ന്നുവരുന്നു. ഇല്ല എങ്കില്‍, പ്രിയോണുകള്‍ക്കു് ഏതു് ഘട്ടത്തിലാണു് ജീവന്‍ ലഭിക്കുന്നതു്? പ്രോട്ടീന്‍ തന്മാത്രയുടെ മടക്കു് നിവരുമ്പോഴോ? മാത്രമല്ല, പ്രോട്ടീന്‍ തന്മാത്രകള്‍ക്കു് ജീവനുണ്ടാകാമെങ്കില്‍ മറ്റു് തന്മാത്രകള്‍ക്കും ജീവനുണ്ടാകില്ല എന്നു് എങ്ങനെ ഉറപ്പിച്ചു് പറയാനാകും? കല്ലിനും മണ്ണിനും പോലും ജീവനില്ല എന്നു് എങ്ങനെ ഉറപ്പിച്ചു് പറയും? ആധുനിക ശാസ്ത്രത്തിന്റെ പുതിയ ചില കണ്ടുപിടിത്തങ്ങള്‍ ഇത്തരത്തിലുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. %ശാസ്ത്രത്തില്‍ ഒരു കുതിപ്പുചാട്ടത്തിനു് സമയമായി എന്നാണു് ഇതു് കാണിക്കുന്നതു് എന്നു് ചിലര്‍ വിശ്വസിക്കുന്നു.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ്  by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

മിന്നലും ഇടിയും

മിന്നല്‍ എന്ന പ്രതിഭാസത്തെക്കുറിച്ചും അതില്‍നിന്നു് എങ്ങനെ രക്ഷപ്പെടാം, എങ്ങനെ വസ്തുവകകളെ രക്ഷിക്കാം എന്നീ കാര്യങ്ങളെക്കുറിച്ചും ലളിതമായി മനസ്സിലാക്കാനായി ഞാന്‍ എഴുതിയ പുസ്തകമാണു് "മിന്നലും ഇടിയും" എന്ന പേരില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഇക്കഴിഞ്ഞ 14നു് (2014 നവംബര്‍ 14) പ്രസിദ്ധീകരിച്ചതു്. പുസ്തകം സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍ വില്ക്കുന്ന കടകളില്‍ ലഭിക്കും. വില 70 രൂപ. VPP ആയി ലഭിക്കാന്‍ താല്പര്യമുള്ളവര്‍ എനിക്കു് ഇമെയില്‍ അയയ്ക്കുക (വിലാസം: sasi.cess@gmail.com)


Sunday, February 3, 2013

നമ്മുടെ കുട്ടികള്‍ ജീവിക്കട്ടെ

മയ്യനാട്ടു് മോഹന്‍  സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നു. പ്രമുഖ  എഞ്ചിനീയറിംഗ്  കോളജില്‍ത്തന്നെ  കമ്പ്യൂട്ടര്‍  സയന്‍സിനു് പ്രവേശനം ലഭിച്ചതു് വെറുതെയല്ല. അവിടെയും അവന്‍  തിളങ്ങി. വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ സോഫ്റ്റ്‌വെയറുകള്‍  എഴുതി. പ്രശസ്തമായ ബഹുരാഷ്ട്രകമ്പനിയുടെ പ്രോജക്‌ട്  നേടിയെടുത്തു. സാമാന്യം ബുദ്ധിമുട്ടുള്ള ഒരു പ്രോജക്ടു തന്നെയാണു് എടുത്തതു്. അദ്ധ്യാപകരും മറ്റും സഹകരിച്ചെങ്കിലും അതു് പൊതു ഉപയോഗത്തിനു് ഉപകരിക്കത്തക്കവണ്ണം തീര്‍ക്കാന്‍ മോഹനു് ആയില്ല. ഒരു വ്യക്തിക്കോ ഒരു ചെറിയ കൂട്ടത്തിനോ ചെയ്തുതീര്‍ക്കാന്‍ കഴിയുന്നതായിരുന്നില്ല അതു്. ഇന്നും അതു് മോഹന്‍ ഉപേക്ഷിച്ചുപോയ സ്ഥിതിയില്‍ത്തന്നെ നില്‍ക്കുന്നു എന്നതു് പ്രോജക്ടിന്റെ കാഠിന്യത്തിന്റെ ലക്ഷണമാണു്.  കൂട്ടുകാരോടൊത്തു് ശില്പശാലകളും മറ്റും നടത്തുന്നതില്‍  മുന്‍പിലുണ്ടായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട വിദ്യാര്‍ത്ഥി, പ്രവര്‍ത്തകന്‍, പ്രോഗ്രാമര്‍. എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന മുഖം. പല കൂട്ടായ്മകളിലും മെയിലിങ്ങ് ലിസ്റ്റുകളിലും സജീവ സാന്നിദ്ധ്യമായിരുന്നു. അതുകൊണ്ടുതന്നെ വാര്‍ത്തയറിഞ്ഞപ്പോള്‍  അനേകം പേര്‍  ഞെട്ടി - മോഹന്‍  ആത്മഹത്യ ചെയ്തു!

ഇമെയിലായും എസ്.എം.എസ്. ആയും ഒക്കെ വാര്‍ത്തയറിഞ്ഞവര്‍ക്കു് വിശ്വാസമായില്ല. അവര്‍  അറിയാവുന്നവരെയൊക്കെ വിളിച്ചു് ചോദിച്ചു. യാഥാര്‍ത്ഥ്യമാണെന്നു് അറിഞ്ഞപ്പോള്‍  പലരും കരഞ്ഞു. എന്തിനാണവന്‍  ഇങ്ങനെ ചെയ്തതു് എന്നു് ആര്‍ക്കും മനസിലായില്ല. ``അവനിന്നലെയും എന്നോടു് സംസാരിച്ചതാല്ലൊ. അവന്‍ ഇങ്ങനെയൊരു വിഷമത്തിലാണെന്നുപോലും പറഞ്ഞില്ലല്ലൊ'' കുറച്ചു നാളായി അവന്റെ മെയിലോ മെസ്സെജോ ഒന്നും കിട്ടാറില്ലല്ലോ എന്നു് ചിലര്‍  ഓര്‍മ്മിച്ചു. എന്തൊരു നഷ്ടമായിപ്പോയി എന്നു് ചിലര്‍ വിലപിച്ചു. പിന്നെപ്പിന്നെ സുഹൃത്തുക്കള്‍ ഓരോരുത്തരായി മോഹന്റെ വീട്ടുകാരോടും സഹപാഠികളോടുമായി കാര്യങ്ങള്‍ തിരക്കാന്‍ തുടങ്ങി. പഠനത്തിന്റെ സമ്മര്‍ദ്ദമായിരുന്നു എന്നു് ഒരഭിപ്രായം ചിലരെങ്കിലും പറഞ്ഞു. എന്നാല്‍ മോഹന്റെ സുഹൃത്തുക്കള്‍ക്കു് അതു് വിശ്വസിക്കാനായില്ല. കാരണം, കമ്പ്യൂട്ടര്‍ സയന്‍സില്‍ മോഹനുണ്ടായിരുന്ന അവഗാഹം അവര്‍ക്കു് നല്ല നിശ്ചയമായിരുന്നു. അതില്ലാതെ ആര്‍ക്കും പ്രശസ്ത രാഷ്ട്രാന്തരീയ കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ പ്രോജക്ട് ലഭിക്കുമായിരുന്നില്ല. അവന്റെ മേല്‍ പഠിക്കാനായി സമ്മര്‍ദ്ദമേ ചെലുത്തിയിരുന്നില്ല എന്നു് വീട്ടുകാര്‍ പറഞ്ഞു.

അങ്ങനെയിരിക്കെയാണു് രണ്ടാമത്തെ സെമസ്റ്ററില്‍ മോഹനു് രണ്ടു് പേപ്പര്‍ നഷ്ടപ്പെട്ടിരുന്നു എന്ന വിവരം അവന്റെ സുഹൃത്തുക്കള്‍ അറിയുന്നതു്. ഇടയ്ക്കു് ഒന്നോ രണ്ടോ പേപ്പര്‍ പോകുക എന്നതു് സാധാരണമാണെന്നും മോഹനെപ്പോലെ ഒരു നല്ല വിദ്യാര്‍ത്ഥിക്കു് അതൊന്നും വലിയ പ്രശ്നമാവേണ്ടതില്ല എന്നും അവര്‍ക്കു് നന്നായി അറിയാവുന്നതുമാണു്.അവന്റെ അദ്ധ്യാപകര്‍ക്കും നന്നായി അറിയാമായിരുന്നു അക്കാര്യം. അവര്‍ അവനെ ആശ്വസിപ്പിച്ചു, കൂട്ടത്തില്‍ കൂടുതല്‍ കാര്യമായി പരീക്ഷയ്ക്കു് തയാറെടുക്കാനും പ്രോത്സാഹിപ്പിച്ചു. അതുകൊണ്ടു് ആത്മഹത്യയ്ക്കു് അതു് കാരണമാവേണ്ടതില്ല എന്നു് തന്നെ മോഹന്റെ സുഹൃത്തുക്കളായ എഞ്ചിനീയറന്മാര്‍ക്കും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും തോന്നിയതില്‍ അത്ഭുതമില്ല. എന്നാല്‍ മെറ്റൊരൊരു കാര്യം അവരപ്പോള്‍ അറിഞ്ഞിരുന്നില്ല. ``നീയിനി പരീക്ഷയെല്ലാം പാസായിട്ടു് കറങ്ങാന്‍ പോയാല്‍ മതി'' എന്നു പറഞ്ഞു് അവനെ ഒരുതരം വീട്ടുതടങ്കലിനു് വിധേയമാക്കിയിരുന്നു അവന്റെ മാതാപിതാക്കള്‍ എന്നതാണു് ആ സത്യം. പാവം അതുകൊണ്ടാവണം കൂട്ടായ്മകള്‍ക്കും ഒന്നും കാണാതിരുന്നതു്. നമ്മളെല്ലാം മോഹനെ കാണാതിരുന്നതില്‍ വിഷമിച്ചതിന്റെ എത്രയൊ ഇരട്ടി അവന്‍ വിഷമിച്ചിരിക്കും എന്നു് അവര്‍ മനസിലാക്കി.

മേല്പറഞ്ഞ പേരില്‍  ഒരു വിദ്യാര്‍ത്ഥി ഉണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍  ആ ചെറുപ്പക്കാരന്‍  ആത്മഹത്യ ചെയ്യാതിരിക്കട്ടെ. പക്ഷെ മേല്പറഞ്ഞ കഥ തീര്‍ത്തും സാങ്കല്പികമല്ല. മാര്‍ക്കിനു പകരം ഗ്രേഡ് ആക്കുകയും പരീക്ഷാ സമ്പ്രദായംതന്നെ മാറ്റുകയും ചെയ്തതുകൊണ്ടു് സ്ക്കൂള്‍  വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാനിരക്കു് കുറഞ്ഞു എന്നതു് സത്യമായിരിക്കും. ഒരുപക്ഷെ സ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ തീര്‍ത്തും ഇല്ലാതായിരിക്കാം. പക്ഷെ  മാതാപിതാക്കളുടെ സങ്കല്പത്തിനൊത്തു് പരീക്ഷയില്‍  തിളങ്ങാനായി  നമ്മുടെ കുട്ടികളുടെ പുറത്തു് നമ്മള്‍ ചെലുത്തുന്ന സമ്മര്‍ദ്ദം ഇപ്പോള്‍  ഉയര്‍ന്ന ക്ലാസുകളിലേക്കു് മാറിയിട്ടില്ലേ? കോളജുകളില്‍  അശ്രദ്ധമായി പഠിപ്പിക്കുന്ന അദ്ധ്യാപകരും ഇന്നും പരീക്ഷയിലെ മാര്‍ക്കില്‍  മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന, മനസിലാക്കുന്നതിനേക്കാളേറെ മാര്‍ക്കുവാങ്ങുന്നതില്‍  പ്രാധാന്യം കാണുന്ന ഉപരിപഠനമേഖലയും എല്ലാം മോഹനെപ്പോലെ എത്ര കുട്ടികളെ ബലിയാടുകളാക്കുന്നുണ്ടു്? ഓരോ രാഷ്ടീയക്കാരന്റെയും ഓരോ വാക്കും ശ്രദ്ധിച്ചു്, വിശകലനം ചെയ്തു്, കഥകള്‍  മെനയുന്ന നമ്മുടെ മാധ്യമങ്ങള്‍ക്കു്  ഇതിലൊന്നും ശ്രദ്ധിക്കാന്‍  സമയമില്ലല്ലോ. പക്ഷെ നമ്മള്‍  മാതാപിതാക്കളെങ്കിലും സ്വന്തം മക്കളുടെ ജീവിതത്തെപ്പറ്റി വ്യാകുലപ്പെടേണ്ടതില്ലേ?

ഇവിടെ ആര്‍ക്കാണു് തെറ്റുപറ്റിയതു്? മോഹനനാണോ? അതോ അവന്റെ മാതാപിതാക്കള്‍ക്കോ? മോഹനന്‍ എന്തു് തെററാണു് ചെയ്തതു്? അവനു് വളരെയധികം ഇഷ്ടമുള്ള പണി അവന്‍ വൃത്തിയായി ചെയ്തതോ? അതോ, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനത്തില്‍ ആത്മാര്‍ത്ഥമായി മുഴുകിയതോ? മോഹന്റെ മാതാപിതാക്കള്‍ എന്തു തെറ്റാണു് ചെയ്തതു്? മകനെ എഞ്ചിനിയറിംഗ് പഠിക്കാനയച്ചതൊ? അതൊ, അവന്‍ നല്ല നിലയില്‍ പാസാകണമെന്നു് ആഗ്രഹിച്ചതൊ?

2004ല്‍  രജനിയുടെ ആത്മഹത്യ വലിയ വാര്‍ത്തയാകുകയും വളരെയധികം സമരങ്ങള്‍ക്കും മറ്റും കാരണമാകുകയും ചെയ്തു. പഠിക്കാന്‍  പണം ലഭിക്കാത്തതിനാണു് ആ കുട്ടി ആത്മഹത്യ ചെയ്തതു്. അതിന്റെ പിന്നില്‍  സര്‍ക്കാരിന്റെ  നയങ്ങളുടെ പ്രശ്നമോ ഒക്കെ ഉണ്ടായിരുന്നിരിക്കാം. പക്ഷെ ആതുകൊണ്ടു മാത്രം ആ ആത്മഹത്യയ്ക്കു് പ്രത്യേകമായ പ്രാധാന്യമുണ്ടാകുമോ? ഏതു് കുട്ടി ആത്മഹത്യ ചെയ്താലും അതു് ഒരുപോലെ സങ്കടകരമല്ലേ? മോഹന്റെപോലെ സമ്മര്‍ദ്ദം താങ്ങാനാവാതെ ചെയ്യുന്ന ആത്മഹത്യയും നമ്മുടെ സംവിധാനങ്ങളുടെ പോരായ്മയില്‍  നിന്നു തന്നെയല്ലേ തുടങ്ങുന്നതു്?
സമരങ്ങളും ബസ് കത്തിക്കലുമല്ലെങ്കിലും ഇത്തരം ആത്മഹത്യകളുടെ കാരണങ്ങളും അന്വേഷിക്കപ്പെടേണ്ടതല്ലേ? വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രഫിയില്‍ തല്പരനും സമര്‍ത്ഥനുമായ ഫര്‍ഹാനെ എഞ്ചിനിയറിംഗ് കോളജിലയച്ചതും അവനവിടെ കഷ്ടപ്പെട്ടതും ഒടുവില്‍ നായകന്‍ റാഞ്ഛോഡ്ദാസ് ഛംഛഡ് ഇടപെട്ടു് ഫര്‍ഹാനെ ലോകപ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറുടെ സഹായി ആക്കുന്നതും നമ്മള്‍ 3 വിഡ്ഢികള്‍ (3 Idiots) എന്ന ചിത്രത്തില്‍ കണ്ടതാണല്ലൊ. എല്ലാ കുട്ടികളെയും രക്ഷിക്കാന്‍ അങ്ങനെയൊരു നായകന്‍ ജീവിതത്തിലുണ്ടായി എന്നു വരില്ല.

സമ്മര്‍ദ്ദം എല്ലാവരെയും ആത്മഹത്യയിലേക്കു് നയിക്കണമെന്നില്ല. ചിലര്‍ക്കു് പോറലേല്‍ക്കാതെ അവയെ  അതിജീവിക്കാനായി എന്നു വരാം. പക്ഷെ നമ്മള്‍  മറന്നു പോകുന്നതു് ഈ രണ്ടു് കൂട്ടര്‍ക്കുമിടയില്‍  ശക്തമായ മാനസിക സംഘര്‍ഷം നേരിട്ടുകൊണ്ടു് കഴിയുന്ന, പല തോതില്‍  മാനസിക പ്രശ്നങ്ങള്‍ക്കിടയില്‍ കഷ്ടപ്പെടുന്ന, അനേകം പേരുണ്ടായിരിക്കണം എന്നതാണു്. ഇവിടെ കറുപ്പും വെളുപ്പുമല്ല കാര്യങ്ങള്‍. ചാരനിറത്തിന്റെ പല ഷേഡുകളുണ്ടു്. ഇവരില്‍  വലിയ വിഭാഗം നിശബ്ദമായി, ഇതു് തങ്ങളുടെ വിധിയാണെന്നും, അതിലും കഷ്ടമായി ഇതു് തങ്ങളുടെ നന്മയ്ക്കാണെന്നും, വിശ്വസിച്ചു് ജീവിക്കുന്നവരുണ്ടു്.

മാര്‍ക്കു നേടാനുള്ള സമ്മര്‍ദ്ദം വളരെ ചെറുപ്പത്തിലേ തുടങ്ങുന്നതാണു് - പലപ്പോഴും പ്രൈമറി ക്ലാസുകളില്‍നിന്നു തന്നെ. പ്രായപൂര്‍ത്തിയായവര്‍ക്കുതന്നെ താങ്ങാനാവുന്നതിനു് അപ്പുറം സമ്മര്‍ദ്ദമാണു് പലപ്പോഴും കുട്ടികളുടെ മേല്‍  ചെലുത്തുന്നതു്. അതു് മാതാപിതാക്കളും അദ്ധ്യാപകരും ബന്ധുക്കളും എല്ലാം ചേര്‍ന്നുതന്നെയാണു്. വളരെ വികലമായ മൂല്യബോധം കുട്ടികളിലുണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. സ്വന്തമായ താത്പര്യങ്ങളും കഴിവുകളും പരിപോഷിപ്പിക്കുന്നതിനു് പകരം ആരോ (അതു് മാതാപിതാക്കളോ അദ്ധ്യാപകരോ മറ്റാരെങ്കിലുമോ ആവാം) തീരുമാനിച്ചതനുസരിച്ചുള്ള വിഷയം പഠിക്കാന്‍  നിര്‍ബ്ബന്ധിതരാകുകയും അതാണു് തങ്ങള്‍ക്കു് നല്ലതെന്നു് വിശ്വസിപ്പിക്കപ്പെടുകയും ചെയ്തു് ആ വിഷയം പഠിച്ചുതുടങ്ങുന്നവരാണു് ഏറെ. അതില്‍  നന്നായി മാര്‍ക്കു വാങ്ങാനാവാത്തതു് പലപ്പോഴും ആ വിഷയത്തില്‍  അവര്‍ക്കുള്ള താത്പര്യവും ടാലന്റും കുറവായതുകൊണ്ടാണു് എന്നു് മനസിലാക്കാതെ അവര്‍ക്കുമേല്‍  അധികമായി സമ്മര്‍ദ്ദം ചെലുത്തുകയാണു് നമ്മള്‍  ചെയ്യുന്നതു്. ഐഐടിയില്‍ ചേര്‍ന്നു് എഞ്ചിനീയറിംഗ് പഠിക്കാന്‍ ആഗ്രഹിക്കുകയും ഐഐടിയുടെ പ്രവേശനപ്പരീക്ഷ പാസാകുകയും ചെയ്ത കുട്ടിയെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചു് മെഡിസിനു് ചേര്‍ക്കുകയും പ്രതിഫലമായി ഒരു മാരുതി കാര്‍ വാങ്ങിക്കൊടുക്കുകയും ചെയ്തതിന്റെ കഥ ഒരു സുഹൃത്തു് പറഞ്ഞതു് ഓര്‍മ്മ വരുന്നു. ഒരു ദിവസം കോളജില്‍ നിന്നു് തിരിച്ചു് വരാതിരുന്നപ്പോള്‍ പോലിസില്‍ അറിയിച്ച മാതാപിതാക്കള്‍ക്കു് കിട്ടിയ വാര്‍ത്ത കാര്‍ കോവളത്തുണ്ടെന്നതായിരുന്നുവത്രെ. കുട്ടി കാറിലുണ്ടായിരുന്നു. പക്ഷെ അവന്‍ ഇഷ്ടമില്ലാതെ പഠിച്ചിരുന്ന വൈദ്യശാസ്ത്രത്തിനുപോലും രക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. ക്ലാസുകളും പരീക്ഷയുമൊന്നും ഇല്ലാത്ത ലോകത്തു് അവന്‍ എത്തിക്കഴിഞ്ഞിരുന്നു. പിന്നീടു് പശ്ചാത്തപിക്കുകയൊ കരയുകയൊ ചെയ്തിട്ടു് യാതൊരു പ്രയോജനവുമില്ലല്ലൊ. അതുകൊണ്ടു് നമുക്കു് നമ്മുടെ കുട്ടികളെ സ്നേഹിച്ചു്, മനസിലാക്കി, അവരുടെ ആഗ്രഹത്തിനനുസരിച്ചുള്ള വിഷയം പഠിക്കാനുള്ള അവസരം നല്‍കി വളര്‍ത്താം. അവര്‍ക്കു് നമ്മോടു് കാര്യങ്ങള്‍ തുറന്നു പറയാനുള്ള സ്വാതന്ത്ര്യവും നല്‍കേണ്ടതുണ്ടു് മേല്പറഞ്ഞതുപോലത്തെ അത്യാഹിതങ്ങള്‍ ഒഴിവാക്കണമെങ്കില്‍.

പരീക്ഷയിലെ സ്ക്കോര്‍ അറിവിന്റെയൊ സാമര്‍ത്ഥ്യത്തിന്റെയൊ മാനദണ്ഡമല്ല എന്നതു് വ്യക്തമാണു്. പാസായി വരുന്ന എഞ്ചിനീയറന്മാരില്‍ വലിയ ശതമാനത്തിനും പ്രാക്ടിക്കലായുള്ള സാമര്‍ത്ഥ്യത്തിന്റെ അഭാവത്തെപ്പറ്റി പലരും പരിതപിച്ചിട്ടുണ്ടു്. ഏതെങ്കിലും ഉദ്യോഗത്തിനുവേണ്ടിയുള്ള ഇന്റര്‍വ്യൂവില്‍ ചോദ്യകര്‍ത്താവായി ഇരുന്നിട്ടുള്ള എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണിതു്. ഇന്നത്തെ സ്ഥിതിയിലാണെങ്കില്‍ മാര്‍ക്കിനെക്കാള്‍ പ്രധാനമാണു് കാര്യങ്ങളിലുള്ള അറിവും കാര്യങ്ങള്‍ ചെയ്യാനുള്ള ശേഷിയും. അതുകൊണ്ടുതന്നെ, മോഹനെപ്പോലുള്ള, കാര്യങ്ങള്‍ ചെയ്യാനറിയാവുന്നവര്‍ക്കാണു് ഇന്നത്തെക്കാലത്തു് ഒരു ജോലി ലഭിക്കാനും അതില്‍ തിളങ്ങാനുമുള്ള സാദ്ധ്യത പണ്ടത്തെക്കാള്‍ ഏറെയുള്ളതു്. ഈ വസ്തുത മനസിലാക്കാതെ കൂടുതല്‍ മാര്‍ക്കു് വാങ്ങാനായി നമ്മള്‍ അത്തരം കുട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതു് അവരെ തളര്‍ത്തുകയല്ലേ ചെയ്യുന്നതു്? അനുഭവം അതാണു് കാണിക്കുന്നതു്. ഇതു് പരിഹരിക്കാനായി നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടാകാം. ഒന്നാലോചിച്ചു നോക്കൂ. കുമാരനാശാന്‍ ഗണിതശാസ്ത്രത്തില്‍ സമര്‍ത്ഥനായിരുന്നു. അല്ലായിരുന്നെങ്കിലും അദ്ദേഹം മോശപ്പെട്ട കവിയാകുമായിരുന്നോ? ചരിത്രത്തിലൊ ഭാഷയിലൊ മോശമാണെന്നു കരുതി ഒരാള്‍ മോശപ്പെട്ട എഞ്ചിനിയറാകുമൊ? ഇല്ലല്ലൊ? പിന്നെന്തിനു് നമ്മള്‍ അത്തരം കാര്യങ്ങളില്‍ വാശിപിടിക്കുന്നു?രണ്ടാം ലോകമഹായുദ്ധകാലത്തു് ജര്‍മ്മന്‍കാരുടെ രഹസ്യസന്ദേശങ്ങള്‍ വായിക്കാന്‍ ബ്രിട്ടിഷ് സൈന്യത്തെ സഹായിച്ച പ്രതിഭാധനനും കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ പിതാവുമായ അലന്‍ ട്യൂറിങ്ങ് മോശമായ വിദ്യാര്‍ത്ഥിയാണെന്നു് പറഞ്ഞു് സ്ക്കൂളില്‍നിന്നു് പറഞ്ഞുവിട്ടതു് ഓര്‍മ്മ വരുന്നു.

കോംപ്ലാനിനും കോണ്‍ഫ്ലേക്സിനും അപ്പുറം കുട്ടികള്‍ക്കു് പല ആവശ്യങ്ങളുമുണ്ടു് എന്ന കാര്യം നമ്മള്‍  പലപ്പോഴും മറന്നു പോകുന്നു. മേല്പറഞ്ഞ രണ്ടും കുട്ടികള്‍ക്കു് ആവശ്യമില്ല എന്നതല്ലേ സത്യം. അവര്‍ക്കു് പ്രകൃത്യാലുള്ള നല്ല ഭക്ഷണവും ധാരാളം സ്നേഹവും അവരുടെ കഴിവിനും താത്പര്യത്തിനും അനുസരിച്ചു് ജീവിക്കാനും പഠിച്ചു് വളരാനുമുള്ള സാഹചര്യവുമല്ലേ വേണ്ടതു്.

Sunday, July 3, 2011

വെളിച്ചെണ്ണ നല്ലതുതന്നെ

(തേജസ് പത്രത്തിനുവേണ്ടി എഴുതിയതു്)

നൂറ്റാണ്ടുകളായി കേരളത്തില്‍ വ്യാപകമായി പാചകത്തിനു് ഉപയോഗിച്ചുവരുന്ന വെളിച്ചെണ്ണ ആരോഗ്യത്തിനു് നല്ലതല്ല എന്നു് ഡോക്‌ടര്‍മാര്‍ പറഞ്ഞുതുടങ്ങിയതു് കുറച്ചു് വര്‍ഷങ്ങള്‍ക്കു് മുമ്പാണു്. വെളിച്ചെണ്ണയില്‍ ഒരുപാടു് കോളസ്റ്ററോള്‍ ഉണ്ടു് എന്നതാണു് അതിനു് കാരണം പറഞ്ഞിരുന്നതു്. എന്നാല്‍ ഈ പ്രചരണം ചില തല്പര കക്ഷികളുടെ ഇടപെടല്‍ മൂലമാണു് എന്നു് വാദിക്കുന്നവരുണ്ടായിരുന്നു. അതേസമയം വെളിച്ചെണ്ണയില്‍ ധാരാളം പൂരിത കൊഴുപ്പുകള്‍ (saturated fats) ഉണ്ടു് എന്നു് പഠനങ്ങള്‍ ചൂണ്ടിക്കാട്ടി വിശദീകരിക്കാന്‍ വിദഗ്ദ്ധരുണ്ടായിരുന്നു. ഇത്തരം കൊഴുപ്പുകളാണു് രക്തത്തിലെ കോളസ്റ്ററോളിന്റെ അളവു് വര്‍ദ്ധിപ്പിക്കുന്നതു്. എങ്കിലും, വെളിച്ചെണ്ണയില്‍ പൂരിത കൊഴുപ്പുകള്‍ ഉണ്ടു് എന്നു സമ്മതിച്ചാല്‍പോലും തലമുറകളായി ഉപയോഗിച്ചുവരുന്ന ഈ എണ്ണ എങ്ങനെ പെട്ടെന്നു് കൊള്ളരുതാത്തതായി എന്ന ചോദ്യത്തിനു് ഒരു ഉത്തരവുമുണ്ടായില്ല. വെളിച്ചെണ്ണയെ നമ്മള്‍ വില്ലനായി കണ്ടുതുടങ്ങിയിട്ടു് കുറച്ചു കാലമായി. ഇപ്പോള്‍ ഭക്ഷണകാര്യത്തില്‍ വളരെ ശ്രദ്ധാലുക്കാളായി മാറുന്ന അമേരിക്കന്‍ ജനതയ്ക്കു മുന്നില്‍ വെളിച്ചെണ്ണ "ആരോഗ്യഭക്ഷണം'' (Health Food) ആയി അവതരിച്ചിരിക്കുന്നു! വെളിച്ചെണ്ണ ദോഷകരമല്ലെന്നു മാത്രമല്ല ചില രോഗങ്ങള്‍ വരാതിരിക്കാന്‍ നല്ലതാണു് എന്നാണു് ഇപ്പോള്‍ ചില ആരോഗ്യവിദഗ്ദ്ധര്‍ അവകാശപ്പെടുന്നതു്.

കോളസ്റ്ററോള്‍ എന്നു കേട്ടാല്‍ ആരോഗ്യം നശിപ്പിക്കുന്ന അനാവശ്യമായ എന്തോ വസ്തു എന്നാണു് നമുക്കു് പെട്ടെന്നു് തോന്നുക. എന്നാല്‍ എല്ലാ സസ്തന ജീവികളുടെയും കരളിലോ കുടലിലോ ഉത്പാദിപ്പിക്കുന്ന, ശരീരത്തിനു് വളരെ ആവശ്യമായ സ്റ്റിറോയ്ഡ് വര്‍ഗത്തില്‍പ്പെട്ട ജൈവരാസവസ്തുവാണു് കോളസ്റ്ററോള്‍. കരളില്‍ പിത്തരസം ഉത്പാദിപ്പിക്കുന്നതിനു് കോളസ്റ്ററോള്‍ സഹായിക്കുന്നു. സെല്ലുകളുടെ പ്രവര്‍ത്തനത്തിനു് കോളസ്റ്ററോള്‍ ആവശ്യമാണു്. മൃഗങ്ങളുടെയും സസ്യങ്ങളുടെയും കോശങ്ങളുടെ ചര്‍മ്മമെന്നോ ഭിത്തിയെന്നോ (cell wall) ഭാഗം നിര്‍മ്മിക്കാനും പരിപാലിക്കാനും കോളസ്റ്ററോള്‍ അത്യാവശ്യമാണു്. നമ്മുടെ പല ശരീരഭാഗങ്ങളുടെയും ധര്‍മ്മം പരിപാലിക്കുന്നതിനു് കോളസ്റ്ററോള്‍ ഉണ്ടായേ തീരൂ. ശരീരത്തിന്റെ പ്രവര്‍ത്തനത്തിനു് അത്യാവശ്യമായ ഘടകങ്ങളായ ഹോര്‍മ്മോണുകളുടെ ഉത്പാദനത്തിലും കോളസ്റ്ററോളിനു് പങ്കുണ്ടു്. അങ്ങനെ കോളസ്റ്ററോള്‍ ശരീരത്തിനു് വളരെയധികം ആവശ്യമായ ഒരു വസ്തുവാണു്.

എന്നാല്‍, "അധികമായാല്‍ അമൃതും വിഷം'' എന്ന പോലെ, അധികമായാല്‍ കോളസ്റ്ററോളും അപകടകാരിയാവാം. കോളസ്റ്ററോളില്‍ത്തന്നെ നല്ലതും ചീത്തയുമുണ്ടു്. ആവശ്യത്തിലധികമായാല്‍ ചീത്ത കോളസ്റ്ററോള്‍ എന്നറിയപ്പെടുന്ന വസ്തു രക്തധമനികളില്‍ അടിഞ്ഞുകൂടി അവയുടെ വ്യാസം കുറയ്ക്കുകയും അങ്ങനെ രക്തപ്രവാഹത്തിനു് തടസ്സം സൃഷ്ടിക്കുകയും ചെയ്യാം. ഇതാണു് ഹൃദ്രോഗങ്ങള്‍ക്കു് കാരണമാകുന്നതു്. നമ്മുടെ ശരീരത്തിനാവശ്യമായ കോളസ്റ്ററോളിന്റെ 80 ശതമാനത്തോളം കരളിലാണു് ഉത്പാദിപ്പിക്കുന്നതു്. ശേഷമുള്ളതു് നമ്മുടെ ഭക്ഷണത്തില്‍നിന്നു് ലഭിക്കുന്നു. പ്രധാനമായും മൂട്ടയുടെ മഞ്ഞക്കരു, ഇറച്ചി, ചീസ്, ചില എണ്ണകള്‍ തുടങ്ങിയവയില്‍ നിന്നാണു് നമുക്കു് കോളസ്റ്ററോള്‍ ലഭിക്കുന്നതു്. മുലപ്പാലില്‍ പോലും കോളസ്റ്ററോളുണ്ടു്. പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന കാര്യമായതുകൊണ്ടു് ആവര്‍ത്തിക്കട്ടെ. കോളസ്റ്ററോള്‍ ശരീരത്തിനു് ആവശ്യമാണു്. അതു് അധികമാകുമ്പോഴാണു് പ്രശ്നം.

കോളസ്റ്ററോളിനെക്കുറിച്ചുള്ള ഭയം അനേകം പേരുടെ ആഹാരരീതിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടു്. പാശ്ചാത്യരാജ്യക്കാര്‍ പലരും കൊഴുപ്പു കുറഞ്ഞ, ധാന്യകം (carbohydrate) ധാരാളമുള്ള, ഭക്ഷണക്രമത്തിലേക്കു് മാറി. ഈ ഭയം കേരളത്തിലെത്തിയപ്പോഴാണു് വെളിച്ചെണ്ണയിലുള്ള കോളസ്റ്ററോളിനെപ്പറ്റി നമ്മളെല്ലാം ബോധവാന്മാരായതും പകരം മറ്റു് എണ്ണകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതും.

വെളിച്ചെണ്ണയെക്കുറിച്ചു് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന ചില പഠനങ്ങള്‍ അതിന്റെ ഗുണങ്ങള്‍ പുറത്തു് കൊണ്ടുവന്നിട്ടുണ്ടു്. ഉദാഹരണമായി, രക്തം കട്ട പിടിക്കുന്നതു് തടയാനുള്ള വെളിച്ചെണ്ണയുടെ കഴിവു് കേരളത്തില്‍ നടന്ന ഒരു പഠനം വ്യക്തമാക്കി. വെളിച്ചെണ്ണ കഴിച്ചവര്‍ക്കു് സോയബീന്‍ എണ്ണ കഴിച്ചവരേക്കാള്‍ ശരീരഭാരവും അരക്കെട്ടിന്റെ വണ്ണവും കുറഞ്ഞതായി ബ്രസീലില്‍ നാല്പതു് സ്ത്രീകളില്‍ നടത്തിയ ഒരു പഠനം കണ്ടെത്തി. മാത്രമല്ല, വെളിച്ചെണ്ണ ഉപയോഗിച്ചവരുടെ ശരീരത്തിലുള്ള "നല്ല കോളസ്റ്ററോ''ളിന്റെ അളവു കൂടുകയും താരതമ്യേന ചീത്ത കോളസ്റ്ററോളി''ന്റെ അളവു് കുറയുകയും ചെയ്തു. കൂടാതെ, ശുദ്ധമായ വെളിച്ചെണ്ണയിലുള്ള കൊഴുപ്പു് അത്ര അപകടകാരിയല്ല എന്ന തിരിച്ചറിവും ഉണ്ടായിട്ടുണ്ടു്. മുമ്പു നടന്ന പഠനങ്ങള്‍ ഹൈഡ്രജനേറ്റഡ് (വനസ്പതി പോലെ ആക്കിയ) വെളിച്ചെണ്ണയില്‍ ആയിരുന്നതുകൊണ്ടാണു് അതില്‍ ദോഷം കണ്ടതു് എന്നു് കരുതപ്പെടുന്നു. ഹൈഡ്രജനേറ്റ് ചെയ്ത എല്ലാ എണ്ണകളും ശരീരത്തിനു് ഹാനികരമാണത്രെ.

ഇത്തരം പഠനങ്ങള്‍ വെളിച്ചെണ്ണയുടെ ഗുണങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കെയാണു് മറ്റൊരു തിരിച്ചറിവുണ്ടാകുന്നതു്. ആധുനിക ലോകത്തില്‍ വലിയ പ്രശ്നമായിവരുന്ന ഒരു രോഗമാണു് അല്‍ഷൈമേഴ്സ്. ഈ അവസ്ഥയിലാകുന്ന മനുഷ്യരുടെ കഷ്ടസ്ഥിതി തന്മാത്ര എന്ന ചലച്ചിത്രം ശക്തമായി ദൃശ്യവല്‍ക്കരിച്ചതു് ഓര്‍മ്മയുണ്ടാകുമല്ലോ. വര്‍ഷങ്ങളായി കോടിക്കണക്കിനു് ഡോളര്‍ ചെലവുചെയ്തു് ഇതിനെപ്പറ്റി ഗവേഷണം നടത്തുന്നുണ്ടെങ്കിലും അല്‍ഷൈമേഴ്സ് ഉണ്ടാകുന്നതു് എന്തുകൊണ്ടാണെന്നോ അതു് എങ്ങനെ ചികിത്സിക്കാമെന്നോ ഉള്ളതിനെപ്പറ്റി ഒരു വ്യക്തതയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണു് ചില സംശയങ്ങള്‍ ഉയര്‍ന്നു വന്നതു്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണു് ഭക്ഷണക്രമവും അല്‍ഷൈമേഴ്സുമായി ബന്ധമുണ്ടോ എന്നതു്.

മൃഗങ്ങളില്‍ നടത്തിയ പഠനങ്ങളില്‍നിന്നു് ചിലതരം ഭക്ഷണങ്ങള്‍ ഓര്‍മ്മശക്തി പരിപോഷിപ്പിക്കാന്‍ സഹായിക്കും എന്ന സൂചനകള്‍ ലഭിച്ചു. കൂടാതെ, ചിലതരം കൊഴുപ്പുകള്‍ തലച്ചോറിനു് കേടുവരാതിരിക്കാന്‍ സഹായിക്കും എന്നു് ചില പഠനങ്ങള്‍ സൂചിപ്പിക്കുകയും ചെയ്തു. കൊഴുപ്പുകള്‍ ഏതാണ്ടു് പൂര്‍ണ്ണമായിത്തന്നെ വര്‍ജ്ജിച്ചു് ധാന്യകം മാത്രമുള്ള ഭക്ഷണക്രമത്തിലേക്കു് പോയതിന്റെ പ്രശ്നമാണോ അല്‍ഷൈമേഴ്സിന്റെ കടന്നുകയറ്റം എന്നു് സംശയം തോന്നിത്തുടങ്ങാന്‍ ഇതൊക്കെ കാരണങ്ങളായി. തലച്ചോറിനു് ആവശ്യമായ കോളസ്റ്ററോള്‍ ലഭിക്കാത്തതായിരിക്കാം അല്‍ഷൈമേഴ്സിലേക്കു് നയിക്കുന്നതു് എന്നു് ഒരു പഠനറിപ്പോര്‍ട്ടില്‍ സൂചനയുണ്ടായി. "ശരീരഭാരത്തിന്റെ 2% മാത്രമാണു് തലച്ചോറു്. പക്ഷെ ശരീരത്തിലുള്ള കോളസ്റ്ററോളിന്റെ 25% തലച്ചോറിലാണു്. അവിടെ പല ആവശ്യങ്ങള്‍ക്കും കോളസ്റ്ററോള്‍ ആവശ്യമാണു്.'' എന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, പല അല്‍ഷൈമേഴ്സ് രോഗികളുടെ തലച്ചോറിലും കോളസ്റ്ററോളിന്റെ അളവു് കുറവാണെന്നു് പഠനങ്ങള്‍ കാണിച്ചിട്ടുമുണ്ടു്. കൊഴുപ്പും കോളസ്റ്ററോളും തീരെ കുറവുള്ള, ധാന്യകം ഏറെയുള്ള ഭക്ഷണം എങ്ങനെ അല്‍ഷൈമേഴ്സിലേക്കു് നയിക്കാം എന്നു് മറ്റൊരു പഠനം ചൂണ്ടിക്കാട്ടുകയും ചെയ്തു.

വെളിച്ചെണ്ണയോടുള്ള പ്രതിപത്തി വളരാന്‍ സഹായിച്ച കാര്യങ്ങളില്‍ ഒന്നു മാത്രമാണു് കോളസ്റ്ററോളിനോടുള്ള ഭയം കുറഞ്ഞുവരുന്നതു്. മുടിക്കും തൊലിക്കുമെല്ലാം വെളിച്ചെണ്ണ നല്ലതാണു് എന്നു് അതിന്റെ വക്താക്കള്‍ അവകാശപ്പെടുന്നുണ്ടു്. ലോറിക് ആസിഡ് (lauric acid) എന്നറിയപ്പെടുന്ന ഒരുതരം കൊഴുപ്പാണു് വെളിച്ചെണ്ണയിലുള്ളതു്. ഇതു് ശരീരത്തിനു് പല തരത്തില്‍ ഗുണം ചെയ്യുന്നതാണു് എന്നാണു് വെളിച്ചെണ്ണയുടെ വക്താക്കള്‍ പറയുന്നതു്. വലിയ ദോഷം ചെയ്യാത്ത ഈ കൊഴുപ്പു് \mbox{ബാക്‌ടീരിയ,} വൈറസ് തുടങ്ങിയ രോഗാണുക്കളെ---എച്ച്.ഐ.വി. ഉള്‍പ്പെടെ---പ്രതിരോധിക്കാന്‍ സഹായിക്കും എന്നതാണു് മറ്റൊരവകാശവാദം. തെളിവുകളില്ല എന്ന കാരണത്താല്‍ ഇതു് ശാസ്ത്രജ്ഞര്‍ പൂര്‍ണ്ണമായി അംഗീകരിക്കുന്നില്ല. എന്നാല്‍ അതിനെതിരായ തെളിവുകളും ഉള്ളതായി അറിവില്ല.

പാശ്ചാത്യരുടെ പല തരം ഭക്ഷണങ്ങള്‍ പാചകം ചെയ്യാന്‍ വെളിച്ചെണ്ണ നല്ലതാണു് എന്ന കണ്ടെത്തലാണു് അമേരിക്കയിലും മറ്റും വെളിച്ചെണ്ണയ്ക്കു് പ്രിയമേറാന്‍ മറ്റൊരു കാരണം. കേക്കും അതിനുള്ള ഐസിങ്ങും ഉണ്ടാക്കാന്‍ വെളിച്ചെണ്ണ ഉത്തമമാണു് എന്നവര്‍ കണ്ടെത്തി. ചില ഭക്ഷണങ്ങള്‍ക്കു് നല്ല രുചി നല്‍കാന്‍ വെളിച്ചെണ്ണയ്ക്കു് കഴിയും എന്നുമവര്‍ മനസിലാക്കി. അങ്ങനെ, വെളിച്ചെണ്ണ ഉപയോഗിക്കരുതു് എന്നു് ഇത്രയും കാലം നമ്മോടു പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ പറയുന്നതു്, മിതമായി ഉപയോഗിച്ചാല്‍ രുചിയുള്ള ആരോഗ്യദായകമായ ഭക്ഷണമുണ്ടാക്കാന്‍ വെളിച്ചെണ്ണ ഉത്തമമാണു് എന്നാണു്.

നൂറുകണക്കിനു് വര്‍ഷങ്ങളായി ഒരു പ്രദേശത്തു് ജീവിച്ചുവരുന്ന ജനസമൂഹം ആ പ്രദേശത്തു ലഭിക്കുന്ന കായ്‌കനികളുപയോഗിച്ചു് തയാറാക്കുന്ന ഭക്ഷണം തന്നെയാവണം ആ പ്രദേശത്തു് താമസിക്കുന്നവര്‍ക്കു് ഏറ്റവും ഉചിതം. തലമുറകളായി ഭക്ഷ്യവസ്തുക്കളുടെ ഗുണദോഷങ്ങള്‍ അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവണം. അതുകൊണ്ടു് നമ്മുടെ പരമ്പരാഗതമായ ഭക്ഷണക്രമം നമുക്കു് ഉത്തമം തന്നെയാവണം. അവനവന്റെ ശരീരത്തിനു് ഗുണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ എന്തെല്ലാമാണു് എന്നു് മണത്തും രുചിച്ചുമറിയാനുള്ള കഴിവു് മറ്റു മൃഗങ്ങള്‍ക്കെന്നപോലെ മനുഷ്യനും ഒരു കാലത്തു് ഉണ്ടായിരുന്നിരിക്കണം. ഈ കഴിവുകള്‍ നഷ്ടമായതു് എങ്ങനെയാണു് എന്നു് നാം മനസിലാക്കേണ്ടതാണു്.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു)

Friday, May 6, 2011

കാന്‍കണ്‍ സമ്മമേളനം

(തേജസ് പത്രത്തിനുവേണ്ടി എഴുതിയ ലേഖനം)
കാലാവസ്ഥാവ്യതിയാനവും അതിന്റെ അനന്തരഫലങ്ങളും അതുമായി ബന്ധപ്പെട്ടു് ലോകരാഷ്ട്രങ്ങള്‍ ചെയ്യേണ്ട കാര്യങ്ങളും ചര്‍ച്ച ചെയ്യാനായി ഐക്യരാഷ്ട്രസഭ വിളിച്ചുകൂട്ടിയ സമ്മേളനം മെക്സിക്കൊയിലെ കാന്‍കണ്‍ എന്ന സ്ഥലത്തു് ഇക്കഴിഞ്ഞ നവംബര്‍ 29 മുതല്‍ ഡിസംബര്‍ 10 വരെയുള്ള ദിവസങ്ങളില്‍ നടക്കുകയുണ്ടായല്ലൊ. കാലാവസ്ഥാവ്യതിയാനത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും ഫലപ്രദമായി ചെയ്യുന്നതിനു് വികസിത രാഷ്ട്രങ്ങളും വികസ്വര രാഷ്ട്രങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തടസമായി നില്‍ക്കെയാണു് ഈ സമ്മേളനവും നടന്നതു്. ലോകത്തെങ്ങുമുള്ള മനുഷ്യരുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന കാര്യമാണു് കാലാവസ്ഥാവ്യതിയാനം. ആ നിലയ്ക്കു് നാമെല്ലാം അതെക്കുറിച്ചു് മനസിലാക്കുകയും ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിനു് ഭീഷണി ഉണ്ടാക്കുന്ന വിധത്തില്‍ വ്യക്തികളൊ സംഘടനകളൊ രാഷ്ട്രങ്ങളൊ പ്രവര്‍ത്തിക്കാനിടയാകരുതു് എന്നു് ലോകരാഷ്ട്രങ്ങളുടെ ഭരണകര്‍ത്താക്കളോടു് ആവശ്യപ്പെടുകയും ചെയ്യേണ്ടതുണ്ടു്. ഇത്തരം തീരുമാനങ്ങളെടുക്കേണ്ടതു് ഭരണകര്‍ത്താക്കളോ സാമ്പത്തികമായോ രാഷ്ട്രീയമായോ സ്വാധീനമുള്ള കുറെപ്പേരോ മാത്രമല്ല എന്നതു് വ്യക്തമാണല്ലോ. ഈ സാഹചര്യത്തില്‍ കാന്‍കണ്‍ സമ്മേളനത്തില്‍ എന്തു് സംഭവിച്ചു എന്നു് നമുക്കു് പരിശോധിക്കാം.

കാലാവസ്ഥാവ്യതിയാനം എന്ന ഭീഷണിയെപ്പറ്റി മനസിലായപ്പോള്‍ അതിനെപ്പറ്റി ചര്‍ച്ച ചെയ്യാനും അതിനെ നേരിടാനായി എന്തെല്ലാം ചെയ്യണം എന്നു് തീരുമാനിക്കാനുമായി ഐക്യരാഷ്ട്രസഭ 1992 ജൂണ്‍ 3 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ഒരു സമ്മേളനം നടത്തുകയുണ്ടായി. ഭൌമ ഉച്ചകോടി (Earth Summit) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ സമ്മേളനത്തിന്റെ യഥാര്‍ത്ഥ നാമം പരിസ്ഥിതിയെയും വികസനത്തെയും സംബന്ധിക്കുന്ന ഐക്യരാഷ്ട്ര സമ്മേളനം (United Nations Conference on Environment and Development, UNCED) എന്നായിരുന്നു. അവിടെവച്ചു് കാലാവസ്ഥാവ്യതിയാനത്തെ സംബന്ധിക്കുന്ന ഒരു ഉടമ്പടി ചട്ടക്കൂടു് (UN Framework Convention on Climate Change, UNFCCC) തയാറാക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ അതില്‍ 192 അംഗങ്ങള്‍ ചേര്‍ന്നു കഴി‍ഞ്ഞിരുന്നു. ഇവര്‍ ചെയ്ത ആദ്യകാര്യങ്ങളിലൊന്നു് ഓരോ രാഷ്ട്രവും അന്തരീക്ഷത്തിലേക്കു് വിസര്‍ജ്ജിക്കുകയോ വായുവില്‍നിന്നു് നീക്കം ചെയ്യുകയോ ചെയ്യുന്ന ഹരിതഗ്രഹവാതകങ്ങളുടെ കണക്കുകള്‍ തയാറാക്കുക എന്നതാണു്. 1997ല്‍ ക്യോട്ടോ പ്രോട്ടോക്കോള്‍ എന്ന ഉടമ്പടി ഒപ്പിടുകയും വികസിത രാഷ്ട്രങ്ങള്‍ ഹരിതഗ്രഹവാതകങ്ങള്‍ പുറപ്പെടുവിക്കുന്നതിനു് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

1995 മുതല്‍ "അംഗങ്ങളുടെ സമ്മേളനം" (Conference of Parties) എന്ന പേരില്‍ UNFCCയിലെ അംഗങ്ങള്‍ എല്ലാ വര്‍ഷവും സമ്മേളിക്കുകയും കാലാവസ്ഥാവ്യതിയാനത്തെ നേരിടുന്നതിലുള്ള പുരോഗതി വിലയിരുത്തുകയും ചെയ്തുവരുന്നുണ്ടു്. ഓരോ വര്‍ഷവും ഓരോ സ്ഥലത്താണു് സമ്മേളനം നടക്കുന്നതു്. 2009ല്‍ ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനിലും 2008ല്‍ പോളണ്ടിലെ പോസ്‌നാനിലും 2007ല്‍ ഇന്‍ഡൊനേഷ്യയിലെ ബാലിയിലും 2002ല്‍ ന്യൂ ഡല്‍ഹിയിലും വച്ചാണു് സമ്മേളനം നടന്നതു്. ഇങ്ങനത്തെ പതിനാറാമത്തെ സമ്മേളനമാണു് 2010 ഡിസംബറില്‍ കാന്‍കണില്‍ നടന്നതു്. അതോടൊപ്പം ക്യോട്ടോ പ്രോട്ടോക്കോളിലെ അംഗങ്ങളുടെ ആറാമത്തെ സമ്മേളനവും നടന്നു.

ഇതിനു് മുമ്പു കോപ്പന്‍ഹേഗനില്‍ വച്ചു് 2009ല്‍ നടന്ന സമ്മേളനത്തില്‍ വച്ചു് എല്ലാ രാജ്യങ്ങള്‍ക്കും നിര്‍ബ്ബന്ധിതമായി ബാധകമാകുന്ന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നില്ല. ഇതു് ആ സമ്മേളനത്തിന്റെ ഭാഗികമായ പരാജയമായിട്ടാണു് പൊതുവില്‍ കണ്ടിരുന്നതു്. ഇക്കാരണത്താല്‍ 2010ലെ കാന്‍കണ്‍ സമ്മേളനത്തെക്കുറിച്ചു് പ്രതീക്ഷകള്‍ കുറവായിരുന്നു. കാന്‍കണ്‍ സമ്മേളനത്തിനു് തയാറെടുപ്പെന്ന നിലയില്‍ നാലു് സമ്മേളനങ്ങള്‍ 2010ല്‍ നടന്നിരുന്നു. ഇവയില്‍ മൂന്നെണ്ണം ജര്‍മ്മനിയിലെ ബോണ്‍ നഗരത്തില്‍ വച്ചും നാലാമത്തേതു് ചൈനയിലെ ടിയാന്‍ജിന്നില്‍ വച്ചും ആയിരുന്നു. ആദ്യത്തെ മൂന്നു് സമ്മേളനങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല എന്നായിരുന്നു റിപ്പോര്‍ട്ടു്. ചൈനയിലെ സമ്മേളനത്തിലാണെങ്കില്‍ ചെറിയ പുരോഗതി ഉണ്ടായതായി റിപ്പോര്‍ട്ടു ചെയ്തിരുന്നെങ്കിലും ചൈനയും അമേരിക്കയും തമ്മില്‍ കാര്യമായ തര്‍ക്കത്തിലാണു് ആ സമ്മേളനം അവസാനിച്ചതു്. കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച കാര്യങ്ങളില്‍ സമ്പന്ന രാഷ്ട്രങ്ങളും ദരിദ്ര രാഷ്ട്രങ്ങളും ഇപ്പോഴും രണ്ടു തട്ടില്‍ തന്നെയാണു് എന്നു് സെപ്റ്റംബറില്‍ ചൈന പ്രഖ്യാപിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനായി ഒരു പുതിയ ഉടമ്പടി കാന്‍കണില്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി-മൂണ്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണു് കാന്‍കണ്‍ സമ്മേളനം നടന്നതു്.

കൂടാതെ കാലാവസ്ഥാവ്യതിയാനം ഏറ്റവുമധികം ബാധിക്കും എന്നു് കരുതപ്പെടുന്ന 12 രാജ്യങ്ങള്‍ ഉഷ്ണമേഖലാ ശാന്തസമുദ്രത്തിലെ കിറബാസ് (Kiribati) എന്ന ദ്വീപരാഷ്ട്രത്തില്‍ നവംബര്‍ 9-10 തീയതികളില്‍ സമ്മേളിക്കുകയുണ്ടായി. ഇതുതന്നെ ഇതിനുമുമ്പു് മാലദ്വീപില്‍ 2009ല്‍ നടന്ന ഒരു സമ്മേളനത്തിന്റെ തുടര്‍ച്ചയായിരുന്നു. കാലാവസ്ഥാവ്യതിയാനം ഏmalറ്റവുമധികം ബാധിക്കാവുന്ന രാഷ്ട്രങ്ങള്‍ ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്കു് ധാര്‍മ്മികമായ നേതൃത്വം നല്‍കുകയും കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാനുള്ള നടപടികള്‍ സ്വമേധയാ ആരംഭിക്കുകയും അവരുടെ പങ്കാളികളുമായി ചേര്‍ന്നു് ഐക്യരാഷ്ട്രസഭ നടത്തുന്ന ശ്രമങ്ങള്‍ക്കു് യോജിക്കുന്ന വിധത്തില്‍ സാഹചര്യമൊരുക്കാന്‍ സഹായിക്കുകയും ചെയ്യുക എന്നതായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം.

ക്യോട്ടോ പ്രോട്ടോക്കോള്‍ പോലെ രാഷ്ട്രങ്ങള്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള, നിയമപരമായ ബാദ്ധ്യതയുള്ള, ഒരു ഉടമ്പടി ഉണ്ടാക്കുക എന്നതാണു് ഇത്തരം സമ്മേളനങ്ങളില്‍നിന്നു് പ്രതീക്ഷിക്കുന്നതു്. എന്നാല്‍ അത്തരമൊരു ഉടമ്പടി കാന്‍കണില്‍ ഉണ്ടായില്ല. പകരം കോപ്പന്‍ഹേഗനില്‍ സംഭവിച്ചതുപോലെ നിയമപരമായ ബാദ്ധ്യതയില്ലാത്ത പരസ്പരധാരണ മാത്രമാണു് അവിടെ ഉണ്ടായതു്. വികസിത-വകസ്വര രാഷ്ട്രങ്ങളുടെ കാഴ്ചപ്പാടിലുള്ള വ്യത്യാസം തന്നെയാണു് ഇതിനു് കാരണമായതു്. താപനിലയിലുള്ള വര്‍ദ്ധന വ്യവസായവല്‍ക്കരണത്തിനു് മുമ്പുണ്ടായിരുന്നതിനെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസില്‍ കവിയാതെ നോക്കണം എന്നുള്ളതായിരുന്ന ധാരണയിലെ ഒരു ഇനം. കോപ്പന്‍ഹേഗനില്‍ ഉരുത്തിരിഞ്ഞ ധാരണയില്‍ പറയുന്നതുപോലെ സമ്പന്ന രാഷ്ട്രങ്ങള്‍ വമിക്കുന്ന ഹരിതഗ്രഹ വാതങ്ങളുടെ അളവില്‍ കുറവുവരുത്തണമെന്നും ദരിദ്രരാഷ്ട്രങ്ങള്‍ അത്തരം നടപടികള്‍ക്കു് പദ്ധതിയിടണം എന്നും ധാരണയായി. ഇതിനു് ദരിദ്ര രാഷ്ട്രങ്ങളെ സഹായിക്കാന്‍ ഒരു "ഹരിത കാലാവസ്ഥാ നിധി" (Green Climate Fund) ഉണ്ടാക്കാനും ഈ നിധി 2020ഓടെ പ്രതിവര്‍ഷം പതിനായിരം കോടി ഡോളറായിരിക്കണം എന്നും ധാരണയായി.

എന്നാല്‍ പല കാര്യങ്ങളും അവ്യക്തമായിത്തന്നെ നിലനില്‍ക്കുന്നു. ഉദാഹരണമായി, മേല്പറഞ്ഞ നിധി എവിടെനിന്നു് ഉണ്ടാകും എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായില്ല. ഹരിതഗ്രഹവാതകങ്ങള്‍ പുറപ്പെടുവിക്കുന്നതില്‍ വികസ്വര രാഷ്ട്രങ്ങള്‍ നിയന്ത്രണം കൊണ്ടുവരണമൊ അതോ വികസിത രാഷ്ട്രങ്ങള്‍ അതു് ചെയ്തതിനു് ശേഷം മാത്രം മതിയൊ എന്നതു് അവ്യക്തമായി തുടരുന്നു. ഇത്തരം അവ്യക്തത തുടരുന്നതില്‍ സമ്മേളനം ശക്തമായി വിമര്‍ശിക്കപ്പെട്ടു. എന്നാല്‍ നിലനിന്നിരുന്ന സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഇത്രയെങ്കിലും സാധിച്ചതു് ഒരു നേട്ടം തന്നെയാണു് എന്നു് ചിലര്‍ കരുതുന്നു.

കാലാവസ്ഥാവ്യതിയാനം സത്യമാണോ മിഥ്യയാണോ എന്നു് സംശയിക്കുന്നവരുണ്ടു്. ഐക്യരാഷ്ട്രസഭ സ്ഥാപിച്ച കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അന്തര്‍സര്‍ക്കാര്‍ സമിതി (Intergovernmental Panel on Climate Change, IPCC) ആയിരക്കണക്കിനു് ശാസ്ത്രജ്ഞരുടെ പഠനങ്ങള്‍ മുന്‍നിര്‍ത്തി പറയുന്നു സത്യമാണെന്നു്. ഇതു് ശരിയായിരിക്കാനാണു് സാദ്ധ്യത ഏറെ. അങ്ങനെയല്ലെന്നാണു് ഭാവിയിലെ അനുഭവം തെളിയിക്കുന്നതെങ്കില്‍ പോലും ആ സാദ്ധ്യത കാര്യമായി എടുക്കാതെ പ്രവര്‍ത്തിക്കുന്നതു് മനുഷ്യരാശിക്കു് നന്നല്ല. കാരണം അതു് സത്യമാണെന്നു് തെളിഞ്ഞു കഴിയുമ്പോഴേക്കു് അക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ വളരെ വൈകിപ്പോകും. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി ശാസ്ത്രലോകം പറഞ്ഞ കാര്യങ്ങളൊന്നും നടപ്പാക്കാനുള്ള ധാരണകള്‍ ഇതുവരെ ആയിട്ടില്ല. ഒരു വശത്തു് തങ്ങളുടെ ജീവിതരീതിയില്‍ മാറ്റം വരുത്താന്‍ മടിക്കുന്ന സമ്പന്നവര്‍ഗം ഇതിനു് പല രീതിയില്‍ തടസ്സം നില്‍ക്കുന്നു. എന്നാല്‍ തങ്ങളുടെ ജീവന്‍ പോലും നിലനിര്‍ത്താനാകുമോ എന്ന ശങ്കയിലാണു് വികസ്വര രാഷ്ട്രങ്ങളിലെയും ചെറിയ ദ്വീപരാഷ്ട്രങ്ങളിലെയും ജനങ്ങള്‍.

കേരളം പോലുള്ള പ്രദേശത്തു് കാലാവസ്ഥാവ്യതിയാനം കാര്യമായ നഷ്ടങ്ങളുണ്ടാക്കാം. എന്നാല്‍ ലോകത്തിലെ എല്ലാ ജനതകളും ചേര്‍ന്നല്ലാതെ ഒഴിവാക്കാനാവാത്ത പ്രശ്നമാണു് കാലാവസ്ഥാവ്യതിയാനം. ഇവിടെ നമുക്കു് ചെയ്യാവുന്നതു് രണ്ടു കാര്യങ്ങളാണു്. ഒന്നു്, ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാടു് ശക്തമാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുക. രണ്ടു്, കാലാവസ്ഥാവ്യതിയാനം നമ്മളെ എങ്ങനെയെല്ലാം ബാധിക്കാം എന്നു് മനസിലാക്കി അതിനു് വേണ്ട തയാറെടുപ്പു നടത്തുക. ഇപ്പോഴത്തെയും വരും കാലങ്ങളിലെയും സര്‍ക്കാരുകള്‍ ഇതു് ചെയ്യുമെന്നു് നമുക്കു് പ്രതീക്ഷിക്കാം.


(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Tuesday, March 29, 2011

കുട്ടികള്‍ നന്നായി ഉറങ്ങണം

ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിലേക്കു് ചെന്നുപെടുന്നതിനുള്ള ഒരു കാരണം അവര്‍ക്കു് ആവശ്യത്തിനുള്ള ഉറക്കം ലഭിക്കാത്തതായിരിക്കാം എന്നു് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. അമേരിക്കയിലെ ഒമാഹയിലുള്ള നെബ്രാസ്ക്ക സര്‍വ്വകലാശാലയുടെ ക്രിമിനോളജിയുടെയും ക്രിമിനല്‍ നീതിയുടെയും പഠനകേന്ദ്രത്തിലെ നാലു ഗവേഷകരാണു് ഒക്ടോബര്‍ പത്താം തീയതി പുറത്തുവന്ന ഈ പഠനറിപ്പോര്‍ട്ടിന്റെ കര്‍ത്താക്കള്‍. പതിനഞ്ചു വര്‍ഷം മുമ്പു് ഒരു പഠനത്തിനായി ശേഖരിച്ച വിവരങ്ങളായിരുന്നു ഇവരും പഠനത്തിനു് ഉപയോഗിച്ചതു്. അനാരോഗ്യകരമായ പ്രവണതകളുമായി ബന്ധപ്പെടുത്തി അമേരിക്കയിലെ കൌമാരപ്രായക്കാരുടെ ആരോഗ്യപ്രശ്നങ്ങള്‍ വിശകലനം ചെയ്യുകയായിരുന്നു ആ പഠനത്തിന്റെ ഉദ്ദേശ്യം. 14,382 ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളെയാണു് ഇതിനായി അവര്‍ പഠനവിധേയരാക്കിയതു്.

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ ഒരു സൂചകമാണു് ഉറക്കം. മാനസികമായ പിരിമുറുക്കം, വര്‍ദ്ധിച്ച രക്തസമ്മര്‍ദ്ദം, തുടങ്ങി പലതും ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ വഷളാകാം. മറിച്ചു് ആവശ്യത്തിനു് ഉറക്കം ലഭിക്കാത്തതു് മാനസിക പിരിമുറുക്കവും രക്തസമ്മര്‍ദ്ദവും വര്‍ദ്ധിക്കാനും ശ്രദ്ധ കുറയ്ക്കാനും മറ്റും കാരണമാവാം. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ നീര്‍വീഴ്ച കുറയ്ക്കാന്‍ പോലും ശരിയായ ഉറക്കം സഹായിക്കും എന്നു് പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ടു്. എന്നാല്‍, വേണ്ടത്ര ഉറക്കമില്ലായ്മ കൌമാരപ്രായക്കാരെ കുറ്റകൃത്യങ്ങളിലേക്കു് നയിക്കാന്‍ സാദ്ധ്യതയുണ്ടു് എന്നു് ആദ്യമായിട്ടാണു് സൂചന ലഭിക്കുന്നതു്.

1980കളിലും 90കളിലും HIV/AIDS \mal പകര്‍ച്ചവ്യാധിയെപ്പറ്റി മനസിലാക്കേണ്ടി വന്നപ്പോഴാണു് കൌമാരപ്രായക്കാരുടെ ലൈംഗിക ശീലങ്ങളും ആരോഗ്യസ്ഥിതിയും പഠിക്കാനായി അമേരിക്കന്‍ സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തെ പദ്ധതി ആവിഷ്ക്കരിച്ചതു്. National Longitudinal Study of Adolescent Health (കൌമാരപ്രായക്കാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള തുടര്‍ച്ചയായ പഠനം) എന്നായിരുന്നു ഇതിന്റെ പേരു്. കൌമാരപ്രായക്കാരുടെ ലൈംഗികതയെപ്പറ്റി ദേശീയതലത്തിലുള്ള ഏക പഠനം ഇതായിരിക്കാം. (1991ല്‍ മറ്റൊരു പഠനം അമേരിക്കന്‍ സര്‍ക്കാര്‍ അംഗീകരിച്ചുവെങ്കിലും കുട്ടികള്‍ ലൈംഗികബന്ധത്തെ നിസ്സാരമായി കാണാനിടയാക്കും എന്നു് പലരും കുറ്റപ്പെടുത്തിയതിനെത്തുടര്‍ന്നു് ഈ പഠനം നിര്‍ത്തിവച്ചു.) ഇതിനു വേണ്ടി അമേരിക്കയില്‍ ദേശീയതലത്തില്‍ വളരെയധികം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അതേ വിവരങ്ങള്‍ തന്നെയാണു് പുതിയ പഠനത്തിനും ഉപയോഗിച്ചിരിക്കുന്നതു്.

ആവശ്യത്തിനു് ഉറങ്ങുന്നതു് ആരോഗ്യത്തിനു് നന്നാണെന്നും ആവശ്യത്തിനു് ഉറക്കം ലഭിക്കാത്തതു് പല ശാരീരിക പ്രശ്നങ്ങള്‍ക്കും കാരണമാകാം എന്നും മുമ്പേ തന്നെ വ്യക്തമായിരുന്നു എങ്കിലും കൌമാരപ്രായക്കാരുടെ കുറ്റകൃത്യങ്ങളെക്കുറിച്ചു് പഠിക്കുന്നവര്‍ ഇതുവരെ ഉറക്കത്തിന്റെ പങ്കിനെക്കുറിച്ചു് ശ്രദ്ധിച്ചിരുന്നില്ല. പുതിയ പഠനത്തിന്റെ ഉദ്ദേശ്യം ആ കുറവു് പരിഹരിക്കുക എന്നതായിരുന്നു. 8-10 മണിക്കൂര്‍ ഉറക്കം ലഭിക്കുന്ന കൌമാരപ്രായക്കാരുടെ ഇടയിലുള്ളതിനെക്കാള്‍ ഏഴു മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരുടെ ഇടയില്‍ കുറ്റവാസനയുള്ളവര്‍ പ്രകടമായി കൂടുതലാണു് എന്നാണു് പഠനഫലം കാണിച്ചതു്. മാത്രമല്ല, ദിവസം 5 മണിക്കൂറോ അതില്‍ താഴെയോ മാത്രം ഉറങ്ങുന്ന കൌമാരപ്രായക്കാരുടെ ഇടയില്‍ ഹിംസാത്മകമായ കുറ്റകൃത്യവാസന പ്രകടമായി കൂടുതലാണെന്നും ഈ പഠനം സൂചിപ്പിക്കുന്നു.

കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള വാസന ഉണ്ടാക്കുന്നതില്‍ ആവശ്യത്തിനു് ഉറക്കം ലഭിക്കാത്തതിനു് ഒരു പ്രധാന പങ്കുണ്ടായിരിക്കാം എന്നാണു് ഈ പഠനം കാണിക്കുന്നതു്. കുറ്റവാസന ഉണ്ടാക്കുന്നതിനു് കാരണമാകുന്നതില്‍ ഇന്നുവരെ ശ്രദ്ധിക്കാതിരുന്ന ഒരു കാര്യമാണു് ഉറക്കം. ജീവിതത്തല്‍ നേട്ടങ്ങളുണ്ടാക്കാനും മറ്റും പരക്കം പായുന്നതിനിടയില്‍ ഒരുപക്ഷെ വളരെയധികം നഷ്ടമാകുന്ന ഒരു കാര്യം കൂടിയാണു് ഉറക്കം. ഹൃദ്‌രോഗങ്ങളും രക്തസമ്മര്‍ദ്ദവും മറ്റും വര്‍ദ്ധിച്ചു വരുന്നതില്‍ ഉറക്കക്കുറവിനും ഒരു പങ്കുണ്ടായിരിക്കണം. മറിച്ചു്, ഉറക്കം ആവശ്യത്തിനു് ലഭിക്കാതിരിക്കുന്നതിനു് ഇന്നത്തെ ജീവിതരീതിക്കു്, വിശേഷിച്ചു് അവനവന്‍ ലക്ഷ്യമിടുന്ന നേട്ടങ്ങള്‍ കൈവരിക്കാനുള്ള മാനസിക സമ്മര്‍ദ്ദത്തിനു്, കാര്യമായ പങ്കുണ്ടാവണം.

ഇന്ത്യയിലും കേരളത്തിലും കൌമാരപ്രായത്തില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ വളരെയധികമില്ല. എന്നാല്‍ അതു് വര്‍ധിച്ചുവരുന്നില്ലേ എന്നു് പരിശോധിക്കേണ്ടതുണ്ടു്. ഈ സന്ദര്‍ഭത്തില്‍ പ്രസക്തമായ മറ്റൊരു പഠനത്തിന്റെ കാര്യം ഇവിടെ പറയേണ്ടതുണ്ടു്. 2004ല്‍ അമേരിക്കയിലെ അരിസോണ സ്റ്റേറ്റ് സര്‍വ്വകലാശാലയിലെയും ചൈനയിലെ ഷാന്‍ഡോങ്ങ് സര്‍വ്വകലാശാലയിലെയും ക്സിയാന്‍ചെങ്ങ് ലിയു നടത്തിയ പഠനമാണിതു്. ഉറക്കശീലങ്ങളും ഉറക്കത്തിന്റെ പ്രശ്നങ്ങളും ആത്മഹത്യാപ്രവണതയുമാണു് അദ്ദേഹം പഠനവിധേയമാക്കിയതു്. അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണു്. പഠനവിധേയമാക്കിയവരില്‍ 19.3% പേരാണു് ആത്മഹത്യയെപ്പറ്റി ചിന്തിച്ചിട്ടുണ്ടു് എന്നു പറഞ്ഞതു് -- അതായതു് ഏതാണ്ടു് അഞ്ചു പേരില്‍ ഒരാള്‍! കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഒരിക്കലെങ്കിലും ആത്മഹത്യാശ്രമം നടത്തിയവര്‍ 10.5% പേരാണു്. 16.9% പേര്‍ ഉറക്കക്കുറവിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടായീരുന്നു. മുമ്പിലത്തെ ഒരു മാസത്തില്‍ പേടിസ്വപ്നങ്ങള്‍ കാണുന്നുണ്ടായിരുന്നു എന്നു് പറഞ്ഞവര്‍ പകുതിയോളമാണു്. ആകെ പഠനവിധേയമായവര്‍ ശരാശരി ഉറങ്ങിയിരുന്നതു് 8 മണിക്കൂറില്‍ താഴെയായിരുന്നു. വിദ്യാര്‍ത്ഥികളില്‍ ഉറക്കത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്ന വളരെ പ്രധാനമായ പഠനമാണിതു്.

കേരളത്തില്‍ ഇന്നു് നമ്മള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണു് പല കുട്ടികളും ചെറുപ്പക്കാരും, ചിലപ്പോള്‍ നമുക്കു് അറിയാവുന്ന കാരണങ്ങളില്ലെങ്കില്‍ പോലും, ആത്മഹത്യ ചെയ്യുന്നതു്. ഇതു് പഠനവിധേയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എന്നാല്‍ മുകളില്‍ സൂചിപ്പിച്ച പഠനങ്ങള്‍ നമുക്കു് ചില കാര്യങ്ങള്‍ മനസിലാക്കിത്തരേണ്ടതാണു്. പല വിദ്യാര്‍ത്ഥികളും അതിരാവിലെ ട്യൂഷനു് പോയാല്‍ തിരികെ വീട്ടില്‍ വരുന്നതു് രാത്രിയായ ശേഷമാണു്. അതിനു ശേഷം വേണം ക്ലാസിലെ അദ്ധ്യാപകരും ട്യൂഷന്‍ മാസ്റ്റര്‍മാരും നല്‍കിയിട്ടുള്ള പഠനപ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതു്. ഇതിനെല്ലാം ശേഷം മാനസികോല്ലാസത്തിനു് അവര്‍ക്കു് ആവശ്യമായ സമയം കിട്ടുന്നില്ല. ആകെക്കൂടിയുള്ള ടെലിവിഷന്‍ കാണല്‍ എന്ന പരിപാടി മാനസികോല്ലാസമായി കാണാനാവില്ല. ഇതിനെല്ലാം സമയം മാറ്റിവെച്ച ശേഷം പലര്‍ക്കും ആവശ്യായത്ര ഉറങ്ങാന്‍ സമയം കിട്ടുന്നുണ്ടാവില്ല. കുട്ടിക്കാലത്തെ ഈ ജീവിതശൈലി അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നുണ്ടാവണം. നമ്മളിതു് വേണ്ടവിധത്തില്‍ പഠിച്ചിട്ടില്ല.

ഇന്നത്തെ ജീവിതത്തില്‍ നമ്മള്‍ വളരെയധികം പ്രാധാന്യം നല്‍കുന്നതു് നേട്ടങ്ങളിലാണു്. വിദ്യാഭ്യാസകാലത്തു് മറ്റുള്ളവരേക്കാള്‍ മാര്‍ക്കുവാങ്ങുന്നതിനാണു് നമ്മള്‍ കുട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതു്. അതു് നേടാനായി രാത്രികാലത്തു് ഉണര്‍ന്നിരുന്നു് പഠിക്കാനായി നമ്മള്‍ കാപ്പിയോ കട്ടന്‍ചായയോ എല്ലാം ഉണ്ടാക്കിക്കൊടുക്കുന്നു. പഠിക്കുന്ന കാര്യങ്ങള്‍ മനസിലാക്കുന്നതിനേക്കാള്‍ മാര്‍ക്കിനു് പ്രാധാന്യം നല്‍കുന്നതിനാല്‍ കുട്ടികള്‍ കാര്യങ്ങള്‍ വേണ്ടവിധം മനസിലാക്കാന്‍ ശ്രമിക്കുന്നില്ല. ക്ലാസിലെ മത്സരം കാരണം ശ്രദ്ധ ഏറ്റവും കൂടുതല്‍ മാര്‍ക്കു് വാങ്ങുന്നതില്‍ മാത്രമാകുന്നു. പരീക്ഷകളില്‍ ‌ തന്റെ കഴിവിന്റെ പരമാവധി നന്നായി എഴുതാന്‍ ശ്രമിക്കുന്നു. ഉറക്കം കളഞ്ഞും പഠിക്കാന്‍ ശ്രമിക്കുന്നു. മാതാപിതാക്കളും മറ്റു ബന്ധുക്കളും ഇതിനെയെല്ലാം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പക്ഷെ ഇതെല്ലാം കുട്ടികളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നു് നമ്മള്‍ അന്വേഷിക്കുന്നതേയില്ല. ഇതൊക്കെത്തന്നെ ആവുമോ കുട്ടികളുടെ ആത്മഹത്യയിലേക്കു് നയിക്കുന്നതു്? നമ്മളതു് അന്വേഷിക്കേണ്ടതല്ലേ? അവര്‍ നമ്മുടെ മക്കളല്ലേ?

സാമ്പത്തികമായി മെച്ചപ്പെടാനും ``പുരോഗതി'' കൈവരിക്കാനുമുള്ള നമ്മുടെ പരക്കം പാച്ചില്‍ തുടങ്ങിയിട്ടു് അധികം കാലമായില്ല. ആ രംഗത്തു് നമ്മേക്കാള്‍ വളരെദൂരം പോയിക്കഴിഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള അനുഭവപാഠങ്ങള്‍ അവഗണിക്കുന്നതു് നമുക്കു് പ്രശ്നങ്ങളുണ്ടാക്കുകയേയുള്ളൂ. മേല്പറഞ്ഞ പഠനങ്ങള്‍ പോലെയുള്ള പലതും അത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ നമ്മെ സഹായിക്കേണ്ടതാണു്. നമ്മളെല്ലാം ഇത്തരം കുറേ കാര്യങ്ങള്‍ ശ്രദ്ധിച്ചുവെങ്കില്‍!

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് \eng by-sa \mal ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)
(തേജസ് പത്രത്തിനുവേണ്ടി എഴുതിയ ലേഖനം)

വേരറ്റുപോകുന്ന സസ്യങ്ങള്‍

ലോകത്തെ സസ്യങ്ങളില്‍ ഇരുപതു് ശതമാനത്തിലധികം വംശനാശം നേരിടുന്നു എന്നു് ഒരു പഠനം വ്യക്തമാക്കിയിരിക്കുന്നു. ലണ്ടനിലെ ക്യൂ (Kew) എന്ന സ്ഥലത്തുള്ള റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ നേതൃത്വം നല്‍കിയ ഈ പഠനത്തില്‍ ലണ്ടനിലെ നാച്ചുറല്‍ ഹിസറ്ററി മ്യൂസിയവും ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറും (International Union for the Conservation of Nature, IUCN) പങ്കെടുത്തിരുന്നു.

പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പല ജന്തുക്കളും സസ്യങ്ങളും വംശനാശത്തിനു് വിധേയമായിട്ടുണ്ടു്. പരിണാമത്തിന്റെ ഫലമായി സ്വാഭാവികമായി ഉണ്ടായതും ചിലപ്പോഴൊക്കെ കാലാവസ്ഥയില്‍ വന്ന മാറ്റങ്ങളുടെ ഫലമായി ഉണ്ടായതുമാണു് ഈ വംശനാശം. ഭൂമിയില്‍ എല്ലാക്കാലത്തും ഉണ്ടായിരുന്ന സസ്യങ്ങളും ജന്തുക്കളും ചേര്‍ത്തുവച്ചാല്‍ അതിന്റെ ഏതാണ്ടു് 99 ശതമാനവും ഇല്ലാതായിട്ടുണ്ടു് എന്നു് കണക്കാക്കപ്പെടുന്നു. ഇങ്ങനെ വംശനാശം നേരിട്ട മൃഗങ്ങളില്‍ ഒരുപക്ഷെ ഏറ്റവും പ്രസിദ്ധം ദിനോസാറുകളായിരിക്കും. എന്നാല്‍ തീര്‍ച്ചയായും അവ മാത്രമല്ല. പല ജന്തുവര്‍ഗങ്ങളും സസ്യങ്ങളും ഇതുപോലെ വേരറ്റു പോയിട്ടുണ്ടു്. ഉദാഹരണമായി, മനുഷ്യന്‍ ഉത്ഭവിക്കുന്നതിനു് മുമ്പു് ഉണ്ടായിരുന്ന, മനുഷ്യനെപ്പോലെയുള്ള നിയാന്‍ഡര്‍ത്താല്‍ മനുഷ്യന്‍ (Neanderthal Man) എന്ന പേരിലറിയപ്പെടുന്ന ഹോമോ നിയാന്‍ഡര്‍ത്താലെന്‍സിസ് (Homo neanderthalensis) ഇങ്ങനെ വംശനാശം വന്നുപോയ ജന്തുവര്‍ഗമാണു്. മനുഷ്യനുമായി മത്സരിച്ചു് നിലനില്‍ക്കാനാവാതെയായിരിക്കണം ആ ജീവിവര്‍ഗം നശിച്ചുപോയതു്.

മേല്പറഞ്ഞ വംശനാശം പക്ഷെ വളരെ സാവധാനത്തിലാണു് നടന്നതു്. എന്നാല്‍ അപൂര്‍വ്വമായി അനേകം ജീവിവര്‍ഗങ്ങളുടെ വംശനാശം ചെറിയ കാലയളവില്‍ നടന്നതായി തെളിവുണ്ടു്. ഏതാണ്ടു് ആറര കോടി വര്‍ഷം മുമ്പു് ദിനോസാറുകള്‍ ഇല്ലാതെയായതു് ഇത്തരമൊരു സംഭവമായിരുന്നു. അന്നു് നിലവിലുണ്ടായിരുന്ന ജൈവരൂപങ്ങളില്‍ അമ്പതു് ശതമാനത്തോളം ഇല്ലാതെയായി എന്നു് ഗവേഷകര്‍ വിശ്വസിക്കുന്നു. ഏതാണ്ടു് ഇരുപത്തഞ്ചു് കോടി വര്‍ഷം മുമ്പു് (ഭൂഖണ്ഡങ്ങളെല്ലാം ഒന്നിച്ചു ചേര്‍ന്നു് കിടന്നിരുന്ന കാലത്തു്) ഉണ്ടായ സംഭവമാവണം ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ജീവിവര്‍ഗങ്ങളുടെ നാശത്തിനു് കാരണമായതു്. അന്നു് കടലിലെ ഏതാണ്ടു് 90 ശതമാനവും കരയിലെ ഏതാണ്ടു് 70 ശതമാനവും ജീവികള്‍ വേരറ്റു പോയി എന്നു് കരുതപ്പെടുന്നു. ഒരു ഉല്‍ക്കയോ വാല്‍നക്ഷത്രമോ ഭൂമിയുമായി കൂട്ടിയിടിച്ചതിന്റെ ഫലമായിരിക്കാം ഇതു്.

ഒരു ജീവിവര്‍ഗത്തില്‍ ഏതാനും വ്യക്തികള്‍ മാത്രം അവശേഷിക്കുമ്പോള്‍ ആ വര്‍ഗത്തിനു് പുനരുല്പാദനത്തിലൂടെ നിലനില്‍ക്കാന്‍ സാധ്യമല്ലാത്ത സ്ഥിതി എത്താം. അപ്പോള്‍ത്തന്നെ അതിന്റെ വംശനാശം ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ ആ വര്‍ഗത്തിലെ അവസാനത്തെ വ്യക്തിയുടെ മരണത്തോടെ മാത്രമാണു് വംശനാശം സംഭവിച്ചതായി കണക്കാക്കുന്നതു്. ഇങ്ങനെ വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ച ചില ജന്തുക്കളെ പിന്നീടു് കണ്ടെത്തിയിട്ടുണ്ടു്. ഒരു വസ്തു കണ്ടിട്ടില്ല എന്നതുകൊണ്ടു് അങ്ങനെയൊന്നില്ല എന്നു കണക്കാക്കാനാവില്ലല്ലോ. എന്നാല്‍ പിന്നീടു് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത ജൈവരൂപങ്ങളും നിരവധിയാണു്. ഇന്നത്തെ അറിവിന്റെ അടിസ്ഥാനത്തിലേ നമുക്കു് സംസാരിക്കാനാകൂ.

ഇടയ്ക്കൊക്കെ ഹ്രസ്വകാലംകൊണ്ടു് നിരവധി ചെടികളും മൃഗങ്ങളും വംശനാശം നേരിട്ട സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ വംശനാശം വളരെ സാവധാനത്തിലാണു് മുമ്പൊക്കെ സംഭവിച്ചിരുതു് എന്നു് കാണാം. എന്നാല്‍ മനുഷ്യന്‍ ഉത്ഭവിച്ചതിനു ശേഷമുള്ള കാര്യം അങ്ങനെയല്ല -- വിശേഷിച്ചു് സാങ്കേതികമായു സാമ്പത്തികമായും ഉയര്‍ന്നു തുടങ്ങിയതിനു് ശേഷം. ഏതാണ്ടു് പതിനാറാം നൂറ്റാണ്ടു മുതല്‍ മൃഗങ്ങളുടെയും സസ്യങ്ങളുടെയും വംശനാശം വളരെ വേഗത്തില്‍ സംഭവിച്ചുതുടങ്ങി എന്നാണു് സൂചന. പലപ്പോഴും മനുഷ്യന്റെ അത്യാര്‍ത്തി തന്നെയായിരുന്നു അതിനു് കാരണം. മൌറീഷ്യസില്‍ കണ്ടുവന്നിരുന്ന ഡോഡൊ എന്ന മൃഗം ഇതിനു് നല്ല ഉദാഹരണമാണു്. കണ്ടാല്‍ ഏതാണ്ടു് കോഴിയെപ്പോലെയിരിക്കുന്ന, പറക്കാനാവാത്ത, മൃഗമായിരുന്നു ഡോഡൊ. അതിനെ ഭക്ഷിക്കുന്ന മൃഗങ്ങളില്ലാത്ത പരിസ്ഥിതിയില്‍ ജീവിക്കുന്നതിനാല്‍ മനുഷ്യരെ കണ്ടാല്‍ പേടിച്ചോടാത്ത, താത്പര്യത്തോടെ അടുത്തു വരുന്ന പ്രകൃതമായിരുന്നു അതിന്റേതു്. പറക്കാനുള്ള ശേഷി ഇല്ലാതിരുന്നതിനാല്‍ അതിനു് പെട്ടെന്നു് രക്ഷപ്പെടാനും ആവില്ലായിരുന്നു. ഈ പ്രത്യേകതകള്‍ മുതലെടുത്തു് മനുഷ്യര്‍ ഡോഡൊയെ ധാരാളം കൊന്നു് തിന്നു. അതിന്റെ ഇറച്ചിയ്ക്കു് വലിയ രുചിയില്ല എന്നാണു് രേഖകള്‍ സൂചിപ്പിക്കുന്നതെങ്കിലും മനുഷ്യന്‍ അതിനെ ജീവിക്കാന്‍ അനുവദിച്ചില്ല. പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭകാലത്തെപ്പഴോ ആയിരിക്കണം അവസാനത്തെ ഒരു ഡോഡൊയെ വധിച്ചതു് എന്നു് കരുതപ്പെടുന്നു. ചരിത്രരേഖയുള്ള ആദ്യത്തെ വംശനാശം എന്ന നിലയ്ക്കു് ഡോഡൊ പ്രശസ്തമായി. അങ്ങനെയാണു് ``ഡോഡൊയെപ്പോലെ ചത്ത'' (Dead as a Dodo), ``ഡോഡൊയുടെ വഴിയേ പോകുക'' (to go the way of the Dodo) തുടങ്ങിയ പ്രയോഗങ്ങള്‍ നിലവില്‍ വന്നതു്. വംശനാശത്തിന്റെ ചിഹ്നമായിരിക്കുകയാണു് ഇന്നു് ഡോഡൊ.

ചരിത്രാതീത കാലത്തു് നൂറു വര്‍ഷംകൊണ്ടു് ആയിരം സ്പീഷീസില്‍ ഒന്നില്‍ താഴെ മാത്രമാണു് വംശനാശം നേരിട്ടിരുന്നതു് എന്നു് കണക്കുകള്‍ കാണിക്കുന്നു. അതിന്റെ നൂറിരട്ടിയാണു് ഇപ്പോഴത്തെ നിരക്കു് -- ഒരു നൂറ്റാണ്ടുകൊണ്ടു് ആയിരത്തില്‍ നൂറു് സ്പീഷീസ്. ഇവയില്‍ പ്രധാനമായിട്ടുള്ളതു് മൃഗങ്ങളാണു്. വിശേഷിച്ചു് ഉഭയജീവികള്‍. പക്ഷികളുടെയും സസ്തനജീവികളുടെയും വംശനാശം അത്രതന്നെയില്ല. എന്നാല്‍ സസ്തനജീവികളുടെ വംശനാശത്തിന്റെ കണക്കുകള്‍ ഒരുപക്ഷെ വളരെ കൃത്യമായിരിക്കില്ല എന്നു് സൂചനകളുണ്ടു്. വംശനാശം സംഭവിച്ചു എന്നു് കരുതിയിരുന്ന ചില ജന്തുക്കളെ പിന്നീടു് കണ്ടെത്തിയതായി വല്ലപ്പോഴും വാര്‍ത്ത വരാറുമുണ്ടു്. ഒരുപക്ഷെ വംശനാശത്തിന്റെ എല്ലാ കണക്കുകളിലും ഈയൊരു ചെറിയ സംശയമുണ്ടാകാം. എങ്കിലും വലിയതോതില്‍ ജീവജാലങ്ങള്‍ ഇല്ലാതാകുന്നു എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. സസ്യങ്ങളുടെ വംശനാശം താരതമ്യേന കുറവാണു് എന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. ആ വിശ്വാസത്തെ മാറ്റിമറിച്ചതാണു് ഇപ്പോഴത്തെ കണ്ടുപിടിത്തം.

ക്യൂ ഗാര്‍ഡന്‍സ് (Kew Gardens) എന്നറിയപ്പെടുന്ന ക്യൂവിലെ റോയല്‍ ബൊട്ടാണിക് ഗാര്‍ഡനാണു് പഠനത്തിനു് നേതൃത്വം നല്‍കിയതു്. ലോകത്തിലുണ്ടെന്നു് കരുതപ്പെടുന്ന 3,80,000 തരം സസ്യങ്ങളുടെ വംശനാശത്തെക്കുറിച്ചുള്ള ഏറ്റവും വിശദമായ പഠനമാണു് ഇതു് എന്നാണു് ക്യൂ ഗാര്‍ഡന്‍സിന്റെ ഡയറക്‌ടര്‍ സ്റ്റീഫന്‍ ഹോപ്പര്‍ (Stephen Hopper) പറഞ്ഞതു്. ``ഞങ്ങള്‍ക്കുണ്ടായിരുന്ന സംശയം ഉറപ്പിക്കുന്നതാണു് ഈ കണ്ടുപിടിത്തം'' എന്നദ്ദേഹം പറഞ്ഞു. മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം ചെടികളുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടുകയും അങ്ങനെ അനേകം സസ്യങ്ങള്‍ വംശനാശം നേരിടുകയും ചെയ്യുന്നുണ്ടെന്നു് പലര്‍ക്കും സംശയമുണ്ടായിരുന്നു. മൃഗങ്ങളുടെ അത്ര തന്നെ സസ്യങ്ങളും വംശനാശം നേരിടുന്നുണ്ടു് എന്നു് ഈ പഠനം സൂചിപ്പിക്കുന്നു. വംശനാശം നേരിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കാനായുള്ള ഐക്യരാഷ്ട്രസഭയുടെ ബയോഡൈവേഴ്സിറ്റി കണ്‍വെന്‍ഷന്‍ ഒക്‌ടോബര്‍ 18 മുതല്‍ 29 വരെയുള്ള തീയതികളില്‍ ജപ്പാനിലെ നഗോയയില്‍ സമ്മേളിക്കാനിരിക്കെയാണു് ഈ കണ്ടെത്തല്‍ ഉണ്ടായതു് എന്നതു് പ്രസക്തമാണു്.

സസ്യങ്ങളുടെയും മൃഗങ്ങളുടെയും കാര്യത്തില്‍ വളരെ സമ്പന്നമായ ഒരു പ്രദേശമാണു് നമ്മുടെ പശ്ചിമഘട്ടം. ലോകത്തിലെ തന്നെ ഏറ്റവുമധികം ജൈവവൈവിധ്യമുള്ള പത്തു് പ്രദേശങ്ങളില്‍ ഒന്നാണിതു്. ഇവിടെ ഏതാണ്ടു് 5,000 തരം പൂച്ചെടികളും 508 തരം പക്ഷികളും 139 ഇനം സസ്തനജീവികളും 179 തരത്തില്‍പ്പെട്ട ഉഭയജീവികളും ഉണ്ടെന്നാണു് കണക്കാക്കപ്പെടുന്നതു്. നമ്മളിതുവരെ കണ്ടെത്തിയിട്ടില്ലാത്ത സസ്യങ്ങളും മറ്റും ഉണ്ടായിരിക്കാമെന്നതുകൊണ്ടു് മേല്പറഞ്ഞതു് ഏറ്റവും കുറഞ്ഞ കണക്കാവാനേ തരമുള്ളൂ. എന്നാല്‍ ഇവയില്‍ തന്നെ 325 എണ്ണം വംശനാശത്തിന്റെ ഭീഷണിയിലാണു് എന്നറിയുന്നതു് സന്തോഷമുണ്ടാക്കുന്ന കാര്യമല്ല.

എല്ലാത്തരം ജീവനും അടിസ്ഥാനം സസ്യങ്ങളാണു്. വായു, ജലം, സൂര്യപ്രകാശം തുടങ്ങിയവയില്‍നിന്നു് ഭക്ഷണം നിര്‍മ്മിക്കാന്‍ കഴിയുന്നതു് സസ്യങ്ങള്‍ക്കു് മാത്രമാണു്. മറ്റെല്ലാ ജൈവരൂപങ്ങളും നിലനില്‍ക്കുന്നതുതന്നെ സസ്യങ്ങളുടെ സഹായത്തോടെയാണു്. മറിച്ചു് പല സസ്യങ്ങളും പരാഗണത്തിനും മറ്റുമായി ചില പക്ഷിമൃഗാദികളെ ആശ്രയിക്കുന്നുമുണ്ടു്. മാത്രമല്ല, എല്ലാ ജൈവരൂപങ്ങളും നേരിട്ടോ അല്ലാതെയോ മറ്റു ജൈവരൂപങ്ങളെ ആശ്രയിച്ചാണു് നിലനില്‍ക്കുന്നതു്. മനുഷ്യന്റെ കാര്യത്തിലാണെങ്കില്‍ ഭക്ഷണത്തിനു് മാത്രമല്ല മരുന്നുകള്‍ക്കും തടിയ്ക്കും വിറകിനും എല്ലാം സസ്യങ്ങള്‍ ആവശ്യമാണു്. ഇപ്പോള്‍ തന്നെ ആയുര്‍വേദ ഔഷധങ്ങള്‍ തയാറാക്കാന്‍ വേണ്ട പല സസ്യങ്ങളും ലഭിക്കാന്‍ ബുദ്ധിമുട്ടാണു്. തത്‌ഫലമായി ആയുര്‍വേദ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പിക്കാനും ബുദ്ധിമുട്ടാണു്. ഇതെല്ലാംകൊണ്ടു് എല്ലാ തരം സസ്യങ്ങളും നിലനില്‍ക്കേണ്ടതു് മനുഷ്യനു് അത്യാവശ്യമാണു്.

നമ്മള്‍ വികസനത്തിനുവേണ്ടി പരക്കംപായുമ്പോള്‍ മറന്നുപോകുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണു് നമ്മുടെ ആവാസവ്യവസ്ഥയുടെ ആരോഗ്യം.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)
(തേജസ് പത്രത്തിനുവേണ്ടി തയാറാക്കിയ ലേഖനം.)