Wednesday, April 7, 2010

കലണ്ടറിന്റെ കഥ

(തേജസ് പത്രത്തില്‍ 2009 ഡിസംബര്‍ 31 നു് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണ്ണരൂപം)

നാളെ പുതിയൊരു വര്‍ഷം പിറക്കുകയാണല്ലോ. ലോകത്തില്‍ പലയിടങ്ങളിലും, ഇന്ത്യയില്‍ വിശേഷിച്ചു് നഗരങ്ങളിലും, ഇന്നു രാത്രി മത്സരിച്ചുള്ള ആഘോഷങ്ങളുണ്ടാകും. ടെലിവിഷന്‍ ചാനലുകളില്‍ രാത്രി 12 മണി വരെ മത്സരിച്ചുള്ള പരിപാടികളുണ്ടാകും. അനേകം പേര്‍ രാത്രി പന്ത്രണ്ടു മണിക്കു് പരസ്പരം പുതുവത്സരാശംസകള്‍ നേരും. ഇതു് എല്ലാ വര്‍ഷവും സംഭവിക്കുന്നതാണു്. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന വലിയ ശതമാനം മനുഷ്യരും ഒരു നൂറ്റാണ്ടു് മാറിയതിനു് സാക്ഷ്യം വഹിച്ചവരാണു്. അന്നു് ലോകത്താകമാനം ഗംഭീരമായ ആഘോഷമുണ്ടായിരുന്നതു് ഓര്‍ക്കുമല്ലോ. എന്താണു് ഈ ആഘോഷത്തിന്റെ പ്രസക്തി? ഇന്നു നമ്മള്‍ ഉപയോഗിക്കുന്ന കലണ്ടര്‍ എങ്ങനെയാണു് ഉണ്ടായതു്? ഇത്തരം കാര്യങ്ങള്‍ നമുക്കു് അന്വേഷിക്കാം.

സാമൂഹികമോ, മതപരമോ, കച്ചവടപരമോ, ഭരണപരമോ ഒക്കെ ആയിട്ടുള്ള ആവശ്യങ്ങള്‍ക്കു് വേണ്ടി ദിവസങ്ങളെ ക്രമീകരിക്കുന്നതിനുള്ള സംവിധാനമാണു് കലണ്ടര്‍ എന്നു് വിക്കിപ്പീഡിയ പറയുന്നു. സമയം കണക്കാക്കേണ്ടതു് എക്കാലത്തും മനുഷ്യരുടെ ആവശ്യമായിരുന്നു. കൃഷിപ്പണി തുടങ്ങേണ്ട സമയം, കൊയ്യേണ്ട സമയം, മഴക്കാലം വരുന്നതു്, തുടങ്ങി അനേകം കാര്യങ്ങള്‍ മുന്‍കൂട്ടി അറിയേണ്ട ആവശ്യം മനുഷ്യനുണ്ടായിരുന്നു.. അതിനായി ദിവസങ്ങള്‍ കൃത്യമായി കണക്കാക്കേണ്ടതും ആവശ്യമായിരുന്നു. വാനനിരീക്ഷണം, ജ്യോതിശാസ്ത്രം, ജ്യോതിഷം തുടങ്ങിയവ ഉത്ഭവിച്ചതു് തന്നെ ഋതുക്കള്‍ മാറിവരുന്നതും മറ്റും മുന്‍കൂട്ടി അറിയാന്‍ വേണ്ടിയിട്ടായിരിക്കണം. കലണ്ടറിന്റെ ആവശ്യകതയും ഇതില്‍നിന്നു തന്നെ ആയിരിക്കാം ഉണ്ടായതു്. നമ്മളിന്നും കലണ്ടര്‍ ഉപയോഗിക്കുന്നതു് പലപ്പോഴും ഓണം, ബക്രീദ്, ക്രിസ്തുമസ്, തുടങ്ങിയ ആഘോഷങ്ങളോ, കാലവര്‍ഷം, തുലാവര്‍ഷം തുടങ്ങിയ കാലങ്ങളോ വന്നെത്താന്‍ ഇനി എത്ര നാളുണ്ടു് എന്നറിയാനാണല്ലോ.

ഒരു സമ്പൂര്‍ണ്ണ കലണ്ടറില്‍ ഓരോ ദിവസത്തെയും വേര്‍തിരിച്ചറിയാനുള്ള സംവിധാനമുണ്ടാകും എന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതായതു്, ദിവസങ്ങളെ ആഴ്ചകളായും ആഴ്ചകള്‍ ചേര്‍ന്നു് മാസങ്ങളായും മാസങ്ങള്‍ ചേര്‍ന്നു് വര്‍ഷങ്ങളായും ക്രമീകരിക്കുന്നതിലൂടെ ഭൂതകാലത്തിലെയും ഭാവിയിലെയും ഏതു് ദിവസത്തെയും കുറിച്ചു് കൃത്യമായി പറയാനാകും. ഇതിനുള്ള സംവിധാനങ്ങള്‍ ലോകത്തിന്റെ ഓരോ ഭാഗത്തും പ്രത്യേകമായി ഉത്ഭവിച്ചു. ഇന്ത്യയില്‍ പലരും ഉപയോഗിക്കുന്ന ഹിന്ദു കലണ്ടര്‍ ലോകത്തിലെ തന്നെ ഏറ്റവും പഴയ കലണ്ടറുകളില്‍ ഒന്നാണു്. ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ പരസ്പരം കച്ചവട ബന്ധങ്ങള്‍ ശക്തമായപ്പോഴാണു് എല്ലാ പ്രദേശത്തും ഒരേ കലണ്ടര്‍ ഉപയോഗിക്കുന്നതു് സൌകര്യമായി തോന്നിയതു്. ചില പാശ്ചാത്യ രാഷ്ട്രങ്ങള്‍ ലോകത്തിന്റെ വലിയൊരു ഭാഗം അവരുടെ സാമ്രാജ്യമാക്കിത്തീര്‍ത്തതും അവരുപയോഗിച്ചിരുന്ന കലണ്ടര്‍ ലോകത്തിന്റെ പൊതു കലണ്ടറായിത്തീരാന്‍ കാരണമായിട്ടുണ്ടു് -- ഒരുപക്ഷെ അതുതന്നെയാവും മുഖ്യകാരണം.

ഇന്നു നമ്മള്‍ ഉപയോഗിക്കുന്ന കലണ്ടര്‍ ഉത്ഭവിച്ചതു് റോമന്‍ സാമ്രാജ്യത്തിലാണു്. അന്നു മുതല്‍ ഇന്നു വരെയുള്ള കാലയളവിനുള്ളില്‍ അതു് പല മാറ്റങ്ങളില്‍ക്കൂടി കടന്നു പോയി. ഏതു മാസത്തിലാണു് വര്‍ഷം തുടങ്ങുന്നതെന്നും ഓരോ മാസത്തിലും എത്ര ദിവസമുണ്ടാവണം എന്നതും മാറി വന്നിരുന്നു. അങ്ങനെയാണു് സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങള്‍ക്കു് ഏഴാമത്തെ മാസം, എട്ടാമത്തെ മാസം എന്നിങ്ങനെ അര്‍ത്ഥം വരുന്ന പേരുകള്‍ വന്നതു്. ജൂലിയസ് സീസറിന്റെ പേരിലാണു് ജൂലൈ മാസം ഉണ്ടായതു്. പിന്നീടു് അഗസ്റ്റസ്‍ സീസറിന്റെ ബഹുമാനാര്‍ത്ഥം ആഗസ്റ്റ് എന്നു് ഒരു മാസത്തിനു് പേരിട്ടു. ആദ്യമാസങ്ങള്‍ക്കെല്ലാം (ഫെബ്രുവരി ഒഴിച്ചു്) റോമന്‍ ദൈവങ്ങളുടെ പേരുകളാണു് നല്‍കിയിരിക്കുന്നതു്. ഫെബ്രുവ എന്ന ശുദ്ധീകരണ പെരുന്നാളിന്റെ അനുസ്മരണമായാണു് രണ്ടാമത്തെ മാസത്തിനു് പേരിട്ടിരിക്കുന്നതു് എന്നു കരുതപ്പെടുന്നു.

ഋതുക്കള്‍ മാറുന്നതിനോടു് കലണ്ടറിലെ തീയതികള്‍ യോജിക്കാതെ വന്നപ്പോഴാണു് കലണ്ടറില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നു് ബോധ്യമായതു്. ഇങ്ങനെ പലതവണ ഇന്നത്തെ പൊതുകലണ്ടര്‍ തിരുത്തേണ്ടി വന്നിട്ടുണ്ടു്. ഏറ്റവും ഒടുവില്‍ അതിനു് തീരുമാനമെടുത്തതു് പോപ്പ് ഗ്രിഗറിയാണു്. അതുകൊണ്ടു് ഇന്നു് നമ്മളുപയോഗിക്കുന്ന കലണ്ടറിനു് ഗ്രിഗോറിയന്‍ കലണ്ടര്‍ എന്നാണു് പറയുക. ജൂലിയസ് സീസറിന്റെ കാലത്തു് പുതുക്കിയിരുന്ന കലണ്ടര്‍ സംവിധാനത്തില്‍ പതിനാറാം നൂറ്റാണ്ടിനു മുമ്പേ കാര്യമായ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. എന്നാല്‍ അതിനു് പരിഹാരം കാണാന്‍ ആരും തയാറായില്ല. അപ്പോഴാണു് ജസ്യൂട്ട് പാതിരിയും ജ്യോതിശാസ്ത്രജ്ഞനും ആയിരുന്ന ക്രിസ്റ്റഫര്‍ ക്ലേവിയസിന്റെ സഹായത്തോടെ പോപ്പ് ഗ്രിഗറി അതു് ശരിയാക്കാന്‍ തീരുമാനിച്ചതു്. അങ്ങനെ, 1582 ഒക്‌ടോബര്‍ 4 കഴിഞ്ഞുള്ള ദിവസം ഒക്‌ടോബര്‍ 5, വെള്ളിയാഴ്ച, ആയിരിക്കില്ല എന്നും പകരം ഒക്‌ടോബര്‍ 15 വെള്ളിയാഴ്ച, ആയിരിക്കും എന്നും അദ്ദേഹം പ്രഖ്യാപിച്ചു. മാത്രമല്ല നാലു വര്‍ഷത്തില്‍ ഒരിക്കല്‍ ഫെബ്രുവരിയില്‍ ഒരു ദിവസം കൂടുതല്‍ ഉണ്ടാകുമെങ്കിലും നൂറ്റാണ്ടുകള്‍ തികയുന്ന വര്‍ഷങ്ങള്‍ 400ന്റെ ഗുണിതങ്ങളാണെങ്കില്‍ മാത്രമെ ഫെബ്രുവരിയില്‍ 29 ദിവസം വേണ്ടൂ എന്നും അദ്ദേഹം നിഷ്‌ക്കര്‍ഷിച്ചു. ഇതോടെ ആയിരക്കണക്കിനു് വര്‍ഷങ്ങള്‍ കഴിഞ്ഞാലും കലണ്ടര്‍ കൃത്യത പുലര്‍ത്തുമെന്നു് ഉറപ്പായി. ജൂലിയന്‍ കലണ്ടറില്‍നിന്നു് ഗ്രിഗോറിയന്‍ കലണ്ടറിലേക്കു് മാറിയതിന്റെ ഫലമായാണു് ഒക്‌ടോബര്‍ വിപ്ലവം തുടങ്ങിയ ദിവസം പുതിയ കലണ്ടറില്‍ നവമ്പറിലായതു്.

യേശുക്രിസ്തു ജനിച്ച വര്‍ഷം മുതലാണല്ലോ ക്രിസ്ത്വബ്ദം കണക്കാക്കുന്നതു്. മുന്‍പൊക്കെ ക്രിസ്തുവിനു് മുമ്പു് എന്നും ക്രിസ്തുവിനു ശേഷം എന്നുമാണു് വര്‍ഷങ്ങളെ തിരിച്ചിരുന്നതെങ്കിലും ക്രിസ്ത്യാനികളല്ലാത്തവര്‍ക്കു് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായി ഇപ്പോള്‍ 'പൊതുയുഗം' (Common Era) എന്ന പ്രയോഗമാണു് പൊതുവില്‍ ഉപയോഗിക്കുന്നതു്. പക്ഷെ ക്രിസ്ത്വബ്ദം എന്ന പ്രയോഗം ഇപ്പോഴും പലരും ഉപയോഗിക്കുന്നുണ്ടല്ലോ. അതു് ചിലപ്പോള്‍ ഒരു തെറ്റിദ്ധാരണയിലേക്കു് നയിക്കാറുണ്ടു്. യേശുക്രിസ്തു ജനിച്ച വര്‍ഷം 0 ആണു് എന്നതാണു് ഈ തെറ്റിദ്ധാരണ. അങ്ങനെ ഒരു വര്‍ഷം നമ്മുടെ കണക്കിലില്ല. 'ക്രി.മു. 1' എന്ന വര്‍ഷത്തിനു ശേഷം വരുന്നതു് 'ക്രി.ശേ. 1' എന്ന വര്‍ഷമാണു്. അതുകൊണ്ടു് ക്രി.മു. 10ല്‍ ജനിച്ച ഒരു വ്യക്തിയ്ക്കു് 20 വയസ്സു് തികയുന്നതു് ക്രി.ശേ. 11ല്‍ മാത്രമാണു്; ക്രി.ശേ. 10ലല്ല.

ഗ്രിഗോറിയന്‍ കലണ്ടര്‍ ഉപയോഗിക്കുമ്പോള്‍ പോലും എല്ലായ്പ്പോഴും ജനുവരി ഒന്നിനല്ല വര്‍ഷം തുടങ്ങുന്നതു്. ഇതിനു് ഏറ്റവും നല്ല ഉദാഹരണം നമ്മുടെ സ്ക്കൂള്‍ കലണ്ടര്‍ തന്നെയാണു്. അതു് ജൂണ്‍ ഒന്നിനാണല്ലോ തുടങ്ങുന്നതു്. അതുപോലെ മറ്റൊന്നാണു് സാമ്പത്തിക വര്‍ഷം. അതു് നമുക്കു് ഏപ്രില്‍ ഒന്നിനാണല്ലോ തുടങ്ങുന്നതു്. കൂടാതെ ബിസിനസ് ആവശ്യങ്ങള്‍ക്കായി തികച്ചും വ്യത്യസ്തമായ കലണ്ടറുകള്‍ ഉപയോഗിക്കാറുണ്ടു്. ഉദാഹരണമായി, യൂറോപ്പിലും അമേരിക്കയിലും മറ്റും 360 ദിവസമുള്ള ഒരു കലണ്ടര്‍ ഉപയോഗിക്കുന്നുണ്ടത്രെ -- രണ്ടു ദിവസങ്ങള്‍ക്കിടയിലുള്ള കാലാവധി കണക്കാക്കാനാണു് ഈ വ്യത്യസ്ത കലണ്ടര്‍. ഗ്രിഗോറിയന്‍ കലണ്ടറിലെ ചില ദിവസങ്ങള്‍ ഒഴിവാക്കിയാണു് ഇത്തരമൊരു കലണ്ടര്‍ അവര്‍ ഉണ്ടാക്കുന്നതു്.

കൂടാതെ ജൂലിയന്‍ ദിവസം, ജൂലിയന്‍ തീയതി, എന്നിങ്ങനെ ചില സങ്കല്പങ്ങളുണ്ടു്. പൊതുയുഗത്തിനു മുമ്പു് 4713 ജനുവരി 1 ഗ്രീന്‍വിച്ച് സമയം ഉച്ച മുതല്‍ എണ്ണുമ്പോള്‍ കിട്ടുന്ന സംഖ്യയാണു് ജൂലിയന്‍ തീയതി എന്നു പറയുന്നതു്. ഇതില്‍ ഭിന്നസംഖ്യകൂടി ചേര്‍ത്തു് സമയം കൂടി ഉള്‍ക്കൊള്ളിക്കാനാകും. ഇതിനു് ജൂലിയന്‍ ദിവസസംഖ്യ എന്നു പറയുന്നു. ഉദാഹരണമായി, 2455198 എന്നതു് 2010 ജനുവരി 1 നു് ഗ്രീന്‍വിച്ചില്‍ ഉച്ച സമയത്തെ (12 മണി) പ്രതിനിധാനം ചെയ്യുന്നു. ഈ സംഖ്യയില്‍ 0.1 കൂടി ചേരുമ്പോള്‍ 0.24 ദിവസം (അതായതു് 5 മണിക്കൂറും 45 മിനിറ്റും 36 സെക്കണ്ടും) കഴിഞ്ഞുള്ള സമയത്തെയാണു് അതു് സൂചിപ്പിക്കുക. പല കണക്കുകൂട്ടലുകള്‍ക്കും ഈ സമ്പ്രദായം സൌകര്യമാകുന്നു. അതുകൊണ്ടു തന്നെയാണു് കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന സ്പ്രെഡ്‌ഷീറ്റ് എന്ന സംവിധാനത്തില്‍ തീയതി കാണിക്കാനായി ഇത്തരമൊരു സമ്പ്രദായം ഉപയോഗിക്കുന്നതു്. ഇവിടെ 1900 ജനുവരി 1 മുതലാണു് ദിവസം എണ്ണിത്തുടങ്ങുന്നതു് എന്ന വ്യത്യാസം മാത്രമെയുള്ളൂ.

കേരളത്തില്‍ പലരും, വിശേഷിച്ചു് പഴമക്കാര്‍, ഉപയോഗിക്കുന്നതു് മലയാളം കലണ്ടര്‍ എന്നും കൊല്ലവര്‍ഷം എന്നൊക്കെ പറയുന്ന സംവിധാനമാണല്ലോ. അതു് പൊതുയുഗം (ക്രിസ്ത്വബ്ദം) 825ലാണു് തുടങ്ങിയതു്. ഈ കലണ്ടറിന്റെ ഉല്പത്തിയെപ്പറ്റി പല അഭിപ്രായങ്ങളുണ്ടു്. അക്കാലത്തു് കൊല്ലം ഒരു പ്രധാന നഗരമായിരുന്നു. കൊല്ലത്തെ രാജാവായിരുന്ന കുലശഖരവര്‍മ്മ 825ല്‍ വിളിച്ചുചേര്‍ത്ത മഹാസമ്മേളനത്തിന്റെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ചതാണു് കൊല്ലവര്‍ഷം എന്നതാണു് ഒരു അഭിപ്രായം. ഇസ്ലാമിക ആക്രമണം ഭയന്നു് പലായനം ചെയ്തെത്തിയ ക്രിസ്ത്യാനി കച്ചവടക്കാര്‍ പുതിയ പള്ളി സ്ഥാപിച്ചു് തുടങ്ങിയതാണു് കൊല്ലവര്‍ഷം എന്നറിയപ്പെടുന്നതു് എന്നുള്ളതിനു് ചില സൂചനകളുണ്ടു്. ആദിശങ്കരാചാര്യരാണു് കൊല്ലവര്‍ഷം തുടങ്ങിയതു് എന്നും വിശ്വസിക്കുന്നവരുണ്ടു്. ചരിത്രം എഴുതി സൂക്ഷിക്കുന്നതില്‍ ഭാരതീയര്‍ എന്നും പിന്നിലായിരുന്നല്ലോ. അതുകൊണ്ടുതന്നെ ചരിത്രപരമായ ചോദ്യങ്ങള്‍ക്കു് വ്യക്തമായ ഉത്തരം ലഭിക്കാന്‍ ബുദ്ധിമുട്ടാണു്.

കേരളീയര്‍ക്കു് കൊല്ലവര്‍ഷവും തമിഴ്‌നാട്ടുകാര്‍ക്കു് അവരുടേതായ കലണ്ടറും അങ്ങനെ ഓരോ പ്രദേശത്തുള്ളവര്‍ക്കും പ്രത്യേക കലണ്ടര്‍ ഉണ്ടെങ്കിലും നമ്മള്‍ ജനുവരി ഒന്നാം തീയതി തന്നെയാണു് പുതുവര്‍ഷം ഗംഭീരമായി ആഘോഷിക്കുന്നതു്. നഗരങ്ങളിലെങ്കിലും സ്ഥിതി ഇതാണു്. പുതുവര്‍ഷം വരുന്നതിനു് ആഘോഷിക്കാനെന്താണുള്ളതു് എന്നു് മിക്കവരും ചോദിക്കാറില്ല. പണ്ടൊക്കെ വിളവെടുപ്പും മറ്റുമായി ബന്ധപ്പെട്ടാണു് ആഘോഷങ്ങള്‍ നടത്തിയിരുന്നതു്. അന്നു് അതിനു് പ്രസക്തി ഉണ്ടായിരുന്നു. ഇന്നാണെങ്കില്‍ വിളവെടുപ്പിനുതന്നെ പ്രസക്തി ഇല്ലാതായി വരികയാണല്ലോ. ആഘോഷം ആഘോഷത്തിനുവേണ്ടി മാത്രമായി തീര്‍ന്നിരിക്കുന്നു. എന്തായാലും എല്ലാ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍ നേരട്ടെ.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

No comments: