Showing posts with label Lightning. Show all posts
Showing posts with label Lightning. Show all posts

Wednesday, May 6, 2009

നമ്മുടെ ചില അബദ്ധധാരണകള്‍

(ഈ ലേഖനം ചെറിയ മാറ്റങ്ങളോടെ 2009 മെയ് 7ലെ തേജസ് ദിനപ്പത്രത്തിന്റെ നാലാം പേജില്‍ പ്രസിദ്ധീകരിച്ചിരുന്നു)

പ്രകൃതിയേക്കുറിച്ചും ആരോഗ്യത്തേക്കുറിച്ചും മറ്റും പല അബദ്ധ ധാരണകള്‍ നമുക്കിടയില്‍ നിലവിലുണ്ടു്. അവയില്‍ പലതും തെറ്റാണെന്നു് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണു്. എന്നിട്ടും ഈ ധാരണകള്‍ ഇപ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടു്. ഇത്തരം ചില ധാരണകള്‍ ദോഷമൊന്നും ചെയ്യാത്തവയാണു്. മറ്റു ചിലവ ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്നതാണു്. ഇനിയും ചിലതു് ഉപയോഗപ്പെടുത്തി പണം തട്ടാന്‍ ചിലര്‍ക്കു് കഴിയുന്നുണ്ടു്. ഇങ്ങനെയുള്ള ചില ധാരണകള്‍ ഇവിടെ നമുക്കു് പരിശോധിക്കാം.

മിന്നലുണ്ടാകുന്നതെങ്ങനെ

"ഇടിമിന്നലുണ്ടാകുന്നതെങ്ങനെ?" എന്ന ചോദ്യത്തിനു് "മേഘങ്ങള്‍ കൂട്ടിയിടിച്ചിട്ടാണു്'' എന്ന മറുപടിയാണു് പലപ്പോഴും ലഭിച്ചതു്. പലരും ഇങ്ങനെ വിശ്വസിക്കുന്നുണ്ടു് എന്നു തോന്നുന്നു. ഇതൊരു വലിയ തെറ്റിദ്ധാരണയാണു്. മേഘം ഒരുതരം ഖരവസ്തുവാണു് എന്നുള്ള ധാരണയില്‍ നിന്നാണു് ഇതിന്റെ തുടക്കം എന്നു തോന്നുന്നു. എങ്കിലല്ലേ കൂട്ടിയിടിച്ചു് ശബ്ദമുണ്ടാക്കാനും മിന്നല്‍ പോലെ "തീപ്പൊരി'' ഉണ്ടാക്കാനും സാധിക്കൂ.

വളരെ സൂക്ഷ്മമായ ജലബിന്ദുക്കള്‍ വായുവില്‍ തങ്ങി നില്‍ക്കുന്നതാണു് നമ്മള്‍ മേഘമായി കാണുന്നതു്. ഈര്‍പ്പമേറിയ വായു മുകളിലേക്കു് ഉയരുമ്പോള്‍ തണുക്കുകയും അതിലുള്ള നീരാവി ജലകണങ്ങളായി തീരുകയും ചെയ്യുന്നു. ജലകണങ്ങള്‍ വളരെ സൂക്ഷ്മമായതുകൊണ്ടാണു് അവയ്ക്കു് വായുവില്‍ തങ്ങി നില്‍ക്കാന്‍ കഴിയുന്നതു്. അവ ക്രമേണ വലുതാകുമ്പോള്‍ താഴേയ്ക്കു് നീങ്ങിത്തുടങ്ങുന്നു. മേഘത്തിനുള്ളിലൂടെ വീഴുമ്പോഴും അവ വളര്‍ന്നുകൊണ്ടിരിക്കും. മേഘത്തിനു പുറത്തെത്തിക്കഴിഞ്ഞാല്‍ ചില സമയത്തു് അവ വീണ്ടും ആവിയായിത്തീരാന്‍ സാദ്ധ്യതയുണ്ടു്. വായുവിന്റെ താപനില കൂടിയിരിക്കുകയും ഈര്‍പ്പത്തിന്റെ അളവു് കുറഞ്ഞിരിക്കുകയും ചെയ്താല്‍ ഈ മഴത്തുള്ളികള്‍ ആവിയായിപ്പോകാം. മേഘങ്ങളുടെ സ്ഥിതി ഇങ്ങനെയായിരിക്കെ അവ കൂട്ടിയിടിച്ചാലെങ്ങനെ ശബ്ദവും വെളച്ചവുമുണ്ടാകും?

ഇടിമിന്നലുണ്ടാകുന്നതു് ഒരു പ്രത്യേകതരം മേഘത്തില്‍ നിന്നാണു്. അത്തരം മേഘങ്ങള്‍ക്കു് ഇംഗ്ലീഷില്‍ തണ്ടര്‍സ്റ്റോം (thunderstorm) എന്നു പറയും. കൂറ്റന്‍ മേഘങ്ങളാണിവ. ഏതാണ്ടു് പതിനഞ്ചു് കിലോമീറ്റര്‍ ഉയരമുണ്ടാകും ഇവയ്ക്കു്. പത്തിരുപതു് കിലോമീറ്റര്‍ വ്യാസവും. ഈ മേഘങ്ങളില്‍ നടക്കുന്ന ശക്തമായ ചംക്രമണത്തിന്റെ ഫലമായിട്ടു് മുകളിലും താഴെയും വൈദ്യുത ചാര്‍ജുകള്‍ അടിഞ്ഞുകൂടുന്നു. അങ്ങനെ അവ കൂറ്റന്‍ ബാറ്ററികള്‍ പോലെയായിത്തീരുന്നു. ഈ ചാര്‍ജ് ശേഖരങ്ങള്‍ തമ്മിലോ താഴത്തെ ചാര്‍ജ് ശേഖരത്തില്‍ നിന്നു് ഭൂമിയിലേയ്ക്കോ ഉണ്ടാകുന്ന ഭീമന്‍ വൈദ്യുതസ്പാര്‍ക്കാണു് മിന്നലായി നമ്മള്‍ കാണുന്നതു്. മിന്നലില്‍ വൈദ്യുതിയുണ്ടു് എന്നു് പ്രശസ്ത അമേരിക്കന്‍ ശാസ്ത്രജ്ഞനും പ്രസിഡന്റുമായിരുന്ന ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ 18-ആം നൂറ്റാണ്ടില്‍ കണ്ടുപിടിച്ചതാണു്.

മിന്നല്‍ ഒരു വൈദ്യുത ഡിസ്‌ച്ചാര്‍ജ് ആണു് എന്നു മനസിലാക്കുന്നതു് പ്രധാനമാണു്. കാരണം, അതറിയാമെങ്കില്‍ മിന്നലില്‍ നിന്നു് രക്ഷനേടാനുള്ള മാര്‍ഗങ്ങള്‍ തിരയാനും അവ മനസിലാക്കാനും എളുപ്പമാവും. ഇതേപ്പറ്റി മുമ്പൊരിക്കല്‍ ഇതേ പംക്തിയില്‍ എഴുതിയിരുന്നതുകൊണ്ടു് (ഏപ്രില്‍ 2ലെ പത്രം നോക്കുക) അതിവിടെ ആവര്‍ത്തിക്കുന്നില്ല.

ബഹിരാകാശത്തെ ഗുരുത്വാകര്‍ഷണം

വളരെ സാധാരണമായ മറ്റൊരു തെറ്റിദ്ധാരണയാണു് ബഹിരാകാശത്തു് ഗുരുത്വാകര്‍ഷണമില്ല എന്നതു്. ബലങ്ങളുടെ സ്വഭാവത്തേക്കുറിച്ചുള്ള തെറ്റിദ്ധാരണയാവാം ഇതിലേയ്ക്കു് നയിക്കുന്നതു്. ഗുരുത്വാകര്‍ഷണ ബലമോ, വിദ്യുത്കാന്ത ബലം പോലെയുള്ള മറ്റു ബലങ്ങളോ ഒന്നും തന്നെ അന്തരീക്ഷത്തിന്റെയോ വായുവിന്റെയോ സാന്നിദ്ധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നില്ല. ഈ ബലങ്ങളെല്ലാം പദാര്‍ത്ഥത്തിന്റെ സ്വഭാവമാണു്. എല്ലാ വസ്തുക്കളും ഗുരുത്വാകര്‍ഷണബലം വഴി എപ്പോഴും പരസ്പരം ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നുണ്ടു്. നമ്മുടെ സമീപത്തുള്ള മേശയും ഭിത്തിയും കാറും ലോറിയും മരവും മലയും എല്ലാം പരസ്പരവും നമ്മെയും എപ്പോഴും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നുണ്ടു്. ഈ ബലം തന്നെയാണല്ലോ സൂര്യന്റെ സമീപത്തു് ഭൂമിയെയും മറ്റു ഗ്രഹങ്ങളെയും പിടിച്ചു നിര്‍ത്തുന്നതു്.

ഈ തെറ്റിദ്ധാരണ എങ്ങനെയാവാം ഉണ്ടായതു്? മനുഷ്യന്‍ ബഹിരാകാശത്തു് പോയിത്തുടങ്ങിയ കാലം മുതല്‍ ബഹിരാകാശ വാഹനത്തിനുള്ളില്‍ അവര്‍ (ഭാരമില്ലാത്തതുപോലെ) നീന്തി നടക്കുന്നതിന്റെ ചിത്രങ്ങളും ചലച്ചിത്രങ്ങളും നാം കാണുന്നുണ്ടല്ലൊ. ഒരുപക്ഷെ ബഹിരാകാശ വാഹനത്തിനുള്ളില്‍ ഭാരം അനുഭവപ്പെടില്ല എന്നു് എഴുതിക്കാണുകയോ പറഞ്ഞു കേള്‍ക്കുകയോ ചെയ്തിരിക്കാം. ഇതെല്ലാം സത്യം തന്നെയാണു്. പക്ഷെ അതുകൊണ്ടു് `ബഹിരാകാശത്തു് ഗുരുത്വാകര്‍ഷണമില്ല' എന്നര്‍ത്ഥമാകുന്നില്ല. ഭൂമിയുടെ ഭ്രമണപഥത്തില്‍ സ്ഥിതിചെയ്യുന്ന ഒരു പേടകത്തില്‍ ഗുരുത്വാകര്‍ഷണബലം അനുഭവപ്പെടില്ല എന്നതാണു് സത്യം. അതിനുള്ള കാരണം അതിന്റെ ഏതിര്‍ദിശയില്‍ മറ്റൊരു തുല്യ ബലം ഉണ്ടെന്നുള്ളതാണു്.

ഏതു് വസ്തു വൃത്താകൃതിയില്‍ സഞ്ചരിക്കണമെങ്കിലും ഇങ്ങനെ രണ്ടു് ബലങ്ങള്‍ അനിവാര്യമാണു്. ഒരു ബലം വസ്തു അകന്നു പോകാതെ പിടിച്ചു നിര്‍ത്തുന്നു. രണ്ടാമത്തെ ബലം ഉണ്ടാകുന്നതു് പദാര്‍ത്ഥത്തിന്റെ ഒരു ഗുണത്തില്‍ നിന്നാണു്. ഏതു് വസ്തുവും സ്വാഭാവികമായി സഞ്ചരിക്കുക നേര്‍വരയിലൂടെയാണു് എന്നതാണു് ഈ ഗൂണം. ഇതിനെ "ജഢത്വം" (inertia) എന്നു വിളിക്കുന്നു. ഇക്കാര്യം വ്യക്തമാക്കുന്നതാണല്ലോ ന്യൂട്ടന്റെ ആദ്യത്തെ ചലനനിയമം. വസ്തുവിന്റെ ഗതി നേര്‍വരയില്‍നിന്നു് മാറ്റാന്‍ ഒരു ബലം ശ്രമിക്കുമ്പോള്‍ വസ്തു അതിനെ എതിര്‍ക്കുന്നു. ഗ്രഹമൊ ഉപഗ്രഹമൊ ഗുരുത്വാകര്‍ഷണബലം മൂലം നേര്‍വരയിലൂടെയുള്ള ചലനത്തില്‍ നിന്നു് മാറാന്‍ തുടങ്ങുമ്പോള്‍ അതിന്റെ ജഢത്വം മൂലം ഏതിര്‍ദിശയില്‍ ഒരു തുല്യബലം ഉണ്ടാകുന്നു. അപകേന്ദ്ര ബലം (centrifugal force) എന്ന പേരിലാണു് ഇതറിയപ്പെടുന്നതു്. ഫലമോ? അവിടെ ഒരു ബലവും അനുഭവപ്പെടുന്നില്ല. കാരണം രണ്ടു് തുല്യബലങ്ങള്‍ എതിര്‍ദിശകളിലേക്കു് പ്രവര്‍ത്തിക്കുകയാണു് -- തുല്യ ബലമുള്ള രണ്ടു പേര്‍ വടം വലിക്കുന്നതു പോലെ. ഇതാണു് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതു്.

അങ്ങനെയാണു് ഭൂമിയുടെ ഭ്രമണപഥത്തിലുള്ള പേടകത്തില്‍ ഭാരമില്ലാത്ത അവസ്ഥ ഉണ്ടാകുന്നതു്. അതിന്റെ അര്‍ത്ഥം ബഹിരാകാശത്തു് ഗുരുത്വാകര്‍ഷണം ഇല്ല എന്നല്ല. ഭൂമിയുടെ ഗുരുത്വാകര്‍ഷണബലം തന്നെയാണു് ചന്ദ്രനെയും മനുഷ്യനിര്‍മ്മിതമായ പേടകങ്ങളെയും ഭൂമിക്കു സമീപം പിടിച്ചു നിര്‍ത്തുന്നതു് എന്നു് ഓര്‍മ്മിക്കണം.

സെല്‍ഫോണിന്റെ ദോഷവും മറ്റും

വളരെ രസകരമായ ഒരു വിശ്വാസമാണു് പാലു കാച്ചുകയോ പാല്‍പ്പായസം ഉണ്ടാക്കുകയോ ചെയ്യുമ്പോള്‍ ഇളക്കുന്നതു് ഒരേ ദിശയിലായിരിക്കണം എന്നതു്. അല്ലെങ്കില്‍ പാല്‍ പിരിഞ്ഞുപോകും എന്നാണു് ചിലരുടെ വിശ്വാസം. ചില സൂക്ഷ്മജീവികളാണു് പാലു് പിരിയാന്‍ കാരണമാകുന്നതു്. അമ്ലസ്വഭാവമുള്ള എന്തെങ്കിലും (ഉദാഹരണമായി, നാരങ്ങാനീരു്) പാലില്‍ ചേര്‍ത്താലും പാലു് പിരിയും. പാലിളക്കുന്നതുമായി പിരിയുന്നതിനു് യാതൊരു ബന്ധവുമില്ല. കുറച്ചു് പാലെടുത്തു് രണ്ടു പാത്രങ്ങളിലായി രണ്ടു രീതിയില്‍ (ഒരേ ദിശയിലും രണ്ടു ദിശകളിലും ഇളക്കിക്കൊണ്ടു്) ചൂടാക്കിയാല്‍ ഇതിന്റെ സത്യാവസ്ഥ മനസിലാക്കാവുന്നതല്ലേയുള്ളൂ?

മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതു് ആരോഗ്യത്തിനു് ഹാനികരമാണു് എന്നു് പലരും ധരിച്ചിട്ടുണ്ടു്. ഇതിനു് ശാസ്ത്രീയമായ തെളിവുകളൊന്നും കാണുന്നില്ല. അതില്‍ നിന്നുള്ള മൈക്രോവേവ് വികിരണം ശരീരത്തില്‍ തുടര്‍ച്ചയായി ഏല്‍ക്കുന്നതുകൊണ്ടു് കാന്‍സര്‍ ഉള്‍പ്പെടെയുള്ള പല രോഗങ്ങളും ഉണ്ടാകാമെന്ന ഭയം എങ്ങനെയോ പലരിലും ഉണ്ടായിട്ടുണ്ടു്. ഈ ഭയം മൂലം ഫോണ്‍ കമ്പനികളുടെ ടവര്‍ സ്ഥാപിക്കുന്നതിനു പോലും ചിലയിടങ്ങളില്‍ എതിര്‍പ്പുണ്ടായതായി കേട്ടിട്ടുണ്ടു്. ഇതിന്റെ സത്യാവസ്ഥ മനസിലാക്കാനായി പഠനങ്ങള്‍ നടന്നിട്ടുണ്ടു്. പക്ഷെ വികിരണങ്ങള്‍ മൂലം ഒരു ദോഷവും ഉണ്ടാകുന്നുണ്ടെന്നു് സംശയാതീതമായി ഇതുവരെ തെളിഞ്ഞിട്ടില്ല. തുടര്‍ച്ചയായി കുറേ സമയം സെല്‍ഫോണുപയോഗിച്ചാല്‍ അതില്‍ നിന്നു പ്രസരിക്കുന്ന മൈക്രോവേവ് തരംഗങ്ങള്‍ മൂലം അടുത്തുള്ള പേശികളും മറ്റും ചെറുതായി ചൂടാകാം. പക്ഷെ ഇതു് വളരെ നിസ്സാരമാണു് എന്നാണത്രെ പഠനങ്ങള്‍ കാണിക്കുന്നതു്. അതുകൊണ്ടു് സെല്‍ഫോണിന്റെ ഉപയോഗം യാതൊരു ദോഷവും ചെയ്യില്ല എന്നു തീരുമാനിക്കാന്‍ കഴിയില്ല. ഇതുവരെ ദോഷങ്ങളൊന്നും കണ്ടെത്തിയിട്ടില്ല എന്നേയുള്ളൂ. നാളെ ആരെങ്കിലും ഒരു ദോഷം കണ്ടെത്തില്ല എന്നുറപ്പിക്കാനാവില്ലല്ലോ. അതുകൊണ്ടു് ഇപ്പോള്‍ അറിയാവുന്നിടത്തോളം പ്രശ്നങ്ങളില്ല എന്നു മാത്രം തീരുമാനിക്കാം.

മാതാപിതാക്കള്‍ പലപ്പോഴും കുട്ടികളോടു് പറയാറുള്ളതാണല്ലോ മങ്ങിയ വെളിച്ചത്തിലിരുന്നു് വായിക്കരുതെന്നു്. അതു് കണ്ണിനു് ദോഷം ചെയ്യും എന്നതാണു് കാരണമായി അവര്‍ പറയാറുള്ളതു്. എന്നാല്‍ ഇതിനു് ശാസ്ത്രീയപിന്‍ബലമില്ല. ഏതാനും ദശാബ്ദങ്ങള്‍ക്കു് മുമ്പു്, അതായതു് വൈദ്യുതി വരുന്നതിനും മുമ്പു്, എല്ലാ വിദ്യാര്‍ത്ഥികളും (മണ്ണെണ്ണയോ വിളക്കെണ്ണയോ കത്തിക്കുന്ന) വിളക്കുകളുടെ വെളിച്ചത്തിലായിരുന്നല്ലോ രാത്രിയില്‍ പഠിച്ചിരുന്നതു്. അവരുടെയെല്ലാം കണ്ണുകള്‍ക്കു് ദോഷം വന്നിട്ടില്ലല്ലോ. മങ്ങിയ വെളിച്ചത്തില്‍ വായിക്കുന്നതു് കൂടുതല്‍ ബുദ്ധിമുട്ടാണു് എന്നതു് സത്യം. അതുകൊണ്ടു് കണ്ണിനു് എന്തെങ്കിലും പ്രശ്നമുണ്ടാകുന്നുണ്ടെങ്കില്‍ത്തന്നെ അതു് താല്‍ക്കാലികം മാത്രമാണു് എന്നാണു് ഇപ്പോഴും വൈദ്യശാസ്ത്രം പറയുന്നതു്.

ഇത്തരം അബദ്ധധാരണകള്‍ മനുഷ്യര്‍ക്കു് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടോ എന്നു് സ്വയം തീരുമാനിക്കുക. എന്തായാലും, തെറ്റായ ധാരണകള്‍ ഇല്ലാത്തതു തന്നെയാണു് നല്ലതു് എന്നു് എല്ലാവരും സമ്മതിക്കുമല്ലോ. നമ്മള്‍ കേള്‍ക്കുന്ന കാര്യങ്ങള്‍ (ഈ ലേഖനമുള്‍പ്പെടെ) അപ്പടി വിശ്വസിക്കാതെ അവ സത്യമായിരിക്കുമോ എന്നു് നമ്മള്‍ ചിന്തിക്കണം. ചിലപ്പോള്‍ ചെറിയ പരീക്ഷണങ്ങള്‍ നടത്തുകയുമാവാം. സത്യമല്ലാത്തവ തിരിച്ചറിയാന്‍ ഇതു് നമ്മെ സഹായിക്കും.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

Thursday, April 2, 2009

മിന്നല്‍ വരുന്നു, സൂക്ഷിക്കുക

(തേജസ് എന്ന ദിനപ്പത്രത്തിന്റെ 2009 ഏപ്രില്‍ 2ലെ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു വന്ന ലേഖനം.)

അത്ഭുതകരവും ദൂരെ നിന്നു കാണാന്‍ സുന്ദരവും അടുത്താണെങ്കില്‍ ഭയമുണ്ടാക്കുന്നതുമായ ഒരു പ്രതിഭാസമാണു് മിന്നല്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്കു് കാരണമാകുന്ന പ്രകൃതിയിലെ പ്രതിഭാസവും മിന്നലാണു് എന്നു് പലര്‍ക്കും അറിയുമെന്നു തോന്നുന്നില്ല. കേരളത്തില്‍ പ്രതിവര്‍ഷം 70ലധികം മരണങ്ങളാണു് മിന്നല്‍ മൂലമുണ്ടാകുന്നതു്. അതോടൊപ്പം നൂറിലധികം പേര്‍ക്കു് പരിക്കേല്‍ക്കുകയും ചെയ്യുന്നു. അതുപോലെ സ്വത്തിനുണ്ടാകുന്ന നഷ്ടവും വലുതാണു്. ടെലിഫോണ്‍ കമ്പനികള്‍ക്കും വൈദ്യുതി ബോര്‍ഡിനും മിന്നല്‍ മൂലം എല്ലാ വര്‍ഷവും വളരെയധികം നഷ്ടമുണ്ടാകുന്നുണ്ടു്. ജീവനും സ്വത്തിനും ഇത്രയേറെ നഷ്ടമുണ്ടാക്കുന്ന മറ്റൊരു പ്രതിഭാസമുണ്ടെന്നു തോന്നുന്നില്ല. വലിയ ജനസാന്ദ്രതയാവണം ഇതിനുള്ള ഒരു കാരണം. എന്നാല്‍ ധാരാളമായുള്ള വൃക്ഷങ്ങളും, വിശേഷിച്ചു് ഉയരമുള്ള തെങ്ങുകളും, മിന്നലില്‍നിന്നു് രക്ഷനേടുന്നതിനെക്കുറിച്ചുള്ള അജ്ഞതയും എല്ലാം ഈ നാശനഷ്ടത്തിനു് കാരണമായി ഭവിക്കുന്നുണ്ടാവണം.

മിന്നല്‍ ഒരു വൈദ്യുത പ്രതിഭാസമാണു്. മേഘങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുമ്പോഴാണു് മിന്നലുണ്ടാകുന്നതെന്നു് ചിലരെങ്കിലും ധരിച്ചിട്ടുണ്ടു്. മേഘമെന്താണെന്നതിനേപ്പറ്റി വ്യക്തമായ ധാരണയില്ലാത്തതു കൊണ്ടാണു് ഇങ്ങനെയൊരു വിശ്വാസമുണ്ടാകുന്നതെന്നു തോന്നുന്നു. മേഘം മരമോ കല്ലോ പോലെ ഒരു ഖരവസ്തുവല്ലല്ലോ, കൂട്ടിയിടിച്ചു് ശബ്ദമുണ്ടാക്കാന്‍. മേഘമായി നമ്മള്‍ കാണുന്നതു് സൂക്ഷ്മമായ ജലബിന്ദുക്കള്‍ വായുവില്‍ തങ്ങി നില്‍ക്കുന്നതു മാത്രമാണു് . അഥവാ ഇവ കൂട്ടി മുട്ടിയാല്‍ തന്നെ ശബ്ദമൊ വെളിച്ചമൊ ഉണ്ടാകാനുള്ള സാദ്ധ്യത തീരെയില്ല എന്നു വ്യക്തമാണല്ലോ.

ഒരു പ്രത്യേകതരം മേഘത്തില്‍ നിന്നാണു് ഇടിമിന്നല്‍ ഉണ്ടാകുന്നതു്. ഇത്തരം മേഘത്തിനു് ഇംഗ്ലീഷില്‍ തണ്ടര്‍സ്റ്റോം (thunderstorm) എന്നും സാങ്കേതികഭാഷയില്‍ ക്യുമുലോനിംബസ് (cumulonimbus) എന്നും പറയും. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നു് ഏതാണ്ടു് ഒന്നോ രണ്ടോ കിലോമീറ്റര്‍ മുതല്‍ ഏതാണ്ടു് 16 കിലോമീറ്റര്‍ ഉയരം വരെ നീണ്ടു കിടക്കുന്ന വലിയ മേഘമാണിതു്. കേരളത്തില്‍ കാണുന്ന തണ്ടര്‍സ്റ്റോമുകള്‍ക്കു് ഏതാണ്ടു് ഇരുപതു് കിലോമീറ്റര്‍ വ്യാസമുണ്ടാകാം. ഇത്തരം മേഘങ്ങളില്‍ നിന്നാണു് വല്ലപ്പോഴും ആലിപ്പഴം വീഴാറുള്ളതു്. താരതമ്യേന ചെറിയ തണ്ടര്‍സ്റ്റോമുകളാണു് നമ്മുടെ നാട്ടിലുള്ളതു് എന്നതു് ഭാഗ്യമായി കരുതാം. ഏതാണ്ടു് അര മണിക്കൂര്‍ സമയമെ ഇവയില്‍നിന്നു് ശക്തമായ മഴ പെയ്യാറുള്ളു. ചില വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നൂറുകിലോമീറ്ററും മറ്റും വ്യാസമുള്ള കൂറ്റന്‍ തണ്ടര്‍സ്റ്റോമുകളുണ്ടാകാറുണ്ടു്. ഇത്തരം മേഘങ്ങളില്‍ നിന്നു വീഴുന്ന ആലിപ്പഴത്തിനു് 15ഉം 20ഉം സെന്റിമീറ്റര്‍ വലുപ്പമുണ്ടാകാം. ഇവ വീണു് മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും അപകടമോ മരണം പോലുമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടു്. ഇത്തരം മേഘങ്ങള്‍ മണിക്കൂറുകള്‍ തുടര്‍ച്ചയായി പെയ്യുകയുമാവാം.

മേഘത്തിന്റെ വലുപ്പവും അതിനുള്ളില്‍ നടക്കുന്ന ശക്തമായ ചംക്രമണവും ധനചാര്‍ജുകളെ (positive charges) മുകള്‍ഭാഗത്തേയ്ക്കും ഋണചാര്‍ജുകളെ (negative charges) അടിഭാഗത്തേയ്ക്കും വേര്‍തിരിച്ചു നിര്‍ത്താന്‍ കാരണമാകുന്നു. ഈ ചാര്‍ജുകള്‍ തമ്മിലോ അടിഭാഗത്തെ ചാര്‍ജുകളും ഭൂമിയും തമ്മിലോ വളരെ വലിയ, കോടിക്കണക്കിനുള്ള, വോള്‍ട്ടത (voltage) ഉണ്ടായിക്കഴിയുമ്പോഴാണു് മിന്നലുണ്ടാകുന്നതു്. മിന്നല്‍ വാസ്തവത്തില്‍ ഒരു വലിയ വൈദ്യുത സ്പാര്‍ക്കാണു്. അതിശക്തമായ കറന്റാണു് മിന്നല്‍പിണറില്‍ പ്രവഹിക്കുന്നതു് \dash\ പതിനായിരക്കണക്കിനു് ആംപിയര്‍. (ഒരു റഫ്രിജറേറ്റര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉപയോഗിക്കുന്നതു് ഏതാണ്ടു് ഒരാമ്പിയറാണു്.) ഇതു് വായുവിനെ പെട്ടെന്നു് ചൂടാക്കും. മുപ്പതിനായിരം ഡിഗ്രിയാണു് മിന്നല്‍പ്പിണരിലെ താപനില എന്നാണു് കണക്കാക്കിയിട്ടുള്ളുതു്. ശക്തമായ ഈ ചൂടേറ്റു് വായു പെട്ടെന്നു് വികസിക്കുന്നതു കൊണ്ടുണ്ടാകുന്ന ശബ്ദമാണു് ഇടിയായി നമ്മള്‍ കേള്‍ക്കുന്നതു്.

മൂന്നുതരം മിന്നലാണു് സാധാരണ ഉണ്ടാകുന്നതു് -- ഒരു മേഘത്തിനുള്ളില്‍ത്തന്നെ, രണ്ടു മേഘങ്ങള്‍ക്കിടയില്‍, പിന്നെ മേഘത്തില്‍നിന്നു് ഭൂമിയിലേയ്ക്കു്. ഇവയില്‍ അവസാനത്തേതാണു് നമുക്കു് അപകടകാരിയായിരിക്കുന്നതു് എന്നതു് വ്യക്തമാണല്ലൊ. മറ്റു രണ്ടു തരം മിന്നലുകളും വിമാനങ്ങള്‍ക്കു് പ്രശ്നമുണ്ടാക്കാം. ഇതും മറ്റു ചില കാരണങ്ങളും കൊണ്ടു് വിമാനങ്ങള്‍ ക്യമുലോനിംബസ് മേഘങ്ങളെ ഒഴിവാക്കുകയാണു് പതിവു്.

കേരളത്തില്‍ ഇടിമിന്നലുണ്ടാകുന്നതു് പ്രധാനമായും രണ്ടു് കാലങ്ങളിലാണു് കാലവര്‍ഷത്തിനു മുന്‍പു് ഏപ്രില്‍-മെയ് മാസങ്ങളിലും പിന്നെ തുലാവര്‍ഷ സമയത്തും (ഒക്‌ടോബര്‍--നവംബര്‍). ഇടിമിന്നലുകളുടെ കാലം തുടങ്ങുന്നു എന്നര്‍ത്ഥം. കൂടുതലും ഉച്ചതിരിഞ്ഞാണു് ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുന്നതു്. തിരുവനന്തപുരത്തെ ഭൌമശാസ്ത്രപഠനകേന്ദ്രം നടത്തിയ ചില പഠനങ്ങള്‍ കേരളത്തിലെ ഇടിമിന്നലുകളേക്കുറിച്ചുള്ള പല വിവരങ്ങളും വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ടു്. ഇതില്‍നിന്നു് കാണുന്നതു് ഉച്ചതിരിഞ്ഞു് മൂന്നിനും ഏഴിനും ഇടയ്ക്കാണു് മിന്നലുകള്‍ കൂടുതലും ഉണ്ടാകുന്നതു് എന്നാണു്. കേരളത്തില്‍ മിക്ക ജില്ലകളിലുംഏകദേശം ഒരുപോലെ തന്നെയാണു് മിന്നല്‍ ഉണ്ടാകുന്നതു്. എന്നാല്‍ പാലക്കാടു് ചുരത്തിനു പടിഞ്ഞാറുള്ള പ്രദേശങ്ങളില്‍ മിന്നല്‍ കുറവാണെന്നു കാണാം. തണ്ടര്‍സ്റ്റോമുകളുണ്ടാകുന്നതിനു് പശ്ചിമഘട്ടത്തിനുള്ള സ്വാധീനമാണു് ഇതു് സൂചിപ്പിക്കുന്നതു്.

അപകടങ്ങളില്‍നിന്നു് രക്ഷപ്പെടാന്‍

മിന്നല്‍ മൂലമുണ്ടാകാവുന്ന അപകടങ്ങളില്‍നിന്നു് രക്ഷപ്പെടാന്‍ എന്താണു് മാര്‍ഗം? കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കുള്ളിലാണു് ഏറ്റവും കൂടുതല്‍ സുരക്ഷ. എങ്കിലും പുറമെ നിന്നു വരുന്ന വൈദ്യുത, ടെലിഫോണ്‍ കമ്പികളുടെ സമീപത്തുനിന്നു് മാറുന്നതാണു് നല്ലതു്. ഇടിമിന്നലുണ്ടാക്കുന്ന മഴമേഘം അടുത്തെത്തുന്ന സമയത്തു് ടെലിഫോണ്‍ ഉപയോഗിക്കാതിരിക്കുന്നതാണു് അഭികാമ്യം. അതുപോലെ, ജനാലകളുടെയും വാതിലുകളുടെയും സമീപത്തുനിന്നും മാറുക; വിശേഷിച്ചു് ലോഹം കൊണ്ടുള്ള മാല, വള, തുടങ്ങി എന്തെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍. തണ്ടര്‍സ്റ്റോം ദൂരത്തേയ്ക്കു് മാറിപ്പോയിക്കഴിഞ്ഞാല്‍ അപകടസാദ്ധ്യത കുറയും. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ നേരത്തേതന്നെ പ്ലഗ് ഊരിയിടണം. തണ്ടര്‍സ്റ്റോം അടുത്തെത്തിക്കഴിഞ്ഞാല്‍ അവയില്‍ നിന്നു് മാറി നില്‍ക്കണം.

ഓടിട്ടതോ ഓല മേഞ്ഞതോ ആയ കെട്ടിടം വലിയ രക്ഷ നല്‍കുന്നില്ല. ഭൂമിയുമായി ബന്ധിപ്പിച്ചിരിക്കുന്ന കമ്പികളോ തകിടുകൊണ്ടുള്ള പാത്തിയോ ഉണ്ടെങ്കില്‍ മിന്നലിന്റെ വൈദ്യുതി ഭൂമിയിലേയ്ക്കൊഴുകിപ്പോകാന്‍ അതു് കുറച്ചൊക്കെ സഹായിക്കും, കെട്ടിടത്തെ അത്രകണ്ടു് രക്ഷിയ്ക്കുകയും ചെയ്യും. ലൈറ്റ്നിങ് കണ്ടക്‌ടര്‍ എന്ന സുരക്ഷാസംവിധാനം ഉണ്ടെങ്കില്‍ കുറേക്കൂടി നല്ലതാണു്.

ഇവിടെ ഒരു കാര്യം വ്യക്തമാക്കട്ടെ. മിന്നലില്‍നിന്നു് രക്ഷ ലഭിക്കാനായി കെട്ടിടങ്ങളുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കമ്പികള്‍ എല്ലാവരും കണ്ടിരിക്കും. ഇതു് കാന്തമാണു് എന്നു പലര്‍ക്കും ധാരണയുണ്ടു്. ആ ധാരണ ശരിയല്ല. മിന്നലിലടങ്ങുന്ന വൈദ്യുതിയെ ഭൂമിയിലേയ്ക്കു് നയിക്കാനുള്ള ചാലകം മാത്രമാണതു്. വിദ്യുച്ഛക്തിയ്ക്കു് സുഗമമായി പ്രവഹിക്കാനാകുന്ന ഒരു ലോഹപ്പട്ട ഇതില്‍നിന്നു് മണ്ണിലേയ്ക്കു് നയിക്കുന്നുണ്ടാകും. ഈ സംവിധാനത്തിനു് "മിന്നല്‍ചാലകം" (lightning conductor) എന്നാണു് പറയുക.

നമ്മള്‍ കെട്ടിടത്തിനു പുറത്താണെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ടു്. പൂര്‍ണ്ണമായി ലോഹനിര്‍മ്മിതമായ വാഹനത്തിനുള്ളില്‍ ഇരിക്കുന്നതു് തികച്ചും സുരക്ഷിതമാണു്. മിന്നലില്‍ നിന്നുള്ള കറന്റ് പുറമെയുള്ള ലോഹഭാഗങ്ങളിലൂടെ പ്രവഹിച്ചു് ഭൂമിയിലേയ്ക്കു് പൊയ്ക്കോളും. വാഹനത്തിലല്ലെങ്കില്‍, തുറന്ന പ്രദേശത്തു് നില്‍ക്കുന്നതു് അപകടമാണു്. മൈതാനത്തു് കളിക്കുന്നതും കുളത്തിലും മറ്റും നീന്തുകയോ വള്ളത്തിലോ ബോട്ടിലെ സഞ്ചരിക്കുകയോ ചെയ്യുന്നതും ഒഴിവാക്കുന്നതാണു് നല്ലതു്. ഒറ്റയ്ക്കു് നില്‍ക്കുന്നതോ ഉയരമുള്ളതോ ആയ മരങ്ങളുടെ കീഴില്‍ നില്‍ക്കുന്നതു് അപകടം ക്ഷണിച്ചു വരുത്തുകയാവും. മഴ വരുന്നതുകണ്ടു് പശുവനെ അഴിച്ചു കെട്ടാനും ഉണങ്ങാനിട്ട തുണി എടുത്തു മാറ്റാനും മറ്റുമായി പുറത്തിറങ്ങിയ സമയത്തു് മിന്നലേറ്റു് അപകടമുണ്ടായ സംഭവങ്ങളുണ്ടു്. പശുവിന്റെ കയറോ തുണിയിടുന്ന അയയോ കെട്ടിയിരുന്ന മരത്തില്‍ മിന്നലേറ്റാണു് അപകടം പലപ്പോഴുമുണ്ടാകുന്നതു്.

ശക്തമായ ഇടിമിന്നല്‍ വരുന്ന സമയത്തു് തുറന്ന പ്രദേശത്തു് ആയിപ്പോയാല്‍ പെട്ടെന്നുതന്നെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് പോകുന്നതാണു് നല്ലതു്. അതിനു് കഴിയുന്നില്ല എങ്കില്‍ ഇപ്രകാരം ചെയ്യാം. രണ്ടുകാലും ചേര്‍ത്തുവെച്ചു് മറ്റൊരു ഭാഗവും നിലത്തു തൊടാതെ കുത്തിയിരിക്കുക. കൈകള്‍ കാലില്‍ ചുറ്റിപ്പിടിക്കുകയും തല കഴിവതും താഴ്ത്തി വയ്ക്കുകയും ചെയ്യണം. ഇങ്ങനെ ചെയ്താല്‍ത്തന്നെ മിന്നല്‍ ഏല്‍ക്കാതിരിക്കാനുള്ള സാദ്ധ്യത കൂടുമെന്നേ പറയാനാവൂ.

കേരളത്തിലെ പ്രത്യേകത

മിന്നല്‍ചാലകം സ്ഥാപിച്ചതുകൊണ്ടു് കെട്ടിടത്തിനു് പൂര്‍ണ്ണ സുരക്ഷ ലഭിക്കില്ല എന്നു് ഭൌമശാസ്ത്രപഠനകേന്ദ്രത്തിലെ ഡോ. മുരളീദാസ് പറയുന്നു. "ഇതു് കേരളത്തിലെ ഒരു പ്രത്യേകതയാണു്. ഇവിടെ ഉയരം കൂടിയ മരങ്ങള്‍ ധാരാളമുള്ളതുകൊണ്ടു് അവയിലൊന്നില്‍ മിന്നലേല്‍ക്കാന്‍ നല്ല സാദ്ധ്യതയുണ്ടു്. മിന്നലിന്റെ വൈദ്യുതി മരത്തില്‍ നിന്നു് ഭൂമിയില്‍ക്കൂടിയോ വൈദ്യുത, ടെലിഫോണ്‍ കമ്പികളില്‍ക്കൂടിയോ കെട്ടിടത്തിനകത്തേയ്ക്കു് പ്രവഹിയ്ക്കാനിടയുണ്ടു്". മിന്നല്‍മൂലമുള്ള കേരളത്തിലെ പല മരണങ്ങളും ഇങ്ങനെയാണുണ്ടായതത്രെ. ഭൂമിയില്‍ക്കൂടി മിന്നലിന്റെ വൈദ്യുതി വീട്ടില്‍ കടക്കുന്നതു് തടയണമെങ്കില്‍ കെട്ടിടത്തിനു ചുറ്റിലുമായി "റിംഗ് കണ്ടക്‌ടര്‍" എന്ന വൈദ്യുതചാലകം കുഴിച്ചിടുകയെ മാര്‍ഗമുള്ളു എന്നദ്ദേഹം പറയുന്നു.

മിന്നലേറ്റു് മരമോ കന്നുകാലിയോ നഷ്ടപ്പെട്ടാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നുണ്ടു്.മനുഷ്യര്‍ക്കു് അപകടമുണ്ടായാലും വലുതല്ലാത്ത ഒരു തുക ലഭിക്കും. ഇതിനേക്കാള്‍ നന്നായിരിയ്ക്കും മിന്നലില്‍നിന്നു് രക്ഷനേടാനായി ധനസഹായം നല്‍കുന്നതെന്നു തോന്നുന്നു. മിന്നല്‍മൂലമുള്ള അപകടസാദ്ധ്യത കൂടിയ സ്ഥലങ്ങളില്‍ മിന്നല്‍ചാലകമോ റിംഗ് കണ്ടക്‌ടറോ സ്ഥാപിക്കാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവര്‍ക്കു് അതിനുള്ള ചെലവിന്റെ ഒരു ഭാഗം വഹിക്കാന്‍ സര്‍ക്കാര്‍ തയാറാകുമെങ്കില്‍ അതു് നന്നായിരിക്കും. സന്നദ്ധസംഘടനകള്‍ക്കും മറ്റും ഇതില്‍ പങ്കുചേരാവുന്നതുമാണു്. നഷ്ടപരിഹാരം നല്‍കുന്നതിനേക്കാള്‍ നല്ലതാണല്ലോ നഷ്ടം തടയുന്നതു്.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)